മിഴിനീർകണങ്ങൾ
പാർട്ട് - 4
സീത കയറിയ ബസിനെ ജീവൻ പിന്തുടർന്നു. അവൾ ഇറങ്ങുന്ന സ്റ്റോപ്പ് കണ്ടെത്തി. എങ്കിലും സീതയോട് ഒന്ന് സംസാരിക്കാൻ ജീവന് ഒരു ചമ്മൽ തോന്നി. നാളെ വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ ജീവൻ വീട്ടിലേക്ക് വണ്ടി വിട്ടു.
ദിവസങ്ങൾ കഴിഞ്ഞു. എല്ലാ ദിവസവും സീതയെ കാണുമെങ്കിലും ഒന്നും സംസാരിക്കാൻ ജീവൻ ശ്രമിച്ചിട്ടില്ല. അവൾ എന്ത് വിചാരിക്കും എന്ന ടെൻഷൻ ഉണ്ട്. അതോടൊപ്പം അനു ഇത് അറിഞ്ഞാൽ എന്തായിരിക്കും അവളുടെ പ്രതികരണം എന്നതും ജീവനിൽ ആശങ്കയുണ്ടാക്കി. അതുകൊണ്ട് സീതയോട് അടുക്കാൻ ജീവൻ ശ്രമിച്ചില്ല.
✨✨✨✨✨✨✨✨✨✨✨
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ഇതിനിടയ്ക്ക് സീതയുടെ കൂടെയുള്ളവരുമായി ജീവൻ കൂട്ടായി. സീതയെ ഒന്ന് നോക്കുക പോലും ഇല്ല. ഒരു ദിവസം കോളേജ് കഴിഞ്ഞു സീതയെയും കൂട്ടുകാരെയും കാത്തിരിക്കുകയായിരുന്നു. അവരോടൊപ്പം സീതയെ കാണാതായപ്പോൾ ആ കൂട്ടത്തിലെ പ്രധാനി രാഖിയോട് കാര്യം തിരക്കി.
" എന്താണ്.. ഇന്ന് ഒരു വാല് കുറവാണല്ലോ." ( ജീവൻ )
" വാലോ ??" ( രാഖി )
" ആ... ഈ കൂട്ടത്തിൽ മിണ്ടാതെ നടക്കുന്ന ഒരു കൊച്ചില്ലേ... നിങ്ങളുടെ വാല്. നിങ്ങൾ എവിടെ പോയാലും കാണുമല്ലോ അതിനെ നിങ്ങളുടെ കൂടെ. അത് എന്തേ എന്നാ ചോദിച്ചത്? " ( ജീവൻ )
" ഓ... സീതയോ? അവൾ ഞങ്ങളുടെ ക്ലാസിൽ അല്ല. അവൾ b.com ആണ്. എന്തോ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു. " ( രാഖി )
" ആണോ. അല്ല, അപ്പോൾ നമ്മുടെ അവിടേക്ക് ബസ് ഉണ്ടോ? " ( ജീവൻ )
" 4: 30 ന്റെ ബസ് കഴിഞ്ഞാൽ പിന്നെ 5: 30 ആണ് ബസ് ഉള്ളത്. " ( രാഖി )
" അപ്പോഴേയ്ക്കും ഒത്തിരി വൈകുമല്ലോ. 7 മണിയാവില്ലേ അവിടെ എത്താൻ? " ( ജീവൻ )
" ആ. അത്രയും നേരം ആകും. ബസ് വന്നില്ലെങ്കിൽ അവൾ പെട്ട് പോകും. പിന്നെയുള്ള ബസ് 6 മണിക്ക് ആണ്. അപ്പോൾ അതിലും വൈകും " ( രാഖി )
" മ്മ്മ്മ്. എന്നാൽ ശരി നിങ്ങൾ ചെല്ല്. വൈകേണ്ട. " ( ജീവൻ )
" അപ്പോൾ ശരി. നാളെ കാണാം. " ( രാഖി )
അവർ പോയതിന് ശേഷം ജീവൻ വണ്ടിയുമെടുത്ത് ഗ്രൗണ്ടിന് അടുത്തുള്ള തണൽ മരത്തിന് താഴെ ചെന്നിരുന്നു. സീത വരുമ്പോൾ കാണാൻ പറ്റുന്ന രീതിയിൽ ആണ് ഇരുന്നത്.
5 മണിയായപ്പോൾ സീത വരുന്നത് കണ്ടു. അവൾ പോകുന്നതും നോക്കി ജീവൻ ഇരുന്നു. ബസ് സ്റ്റോപ്പിൽ ബസും നോക്കി നിൽക്കുമ്പോൾ ഒത്തിരി ദാഹിക്കുന്നുണ്ടായിരുന്നു സീതയ്ക്ക്. കൈയിലുള്ള കുപ്പി എടുത്ത് നോക്കിയപ്പോൾ ഒരു തുള്ളി വെള്ളം പോലും ഇല്ല. ഇതെല്ലാം സീതയെ നോക്കി നിന്നിരുന്ന ജീവൻ കാണുന്നുണ്ടായിരുന്നു. ജീവൻ നടന്ന് ചെന്ന് ബസ് സ്റ്റോപ്പിന് അടുത്തുള്ള കടയിൽ കയറി മിനറൽ വാട്ടർ വാങ്ങി. നടന്ന് സീതയുടെ അടുത്ത് വന്നു.
