എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 17
കാർ നിർത്തിയതും പാറു സംശയഭാവത്തിൽ ആദിയെ നോക്കികൊണ്ടു ചോദിച്ചു.
" എന്താ.... ഇവിടെ നിർത്തിയത്... "
" കുറച്ചു സ്റ്റോക്കിന്റെ ഡീറ്റെയിൽസ് കൊടുക്കാൻ ഉണ്ട്... ഞാൻ ഷിയാസിനെ കണ്ടിട്ട് വരാം... കാറിൽ ഇരിക്കുന്നോ അതോ കൂടെ വരുന്നോ...." സൂപ്പർമാർക്കറ്റിന് അരികിൽ ആയി കാർ നിർത്തി ആദി മറുപടി നൽകി.
" ഞാനും വരുന്നൂ... " ഡോർ തുറക്കാൻ ശ്രമിച്ചുകൊണ്ടു പാറു പറഞ്ഞു.
" ഇറങ്ങാൻ വരട്ടെ... കാർ പാർക്കിങ്ങിൽ നിർത്താം എന്നാൽ.... " അവൻ വണ്ടി പാർക്കിങ് ഏരിയയിലേക്ക് ഓടിച്ചു.
ആദിയും പാറുവും സൂപ്പർമാർക്കറ്റിലേക്ക് കയറിയതും.. കൂടെ ജോലി ചെയ്തിരുന്നവരുടെ നോട്ടം അവരിലേക്കായി... ആദി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു... തനിക്കായി പുഞ്ചിരി നല്കുന്നവർക്കൊരു മറുപുഞ്ചിരി നൽകാൻ പാറുവും ശ്രദ്ധിച്ചു.
" ഒരിടത്തേക്ക് ഇറങ്ങിയത് അല്ലെ... അവിടേക്ക് എന്തെങ്കിലും വാങ്ങാതെ എങ്ങനെ പോകും... ഞാൻ ഷിയാസിനെ കണ്ടിട്ട് ഇപ്പോ വരാം... പാറു വേണ്ടത് എന്തെന്നാൽ വാങ്ങിക്കോ... "
" ഞാൻ... എന്താ വാങ്ങുക... "
" ഫ്രൂട്സോ ബേക്കറിയോ അങ്ങനെ എന്തെങ്കിലും നോക്കിയെടുക്ക് ഞാൻ പെട്ടെന്ന് വരാം... "
സമ്മതം എന്നപോലെ അവൾ തലയാട്ടി.
ആദി ഓഫീസിനുള്ളിലേക്ക് കയറുന്നത് നോക്കിയ ശേഷം അവൾ ചുറ്റും നോക്കി... അല്പം മാറി ഫ്രൂട്സ് കണ്ടു അവിടേക്ക് നടന്നു...
" പാറു... മോളേ... " അല്പം ഉച്ചത്തിൽ ഉള്ള വിളികേട്ട് അവൾ തിരിഞ്ഞുനോക്കി. ഒരു സ്ത്രീ അവൾക്കരികിലേക്ക് നടന്നുവരുന്നു... ആരാണത്... പാറു അവരെ സൂക്ഷിച്ചുനോക്കി എവിടെയെങ്കിലും കണ്ടു പരിചിതമായ മുഖമാണോയെന്ന്... പക്ഷെ ഒരുവട്ടം പോലും കണ്ടതായി തോന്നിയില്ല.
" മോൾക് എന്നെ മനസ്സിലായില്ലല്ലേ... ഞാൻ അമ്മയുടെ കൂട്ടുകാരിയാണ്.... പേര് മൈഥിലി. "
അമ്മയുടെ ചില സുഹൃത്തുക്കളെ അറിയാമെന്നല്ലാതെ അവൾക്ക് മൈഥിലി എന്ന ആളെകുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല... അവർക്ക് നൽകാൻ മറുപടി ഇല്ലാതിരുന്നത് കൊണ്ടവൾ ഹൃദ്യമായൊരു പുഞ്ചിരി നൽകി.
