പഠിച്ചു മടുത്തു പുസ്തകങ്ങളിലേക്ക് തല ചായിച്ചിരിക്കുമ്പോഴാണ് മുന്നിലൊരു നിഴലനക്കം ഗൗരി കാണുന്നത്.
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നോക്കുമ്പോൾ കണ്ട കാഴ്ച്ച ഒരു വേള അവളിൽ ആശ്‌ചര്യം നിറച്ചു.
ദീപുവേട്ടൻ!!!
ചുണ്ടുകൾ മന്ത്രിക്കുമ്പോൾ മനസ് സന്തോഷത്താൽ നിറയുന്നതവളറിയുന്നുണ്ടായിരുന്നു.
എന്നാൽ ആ കണ്ണുകളിലെ ഭാവം അവൾക്കന്യമായിരുന്നു.
കോപമാണോ ദൈന്യതയാണോ മുന്നിട്ടു നിൽക്കുന്നതെന്നറിയില്ല.
അറിയാതെ തുളുമ്പിയ മിഴികൾ അവനിൽ നിന്നും മറക്കാനായി തല കുമ്പിട്ടു നിൽകുമ്പോൾ അടുത്തേക് വരുന്ന കാൽപെരുമാറ്റത്തിൽ ഹൃദയം അതിവേഗം മിടിക്കുന്നത് അടക്കി നിർത്താൻ ഗൗരി വല്ലാതെ പണിപ്പെട്ടു.
നീയാണോ താഴെ എണ്ണ ഒഴിച്ചത്??
ചോദ്യത്തിലെ കാഡിന്യം വാക്കുകളിൽ പ്രകടമായിരുന്നു.
മിണ്ടാതെ നിൽക്കുമ്പോൾ പേടിയെക്കാൾ പരിഭവം അവളിൽ മുന്നിട്ട് നിന്നു.
പറയ്. നീയാണോ???
അല്ല.
പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും കവിളത്തു അവന്റെ കരങ്ങൾ പതിഞ്ഞിരുന്നു.
നുണ പറയുന്നോ???
ജാനമ്മ കണ്ടതാ നീ എണ്ണ എടുക്കുന്നത്.
ഇനിയും പറ നീയല്ലേ അത് ചെയ്തത്??
ന്റെ മുഖത്തു നോക്കി പറയ് നീയല്ലേ???
അല്ലെന്ന് തലയാട്ടുമ്പോൾ മിഴികൾ നിറഞ്ഞു തുവിയിരുന്നു.
ഞാ.... ഞാൻ അല്ല....
അങ്ങനെ കരുതിയിരുന്നു. കൊല്ലാൻ പോലും തോന്നിയിട്ടുണ്ട് അവളെ.അത്രയ്ക്ക് വെറുപ്പും ദേഷ്യവുമുണ്ട്... പക്ഷെ...... എന്തോ ഒന്ന് പിന്നോട്ട് വലിക്കുമ്പോലെ...
ഒരുപക്ഷെ അവളിൽ എന്റെ ഏട്ടന്റെ കുഞ്ഞയതിനാലാവാം.
എണ്ണ എടുത്തോണ്ട് പോയതും അതിനാ...... പക്ഷെ മനസ് വന്നില്ല. പൂജാമുറിയിലേക് അത് വെച്ച് തിരിച്ചു പോന്നിരുന്നു......
എങ്ങലടിയോടെ പറഞ്ഞു നിർത്തുമ്പോൾ ആ കുഞ്ഞു മുഖം കരഞ്ഞു വീർത്തിരുന്നു.
ഇപ്പോഴും ആ പൊട്ടിപെണ്ണിൽ നിന്ന് അവൾക്കൊരു മാറ്റാവുമില്ലെന്ന് തോന്നിയവന്.
പിടിച്ചു വലിച്ചു നെഞ്ചോട് ചേർക്കുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ അവന്റെ മാറോടോട്ടി കിടന്നു.
കണ്ണുനീർ ഷർട്ടിനെ നനയ്ക്കുമ്പോൾ ആ മനസിലെ സങ്കർഷങ്ങളും ഒഴുകിതീരട്ടെ എന്നവൻ കരുതി.
