Aksharathalukal

മായാമൊഴി💖🔞 02

ജനാല കർട്ടനുകളൊക്കെ നിവർത്തിയിട്ടതുകൊണ്ടു സ്വിച്ച് ബോർഡിൽ തെളിയുന്ന ചുവന്ന മങ്ങിയ വെളിച്ചമൊഴികെ മുറിയിൽ കട്ടപിടിച്ച ഇരുട്ടും നിശ്ശബ്ദതയുമായിരുന്നു.
കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിന്റെ നേർത്ത മൂളൽ മാത്രം കാതോർത്താൽ കേൾക്കാം.

അവളെവിടെ മായ……?
അതൊക്കെയൊരു സ്വപ്നമായിരുന്നോ….?
അല്ലെങ്കിൽ തന്നെ ഉറക്കിക്കിടത്തിയശേഷം വല്ലതും അടിച്ചുമാറ്റി അവൾ സ്ഥലം വിട്ടുകാണുമോ…..?
അവൾ വല്ലതും ചെയ്‌തത്‌ കൊണ്ടാണോ പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും….?
അയാൾ വേവലാതിയോടെ കട്ടിലിലുള്ള മൊബൈൽ തപ്പിയെടുത്തുകൊണ്ടു ബെഡ് സ്വിച്ചിൽ വിരലമർത്തിയതും മുറിയിൽ വെളിച്ചം പരന്നു.

ആദ്യം കണ്ണിൽപ്പെട്ടത് തറയിലും കട്ടിലിലുമായി ഇഴഞ്ഞു കിടക്കുന്ന അവളുടെ ഇളം ചുവപ്പുനിറത്തിലുള്ള കോട്ടൻസാരിയാണ്. രാത്രിലെപ്പോഴോ അവളുടെ ദുർബലമായ പ്രതിരോധത്തിനിടയിൽ താൻ വലിച്ചഴിച്ചു കളഞ്ഞിരുന്നതാണതെന്നും ആ സാരിക്കും അവൾക്കും ചന്ദനത്തിന്റെ ഗന്ധമായിരുന്നെന്നും അയാളോർത്തു.

പിന്നീടാണ് താൻ പുതച്ചിരിക്കുന്ന അല്ലെങ്കിൽ അവൾ പുതപ്പിച്ചതോ……?
പുതപ്പിനുപുറത്തു തന്റെ കക്ഷത്തോട് മുഖം ചേർത്തുവച്ചും പുതപ്പിനുമുകളിലൂടെ തന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ടും അവൾ കിടന്നുറങ്ങുന്നുണ്ടെന്നും കട്ടികൂടിയ പുതപ്പുകാരണമാണ് ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ നേരിയ കൈതണ്ടയുടെ സാന്നിദ്ധ്യം തിരിച്ചറിയാതെ പോയതെന്നും അയാൾക്ക് മനസിലായതും ഇത്തിരിനേരമെങ്കിലും അവളെ സംശയിച്ചുപോയതിൽ കുറ്റബോധം തോന്നിയതും.

രതിയുടെ മഥനക്കടൽ നീന്തിക്കടക്കുന്നതിനടയിലെപ്പോഴോ വിടർന്നഴിഞ്ഞുവീണുപോയ നീണ്ട മുടിയിഴകളിൽ ചിലതൊക്കെ മുകളിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിൽ അവളുടെ അകലം വകവയ്ക്കാതെ അനുസരണയില്ലാത്തതുപോലെ അയാളുടെ മുഖത്തേയും കവിളിനെയും ഇടയ്ക്കിടെ തഴുകുവാനെത്തിക്കൊണ്ടിരുന്നു.

ഒരു പുതപ്പിന്റെ വിടവിന്റെ അകലത്തിൽ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളുമായി ചേർന്നൊട്ടിക്കിടക്കുന്ന അവളുടെ അർദ്ധ നഗ്നമായ മേനിയിലേക്ക് മിഴികൾ വഴുതിമാറിയപ്പോൾ തലപൊട്ടിപ്പിളരുന്നതുപോലുള്ള തലവേദനയ്ക്കിടയിലും തന്റെ ശരീരത്തിലും മനസിലും എവിടെയൊക്കെയോ രാസമാറ്റത്തിന്റെ പ്രകമ്പനങ്ങൾ നടക്കുന്നത് അയാളറിഞ്ഞു.

വീണ്ടും അലയടിച്ചുയരുന്ന മോഹക്കടലിനെ തടഞ്ഞു നിർത്തുവാൻ സാധിക്കാതെ വന്നപ്പോഴാണ് അവളെ ഉണർത്താതെ പതിയെ തനിക്കും അവൾക്കും ഇടയിലുള്ള പുതപ്പിന്റെ അകലം വലിച്ചുനീക്കുവാൻ ശ്രമിച്ചത്.
പുതപ്പുനീങ്ങിയതും ഒരു മധുര സ്വപ്നത്തിലെന്നതുപോലെ എന്തോ കുറുകിക്കൊണ്ടവൾ ഇടതുകാൽ അയാളുടെ കാലിലേക്ക് പിണച്ചുവച്ചുകൊണ്ടു നെഞ്ചിനുള്ളിലേക്ക് മുഖം പൂഴ്ത്തിയതും ഒരുമിച്ചായിരുന്നു.

അയാൾ വല്ലാതെയായിപ്പോയി…..!
ഇടതുകാൽ തന്റെ കാലിന്റെമേൽ കയറ്റിവച്ചുശേഷം അരക്കെട്ടിൽ കെട്ടിപ്പിടിച്ചുകൊണ്ടു നെഞ്ചിൽ മുഖം പൂഴ്ത്തി സുരക്ഷിതഭാവത്തിൽ ഉറങ്ങുന്ന അവളുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് തന്നെ അല്പനേരം നിർമേഷനായി നോക്കിനിന്നു.

താളാത്മകമായി ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ടു തന്റെ നെഞ്ചിൽ തലചായ്ചുറങ്ങുന്ന അവളെയങ്ങനെ നോക്കിനിൽക്കുമ്പോൾ അവളൊരു കൊച്ചുകുഞ്ഞാണെന്നു തോന്നുമായിരുന്നു. അതുകൊണ്ടാക്കണം മനസിലെ മോഹക്കടലിലെ തിരമാലകൾ അടങ്ങുന്നതും ഹൃദയത്തിനുള്ളിലെവിടെയോനിന്നും കനിവിന്റെയും സ്നേഹത്തിന്റെയും ഉറവകൾ കിനിഞ്ഞിറങ്ങി അവളോട്‌ തോന്നിയ ആസക്തിയുടെ രാസമാറ്റത്തിൽ ശരീരത്തിലുണ്ടായ തീ അണയുന്നതും അത്ഭുതത്തോടെ അയാൾ തിരിച്ചറിഞ്ഞു.