സീതയുടെ അടുത്ത് എത്തിയതും ഷൂ ലൈസ് കേട്ടുവാനാണെന്ന വ്യാചേന വെള്ളം സീതയുടെ കൈയിൽ കുടിക്കാൻ കൊടുത്തു. ശേഷം ഷൂ ലൈസ് കെട്ടുന്ന പോലെ കാണിച്ച ശേഷം വേഗം അവിടെ നിന്ന് പോയി. മാറി നിന്ന് സീത കാണാതെ അവളെ ശ്രദ്ധിച്ചു. വെള്ളവും കൈയിൽ പിടിച്ചു ജീവനെ തിരക്കി നിൽക്കുന്ന സീതയെ കണ്ട് ജീവൻ ചിരിച്ചു.
കുറേ നേരം ജീവനേയും നോക്കി നിന്ന് അവസാനം കുപ്പിയിലേക്ക് നോക്കിയതും സീത ഒന്ന് ഞെട്ടി.
'നല്ല ദാഹം ഉണ്ടല്ലേ... ഇത് കുടിച്ചോളൂ...' എന്ന് കുപ്പിയിൽ എഴുതിയിരിക്കുന്നു.
പകപ്പോടെ സീത ചുറ്റും നോക്കി. കുപ്പി തന്നെയാളെ എവിടെയും കണ്ടില്ല.. എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം നിന്നു. പിന്നീട് ദാഹം സഹിക്കാൻ പറ്റാതെ ആയപ്പോൾ വെള്ളം കുടിച്ചു. അപ്പോഴാണ് ഒന്ന് ആശ്വാസം ആയത്. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ബസ് വന്നു. സീത ബസിൽ കയറിയതും ജീവൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു. ബസിൽ സൈഡ് സീറ്റിൽ ഇരുന്ന സീത ഇത് കണ്ടിരുന്നു. ചെറിയ ഒരു പുഞ്ചിരി സീതയുടെ മുഖത്തു മിന്നിമറഞ്ഞുവോ?
സമയം 7 മണിയോട് അടുത്തു. ബസ് ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും ബുള്ളെറ്റിൽ പതുക്കെ ബസിനെ പിന്തുടർന്ന് വന്നിരുന്ന ജീവനെ സീത ശ്രദ്ധിച്ചിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ കണ്ടു ബുള്ളെറ്റിൽ ഇരിക്കുന്ന ജീവനെ. ഒരു ആശ്വാസം തോന്നി സീതയ്ക്ക്. സീത വീട്ടിലേക്ക് എത്തുന്നത് വരെ ജീവൻ സീതയെ പിന്തുടർന്നു.
അന്ന് രാത്രി സീതയുടെ മനസ്സ് സങ്കർഷഭരിതമായിരുന്നു. അനുവിന്റെ ചേട്ടായി ഒരു പാവമാണെന്ന് അവൾ പറഞ്ഞിട്ടുണ്ട്. തന്റെ പ്രശ്നങ്ങൾക്കിടയിലേക്ക് ഒരിക്കലും ആ പാവത്തിനെ വലിചിഴയ്ക്കേണ്ട. തന്നെ സഹായിച്ചാൽ ചിലപ്പോൾ അനുവിന്റെ ചേട്ടനെ അയാൾ ഉപദ്രവിക്കും. താൻ കാരണം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ അമ്മായി വരുന്നത്.
"ആരെ ഓർത്തുകൊണ്ട് ഇരിക്കുവാടി? ഇത്രയും നേരം അഴിഞ്ഞാടി നടന്നതും പോരാ... ഇപ്പോൾ കെട്ടിലമ്മ സ്വപ്ന ലോകത്ത് ഓരോരുത്തന്മാരെയും ഓർത്ത് ഇരിക്കുവാ... നിന്റെ തള്ളയുടെ എല്ലാ സ്വാഭാവവും കിട്ടിയിട്ടുണ്ട് നിനക്ക്... പിഴച്ചുണ്ടായ സന്തതി." (അമ്മായി )
" അമ്മായി.... എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. പക്ഷെ എന്റെ അമ്മയെ ഒന്നും പറയരുത്. മരിച്ചു തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴെങ്കിലും അതിനെ വെറുതെ വിട്ടു കൂടെ? " ( സീത )
" ഓഓ... ആ പിഴച്ചവളെ പറഞ്ഞത് നിനക്ക് പിടിച്ചില്ലല്ലെ. പിഴച്ചവളെ പിഴച്ചവൾ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാനാടി." ( അമ്മായി )
" എന്റെ അമ്മ നല്ല അന്തസായി വിവാഹം കഴിച്ചു ജീവിച്ചതാ... " (സീത )
" ഓ... ഒരു അന്തസുകാരി... അന്തസ് കൂടിപ്പോയത്തിന്റെയാ വേറൊരുത്തി നിന്റെ അച്ഛന്റെ ഭാര്യയായി അവിടെ കഴിയുന്നത്. അവള് തർക്കിക്കാൻ വരുന്നു. പോയി കഴിക്കാൻ വല്ലതും വച്ചുണ്ടാക്കടി. " ( അമ്മായി )
അമ്മായി പോയതും സീത ജനലിലൂടെ മുകളിലേക്ക് നോക്കി. അവിടെ തന്നെ നോക്കി കണ്ണു ചിമ്മുന്ന താരകത്തെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു. ആദ്യമെല്ലാം അമ്മായിയുടെ പഴി കേൾക്കുമ്പോൾ കരയുമായിരുന്നു. ഇന്ന് അതെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു...
( തുടരും )
°°°°°°°°°°°°°°°°°°°°°°°°°°°
ഓയ്.... അഭിപ്രായം ഒന്നും പറഞ്ഞില്ല... ഇത് ഇത്തിരി കഷ്ട്ടമാണ് കേട്ടോ... അഭിപ്രായം ഒന്നും അറിയാതെ എഴുതാൻ തോന്നുന്നില്ല... ലെങ്ത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോ അഭിപ്രായം പോന്നോട്ടേയ്...