അക്കരെയക്കരെ ഭാഗം 03
മൂന്ന് ദിവസങ്ങൾ കഴിഞ്ഞു ഇവിടെ എത്തിയിട്ട്.
കുവൈറ്റ് സെൻട്രൽ പ്രിസൺ !!
വീട്ടിലെ കാര്യം ഓർക്കുമ്പോഴേ നെഞ്ച് കാളും. വിജി ... അവൾ അറിഞ്ഞിട്ടുണ്ടാകുമോ? അറിഞ്ഞാൽ തന്നെ എന്തു ചെയ്യാൻ ?
ഒന്ന് ഓടി ചെല്ലാൻ പോലും ആരുമില്ല അടുത്ത്.
വിധു ജമ്മുവിലാണ്.
വിജിയുടെ അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി.
ഇഷ്ടമാണെന്ന് പറഞ്ഞ് പെണ്ണ് ചോദിച്ച് ചെന്നപ്പോൾ ഒരടി ഞാൻ പ്രതീക്ഷിച്ചിരുന്നു. വലം കൈ ആയിട്ട് കൂടെ നടന്നിട്ട് സ്വന്തം മോളേ കയറി പ്രേമിച്ചാൽ പിന്നെ തല്ലാതിരിക്കുമോ ? പക്ഷേ അതുണ്ടായില്ല. പകരം ഒരൊറ്റ ഡയലോഗ് ആയിരുന്നു.
" നീ കാരണം എന്റെ കൊച്ച് കരഞ്ഞെന്ന് ഞാനറിഞ്ഞാൽ ...."
ബാക്കി പറയാതെ തന്നെ എനിക്കറിയാമായിരുന്നു.
ലീവ് കഴിഞ്ഞ് എന്നെ എയർപോർട്ടിലാക്കി മടങ്ങിയ അച്ഛനെ പിന്നെ ഞാൻ കാണുന്നത് കൃത്യം ഒരു വർഷത്തിനു ശേഷം ആംബുലൻസിലാണ്. അറ്റാക്കായിരുന്നു.
ഞാൻ ഒന്നുമല്ലാതായിപ്പോയി.
അമ്മായിഅച്ഛനും അച്ഛനും സുഹൃത്തും ഒക്കെയായി കൂടെ നടന്നിട്ട് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ പുള്ളി അങ്ങ് പോയി.
എന്റെ ഒരു തോളെല്ല് ഒടിഞ്ഞ പോലെ....
..........................
ഇവിടെ എയർപോർട്ടിൽ ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങിയപ്പോൾ തന്നെ പുറത്ത് പോലീസ് കാത്തു നിൽപ്പുണ്ടായിരുന്നു. രതീഷ് വിജയൻ അല്ലേ എന്ന് അറബിയിൽ ചോദ്യം. ആണെന്ന് ഉത്തരം.
കഴിഞ്ഞു.
മൊബൈലും ഐ ഡി യും പാസ്സ് പോർട്ടും കസ്റ്റഡിയിലെടുത്തു. നേരെ ഇവിടേക്ക് .
എന്താണെന്നോ എന്തിനാണെന്നോ ചോദ്യവുമില്ല ഉത്തരവുമില്ല.
നാട്ടിലെ പോലെയല്ല. ചോദ്യം ചെയ്യുകയോ കായികമായി എതിർക്കുകയോ ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന തിരിച്ചറിവ് എന്നെയും ആകെപ്പാടെ മരവിപ്പിച്ചു.
ഒരു ഇരുട്ടു മുറിയിൽ കൊണ്ടുവന്നിരുത്തി. ഇന്ററോഗേഷൻ റൂമാണെന്ന് തോന്നി. നാലു ചുറ്റിനും കാവൽ.
വാതിൽ തുറന്ന് ഒരാൾ അകത്തേക്ക് കയറി. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം . എനിക്ക് ചുറ്റും നിന്നവരെല്ലാം അയാളെ സല്യൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അയാൾ അടുത്തേക്ക് വന്ന് ഒരു ഫോട്ടോ കാണിച്ചു.
സൈമൺ !!
" ഇയാളെ അറിയുമോ?"
" അറിയാം. "
" എങ്ങനെ അറിയാം?"
" എന്റെ വിസ ചെയ്ഞ്ച് ചെയ്യാൻ ഇയാളെയാണ് ഏൽപ്പിച്ചത്. "
" വേറെ പരിചയമൊന്നുമില്ലേ?"