തന്റെ നെഞ്ചിനുതാഴേ അമർന്നുകിടക്കുന്ന അവളുടെ മാറിടത്തിന്റ് മാംസളത മറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു ആധിയോടെ നോക്കിക്കൊണ്ടു പുതപ്പെടുത്തു മൂടിയശേഷം അയാളും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

“ഇവളെന്താണ് ഇങ്ങനെ……!
“അല്ല ഞാനെന്താണ് ഇന്നിങ്ങനെയായിപ്പോയത്….!
എനിക്കെന്താണ് പറ്റിയത്………..”

ചന്ദ്രികാസോപ്പിന്റെ സുഗന്ധമുള്ള അവളുടെ മുടിയിഴകൾ മുഖത്തേക്ക് വാരിയിട്ടു സുഗന്ധം ആസ്വദിച്ചു കിടക്കുമ്പോൾ അതിനെക്കുറിച്ചാണ് അയാൾ ആലോചിച്ചുകൊണ്ടിരുന്നത്.

വീണ്ടും തലപൊട്ടിപിളരുന്ന വേദന…….
തൊണ്ട വല്ലാതെ വരണ്ടിരിക്കുന്നു …
വെള്ളം കുടിക്കുവാൻ എഴുന്നേൽക്കുമ്പോൾ അവൾ ഉണരുമല്ലോ എന്നോർത്തപ്പോൾ അതുവേണ്ടെന്നു വച്ചുകൊണ്ട് അയാൾ കുനിഞ്ഞു അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി രണ്ടുകൈകൾക്കൊണ്ടും ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് പുതപ്പിനുള്ളിലേക്ക് ഒതുങ്ങി.

“എന്റെ ഈശ്വരന്മാരെ ഇവർക്ക് നല്ല തീപ്പൊള്ളുന്ന പനിയണല്ലോ……”

നെറ്റിയിലെ തണുത്ത വിരൽ സ്പര്ശനത്തിനൊപ്പം അവളുടെ വേവലാതിയോടെയുള്ള ശബ്ദവും കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്.
രാത്രിയിൽ എപ്പോഴോ തുടങ്ങിയ തല പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും കൂടിയിട്ടുണ്ട്…..
കണ്ണുകൾ തുറക്കുവാൻ വയ്യ……
വളരെ പണിപ്പെട്ടു കണ്ണുകൾ തുറന്നപ്പോൾ മുറിയിലെ മങ്ങിയവെട്ടത്തിൽ ഒരു നിഴലുപോലെ കട്ടിലിലിരുന്നു കൊണ്ട് മൂടി വാരിക്കെട്ടുന്ന മായയെ കണ്ടു.

“വല്ലാതെ ദാഹിക്കുന്നു ഇത്തിരി വെള്ളം തരുമോ മായെ……”

വരണ്ട ചുണ്ടകൾക്കിടയിൽ നിന്നും എങ്ങനെയാണ് തളർന്ന ശബ്ദം പുറത്തുപോയതെന്നറിയില്ല.

ചോദ്യം കേട്ടതുംധൃതിയിൽ മുടിവാരിയൊതുക്കി ഉച്ചിയിൽ കിരീടംപോലെ കെട്ടിവച്ചുകൊണ്ടു ശരീരത്തിലുള്ള ശേഷിക്കുന്ന വസ്ത്രങ്ങൾ വാരിവലിച്ചു ശരിയാക്കിയ ശേഷം തറയിലും കട്ടിലിലുമായി വീണുകിടക്കുന്ന സാരിവലിച്ചെടുത്തു അർദ്ധനഗ്നമായ മാറിടത്തിൽ ചുരുട്ടിപ്പിടിച്ചു മറച്ചുകൊണ്ടവൾ ചാടിയെഴുന്നേറ്റു വെള്ളത്തിന്റെ കുപ്പിയുള്ള മേശയ്ക്കടുത്തേക്ക് ഓടുന്നതും കണ്ടു.

ഒരു സ്‌ത്രീയുടെ അതുപോലുള്ള ചലനങ്ങളും ചേഷ്ട്ടകളുമൊക്കെ അയാൾ ആദ്യമായി കാണുകയായിരുന്നു……!

വെള്ളത്തിൻറെ കുപ്പിയെടുത്തു അയാളെ ഏൽപ്പിച്ച ശേഷം സാരിയും മാറിടത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് തന്നെ ധൃതിയിൽ കുളിമുറിയിലേക്ക് കയറുന്നതും കണ്ടു .

“ഓ…. ഒരു രാത്രിയിലേക്കാണ് അവളെ വാടകയ്ക്ക് എടുത്തിരിക്കുന്നത് സമയം കഴിഞ്ഞതിന്റെ ധൃതിയിൽ മടങ്ങിപ്പോകുവാൻ ഒരുങ്ങുന്നതായിരിക്കും ……”
അയാൾ മനസ്സിൽ വിചാരിച്ചു. സാധാരണരീതിയിൽ നേരം വെളുക്കുന്നതിന് മുന്നേ വിളിച്ചുണർത്തി പറഞ്ഞുറപ്പിച്ച വാടകയും വാങ്ങി സ്ഥലം വീടുകയാണ് മറ്റുള്ളവരുടെ പതിവ് ഇവൾ എന്താണാവോ ഇത്രയും വൈകിപ്പോയത്….?

ഒരു രാത്രിയിലെ ബന്ധം മാത്രമേയുള്ളൂ എങ്കിലും അവൾ പോവുകയാണല്ലോ എന്നോർത്തപ്പോൾ മനസ്സിൽ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം ബാക്കിയായത് പോലെ……

ആലോചിച്ചു കൊണ്ട് അയാൾ തലയുയർത്തി കുപ്പിവെള്ളം വായിലേക്ക് കമിഴ്ത്തുവൻ നോക്കിയെങ്കിലും തല ഉയർത്തുവാൻ പറ്റുന്നില്ല…..!
പുരികക്കൊടി മുതൽ ചെവിവരെ കൂടംകൊണ്ട് അടിക്കുന്നത് പോലുള്ള വേദന…..!
രണ്ടുമൂന്നു തവണ ശ്രമിച്ച ശേഷം അയാൾ ആ ശ്രമം ഉപേക്ഷിച്ചു .

