സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 19
“ഏട്ടാ ഞാൻ മുൻപും പറഞ്ഞതാണ് ഇത് സാധാരണ ബിസിനസ് അല്ല. സാധാരണ റെഗുലർ ബിസിനസ്സിലെ പ്രോഫിറ്റ് & ലോസ് നോക്കി ഈ ബിസിനസ് നടത്തിയാൽ ഈ ബിസിനസ് മുന്നോട്ടു പോകില്ല.
എല്ലാവർക്കും ഒളിഞ്ഞും തെളിഞ്ഞും അറിയാവുന്ന ബെറ്റിംഗിൽ തന്നെയാണ് ഗെയിം മുന്നോട്ടു പോകുക. അതുകൊണ്ട് തന്നെയാണ് പലർക്കും ഇവിടെ പിടിച്ചു നിൽക്കാൻ പറ്റാത്തത്.”
അഗ്നി പറയുന്നത് കേട്ട് എല്ലാവരും അതു ശരി വച്ചു.
“ആകട്ടെ... എല്ലാം നന്നായി വരട്ടെ...”
അവരുടെ സംസാരം ശ്രദ്ധിച്ചു നിന്നിരുന്ന മഹാദേവൻ പറഞ്ഞു.
എന്നാൽ മക്കളുടെ സംസാരം എല്ലാം കേട്ടിരുന്ന അംബികാ ദേവി പറഞ്ഞു.
“പോകും മുൻപ് എനിക്ക് ആ മക്കളെ ഒന്ന് കാണണം...”
അവർ അല്പം ഉറച്ചു തന്നെ ശ്രീഹരിയേയും അഗ്നിയേയും നോക്കി കൊണ്ടാണ് പറഞ്ഞത്.
“അത്... അമ്മേ... വേണോ?”
ശ്രീഹരി എന്തു പറയണമെന്നറിയാതെ തപ്പിത്തടഞ്ഞ് അഗ്നിയെ നോക്കി.
അഗ്നി അമ്മയെ നോക്കി പറഞ്ഞു.
“ഞങ്ങളുടെ കയ്യിൽ അവരുടെ ഫോട്ടോ ഒന്നുമില്ല. മാത്രമല്ല... അമ്മേ, ഇപ്പൊ കാണൽ ഒന്നും ശരിയാവില്ല...”
“എന്തുകൊണ്ട് ശരിയാവില്ല? കണ്ണം തിരിവ് കാണിച്ചതും പോരാ നിന്നു പരുങ്ങുകയാണ് രണ്ടും.”
അതുകേട്ട് മഹാദേവൻ പറഞ്ഞു.
“നീ എന്തിനാണ് ഇവരെ മാത്രം പറയുന്നത്? നിൻറെ ബാക്കി നാലു പുത്രന്മാരും നോക്കി നിന്നില്ലേ ഇവരുടെ പ്രവർത്തിയെ.
ഡോക്ടറും IAS സും IPS സും അഡ്വക്കേറ്റും എല്ലാം ഉണ്ടായിട്ടും എന്താണ് കാര്യം ഉണ്ടായത്?”
അതുകേട്ട് അരുൺ പറഞ്ഞു.
“ഇവരെന്തായാലും അവരെ കൊണ്ടേ പോകു... പിന്നെ ആ രണ്ടുപേരുടെ കയ്യിലിരിപ്പ് അത്ര നല്ലതൊന്നുമല്ല. ബോധത്തോടെ ഒന്നും നടക്കില്ല...”
“അത് ഏട്ടൻ പറഞ്ഞത് ശരിയാണ്... അവർ രണ്ടുപേരും റബ്ബർ പന്ത് പോലെയാണ് അമ്മേ...”
ശ്രീഹരി അരുൺ പറഞ്ഞതിന് സപ്പോർട്ട് ചെയ്ത് സംസാരിച്ചു.
കേട്ട് മഹാദേവൻ ഉറക്കെ ചിരിച്ചു. പിന്നെ ചോദിച്ചു.