" ഇല്ല സർ. "
" ഉം. പണം കൊടുത്തിരുന്നോ?"
" കൊടുത്തിരുന്നു. "
" എത്ര രൂപ?"
" ഒന്നര ലക്ഷം . "
" നിങ്ങളോട് അവൻ എന്ത് പേരാണ് പറഞ്ഞത്?"
" സൈമൺ . "
" അവന്റെ വേറെ വിവരങ്ങൾ എന്തെങ്കിലും അറിയാമോ? കേരളത്തിൽ എവിടെയാണെന്നോ എന്തെങ്കിലും പറഞ്ഞിരുന്നോ?"
" നാട്ടിൽ പാലക്കാട് ആണെന്ന് പറഞ്ഞിരുന്നു. കൃത്യമായി അറിയില്ല. "
" ഉം. "
കൂടെ നിന്നവരോട് എന്തോ ആംഗ്യം കാട്ടി അയാൾ ഇറങ്ങിപ്പോയി.
അവിടെ നിന്ന് കൊണ്ടുവന്നാക്കിയത് ഈ മുറിയിലാണ്. പത്തോളം കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്ന നീണ്ട മുറി .
പിന്നിൽ ഇരുമ്പിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോഴാണ് എത്തിയത് ജയിലിലാണെന്നും ഇപ്പോൾ നിൽക്കുന്നത് സെല്ലിനുള്ളിലാണെന്നും ബുദ്ധി തിരിച്ചറിയുന്നത്.
കാലിന്റെ പെരുവിരലിൽ നിന്ന് ഒരു മിന്നൽപ്പിണർ മുകളിലേക്ക് പാഞ്ഞു .
എന്തിന്?? എന്തു ചെയ്തിട്ടാണ്???
അതു മാത്രം അറിയില്ല.
ആ നിമിഷം വരെയും വീടിനെ പറ്റിയോ വിജിയേയും മക്കളേയും പറ്റിയോ ഓർത്തിരുന്നില്ലെന്ന് ഞാൻ അമ്പരപ്പോടെ മനസ്സിലാക്കി.
ഇവിടെ നിന്ന് തിരിച്ച് ഇറങ്ങാമല്ലോ എന്ന വിശ്വാസമായിരുന്നു ഇത് വരെയും . ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ !
കുറേ നേരത്തേക്ക് എന്റെ തലച്ചോർ പോലും പ്രവർത്തിക്കുന്നില്ലെന്ന് തോന്നി. ചിന്തയും ബുദ്ധിയും മരവിച്ചു പോയ നിമിഷം .
ഇവിടെ കിടന്ന് ബഹളം വച്ചാലോ? കരഞ്ഞാലോ? ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അലറിയാലോ?
അവിടെ എന്നെ കൂടാതെ വേറെയും ആളുകൾ ഉണ്ടായിരുന്നു. എന്റെ നിൽപ്പ് കണ്ടിട്ടാവും അടുത്ത് കട്ടിലിലിരുന്ന ആൾ എന്നെ വിളിച്ച് അടുത്തിരുത്തി. മറ്റു പലരും നോക്കുന്നു പോലുമില്ല. ചിലർ കണ്ണടച്ചു കിടക്കുന്നു. ചിലർ കൈയിൽ തല താങ്ങിയിരിക്കുന്നു.
ഒരാൾ മാത്രം ഒരു മൂലയ്ക്കത്തെ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു. ശാന്തമായി .... സ്വസ്ഥമായി ...... ഗാഢമായ ഉറക്കമാണെന്ന് അയാളുടെ കിടപ്പും മുഖവും കണ്ടാൽ അറിയാം..
അതെനിക്ക് അത്ഭുതമായിരുന്നു. ജയിലിൽ വന്നു പെട്ടിട്ട് സുഖമായി ഉറങ്ങുന്ന ഒരാൾ.....
" ഇങ്ങള് ആ സൈമണ് കായി കൊടുത്തീന ?"
എന്റെ അടുത്തിരുന്ന ആളായിരുന്നു.
" ഉം. "
സൈമണുമായി ബന്ധപ്പെട്ട പ്രശ്നമെന്തോ ആണെന്ന് അതിനോടകം എനിക്കു മനസ്സിലായിരുന്നു .
" ഓൻ ഫ്രോഡാണ് ചങ്ങായി. "
അവനെ പൊലീസ് അറസ്റ്റ് ചെയ്തതും അവൻ ജയിൽ ചാടിയതുമൊക്കെ അയാൾ പറഞ്ഞ് ഞാനറിഞ്ഞു.