അഞ്ചുമിനുട്ട് കഴിഞ്ഞില്ല കുളിമുറിയിൽ നിന്നും അവൾ പുറത്തിറങ്ങുന്നതും മുറിയിലെ ലൈറ്റ് ഓൺ ചെയ്യുന്നതുംകണ്ടു .
മുഖം കഴുകി തലേരാത്രിയിലെ പോലെ ഭംഗിയായി സാരി ധരിച്ചതും നേരത്തെ ഉച്ചിയിൽ ചുരുട്ടികെട്ടിവച്ചിരുന്ന നീണ്ടമുടിയുടെ കിരീടം അതേപോലെ പിറകു വശത്തേക്ക് മാറ്റിയതുമൊഴിച്ചാൽ വേറെ യാതൊരു മാറ്റവുമില്ല…..!

“വെളളം കുടിച്ചില്ലെ ഇതുവരെ…..”
വേവലാതിയോടെ അയാളുടെ അടുത്തേക്ക് നടന്നു കൊണ്ടാണ് അവളുടെ ചോദ്യം.

ഇല്ലെന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചയുടനെ അവൾ മേശമേലുള്ള ഗ്ലാസെടുത്തു കഴുകി കൊണ്ടുവന്നു കുപ്പിയിലെ വെള്ളം പകർന്നശേഷം കുടിക്കുവാനായി അയാളുടെ നേരെ നീട്ടിയപ്പോൾ എഴുന്നേൽക്കുവാനായി ഒരു ശ്രമം കൂടി നടത്തിനോക്കി .

“വയ്യ……”
മുറിയിൽ തെളിഞ്ഞുകൊണ്ടിരിക്കുന്ന ട്യൂബ്‌ ലൈറ്റിലേക്ക് നോട്ടം പതിക്കുമ്പോൾ കണ്ണഞ്ചിപ്പോകുന്നു……!
കണ്ണിന്റെ കൃഷ്ണമണിയിൽ വല്ലാത്ത വേദനയും……

വീണ്ടും ശ്രമം ഉപേക്ഷിച്ചുകൊണ്ട് കട്ടിലിലേക്ക് തന്നെ തലചായ്ച്ചു.

“അയ്യോ ഇതെന്താ പറ്റിയത് …..”

ആധിയോടെ ചോദിച്ചു കൊണ്ട് അവൾ കട്ടിലിലിരുന്നു അയാളെ താങ്ങി എഴുന്നേൽപ്പിച്ചു ശേഷം തൻറെ ശരീരത്തിൽ ചാരിയിരുത്തികൊണ്ട് ഗ്ലാസിലെവെള്ളം ചുണ്ടോടുചേർത്തു പിടിച്ചു കൊടുത്തു .

വരണ്ട ചുണ്ടുകൾകിടയിലൂടെ വെള്ളം വലിച്ചുകുടിക്കുന്നതിനിടയിൽ ക്ഷീണിച്ച കണ്ണുകൾ ഉയർത്തി അവളെ നോക്കിയപ്പോൾ ആ നീണ്ട കണ്ണുകളിൽ മുഴുവൻ തന്നോടുള്ള അനുകമ്പയും സഹതാപമാണെന്നും മനസിലായി.

“നല്ല പനിയുണ്ട് വേഗം ഡോക്ടറെ കാണിക്കണം ഹോട്ടലിലെ ആരെയെങ്കിലും വിളിക്കട്ടെ ……”

തന്റെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ചോദ്യത്തിന് അയാൾ വേണ്ട എന്ന അർത്ഥത്തിൽ കണ്ണുകളടച്ചു കാണിച്ചു.

” ഡോക്ടറെ കാണാതെ എങ്ങനെയാണ് നിങ്ങൾക്ക് നല്ല പനിയാണ് ഹോസ്പിറ്റലിൽ പോയാൽ തന്നെ അഡ്മിറ്റാകേണ്ടിവരും ഉറപ്പാണ്…. ”

അവൾ വീണ്ടും പറഞ്ഞപ്പോഴും സാരമില്ലെന്ന അർത്ഥത്തിൽ കണ്ണുകളച്ചു.

കുടിച്ചുകഴിഞ്ഞ വെള്ളത്തിന്റെ ബാക്കിഭാഗം സ്വന്തം കൈക്കുമ്പിളിൽ പകർന്നുകൊണ്ടു അയാളുടെ മുഖവും ചുണ്ടും കഴുകിയശേഷം സാരിതുമ്പുയർത്തി തുടച്ചുകൊടുത്തു വീണ്ടും കട്ടിലിലേക്ക് കിടത്തുമ്പോൾ മൂക്കിലൂടെ തന്റെ സിരകളിലേക്കും അവളുടെ ഗന്ധം പടരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

ചന്ദനത്തിന്റെയും ചന്ദ്രികാസോപ്പിന്റെയും സമ്മിശ്രമായ ഹൃദ്യമായ മനംമയക്കുന്ന സുഗന്ധം……!

“നേരം വെളുത്തില്ലേ മായയ്ക്ക് പോകേണ്ടേ…….”

ബെഡിനടിയിൽ നിന്നും പാഴ്സെടുത്തു അവളുടെ നേരെ നീട്ടിയപ്പോൾ മുഖമൊന്നു മങ്ങിയോ എന്നൊരു സംശയം……!

“ഞാൻ പോയ്ക്കോളും……
ആദ്യം ഹോസ്പിസ്റ്റലിൽ പോയിട്ടു വാ……
പൈസ അവിടെ കിടക്കട്ടെ ഇപ്പോഴില്ലെങ്കിൽ ഇവിടെയുള്ള റൂംബോയിയുടെ കൈയിൽ കൊടുത്താൽ മതി പിന്നെ ഞാൻ വാങ്ങിച്ചുകൊള്ളും…….”

പറഞ്ഞു വിടുവാൻ മനസുണ്ടായിട്ടല്ല പകരം അവൾ പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു കൊണ്ടാണ് പഴ്സ് നീട്ടിയതെങ്കിലും അവളുടെ പ്രതികരണത്തിൽ അയാൾക്ക് വല്ലാത്തൊരു അത്ഭുതം തോന്നി.

“നീയെന്നെ വീണ്ടും വീണ്ടും കീഴടക്കുകയാണല്ലോ മായെ……”

അയാളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.

“എന്നാൽ ശരി മായയുടെ മൊബൈൽ നമ്പർ തന്നാൽമതി ഞാൻ വിളിക്കാം…..”

അയാൾ ക്ഷീണിച്ച കണ്ണുകൾ ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു തളർന്ന ശബ്ദത്തിൽ പറഞ്ഞു.