“നിങ്ങൾ ഇങ്ങനെ താലി കെട്ടിയാൽ അവർ നിങ്ങൾക്ക് സ്വന്തമാകുമോ?”
“അതില്ല...”
അഗ്നിയാണ് അതിനു മറുപടി നൽകിയത്.
“പക്ഷേ ആ താലിക്ക് വില നൽകാൻ മനസ്സുള്ളവർ ആണെങ്കിൽ മതി ഞങ്ങൾക്ക് അവരെ...”
അഗ്നി പറഞ്ഞത് കേട്ട് ശ്രീഹരിയും പറഞ്ഞു.
“അതു തന്നെയാണ് എൻറെയും അഭിപ്രായം.
അവർ പഠിക്കുകയല്ലേ? പഠിക്കട്ടെ... ഞങ്ങൾ ഒരു ശല്യത്തിനും ചെല്ലുന്നില്ല. പഠിപ്പ് ഒക്കെ കഴിഞ്ഞു കല്യാണം കഴിക്കാൻ തയ്യാറായാൽ അവർക്കു ഞങ്ങൾക്കൊപ്പം കൂടാം...”
“Ok സമ്മതിച്ചു. പക്ഷേ കല്യാണ പ്രായമായാൽ അവരുടെ കുടുംബക്കാർ പറയുന്നവരെ കേട്ടാൻ അവർ തീരുമാനിച്ചാൽ?”
മഹാദേവൻ രണ്ടുപേരുടെയും മുഖത്തു നോക്കി ചോദിച്ചു.
“നടക്കില്ല...”
രണ്ടു പേരും ഒരേ സ്വരത്തിൽ ഒരു മിച്ചു പറഞ്ഞു.
“താലി കെട്ടിയ ഞങ്ങൾ ഉള്ളപ്പോൾ അവരെങ്ങനെ വേറെ കെട്ടും?”
“ഇത് നല്ല കഥ... എടാ, നിങ്ങളല്ലേ പറഞ്ഞത് കെട്ടിയ താലിക്ക് വില കൊടുക്കുന്നെങ്കിൽ മാത്രം വന്നാൽ മതിയെന്ന്?”
Amey രണ്ടുപേരോടും ആയി ചോദിച്ചു.
അതുകേട്ട് മഹാദേവൻ ചിരിയോടെ പറഞ്ഞു.
“നിങ്ങൾക്ക് മനസ്സിലായില്ലേ ടാ മക്കളെ? ഒരു കാരണവശാലും രണ്ടും അവരെ വിടൂല... കാരണം അവർ ഇരിക്കുന്നത് രണ്ടിൻറെയും ഹൃദയത്തിലാണ്.”
അതിന് അവർ രണ്ടുപേരും ഒന്നും മറുപടി പറഞ്ഞില്ല. ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവരുടെ മുഖത്ത്.
എല്ലാം കേട്ടും അഗ്നിയുടെയും ശ്രീഹരിയുടെയും മുഖത്തെ സന്തോഷം കണ്ടും ഇരുന്ന അംബികാ ദേവി പറഞ്ഞു.
“ഞങ്ങൾ നാളെ നാട്ടിലെത്തി അവരുടെ വീട്ടിൽ പോകാം. എല്ലാം വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിക്കാം.”
“അതൊന്നും എളുപ്പമാകില്ല അമ്മേ...”
ശ്രീഹരി പറഞ്ഞു.
അതുകേട്ട് മഹാദേവനും പറഞ്ഞു.
“പോയി നോക്കാം എന്നു തന്നെയാണ് എൻറെയും അഭിപ്രായം.”
പിന്നെ അതിനെപ്പറ്റി അവർ ഒന്നും സംസാരിച്ചില്ല.
xxxxxxxxxxxxxxxxxxxxxxxxxxx
ചന്ദ്രൻ നായർ ഒരു ദിവസം എല്ലാവരെയും തറവാട്ടിലേക്ക് വിളിച്ചു.