എന്തിനാ ഗൗരി..... നിനക്കിത്ര ദേഷ്യം? ന്റെ ദേവൂട്ടിയോട്.??? അവളെന്തു തെറ്റാ നിന്നോട് ചെയ്തത്???
ഒരു തെറ്റും ചെയ്തില്ലേ. എല്ലാരുടേം സ്നേഹം തട്ടിയെടുത്തില്ലേ????
ദീപുവേട്ടന്റെ പോലും.
ന്നേക്കാൾ കാര്യം അവളെയല്ലേ ഏട്ടന്??
പറയ്???
കുശുമ്പ് കുത്തിയ മുഖം കൈകളിൽ കോരിയെടുത്തു നെറുകയിൽ ചുംബിക്കുമ്പോൾ അടഞ്ഞു പോയ മിഴികളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു.
അങ്ങനെ തോന്നിയോ നിനക്ക്??
അവൾ എനിക്ക് ജീവനാ. പക്ഷെ നീയെന്റെ ജീവിതവും. രണ്ടാളേം എനിക്ക് ഒഴിവാക്കാൻ ആവില്ല. ദച്ചുനോട് ഞാൻ സ്നേഹം കാണിക്കുമ്പോൾ നിനക്ക് പ്രേശ്നമില്ലലോ പിന്നെന്താ ദേവൂനോട് മാത്രമൊരു പിണക്കം??
ദച്ചു ഏട്ടന്റെ സ്വന്തം സഹോദരിയാണ്. പക്ഷെ അവളോ??? അന്യയായ ഒരുത്തി നിങ്ങളുടെ മേൽ അധികാരം കാട്ടണത് എനിക്കിഷ്ടാല്ല.
ആരു പറഞ്ഞവൾ എനിക്ക് അന്യയാണെന്ന്??
പകപ്പോടെ നോക്കുന്നവളെ ചേർത്ത് പിടിച്ചു കട്ടിലിലേക്ക് ഇരുത്തുമ്പോൾ ആകാംഷ അവളിൽ പ്രകടമായിരുന്നു.
നിനക്കറിയാത്ത ഒന്നുടെ ഉണ്ട്.
അവളെന്റെ കൂടപ്പിറപ്പാണ്. ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും ഒരച്ഛന്റെ ചോര.
ഞെട്ടലോടെ മിഴികൾ ഉയർത്തുമ്പോൾ ദീപുവിന്റെ കൺകളിലും ഒരു നീർതിളക്കം അവൾ കണ്ടു.
സത്യമാണ്. അവളെന്റെ അച്ഛന്റെ മകളാണ്.
എന്റെ അമ്മയെ വിവാഹം കഴിക്കും മുൻപ് അച്ഛനൊരു ഇഷ്ട്ടം ഉണ്ടായിരുന്നു. സുദർമജ.... അതായിരുന്നു അവരുടെ പേര്.
അമ്മയ്ക്ക് അച്ഛനോട് ഇഷ്ടം തോന്നിയപ്പോൾ തന്നെ ഒക്കെ അയാൾ അമ്മയെ അറിയിച്ചതായിരുന്നു. സുദർമജയെ മറക്കാൻ കഴിയില്ലെന്നതുൾപ്പെടെ. അമ്മയുടെ വാശിയിൽ വീട്ടുകാർ അച്ഛനെ നിർബന്ധപ്പൂർവം വിവാഹത്തിന് സമ്മതിപ്പിച്ചു. സ്വന്തം മകളുടെ ഇഷ്ടത്തിന് മുത്തച്ഛൻ മുൻതൂക്കം കൊടുത്തപ്പോൾ അവിടെ പൊലിഞ്ഞത് രണ്ടു പേരുടെ ജീവിതവും സ്വപ്നങ്ങളും ആയിരുന്നു.