“അയ്യോ…..വേണ്ട വേണ്ട …..
മൊബൈലിൽ വിളിക്കേണ്ട ഞാൻ ആർക്കും നമ്പർ കൊടുക്കാറില്ല……
നിങ്ങൾ റൂംബോയിയുടെ കൈയിൽ കൊടുത്താൽ മതി……”

അതും അയാൾക്ക് ആശ്ചര്യമായിരുന്നു.

“എന്നാൽ അങ്ങനെ ചെയ്യാം …..”

അയാൾ സമ്മതിച്ചു.

“എന്തായാലും ഹോസ്പിറ്റലിൽ പോയാൽ അഡ്മിറ്റാക്കും അതുകൊണ്ടു റൂം വെക്കേറ്റ്‌ ചെയ്തു പൊയ്ക്കോളൂ…..
വെറുതെ വാടക കൊടുക്കേണ്ട……”

ഉപദേശം കേട്ടപ്പോൾ അവളുടെ നിഷ്ക്കളങ്കതയോർത്തു അയാൾക്ക് സഹതാപം തോന്നി.
കാരണം താൻ ഇവിടെയും കേരത്തിലുമായി ചെറിയൊരു ബിസിനസ് നടത്തുന്നയാളാണെന്നും മാസവാടകയ്ക്ക് എടുത്തിരിക്കുന്ന മുറിയാണ് ഇതെന്നും പാവം മായയ്ക്ക് അറിയില്ലല്ലോ….!

“അതുസാരമില്ല അഡ്മിറ്റാണെങ്കിൽ ഇവിടേക്ക് വിളിച്ചുപറയാം……”

അതിനും മറുപടി കൊടുത്തു.

“ഒറ്റയ്ക്ക് പോകാൻ പറ്റില്ലെന്ന് തോന്നുന്നു റൂംബോയിയെ വിളിച്ചുപറഞ്ഞാൽ അവർ ഓട്ടോ ശരിയാക്കി്തരും കേട്ടൊ…..”

അതുകേട്ടപ്പോൾ അയാൾക്ക് ഹോട്ടലിന്റെ പോർച്ചിൽ കിടക്കുന്ന വെള്ളനിറത്തിലുള്ള തന്റെ വാഗണർ കാർ ഓർമ്മയിൽ തെളിഞ്ഞതുകൊണ്ടു മൃദുവായി പുഞ്ചിരിക്കുകമാത്രം ചെയ്തു.

നഖം കടിച്ചുകൊണ്ടു പിന്നെയും എന്തോ ആലോചിക്കുന്നത് കണ്ടു.

“ആരോടും വിവരം പറയാതെ നിങ്ങളെയിവിടെ തനിച്ചാക്കി പോകുവാൻ എനിക്കു പേടിയാകുന്നു….
ഞാൻ പോകുമ്പോൾ റൂംബോയിയോട് വിവരം പറയട്ടെ……”

നഖം കടിച്ചുതുപ്പിക്കൊണ്ടാണ് അവളുടെ ചോദ്യം.

“വേണ്ട…..”

അയാൾ കയ്യുയർത്തി വിലക്കി.

“പ്ളീസ് ……ആർക്കെങ്കിലും പനി വരുന്നതുകാണുമ്പോൾ എനിക്കുപേടിയാണ് അതുകൊണ്ടാണ്……”

വീണ്ടും അവളുടെ നനുത്ത സ്വരം കേട്ടു.

“സാരമില്ല മായെ……
ഇത് വേഗം സുഖമാകും മായ പൊയ്ക്കോളൂ….”

മറുപടി കൊടുത്തുകൊണ്ട് പുതപ്പു വലിച്ചു മുഖം മൂടിയപ്പോൾ പുതപ്പിനും മായയുടെ ഗന്ധമാണെന്നു അയാൾക്ക് മനസിലായി.

അല്പസമയത്തിനു ശേഷം അവളുടെ പാദപദനം അടുത്തെക്കു വരുന്നതിന്റെ വെള്ളിക്കൊലുസിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ കണ്ണുകളടച്ചുകൊണ്ടു ഉറക്കം നടിച്ചുകിടന്നു.

മുഖത്തെ പുതപ്പു പതിയെ നീക്കിയപ്പോൾ രാത്രിയിലെ അവസാന യാമംവരെ തന്റെ സിരകളെ ചൂടുപിടിപ്പിച്ചിരുന്ന അവളുടെ ഇളംചൂടുള്ള നിശ്വാസം മുഖത്തേക്കടിക്കുന്നുണ്ടായിരുന്നു.

“നോക്കൂ ഇങ്ങനെ കിടന്നാൽ ശരിയാവില്ല…. നിങ്ങൾ ഒറ്റയ്ക്കു ഹോസ്പിറ്റലിൽ പോകില്ലെന്നാണ് എനിക്ക് തോന്നുന്നത് …. അതുകൊണ്ട് നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കിപോയാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല …..
എൻറെ കൂടെ വരുവാൻ മടിയുണ്ടോ ഞാൻ നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോകട്ടെ…..”

നെറ്റിയിലൂടെ മുടിയിഴകളിൽ പതുക്കെ തലോടി കൊണ്ടാണ് അവളുടെ ചോദ്യം
അയാൾ പതിയെ കണ്ണുകൾ തുറന്നു അവളെ നോക്കി താൻ ഇടയ്ക്കൊക്കെ വെറുതെ സ്വപ്നം കാണാറുള്ള ഭാര്യയുടെ മുഖം തന്നെയാണ് അപ്പോഴവൾക്കെന്നും …..
ആ നീണ്ട കണ്ണുകളിലെ സ്നേഹം കലർന്ന വിഹ്വലതയും മുഖത്തെപ്പേടിയിലുമെല്ലാം തന്നോടുമാത്രമുള്ള സ്നേഹമാണെന്നും അപ്പോൾത്തന്നെ അവളെ നെഞ്ചിലേക്ക് വാരിപ്പിടിച്ചു നെറ്റിയിൽ അമർത്തി ചുണ്ടമർത്തണമെന്നുമെല്ലാം ഒരു നിമിഷത്തിൽ അയാൾക്ക് തോന്നി.

“എഴുന്നേൽക്കൂ………”
പറഞ്ഞുകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ടുകൊണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർക്കുവാൻ തോന്നിയില്ല.

വളരെ പണിപ്പെട്ടാണ് അവളുടെ ചുമലിൽ ചാരി എഴുന്നേറ്റിരുന്നത്.തല നിവർത്തുവാൻ വയ്യായിരുന്നു അതുകൊണ്ട് അവൾ തന്നെയാണ് മാറോടു ചേർത്തുപിടിച്ചുകൊണ്ട് വീണ്ടും മുഖം കഴുകിച്ചതും ഷർട്ടു ധരിപ്പിച്ചതും.