അവരുടെ തറവാട്ടിൽ താമസിക്കുന്നത് സ്വാഹയുടെ അച്ഛനായ ദേവും അമ്മയുമാണ്. കൂടെ ചന്ദ്രനും ഭാര്യയും. അതായത് സ്വാഹയുടെ അച്ഛച്ഛനും അച്ഛമ്മയും.
അവരുടെ മൂത്തമകളായ ദേവ ചന്ദ്രയും കുടുംബവും ഏകദേശം ഒരു കിലോമീറ്റർ അപ്പുറം വിജയാനന്ദൻറെ വീട്ടിലും
ദേവി ചന്ദ്രയും കുടുംബവും പാടത്തിനപ്പുറമുള്ള ഗംഗാധരൻ നായരുടെ കുടുംബ വീട്ടിലും ആണ് താമസിക്കുന്നത്.
അച്ഛൻ എന്തിനാണാവോ വിളിച്ചത് എന്ന് വിചാരിച്ച് രണ്ടുകൂട്ടരും തറവാട്ടിലെത്തി.
“എന്തിനാണ് അച്ഛാ എല്ലാവരോടും വരാൻ പറഞ്ഞത്?”
ദേവയും ദേവിയും വന്ന വശം തന്നെ ചന്ദ്രൻ നായരോട് ചോദിച്ചു.
അതുകേട്ട് ചന്ദ്രൻ എല്ലാവരോടുമായി പറഞ്ഞു.
“സ്വാഹ വന്നിട്ടുണ്ട്. അവൾ മാത്രമല്ലേ പുറത്തുള്ളത്. അവൾ വരുമ്പോൾ എല്ലാവരും ഒരു മിച്ച് വേണം എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് എല്ലാവരെയും വിളിച്ചത്.”
“പിന്നെ എനിക്ക് വയസ്സായി തുടങ്ങി. ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തെല്ലാം എല്ലാവർക്കും ഉള്ളത് പറഞ്ഞു വയ്ക്കാം എന്ന് കരുതിയാണ് എല്ലാവരോടും വരാൻ പറഞ്ഞത്.”
അതുകേട്ട് ദേവയുടെയും ദേവിയുടെയും മുഖത്ത് സന്തോഷം വിരിഞ്ഞു. എന്നാൽ ദേവ് മാത്രം ഒന്നും പറഞ്ഞില്ല.
എല്ലാവരും വന്നതും സ്വാഹയും താഴേക്ക് ഇറങ്ങി വന്നു.
ശരീരത്തിലെ മുറിവുകൾ എല്ലാം ഇപ്പോഴും ഉണങ്ങാതെ തന്നെയുണ്ട്. അവൾ വന്നു ആരെയും നോക്കാതെ അച്ഛമ്മക്കരികിൽ വന്നിരുന്നു.
അവളുടെ ഓരോ പ്രവർത്തിയിലും അവിടെ വന്നിരിക്കാൻ അവൾക്ക് ഒട്ടും ഇഷ്ടമില്ലെന്ന് കാണിച്ചിരുന്നു. അച്ഛനും അച്ഛച്ഛനും നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അവിടെ വന്നിരിക്കുന്നത്.
“എന്താ മോളെ നിനക്ക് പറ്റിയത്?”
ദേവ അവളെ കണ്ടു ചോദിച്ചു.
“ഓ ചെറിയ മുറിവാണ്... സാരമില്ല അപ്പച്ചി... “
സ്വാഹ വന്നതും ദേവയുടെ 3 മക്കളുടെയും കണ്ണുകൾ അവളെ കൊത്തി വലിക്കുന്നുണ്ടായിരുന്നു. അതു കണ്ട് സ്വാഹയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.
എന്നാൽ അച്ഛമ്മ തൻറെ 3 ചെറുമക്കളും സ്വാഹയെ നോക്കുന്നത് കണ്ടു ദേഷ്യത്തോടെ അവളെ തന്നിലേക്ക് കൂട്ടിപ്പിടിച്ചു.