വിവാഹത്തോടെ ഈ നാട്ടിൽ നിന്നു തന്നെ പോകാൻ അമ്മ ആഗ്രഹിച്ചതും ഒരിക്കലും അച്ഛനിൽ അവരുടെ ഓർമ പോലും ഉണ്ടാവാതിരിക്കാനാണ്. താലി കെട്ടിയ പെണ്ണിനോട് നീതി പുലർത്താൻ കഴിയാത്ത കുറ്റബോധത്തിൽ
പതിയെ പതിയെ അമ്മയെ അച്ഛൻ സ്നേഹിച്ചു തുടങ്ങിയപ്പോൾ എപ്പോഴൊക്കെയോ അച്ഛന്റെ കുറവുകൾ അമ്മയ്ക്ക് ബുദ്ധിമുട്ടായി.
വിദ്യാഭ്യാസവും പണവും കുറവായിരുന്ന ആൾ തനിക്കു ചേരുന്നവനല്ലെന്ന ചിന്ത നാൾ പ്രതി അമ്മയിൽ കൂടി.
ഞാൻ ജനിച്ചപ്പോൾ പോലും അമ്മയിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
എനിക്ക് രണ്ടു വയസുള്ളപ്പോഴാണ് ഞങ്ങൾ ഇങ്ങോട്ട് തിരിച്ചു വരുന്നത്.
അമ്മയുടെ അവഗണയും പരിഹാസവും കുറ്റപ്പെടുത്തലുകളിലും വീർപ്പുമുട്ടിയ അച്ഛൻ സ്വയം ജീവനൊടുക്കാൻ ശ്രെമിക്കുമ്പോഴാണ് യാദൃശ്ചികമായി സുദർമജയെ കാണുന്നത്.
വിവാഹം പോലും കഴിക്കാതെ നഷ്ടപ്രണയത്തിൽ നീറിക്കഴിയുന്ന അവർക്കൊപ്പം അച്ഛൻ താമസം തുടങ്ങി.
മരണത്തിന് മുന്നിൽ നിന്ന് കരകേറ്റിയവൾക്കാണ് ഇനി തന്റെ ജീവനും ജീവിതവും എന്ന് അയാൾ വിധിഎഴുതി.
എല്ലാമറിഞ്ഞപ്പോൾ അമ്മയുൾപ്പെടെ വീട്ടിലുള്ളവരെല്ലാം അച്ചനെ തിരിച്ചു കൊണ്ടുവരാൻ ശ്രെമിച്ചു. പക്ഷെ അതൊന്നും ഫലം കണ്ടില്ല.
ദേവൂട്ടിയെ അവർ ഗർഭിണിയായിരിക്കെ അമ്മ ചെന്ന് കണ്ടിരുന്നു. ഭർത്താവിനെ തിരികെ വേണമെന്നും പറ്റിയ തെറ്റുകൾ ക്ഷേമിക്കണമെന്നും പറഞ്ഞു.
നിറഞ്ഞ മനസോടെ അവർ അതിനു മുതിരുമ്പോൾ ഒന്നേ ആവശ്യപെട്ടുള്ളു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ അനാഥമാക്കരുതെന്നു.
അവരുടെ പ്രസവവും ദേവൂട്ടിയുടെ ജനനവുമെല്ലാം ഇവിടെ ഈ തറവാട്ടിൽ വെച്ചായിരുന്നു.
പ്രെസവത്തോടെ സുദർമജ മരിക്കുമ്പോൾ അച്ഛന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു.
ദേവൂട്ടിയെ മാറോടടക്കി ഒരേ ഇരിപ്പു തന്നെ.
ഒടുവിൽ ആത്മഹത്യാഭീഷണി മുഴക്കിയാണ് അമ്മ അച്ഛനുമായി ഇവിടെ നിന്നും തിരിച്ചത്.
കുഞ്ഞിനെ പഴയ കാര്യസ്ഥനെ ഏൽപ്പിച്ചു അയാൾ അവളെ മകളെ പോലെ വളർത്തി.
ഈ നാട്ടിൽ നിന്നേറെ ദൂരത്തു.
ഒരിക്കലും ആ കുഞ്ഞു തന്റെ മകളുടെ ജീവിതത്തിൽ ഒരു വിലങ്ങു തടി അവരുതെന്നെ മുത്തച്ഛൻ കരുതിയുള്ളു.