ഷർട്ടിലെ ബട്ടൻസ് ശരിയാക്കി കൊടുക്കുന്നതിനിടയിൽ താഴേക്ക്‌നോക്കി എന്തോഓർത്തെന്നപോലെ ഊറിച്ചിരിച്ചുകൊണ്ട് സാരിത്തുമ്പ് ഗ്ലാസിലെ വെള്ളത്തിൽ മുക്കി തൻറെ നെഞ്ചിൽ തുടയ്ക്കുന്നത് കണ്ടപ്പോഴാണ് വളരെ പണിപ്പെട്ട് നെഞ്ചിലേക്ക് നോക്കിയത്……

നെഞ്ചിൽ മുഴുവൻ അവളുടെ ചുവന്ന പൊട്ട് പടർന്നുകിടപ്പുണ്ടായിരുന്നു….!
തുടച്ചു മാറ്റുന്നതിനിടയിൽ കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ നാണം കലർന്ന ചിരിയോടെ അവൾ മിഴികൾ താഴ്ത്തിയതും ഒരുമിച്ചായിരുന്നു .

ഒരു രാത്രിയിലേക്ക് മാത്രമാണല്ലോ താൻ ഈ ചിരിയും പരിചരണവും സ്വന്തമാക്കിയത് എന്നോർത്തപ്പോൾ വല്ലാത്ത നിരാശ തോന്നി.

അവളുടെ ചുമലിൽ താങ്ങിപ്പിടിച്ചു കൊണ്ടാണ് ഹോട്ടലിൽ വെളിയിലേക്ക് ഇറങ്ങിയത്. അവളാണെങ്കിൽ വലതുകൈകൊണ്ട് ഒരു കുഞ്ഞിനെയെന്നപോലെ അയാളുടെ അരക്കെട്ടിൽ ചേർത്തുപിടിച്ചുകൊണ്ടാണ് പതിയെ മുന്നോട്ടുനീങ്ങിയത്.
ഡ്രൈവ് ചെയ്യുവാൻ പറ്റില്ലെന്ന് അറിയുന്നതുകൊണ്ട് പോർച്ചിൽ കിടക്കുന്ന കാറിൻറെ കാര്യം മായയോട് മിണ്ടിയതേയില്ല…..!

പുറത്തു നേരം വെള്ളകീറി തുടങ്ങിയിട്ടേയുള്ളൂ കടകളൊന്നും തുറന്നിട്ടില്ല.

പൊതുവേ വിജനമായ റോഡിൽ ചില കാൽനടയാത്രക്കാരും വയറും കൊഴുപ്പും മോദസും കുറയ്ക്കുവാൻ ഓടുന്നവരും പത്രം വിൽപ്പനക്കാരും മാത്രമേയുള്ളൂ.

“അവിടെയുള്ള തട്ടുകടക്കാരനും ചില ഓട്ടോകാർക്കും എന്നെയും എന്റെ തൊഴിലും അറിയാം അതുകൊണ്ട് നിങ്ങൾ ഇവിടെയിരുന്നോളൂ എനിക്കിപ്പോൾ തന്നെ വേണ്ടുവോളം പേരുദോഷമുണ്ട് …..
എൻറെ കൂടെ കണ്ടതുകൊണ്ട് നിങ്ങൾക്കും വെറുതെ പേരുദോഷമുണ്ടാക്കേണ്ട അതുകൊണ്ട് നിങ്ങൾ ഇവിടെ ഇരുന്നോ ഒരു ഓട്ടോ കിട്ടുമെന്ന് ഞാൻ നോക്കട്ടെ……”

ഹോട്ടലിനു മുന്നിലുള്ള കടവരാന്തയിൽ അയാളെ ഇരുത്തിയശേഷം ചിരിച്ചുകൊണ്ടാണ്് പറഞ്ഞത് .

അതുകേട്ടപ്പോൾ വല്ലാത്ത സഹതാപം തോന്നി.

“മായെ നീ പറഞ്ഞതുപോലെ നീ ഒരുപാട് പുരുഷന്മാരുമായി കിടക്ക പങ്കിട്ട പങ്കിട്ടത് പോലെ ഞാനും ഒരുപാട് സ്ത്രീകളുമായി അതേ തെറ്റു ചെയ്തതല്ലേ അങ്ങനെയാണെങ്കിൽ ഞാനുമൊരു വേശ്യയല്ലേ…….
നീ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നവൾ………
ഞാനോ സുഖിക്കുവാൻ വേണ്ടി പണം കൊടുത്തു നിന്റെ ശരീരം വാടകയ്ക്കെടുത്തവൻ……
അങ്ങനെയെങ്കിൽ ഞാനല്ലേ യഥാർത്ഥ വേശ്യ…….?
ആൺവേശ്യ ……!

കുറ്റബോധത്തോടെ മനസ്സിൽ പറഞ്ഞുകൊണ്ടു അവളെ നോക്കുമ്പോഴേക്കും അവൾ റോഡിലിറങ്ങി വേവലാതിയോടെ തലങ്ങും വിലങ്ങും നടന്നു കൊണ്ട് ഒറ്റപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഓട്ടോകൾക്ക് കൈ കാണിക്കാൻുവാൻ തുടങ്ങിയിരുന്നു ……!

അതിനിടെ റോഡിലൂടെ കടന്നുപോയ ചില ബൈക്കു യാത്രക്കാർ അവളോട് എന്തൊക്കെയോ പറയുന്നതും അവൾ അരിശത്തോടെയും ദേഷ്യത്തോടെയും മറുപടി കൊടുക്കുന്നതും കണ്ടു .
ഓട്ടോയിൽ പോകുന്ന ചില ചെറുപ്പക്കാർ അവളുടെ അടുത്ത വണ്ടി നിർത്തി അവളോട് എന്തൊക്കെയോ അശ്ലീലം ഉറക്കെ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ശരീരമാകെ വിറഞ്ഞു കയറിയെങ്കിലും തൻറെ നിസ്സഹായകത ഓർത്തപ്പോൾ നിശബ്ദനായി .

ആഹാരം കഴിച്ചതിന്റെ ദുർമോദസ്‌ കുറയ്ക്കുവാൻ ആർദ്ധനഗ്നരായി ഓടിക്കൊണ്ടിരുന്ന മധ്യവയസ്‌ക്കരിൽ ചിലർ വയറുനിറയ്ക്കുവാൻ ശരീരം വിൽക്കേണ്ടി വരുന്ന അവളെയും നോക്കി അർത്ഥം വച്ചു ചിരിക്കുന്നതും ചില കമന്റുകൾ പറയുന്നതും കേട്ടപ്പോൾ അയാൾക്ക് പുച്ചം തോന്നി.