പിന്നെ കുറച്ചു സമയത്തെ ചർച്ചയ്ക്കു ശേഷം തറവാടും അതിനോടു ചേർന്നു കിടക്കുന്ന സ്ഥലവും പാടവും ഫാക്ടറിയും കുറച്ച് അധികം വേറെ സ്ഥലങ്ങളും സ്വാഹയുടെ അച്ഛൻറെ പേരിലും, അതുപോലെ തന്നെ മറ്റ് രണ്ടു പെൺമക്കളുടെ പേരിലും അയാൾ എഴുതി വെച്ചു.
ബിസിനസ് സ്ഥാപനങ്ങൾ ഇപ്പോഴും ചന്ദ്രൻ നായരുടെ പേരിൽ തന്നെയാണ്. അവർക്ക് ശേഷം അതെല്ലാം എന്തു ചെയ്യണമെന്ന് ഞാൻ പിന്നീട് തീരുമാനിക്കാം എന്നാണ് ചന്ദ്രൻ നായർ എല്ലാവരോടുമായി പറഞ്ഞത്.
എല്ലാം കഴിഞ്ഞപ്പോൾ ദേവ പറഞ്ഞു.
“എന്തായാലും ഭാഗം ഒക്കെ കഴിഞ്ഞു. എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
അവർ പറയുന്നത് കേട്ട് എല്ലാവരും അവരെ നോക്കിയപ്പോൾ അവർ പറഞ്ഞു.
“എനിക്ക് മൂന്നാം മക്കളാണ്. അവരിൽ ആരെങ്കിലും ഒരാൾ സ്വാഹയെ വിവാഹം കഴിക്കണം എന്നാണ് എൻറെ ആഗ്രഹം. എന്തൊക്കെ പറഞ്ഞാലും അവളുടെ മുറച്ചെറുക്കൻമാർ തന്നെയല്ലേ അവർ? അവരെ തന്നെയല്ലേ അവൾ വിവാഹം കഴിക്കേണ്ടത്?”
“അതുകൂടി ഇപ്പോൾ പറഞ്ഞു വെച്ചാൽ ബാക്കി രണ്ടു പേർക്ക് പുറത്തു നിന്ന് ആരെയെങ്കിലും അന്വേഷിക്കാമായിരുന്നു.”
“അപ്പച്ചി എന്തായാലും രണ്ടു പേർക്ക് പുറത്തു നിന്നും പെണ്ണിനെ അന്വേഷിക്കുന്നില്ലേ? അതുകൊണ്ട് മൂന്നുപേർക്കും പെണ്ണിനെ അന്വേഷിക്കുന്നത് ആയിരിക്കും നല്ലത്...”
സ്വാഹ അത് പറയുന്നത് കേട്ട് അച്ഛമ്മ ചിരിയോടെ പറഞ്ഞു.
“ദേവ... നീ പറഞ്ഞത് എന്തായാലും വേണ്ട... അത് ശരിയാകില്ല...”
“അതെന്താ അമ്മ അങ്ങനെ പറഞ്ഞത്? അവളുടെ വാക്കു കേട്ട് അവളുടെ ഒപ്പത്തിന് കൂട്ടുനിൽക്കുകയാണ് നിങ്ങളെല്ലാവരും?”
“നമ്മുടെ തറവാടും സ്വത്തുക്കളും മുഴുവനും വേറെ കുടുംബത്തിൽ പോകുന്നതിലും നല്ലത് നമ്മുടെ കുടുംബത്തിൽ തന്നെ നിൽക്കുന്നത് അല്ലേ?”
“അതെ അതു തന്നെയാണ് ഞാനും പറഞ്ഞത്. നിനക്കും നിൻറെ മക്കൾക്കും സ്വാഹയെ അല്ല ആവശ്യം. അവളുടെ സ്വത്തുക്കളും തറവാടും ആണ്. അതുകൊണ്ട് തന്നെയാണ് ഈ വിവാഹം നടക്കില്ലെന്ന് ഞാൻ പറഞ്ഞത്.”