എന്തോ ഹവാല കേസിലാണ് അവനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ അവന്റെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ എന്റെ ഉൾപ്പെടെ പലരുടെയും സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. അവനെ കിട്ടിയതുകൊണ്ട് അതൊന്നും പൊലീസും കാര്യമാക്കിയില്ല. പക്ഷേ, അവൻ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു. അപ്പോൾ പിന്നെ സൈമണെ കണ്ടെത്താൻ പൊലീസ് കണ്ടെത്തിയ മാർഗം ഇതായിരുന്നു. അവന് കാശ് കൊടുത്ത വരെ ചോദ്യം ചെയ്യുക . എന്തെങ്കിലും തുമ്പ് കിട്ടിയാലോ എന്ന പ്രതീക്ഷ.
" ഓനെ കിട്ടാതെ ഞമ്മളെ ഇവര് വിടൂല ...
യാ അള്ളാ..."
ഉടുത്തിരുന്ന കൈലി ഉയർത്തി അയാൾ കണ്ണ് തുടച്ചു. റൂമിൽ നിന്നും ഉടുത്തിരുന്ന വേഷത്തിൽ അറസ്റ്റ് ചെയ്തതാണെന്നു തോന്നി.
പിറ്റേന്നാണ് അയാളെ ഞാൻ കൂടുതൽ പരിചയപ്പെടുന്നത്.
മുജീബ് . മലപ്പുറംകാരൻ.
വീട്ടിൽ ഭാര്യയും മൂന്നു പെൺമക്കളും . മൂത്ത മകളുടെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്നു അടുത്ത മാസത്തേക്ക്.
ആ രാത്രി മുഴുവൻ ഞാൻ ഉണർന്നിരുന്നു. കണ്ണ് തുറന്ന് വച്ച് അങ്ങ് ദൂരെ ഒരു കുഞ്ഞു വീടും സ്വപ്നം കണ്ടു കൊണ്ട് .
മക്കൾ ഉറങ്ങിക്കാണും. കണ്ണൻ എട്ടു മണിയ്ക്കു മുന്നേ ഉറങ്ങും. കുഞ്ഞാറ്റ പിന്നെ പത്താകും.
വിജി.... ഉറങ്ങിയിട്ടുണ്ടാകില്ല. കരയുകയായിരിക്കും.
പോരാൻ ഇറങ്ങിയപ്പോൾ ഒന്നു തിരിഞ്ഞു നോക്കേണ്ടതായിരുന്നു. അവരെ ഒന്നു കൂടി കാണാമായിരുന്നു .
ഇനി.... ഇനി എന്നാ?
തുടരും.....
// സാരംഗി//
© copyright protected
ജയിലോ അവിടുത്തെ അന്തരീക്ഷമോ ചോദ്യം ചെയ്യലോ ( പ്രത്യേകിച്ച് അറബ് നാടുകളിൽ) എങ്ങനെയാണെന്ന് അറിയില്ല. എന്റെ ഭാവന മാത്രമാണ്.
അക്കരെയക്കരെ ഭാഗം 04
ആദ്യദിവസം കണ്ട ചോദ്യം ചെയ്യലൊന്നും ഒന്നുമല്ലായിരുന്നു. പിറ്റേന്ന് മുതലാണ് അവർ ശരിക്കും പോലീസ് മുറ ഉപയോഗിച്ചു തുടങ്ങിയത്. ഈ ചോദ്യം ചെയ്യൽ ഒക്കെ മൂന്നു ദിവസം കൊണ്ട് ഒരു ദിനചര്യ പോലെയായി കഴിഞ്ഞിരിക്കുന്നു. \" തനിക്ക് വീട്ടിലേക്ക് വിളിക്കണോ?\"അരികിൽ ആരുടെയോ ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. അയാളായിരുന്നു. ആദ്യ ദിവസം അവിടെ കിടന്ന് ഉറങ്ങിയ ആൾ. ആരോടും അധികം അടുപ്പത്തിനൊന്നും അയാൾ വരാറില്ല. സംസാരിക്കാറു കൂടിയില്ല. \" എൻ്റെ ഫോൺ അവരുടെ കൈയിലാ.\"\" തന്നോട് വിളിക്കണോ എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ ?\"അയാളുടെ മുഖത്ത് ഒരു അനിഷ്ടം നിറഞ്ഞു നിന്നിരുന്നു. \" വേണ്ട