അവസാനം കൈ കാണിക്കാതെ തന്നെ ഒരു കാർ അരികിൽ കൊണ്ടു നിർത്തുകയും അവളെ അതിലേക്ക് കയറുവാൻ ക്ഷണിച്ചപ്പോൾ അവൾ അവൾ നിഷേധിക്കുന്നതും കാറോടിച്ചിരുന്നയാൾ അവളുടെ കൈയിൽ പിടിക്കുവാൻ ശ്രമിക്കുന്നതും കണ്ടപ്പോഴാണ് നിയന്ത്രണം വിട്ടു പോയത് .

“മായ ഇങ്ങോട്ട് വാ …….”

അയാളുടെ ശബ്ദം കേട്ടതും കാർ യാത്രക്കാരൻ വേഗം കാറിൽ കയറി ഓടിച്ചുപോകുന്നത് കണ്ടു.

അപ്പോഴാണ് അവളുടെയും അവളെ പോലുള്ളവരുടെ നിസ്സഹായാവസ്ഥയും ദയനീയതയും അയാൾക്കു മനസ്സിലായത്.

മുന്നേ ഏൽപ്പിച്ചിരിക്കുന്ന വണ്ടിയിൽ ഇതുപോലെ ഏതെങ്കിലും ഹോട്ടലിലേക്കോ മറ്റോ പോവുകയും അതേപോലെ തിരിച്ചുവരികയും ചെയ്യുന്നവളായിരിക്കും .

പാവം ….തനിക്കു വേണ്ടിയാണല്ലോ ഇപ്പോൾ അസഭ്യവും തെമ്മാടിത്തവും ഒക്കെ സഹിക്കേണ്ടിവന്നതെന്നോർത്തപ്പോൾ സങ്കടം വന്നു.

“ഒരിക്കൽ ഈ കുഴിയിൽ വീണുപോയാൽപിന്നെ ഒരിക്കലും കരകയറാൻ പറ്റില്ല ……
പിഴച്ചവൾ എപ്പോഴും പിഴച്ചവൾ തന്നെ മരിച്ചാലും പേരുദോഷം പോകില്ല……”

കണ്ണുതുടച്ചുകൊണ്ടു അയാളുടെ അടുത്തേക്ക് നടക്കുമ്പോഴാണ് അവൾ പറഞ്ഞത്.

“സാരമില്ല മായെ……
അവർ പറഞ്ഞോട്ടെ വിഷമിക്കേണ്ട കേട്ടോ….
ഇങ്ങോട്ടു വാ ഇവിടെ ഇരിക്കൂ…. കുറച്ചുകഴിയുമ്പോൾ ഏതെങ്കിലും വണ്ടി വരും നമുക്കത്തിൽപ്പോകാം………”

അവളുടെ ശരീരത്തിലൊന്നു സ്പര്ശിച്ചുകൊണ്ടെങ്കിലും ആശ്വസിപ്പിക്കണമെന്നു മനസിൽ വല്ലാതെ ആഗ്രഹം തോന്നിയതുകൊണ്ടാണ് ക്ഷീണിച്ച സ്വരത്തിൽ അവളെ സമാധാനിപ്പിച്ചത്.

“എന്തിനാ ഇവിടെ നിൽക്കുന്നത് ഇവിടെ ഇരിക്കൂ …..”

അവൾ മടിച്ചുനിക്കുന്നതുകണ്ടപ്പോൾ അയാൾ അൽപ്പം നീങ്ങിയിരുന്നു കൊണ്ട് അവൾക്കും ഇരിക്കാനുള്ള സ്ഥലം ഒഴിഞ്ഞു കൊടുത്തു .

“വേണ്ട……
ഇപ്പോൾ തന്നെ കണ്ടില്ലേ
ഇനി നിങ്ങളുടെ അടുത്തിരിക്കുന്നത് കൂടെ കണ്ടാൽ ആളുകൾ കല്ലുപെറുക്കി എറിയും അതാണ് ലോകം…….”

സാരിത്തലപ്പ് ഉയർത്തി കണ്ണു തുടച്ചു കൊണ്ട് ഇടർച്ചയോടെയാണ് അവളത് പറഞ്ഞത് .

“അത് സാരമില്ല എനിക്ക് യാതൊരു പ്രശ്നവുമില്ല പാപം ചെയ്യാത്തവർ കല്ലെറിയട്ടെ അതാണ് എല്ലാ കാര്യത്തിലുമുള്ള എൻറെ കാഴ്ചപ്പാട്…….”

അവളെ വീണ്ടും സമാധാനിപ്പിച്ചു .

“അത് എനിക്കും അറിയാം ഇപ്പോൾ തെറിപറഞ്ഞ് വരും പരിഹസിച്ചവരും ഒക്കെ ഒരു അവസരം കിട്ടിയാൽ എല്ലുപോലും എന്നെ ബാക്കിയാക്കാതെ തിന്നുതീർക്കും ……”

തുടർന്നവൾ എന്തോ പറയുവാൻ തുടങ്ങുമ്പോഴേക്കും ദൂരെ നിന്നും ഒൽഓട്ടോ വരുന്നത് കണ്ടപ്പോൾതന്നെ റോഡിലേക്ക് ഇറങ്ങിയോടി കൈനീട്ടി.

ഓട്ടോയ്ക്കുള്ളിൽ അവൾ പരമാവധി അകന്നിരിക്കാൻ ശ്രമിക്കുന്തോറും അയാൾ മനപൂർവ്വം മുട്ടിയുരുമ്മി ഇരിക്കുവാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ വേപഥുവോടെ ഓട്ടോയുടെ കണ്ണാടിയിലൂടെ ഡ്രൈവറുടെ മുഖത്തേക്കും വേട്ടക്കാരന്റെ മുന്നിൽ പെട്ടുപോയ മാന്പേടയെപ്പോലെ പുറത്തെ ദൂരകാഴ്ചകളിലേക്കും മിഴികൾ അയച്ചുകൊണ്ടു കൂടുതൽ ഒതുങ്ങിയപ്പോൾ ഇടതുകൈകൊണ്ടു അവളുടെ അരക്കെട്ടിൽ ചേർത്തുപിടിച്ചശേഷം ചുമലിൽ ചായ്ച്ചു ക്ഷീണത്തോടെ കണ്ണടയ്ക്കുമ്പോൾ അവളുടെ ശരീരത്തിലനിന്നും മിന്നൽപോലെ ഒരു വിറയൽ പടർന്നുകയറി തന്റെ കൈകളിലൂടെ രക്തത്തിലേക്ക് നഷ്ടപ്പെട്ടുപോയ ഊർജ്ജം ഇരമ്പിക്കയറുന്നതും അയാൾ അറിയുകയായിരുന്നു.