എല്ലാം കേട്ടു നിന്ന സ്വാഹയുടെ അമ്മ പറഞ്ഞു.
“എന്തായാലും ഒരു കല്യാണം കുടുംബത്തു നിന്നും അവൾക്ക് വേണ്ട ചേച്ചി... എനിക്കും ഏട്ടനും അതിൽ ഒട്ടും താല്പര്യമില്ല.”
“സ്വാഹയുടെ അച്ഛനും അമ്മയ്ക്കും ഞങ്ങൾക്കും ഇതിൽ അഭിപ്രായം ഇല്ലാത്തതു കൊണ്ട് വിട്ടു കള മോളെ...”
“അപ്പൊ ഈ കണ്ട സ്വത്തൊക്കെ...”
ദേവ ദേഷ്യത്തിൽ അച്ഛനോട് ചോദിച്ചു.
“നീ ഒന്നു നിർത്ത്... സ്വത്ത്... സ്വത്ത്... ദേവിൻറെ സ്വത്ത് എന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കും. നീ അതിൽ കണ്ണുനട്ടു ഇരിക്കേണ്ട എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.”
“അവനേക്കാൾ അധികം നിങ്ങൾക്ക് രണ്ടുപേർക്കും ഞാൻ തന്നിട്ടുണ്ടല്ലോ?
ഞാൻ എല്ലാം പേപ്പറിൽ ആക്കി വക്കീലിനെ ഏൽപ്പിക്കാം. എന്താണെന്നു വെച്ചാൽ കഴിച്ച് എല്ലാവരും പോകാൻ നോക്ക്. വഴക്ക് വേണ്ട.”
എല്ലാവരും എഴുന്നേറ്റു പോയപ്പോൾ സ്വാഹ കുളക്കടവിലേക്ക് നടന്നു. അവൾ അവിടെ കുളക്കടവിൽ ഇരിക്കുകയായിരുന്നു. മനസ്സ് വളരെയധികം പ്രക്ഷുബ്ധമാണ്.
വളരെ അധികം ബന്ധുക്കൾ ഉള്ള കുടുംബം. പറഞ്ഞിട്ട് എന്താണ് കാര്യം? എല്ലാവർക്കും സ്വത്താണ് താല്പര്യം...
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോൾ പെട്ടെന്ന് ആരോ തനിക്ക് അടുത്ത ഇരിക്കുന്നത് പോലെ അവൾക്ക് തോന്നിയത്. അവൾ തിരിഞ്ഞു നോക്കിയപ്പോൾ മനസ്സിലായി തോന്നൽ അല്ലാ സത്യമാണ്.
കിരൺ ഏട്ടനാണ് അടുത്തിരിക്കുന്നത്.
അവനെ കണ്ടതും അവളുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.
“നീ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്?”
കിരൺ അവളെ ആകമാനം ഒരു വല്ലാത്ത നോട്ടം നോക്കി കൊണ്ട് ചോദിച്ചു.
അതിനുത്തരം അവൾ പറഞ്ഞത് ഇങ്ങനെയാണ്.
“എനിക്ക് ഇരിക്കാൻ തോന്നി... ഞാനിരുന്നു...
കിരണേട്ടൻ എന്തിനാ ഇപ്പോൾ ഇവിടേയ്ക്ക് വന്നത്?”
“നിന്നെ കാണാൻ... അല്ലാതെ ഞാൻ എന്തിനാ ഇവിടെ വരുന്നത്?”
അവനും അതേപോലെ തന്നെ ആൻസർ നൽകി.
അതിനു ശേഷം അവൾക്ക് അടുത്തേക്ക് നീങ്ങിയിരുന്നു.
അത് കണ്ടു അവൾ ചോദിച്ചു.
“കണ്ടല്ലോ എന്നെ? ഇനി പൊയ്ക്കോളൂ...”