" മോളുടെ വിവാഹം കഴിഞ്ഞല്ലേ... കുറച്ചു നല്ല പയ്യനെ കിട്ടുമായിരുന്നല്ലോ മോൾക്ക്... ആ കുഞ്ഞിനെ അങ്ങ് നശിപ്പിച്ചാൽ പോരായിരുന്നോ... "
അവർ പറയുന്ന വാക്കുകൾ അവളിൽ നടുക്കം സൃഷ്ട്ടിച്ചു... അറിയില്ല... ആരെന്നു അറിയില്ല... ഒന്ന് മാത്രം... തന്നെ കുറിച്ച് പൂർണ്ണബോധ്യമുള്ളൊരു വ്യക്തി.... കൈകാലുകൾ ചലിക്കുന്നില്ല... തിരിച്ചൊരു മറുപടി നൽകുവാൻ നാവ് ചലിക്കുന്നില്ല... എന്തിന് തന്നെ ഉപദേശിക്കു... ആദിയുമായുള്ള വിവാഹം ഇവരെ എങ്ങനെ ബാധിക്കുന്നു... ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾക്ക് നടുവിൽ അകപ്പെട്ടു പോയിരിക്കുന്നു... ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ട് അവൾ ചോദിച്ചു...
" ആരാണ്.... എന്നെക്കുറിച്ച്.... എങ്ങനെ... "
" പറഞ്ഞല്ലോ അമ്മയുടെ ആത്മമിത്രമാണ്... ഇടയിൽ രഹസ്യങ്ങൾ ഒന്നുമില്ലെന്ന് വ്യക്തമായി കാണുമല്ലോ... വരട്ടെ അല്പം ധൃതി ഉണ്ട്... " അകലെ നിന്ന് വരുന്ന ആദിയെ കണ്ട മൈഥിലി മനപ്പൂർവം തിരക്കഭിനയിച്ചുകൊണ്ട് അവൾക്കരികിൽ നിന്ന് മടങ്ങാൻ തുനിഞ്ഞു.
പറയാൻ വന്നത് പൂർത്തിയാക്കാതെ മടങ്ങുന്ന അവരെ പാറു വിളിച്ചു... പക്ഷെ അമ്മയോട് ചോദിക്കു എന്നു മറുപടി പറഞ്ഞവർ നടന്നകന്നു.
ധൃതിയിൽ പോകുന്ന അവരെ കുറിച്ചായിരുന്നു പാറുവിന്റെ ചിന്ത...
" ആഹാ താൻ ഒന്നും വാങ്ങിയില്ലേ... " ആദിയുടെ ചോദ്യം കേട്ടതും അവൾ ഞെട്ടി..
" ഹ... എ... എന്താ... " അവൾ ചിന്തകളിൽ നിന്നുണർന്നു കൊണ്ട് ചോദിച്ചു.
" എന്തുപറ്റി... വയ്യായിക എന്തെങ്കിലും തോന്നുന്നോ... " അവളിലെ പതർച്ചയും പരവേശവും കണ്ടവൻ ചോദിച്ചു.
" ഹ്മ്മ്... എന്തോ വയ്യായിക പോലെ... ഞാ... ഞാൻ വണ്ടിയിലേക്ക് പോയിരിക്കാം... വാങ്ങേണ്ടത് വാങ്ങി വരുമോ... " എന്തുകൊണ്ടോ യാതാർത്ഥ സംഭവം ആദിയോട് പറയുവാൻ തോന്നിയില്ല അവൾക്.
" വരൂ.. ഞാൻ കൂടി വരാം... "
" അത്... കുഴപ്പമില്ല... ഞാൻ തനിയെ പൊയ്ക്കൊള്ളാം... പെട്ടെന്ന് വന്നാൽ മതി... " ഒരുപക്ഷെ പോകും വഴി അവരെ ഒരുവട്ടം കാണാൻ സാധിച്ചെങ്കിലോ എന്ന ചിന്തയിൽ അവൾ മനഃപൂർവം ആദിയെ കൂടെ കൂട്ടിയില്ല.
" ഹ്മ്മ്... സൂക്ഷിച്ചു വേണം പോകാൻ.. ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ ഉടനെ വിളിക്കണേ... അല്ലെങ്കിൽ വേണ്ട... നമുക്ക് ഒരുമിച്ചു പോകാം... സാധനങ്ങൾ മറ്റെവിടുന്നെങ്കിലും പോകും വഴി വാങ്ങാം... "
" അത് ഒന്നും കുഴപ്പമില്ല... പോയി വാങ്ങി വന്നാൽ മതി.. ഇനിയും ലേറ്റ് ആക്കണ്ട... വണ്ടിയുടെ കീ തന്നേക്ക് ലോക്ക് ഓപ്പൺ ആക്കാൻ.. "
കീയും വാങ്ങി അവൾ പാർക്കിങ്ങിലേക്ക് നടന്നു. ചുറ്റും മൈഥിലിക്ക് വേണ്ടി കണ്ണുകൾ പരതിയെങ്കിലും കാണുവാൻ സാധിച്ചില്ല. ഇനി അവരെക്കുറിച്ച് അറിയണമെങ്കിൽ അമ്മയോട് തന്നെ തിരക്കണം. അവസാനം ആ തീരുമാനത്തിൽ തന്നെ അവൾ എത്തി.