അതിരാവിലെ ആയതുകാരണം ഒപി തുടങ്ങിയിട്ടുണ്ടായിരുന്നില്ല .ഓട്ടോയിൽ നിന്നും ഇറങ്ങിയ അയാളുടെ അവസ്ഥ കണ്ടു ഓടിയെത്തിയ അറ്റൻഡർമാർ വീൽചെയറിൽ ഇരുത്തിയാണ് കാഷ്യാലിറ്റിയിലേക്കു കൊണ്ടുപോയത്.

അറ്റൻഡർമാർ വീൽചെയർ മുന്നോട്ടു തള്ളിയപ്പോൾ മായ പിറകെ തന്നെയില്ലേ എന്നയാൾ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു..

“അയ്യോ ഇതെന്തുപറ്റി പനി വളരെ കൂടുതലാണല്ലോ ബിപിയും വളരെ അപകടാവസ്ഥയിലേക്ക് കുറഞ്ഞു പോയി …..”

കണ്ണും മൂക്കും തുറന്നു പരിശോധിച്ച ശേഷം വായിൽ തിരുകിയ തെർമോമീറ്റർ വലിച്ചെടുത്ത് നോക്കിക്കൊണ്ടാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്.

” ഷുഗർ നോക്കണം അതും കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയമുണ്ട്.
കൂടാതെ പെട്ടന്നുള്ള ഇത്രശക്തിയായ പനിയുടെ കാരണം അറിയുവാൻചില രക്തപരിശോധനകളും നടത്താനുണ്ട് എന്തായാലും രണ്ടുദിവസം കിടക്കേണ്ടിവരും ഇപ്പോഴേതായാലും വന്നത് നന്നായി ഇല്ലെങ്കിൽ കൊണ്ടുവരേണ്ടി വരുമായിരുന്നില്ല……..”

ഡോക്ടറുടെ വിശദീകരണം കേട്ടപ്പോൾ ഞെട്ടലോടെ അയാൾ മായയുടെ മുഖത്തേക്ക് നോക്കിയതും.

“ഭാര്യയല്ലേ നിങ്ങൾ ശ്രദ്ധിച്ചില്ലേ……”

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു കുറ്റപ്പെടുത്താലോടെയുള്ള ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ ഒരുനിമിഷം പാതറിയശേഷം അവൾ എന്തോ പറയാനാഞ്ഞതും ……

“അതെ ഭാര്യയാണ് …….””
ഡോക്ടർക്ക് മറുപടി കൊടുത്തശേഷം അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ടാകുന്നതും മുഖം ചോരവാർന്നു വിളറിവെളുക്കുന്നതും കണ്ടു.

“ക്ഷീണം മാറുവാൻ തൽക്കാലം ഡ്രിപ് നൽകാം ഇഞ്ചക്ഷനും വയ്ക്കണം കുറച്ചു മരുന്നുകൾ അകത്തെ മെഡിക്കൽ സ്റ്റോറിൽനിന്നും വാങ്ങേണ്ടിവരും…..
ഡ്രിപ്പ് കഴിഞ്ഞശേഷം ഉപ്പുചേർത്ത കഞ്ഞി കൊടുത്തോളൂ അതിനുമുന്നേ കഴിക്കുവാൻ ഒന്നും കൊടുക്കരുത് ചിലപ്പോൾ ഓമിത്തിന് സാധ്യതയുണ്ട്…..”

മരുന്നുകൾ കുറിച്ച കുറിപ്പടി മായയുടെ നേരെ നീട്ടികൊണ്ടു ഡോക്ടർ പറഞ്ഞതുകേട്ടപ്പോൾ അയാൾ ആയാസപ്പെട്ടു കീശയിൽനിന്നും പാഴ്‌സെടുത്തു മരുന്നുവാങ്ങുവായി അവൾക്കു നേരെ നീട്ടി.

“ഇതിനെത്ര വിലയാകും ഡോക്ടർ…..”

കുറിപ്പടി കാണിച്ചുകൊണ്ട് അവൾ ഡോക്ടറോട് ചോദിക്കുന്നതുകേട്ടു.

“ഏകദേശം അഞ്ഞൂറിൽ താഴേ…”

ചിരിയോടെയുള്ള ഡോക്ടറുടെ മറുപടി കേട്ടയുടനെ അവൾ പാഴ്‌സിൽനിന്നും അഞ്ഞൂറ് രൂപയുടെ നോട്ടുമാത്രം വലിച്ചെടുത്തു ശേഷം പാഴ്സ് അയാളെത്തന്നെ തിരികെയേല്പിച്ചുകൊണ്ടു മരുന്നുകൾ വാങ്ങുവാനായി വേഗത്തിൽ വെളിയിലേക്ക് നടന്നു.

അവൾ തിരിച്ചെത്തുമ്പോഴേക്കും മുറിയിൽ കിടത്തി ഡ്രിപ്പ് നൽകിതുടങ്ങിയിരുന്നു.

ഇഞ്ചക്ഷന്റെയും ഡ്രിപ്പിന്റെയും മരുന്നുകളുടെയും ക്ഷീണത്തിൽ എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല.

ഇടയ്ക്കിടെ മയക്കം നിന്നും ഉണർന്നപ്പോഴൊക്കെ അയാളുടെ കണ്ണകൾ വേവലാതിയോടെ ആദ്യം തിരഞ്ഞത് അവളെയായിരുന്നു…..!

മിക്കവാറും ഇറ്റുവീഴുന്ന മരുന്നുതുള്ളികൾതന്നെ ഉറ്റുനോക്കിക്കൊണ്ടു ചിന്താധീനയായി അവൾ കട്ടിലിന്റെ കാൽക്കൽ തന്നെയുണ്ടായിരുന്നു…!

ഒരിക്കൽ നോക്കുമ്പോൾ കൂട്ടിരിപ്പുകാർക്കു കിടക്കാനുള്ള ബെഡിൽ പുറംതിരിഞ്ഞു കിടക്കുകയാണ്….!

മറ്റൊരിക്കൽ തന്റെ നെറ്റിയിൽ ആരോ തലോടുന്നതുപോലെ തോന്നിയതുകൊണ്ട് കണ്ണുതുറന്നു നോക്കിയപ്പോൾ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടു തലയുടെ ഭാഗത്തുതന്നെ അവൾ ഇരിക്കുന്നുണ്ടായിരുന്നു….!