അവൾ നീരസത്തോടെ അവൻറെ മുഖത്തു നോക്കി തന്നെ പറഞ്ഞു.
“അതെന്ത് വർത്തമാനമാണ് സ്വാഹ? നീ ഒന്നു മര്യാദയ്ക്ക് കാണിച്ചു തരാതെ ഞാൻ എങ്ങനെ കാണാനാണ്?”
അതും പറഞ്ഞു കിരൺ ഒന്നു കൂടി അവൾക്ക് അടുത്തേക്ക് നീങ്ങിയിരുന്നു. പിന്നെ അവളുടെ കയ്യിൽ പിടിച്ച് പറഞ്ഞു.
“നീ ഇങ്ങ് വന്നേ... ഞാൻ ഒന്ന് കാണട്ടെ നിന്നെ... നീ കഴിഞ്ഞ പ്രാവശ്യം ഇവിടെ നിന്നും പോയതിലും ഭംഗി വെച്ചിട്ടുണ്ട്.”
അവൻ അവളെ നോക്കി പറഞ്ഞു.
“നിൻറെ മെഡിക്കൽ കോളേജിൽ പ്രാക്ടിക്കൽ ഒക്കെ നടക്കുന്നുണ്ടോ? അതാണോ നീ ഇങ്ങനെ ചുവന്നു തുടുത്തു വരുന്നത്?”
“ഏട്ടാ എന്ന് വിളിച്ച നാവു കൊണ്ട് എന്നെക്കൊണ്ട് മാറ്റി വിളിപ്പിക്കരുത്.”
അവൻറെ കൈകൾ തട്ടി മാറ്റി കിരണിന് മറുപടിയായി സ്വാഹ പറഞ്ഞത് ഇങ്ങനെയാണ്.
“എഴുന്നേറ്റ് പോടാ ഏട്ടാ മണം പിടിച്ച് വരാതെ...”
അതുകേട്ട് കിരൺ പറഞ്ഞു.
“നിൻറെ ഈ ശരീരം എന്നെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി എന്നറിയാമോ? ആർക്കു വേണ്ടിയാണ് ഇതൊക്കെ മൂടിപ്പുതച്ചു കൊണ്ടു നടക്കുന്നത്? എന്തായാലും നിൻറെ ഈ ദേഹം എനിക്കുള്ളതാണ്?”
അവൻറെ സംസാരം കേട്ട് സ്വാഹ പരിഹാസത്തോടെ ചോദിച്ചു.
“ആണോ? എനിക്ക് അറിയില്ലായിരുന്നു ഏട്ടാ...”
അവളുടെ പരിഹാസം നിറഞ്ഞ സംസാരം അവനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
“എന്താടി നിനക്ക് ഒരു പുച്ഛം?”
“പിന്നെ പുച്ചിയ്ക്കാതെ… പിടിച്ചു ഉമ്മ വയ്ക്കണമോ? എൻറെ അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും എല്ലാവരും നല്ല മലയാളത്തിലാണ് കുറച്ചു മുൻപ് നിങ്ങളുടെ അമ്മയായ എൻറെ അപ്പച്ചിയോട് പറഞ്ഞത് വിവാഹത്തിൽ താൽപര്യമില്ലെന്ന്. നിങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നല്ലോ?”
“ഓ... അതാണോ കാര്യം... എടീ എനിക്കും ഈ പറഞ്ഞ പോലെ വിവാഹത്തിലും സ്വത്തിലും ഒന്നും താല്പര്യം ഇല്ല. എനിക്ക് വേണ്ടത് നിൻറെ ഈ ജ്വലിക്കുന്ന സൗന്ദര്യം മാത്രമാണ്. അതു മാത്രം മതി എനിക്ക്. അതിന് കല്യാണം എങ്കിൽ അങ്ങനെ അല്ലെങ്കിൽ അല്ലാതെ... രണ്ടായാലും എനിക്ക് ഒരു പ്രോബ്ലവും ഇല്ല. I am ready for anything my sweetheart...”