എത്രയും വേഗം അവരെ കുറിച്ച് അറിയുവാൻ ഉള്ള വ്യഗ്രതയിൽ അവൾ ഉടനെ അമ്മയെ വിളിക്കാൻ തുനിഞ്ഞു... ഫോൺ കയ്യിൽ എടുത്തതും വേഗത്തിൽ കയ്യിൽ കവറുമായി കാറിനടുത്തേക്ക് വരുന്ന ആദിയെ കണ്ടതും പാറു ഫോൺ തിരികെ ബാഗിലേക്ക് വെച്ചു.
കാറിനുള്ളിൽ കയറിയതും ആദി പാറുവിനു നേരെ ഒരു കുപ്പി വെള്ളം നീട്ടികൊണ്ട് പറഞ്ഞു.
" ഇത് കുടിക്ക്.. സീറ്റ് അല്പം ചാരിവെച്ചു തരാം ഒന്ന് മയങ്ങിക്കോളൂ... നേരത്തെ ഉണർന്നതല്ലേ.."
" ഹ്മ്മ്... " ഒന്ന് മൂളികൊണ്ടവൾ വെള്ളം ചുണ്ടോട് ചേർത്ത് കുടിച്ചിറക്കി...
" അപ്പച്ചി... " വണ്ടി അല്പം മുന്നോട്ടെടുത്തതും മൈഥിലിയെ കണ്ടമാത്രയിൽ ആദി മൊഴിഞ്ഞു...
" എവിടെ.... "
ദൂരെ നിൽക്കുന്ന മൈഥിലിയെ ആദി അവൾക്ക് കാട്ടിക്കൊടുത്തു... മൈഥിലിയെ തിരിച്ചറിഞ്ഞതും പാറു ഒന്ന് സ്തംഭിച്ചു... ഇവർ എങ്ങനെ അമ്മയുടെ സുഹൃത്താകും.... അതുമല്ല ഈ വിവാഹം നടക്കാൻ പാടില്ലെന്നഭാവമായിരുന്നല്ലോ... അവൾക്കുള്ളിൽ വീണ്ടും ഒരുപാട് ചോദ്യങ്ങൾ തെളിഞ്ഞു... പക്ഷെ ഒന്നിനും ഉത്തരമില്ല... ആർക്കാണ് തന്നെ ഒന്ന് സഹായിക്കാൻ കഴിയുക.
ആദിയുടെ അച്ഛനും അമ്മയും പിരിഞ്ഞതിൽ ഇനി ഒരുപക്ഷെ തന്റെ അമ്മയ്ക്ക് പങ്കുണ്ടാകുമോ... ആരോടാണ് ഇതൊക്കെ തുറന്നു സംസാരിക്കുക...
" എന്താ... അപ്പച്ചിയെ കണ്ടിട്ട് ഒരു ഞെട്ടൽ..." ആദിയുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്.
" ഒ... ഒന്നുല്ല.... അവരെ കുറിച്ച് ഓർത്തുപോയതാ... ഒരുപാട് ദ്രോഹിച്ചിട്ടുണ്ടല്ലേ... "
" ഹ്മ്മ്... അതൊക്കെ മറന്നേക്ക് നമുക്ക് പോകാം... കണ്ട കാഴ്ചകൾ മറവിക്ക് വിട്ടുകൊടുത്തേക്ക്.... അവർ ഇന്നെന്റെ ആരുമല്ല... സ്വന്തം ചോരയെ തിരിച്ചറിയാത്തവർക്ക് മുന്നിൽ വീണ്ടും എന്തിന് ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണം. "
" അതു ശരിയാ... " ആദി പറഞ്ഞകാര്യത്തെ അവളും അനുകൂലിച്ചു. അപ്പോഴും ഉള്ളിൽ ഉടലെടുത്ത സംശയങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു..
'അവളുടെ മനസ്സിലേക്ക് തലേദിവസം അരുണുമായുള്ള സംസാരം കടന്നുവന്നു... അമ്മ ചെയ്ത വലിയൊരു പാപം... ഇനി ഒരുപക്ഷെ പാർവതി അപ്പച്ചിയുടെ കുടുംബം തകർത്തെന്നത് ആയിരിക്കുമോ...' കണ്ണുകൾ അടച്ചു സീറ്റിൽ ചാരികിടന്നു..
ഇന്ന് നടന്നകാര്യങ്ങൾ അരുണിനോട് സംസാരിക്കാൻ അവൾ മനസ്സിൽ ഉറപ്പിച്ചു...
തുടരും...