പിന്നെയൊരു ദീർഘമായ ഉറക്കത്തിനിടയി അവ്യക്തമായ ദുസ്വപ്നത്തിലാണ്ട് കിടക്കുമ്പോഴാണ് മുറിയിൽ ആരൊക്കെയോ സംസാരിക്കുന്നതുപോലെ തോന്നിയത്. ഞെട്ടിത്തെറിച്ചുകൊണ്ടു ഭാരമുള്ള കണ്പോളകൾ വലിച്ചുതുറന്നുനോക്കി്…..!

ഒന്നും മനസ്സിലായില്ല……!
പരിസരബോധം വീണ്ടെടുക്കാൻ പിന്നെയും നിമിഷങ്ങൾ വേണ്ടിവന്നു…..!

” ചേട്ടന്റെ കൂടെയുള്ളവർ എവിടെ ചേട്ടാ……
ഡ്രിപ്പ് തീരാറായിട്ടും അവർ വിവരമൊന്നും പറഞ്ഞില്ലല്ലോ…….”

നഴ്‌സുമാരുടെ ചോദ്യം കേട്ടപ്പോഴാണ് അയാളും മായയെ തിരഞ്ഞത്.

മുറിയിലെങ്ങും അവളില്ല…..!
ബാത്റൂമിൽ പോയിക്കാണുമോ എന്നറിയുവാനായി കാതോർത്തു നോക്കി ഇല്ല അവിടെ അനക്കമൊന്നുമില്ലെന്നു മാത്രമല്ല വാതിൽ പാതിചാരിയിട്ടേയുള്ളൂ……!
പിന്നെവിടെ പോയി……?
കൂടെനിന്നു രണ്ടുദിവസം പരിചരിക്കേണ്ടിവരുമെന്നു കരുതി ഒന്നും പറയാതെ മുങ്ങിക്കളഞ്ഞോ…..?
അങ്ങനെയെങ്കിൽ പറഞ്ഞിട്ടു പോകാമായിരുന്നല്ലോ…….!

“ഇപ്പോൾ വന്നില്ലെങ്കിൽ ഒരുപക്ഷേ ഇങ്ങോട്ടു വരേണ്ടി വരുമായിരുന്നില്ല പനി അത്രയും കൂടുതലും ബിപി അത്രയും കുറവുമാണ്…..”

ഡോക്ടരുടെ വാക്കുകൾ ഓർത്തപ്പോൾ നന്ദി പറയുവാനെങ്കിലും അവളെയൊന്ന് കാണണമെന്നു തോന്നിപ്പോയി.

നല്ല ഉറക്കത്തിനിടയിൽ മുങ്ങുവാണോ ചിലപ്പോഴൊക്കെ അമ്മയുടെ വേവലാതിയോടെയും …..
മറ്റുചിലപ്പോൾ ഭാര്യയുടെ കരുതലോടെയും…..
ഇടയ്ക്കൊക്കെ ഒരു കാമുകിയുടെ പരിഭ്രമത്തോടെയും കൂടെ നിന്നതും പരിചരിച്ചതും…..!
അയാൾക്ക് വല്ലാത്ത നിരാശ തോന്നി.

“ങാ……പോട്ടേ…..”
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അതു മെത്തയിൽ കിടക്കില്ലെന്നു തന്റെ ദുര്നടപ്പിനെ കുറിച്ച് പണ്ട് അമ്മയെപ്പോഴും പരാതിപറയാറുള്ള കാര്യം അയാളോർത്തു.

“നിങ്ങളുടെ നാടെവിടെയാണ് ചേട്ടാ……
ഇവിടെ അഡ്മിറ്റാണെന്ന വിവരം വീട്ടിലറിയിച്ചോ….
മംഗലാപുരം സ്റ്റേഷനിൽ പതിനൊന്നര മണിവരെയെത്തുന്ന എല്ലാ ട്രെയിനുകൾക്കനുസരിച്ചും അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് സൗജന്യമായ ബസ് സർവീസുണ്ട് കേട്ടൊ…..

ഭാര്യ വന്നശേഷം വീട്ടിലേക്ക് വിളിക്കുമ്പോൾ വിവരം പറഞ്ഞേക്കൂ……
ഓട്ടോക്കാരൊക്കെ കഴുത്തറുത്ത് കൊല്ലും….”

പ്ലാസ്റ്റിക് കുഴലിലൂടെ ഞരമ്പിലേക്ക് കയറിക്കൊണ്ടിരിക്കുന്ന അവസാന മരുന്നുതുള്ളികളുടെ വേഗതകൂട്ടുന്നതിനിടയിൽ നഴ്‌സുമാർ പറയുന്നത് കേട്ടപ്പോഴാണ് ഇനിയേതായാലും നാട്ടിലുള്ള ഏതെങ്കിലും കൂട്ടുകാരെ വിവരമറിയിക്കാമെന്നു കരുതിയത്.

ക്ഷീണിച്ചകൈകൾ യാന്ത്രികമായി തലയിണക്കടിയിൽ നേരത്തെ സൂക്ഷിച്ചിരുന്ന വിലകൂടിയ പുതിയമോഡൽ ഐ ഫോൺ തപ്പിനോക്കി…..

ഇല്ല അവിടെയെങ്ങുമില്ല…..!
ആധിയോടെ തലയിണ വലിച്ചുമാറ്റി നോക്കിയെങ്കിലും അവിടെയെവിടെയുമില്ല…..!

പെട്ടെന്നാണ് മായതന്നെ കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരുന്ന തന്റെ പാഴ്‌സിനെക്കുറിച്ചും അയാൾ ഓർത്തത്.
തളർന്ന കൈകൾകൊണ്ടു കിടക്കയുടെ ഭാഗവും ഉയർത്തി നോക്കി….

പക്ഷേ അവിടെയും ശൂന്യമാണെന്നു മനസിലായപ്പോൾ അയാൾ ഹതാശനായി.

” ആരൊക്കെ ശ്രമിച്ചാലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല…..”

അമ്മയുടെ വാക്കുകൾ പിന്നെയും അയാളുടെ ഓർമ്മയിലേക്ക് വീണ്ടും ഓടിയെത്തി.


തുടരും...... ♥️


മായാമൊഴി 💖🔞03

മായാമൊഴി 💖🔞03

4.3
15567

“പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……”വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം .മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല.“ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ….എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,”ഡ്രിപ്പിന്റെനിഡിൽ പതുക്കെ ഊരിയെടുക്കുന്നതിനിടയിലാണ് അവർ വീണ്ടും പറഞ്ഞത്.എന്തുപറയണമെന്നു ആലോചിക്കുന്നതിനിടയ