“ആഹാ... അതു കൊള്ളാമല്ലോ കിരൺ ഏട്ടാ... ഇംഗ്ലീഷ് ഒക്കെ പറയാൻ തുടങ്ങിയല്ലോ? എനിക്ക് കേട്ടിട്ട് തന്നെ കൊതി വരുന്നു.”
“നീയെന്താ ആളെ കളിയാക്കുകയാണോ?”
“കളിയാക്കാനോ? ഞാനോ അതും ഈ ഏട്ടനെയോ? ഏയ് അതൊന്നും ശരിയാകില്ല... കളിയാക്കാൻ മിനിമം ഒരു സ്റ്റാൻഡേർഡ് എങ്കിലും വേണ്ടേ? അല്ലാതെ എങ്ങനെയാണ്?”
പുച്ഛത്തോടെ സംസാരിച്ചു കൊണ്ടിരുന്ന സ്വാഹയുടെ ശബ്ദം പിന്നീട് മാറി. നല്ല ഉറച്ചു തന്നെ സ്വാഹ പറഞ്ഞു.
“ഒരു മിനിമം സ്റ്റാൻഡേർഡ് കൂടി ഇല്ലാത്ത ചെറ്റ... ദേ... കിരൺ ഏട്ടാ, വല്ലാത്ത ഒരു സമയമാണ് എനിക്ക്... വെറുതെ എൻറെ കയ്യിൽ നിന്നും മേടിച്ചു കിട്ടണ്ടെങ്കിൽ പോകാൻ നോക്ക്.”
“എടീ... നീ എന്ത് കണ്ടിട്ടാണ് കിടന്നു തുള്ളുന്നത്? ആരെ കണ്ടിട്ടാണ് തിളക്കുന്നത്?”
“ഓ, എൻറെ കിരൺ ഏട്ടാ... ഇനി അതൊന്നും എക്സ്പ്ലൈൻ ചെയ്യാൻ എനിക്ക് വയ്യ. എല്ലാം മറക്കാനാണ് ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് വന്നത് തന്നെ.”
അത്രയും പറഞ്ഞ് അവൾ അവിടെ നിന്നും എഴുന്നേറ്റു വീട്ടിലേക്ക് നടന്നു.
അവൾ വീട്ടിലേക്ക് നടക്കുന്ന സമയത്ത് ദേവയും ദേവിയും അവൾക്ക് അടുത്തേക്ക് വന്നു. ദേവ സ്വാഹയെ പിടിച്ചു നിർത്തി ചോദിച്ചു.
“ഓ... ഭൂലോക രംഭ ഇവിടെ ഉണ്ടായിരുന്നോ?
നിനക്കെന്താടി എൻറെ മക്കളെ ആരെയെങ്കിലും കെട്ടിയാൽ?”
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
“എടീ നിന്നോട് ആണ് ചോദിച്ചത് എരെണം കെട്ടവളേ?”
എന്നിട്ടും ഒന്നും പറയാതെ നിൽക്കുന്ന സ്വാഹയെ നോക്കി ദേവി പറഞ്ഞു.
“അവൾ വലിയ ഡോക്ടർ ആവാൻ പഠിക്കുകയല്ല? അതായിരിക്കും നമ്മളോട് ഒന്നും മിണ്ടാത്തത്. നമ്മളെ ഒന്നും അവൾക്ക് കണ്ണിൽ പിടിക്കുന്നുണ്ടായിരിക്കില്ല.”
എന്നിട്ടും അവൾ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ട് സ്വാഹയെ പിടിച്ച് ദേവ പറഞ്ഞു.
“നീ പറഞ്ഞിട്ട് പോയാൽ മതി ഇവിടെ നിന്ന്... നിൻറെ വായിൽ നിന്നും മുത്തു കൊഴിയുന്നുണ്ടോ എന്ന് ഞങ്ങൾ ഒന്ന് കാണട്ടെ...”