പിന്നെന്നോ മനസ്താപം തോന്നിയാണ് അവളെ കൂട്ടാൻ ശ്രീമാമനെ പറഞ്ഞയക്കുന്നത്.
അന്നുമുതൽ അവളിവിടെയാണ്. ചിലരുടെ സ്വാർത്ഥത മൂലം പലതും നഷ്ടമായവളാണ്.
അവളെ നിന്റെ അമ്മ സ്നേഹിക്കുന്നത് തെറ്റാണോ?? ശ്രീമാമൻ വാത്സല്യം നൽകുന്നത് തെറ്റാണോ പറയ്???
അല്ലെന്ന് തലയാട്ടുമ്പോൾ ദീപു വീണ്ടും തുടർന്ന്.
ഒന്നുമറിഞ്ഞിരുന്നില്ല ഞാൻ അച്ഛന്റെ മരണമൊഴിയാണ് എല്ലാ സത്യങ്ങളും എന്നെ അറിയിക്കുന്നത്.
നീറി നീറിയാണ് അച്ഛൻ ജീവിച്ചത്. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിതമായി അമ്മ അച്ഛനെ സ്നേഹം കൊണ്ട് മൂടിയപ്പോൾ തന്റെ സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർക്കാനാവാത്ത ദുഃഖം ആ മനസിൽ തങ്ങി നിന്നു.
ദേച്ചുവിനോട് അച്ഛൻ കാട്ടുന്ന സ്നേഹത്തിൽ കുശുമ്പ് കുത്തുമ്പോൾ അറിഞ്ഞിരുന്നില്ല അവളിൽ തന്റെ മറ്റൊരു മകളെ കൂടിയാണ് അച്ഛൻ കാണുന്നതെന്ന്.
ദേവൂട്ടിക്ക് ആരുമില്ല. നിന്റെ കുഞ്ഞി പെങ്ങളാണ്. പൊന്നുപോലെ നോക്കണം. ഏട്ടനായി കൂടെ വേണം എന്ന് പറഞേൽപ്പിച്ചാണ് അച്ഛൻ മരിച്ചത്.പിന്നെങ്ങനാടി ഞാനവളെ ഉപേക്ഷിക്കുക.
നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ഗൗരി അവനിലേക്ക് ഒന്നുടെ ചാഞ്ഞു നിന്നു.
ഞാനൊന്നും അറിഞ്ഞില്ല ഏട്ടാ..... സ്സൊറി....
ദേവൂന് അറിയോ ഇതൊക്കെ???
മ്മ്മ്. അറിയാം. എല്ലാം.
നീണ്ട നിശബ്ദമായ കുറച്ചു നേരം ഉള്ളിലെ സങ്കടകടലുകൾക് അറുതി വന്നത് ഗൗരി തിരിച്ചറിഞ്ഞു. ദീപുവേട്ടന് അവളോടുള്ള കരുതൽ മറ്റൊരാർത്ഥത്തിൽ കാണാൻ തോന്നിയ നിമിഷത്തെ പഴിച്ചു.
ഒരു ഭിത്തിക്കിപ്പുറം ഒക്കെയും കേട്ട് ഓർമകളുടെ കുത്തൊഴുക്കിൽ പെട്ടൊരുവൾ
ചാരി നിൽക്കുമ്പോൾ താങ്ങാനായി അവന്റെ കരങ്ങളും ഉണ്ടായിരുന്നു.
ചില സത്യങ്ങൾ ഉൾകൊള്ളാൻ പ്രയാസം തോന്നുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു കുഞ്ഞു സന്തോഷം പകുത്തു നൽകുന്നു.
സ്നേഹിക്കാൻ , സ്നേഹിക്കപ്പെടാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നൽ.... ആ ചിന്ത പോലും മനസ് തണുപ്പിക്കുമ്പോൾ ക്ഷീണത്താൽ പാതിയടഞ്ഞ കൺപോളകൾക്കിടയിലൂടെ കണ്ടു തന്നെ താങ്ങിയെടുത്ത നടന്നു നീങ്ങുന്നവന്റെ കണ്ണിലെ ആർദ്ര പ്രണയം....❣️
(തുടരും)