Part 3 - ഹൃദയത്തിലേക്കിറങ്ങിയ പെൺവേരുകൾ
വീട്ടില്‍ നന്ദന്‍റെ മുറി തുറന്ന്‍ കിടന്നിരുന്നു. ബാല്‍ക്കണിയില്‍ പുറത്തേക്ക് നോക്കി, ചാരുകസേരയില്‍ കിടന്നിരുന്ന അവനരികിലേക്ക് സുചിത്ര ചെന്നു.
“അമ്മ മോന് ജ്യൂസ് കൊണ്ടുവരട്ടെ?” അവള്‍ ചോദിച്ചു.
അവന്‍ അവളുടെ മുഖത്തേക്ക് നോക്കി. വേണമെന്നാണ് ഭാവം.
അവള്‍ ജ്യൂസ് എടുക്കാന്‍ അടുക്കളയിലേക്ക് പോയി.
നന്ദന് ജ്യൂസ് കൊടുത്ത് കഴിഞ്ഞ് സുചിത്ര തന്‍റെ മുറിയിലേക്ക് വന്ന്‍ അല്‍പനേരം കിടന്നു.
പിന്നെ നാട്ടിലേക്ക് വിളിച്ചു.
ഫോണില്‍ അങ്ങേത്തലക്കല്‍ അനുരാധയുടെ മധുരശബ്ദം: “എന്തുണ്ട് അപ്പച്ചീ വിശേഷം? നന്ദനെങ്ങനെയുണ്ട്?”
“അതുപോലെ തന്നെ രാധേ. ഞാന്‍ അവനേം കൂട്ടി നാട്ടിലേക്കൊന്നു വന്നാലോന്ന് ആലോചിക്ക്യാ.” സുചിത്ര പറഞ്ഞു.
“വാ അപ്പച്ചീ. അവനും ഒരു ചെയ്ഞ്ചാവട്ടെ. എന്തെങ്കിലും മാറ്റമുണ്ടായാലോ. കുറച്ചു നാളായി ഞാനും വിചാരിക്ക്യായിരുന്നു നിങ്ങളോടൊപ്പം നില്‍ക്കണംന്ന്‍.” അവള്‍ സന്തോഷസ്വരത്തില്‍ പറഞ്ഞു.
“എന്നാല്‍ ശരി രാധേ. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വിളിക്കാം. ബൈ ബൈ.”
സുചിത്രയ്ക്ക് വല്ലാത്ത സമാധാനം തോന്നി. പ്രതീക്ഷയുടെ ഒരു പുതു നാമ്പ് കിളിര്‍ത്തു വരും പോലെ.
രണ്ടു ദിവസം കഴിഞ്ഞ് സുചിത്ര നന്ദനേയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
“ അപ്പച്ചീ...” അനുരാധ നിറഞ്ഞ ചിരിയോടെ, ട്രെയിനില്‍ നിന്ന് ഇറങ്ങിവന്ന സുചിത്രയുടെ നേരെ ചെന്നു.
മുപ്പത്താറു വയസ്സിലും സൗന്ദര്യത്തിന്‍റെ മാറ്റ് ഒട്ടും കുറയാത്ത, കൗമാര മനസ്സോടെ കുസൃതിവാക്കുകള്‍ ഇപ്പോഴും പറയുന്ന അനുരാധയെ, മനം നിറഞ്ഞു കെട്ടിപ്പുണര്‍ന്നു സുചിത്ര. അത്രയേറെ ഇഷ്ട്ടസുഗന്ധമുണ്ട് മനോഹരമായ അവളുടെ ചിരിയ്ക്കും, അടുത്തേക്കൊഴുകി വരുന്ന സ്നേഹവായ്പ്പിനും.
വീട്ടുമുറ്റത്തേക്ക് കടന്നുനിന്ന ടാക്സിയില്‍ നിന്നിറങ്ങി സുചിത്ര, അവിടെങ്ങും വലുതായി വളര്‍ന്ന് നിന്ന മരങ്ങളെ അത്ഭുതത്തോടെ നോക്കി.
കല്യാണപ്പെണ്ണായി താനീ പടികളിറങ്ങുമ്പോള്‍, തണല്‍ വിരിച്ചു നിന്നിരുന്ന ചെറുമരങ്ങള്‍ ഇന്നെത്ര വലുതായിരിക്കുന്നു! അന്നത്തെ തന്‍റെ മധുവിധുത്തുടിപ്പുകളിലെ മനോവീചികള്‍ തൊട്ടറിഞ്ഞ് ചിരിതൂകിയാടിയ തളിരിലകള്‍ മൂത്ത് പഴുത്ത് കൊഴിഞ്ഞ് പോയെങ്കിലും, അന്നത്തെ ഓര്‍മ്മകള്‍ തിരികെവന്ന്‍ അവള്‍ക്കരികില്‍ നിന്നു.
ചെറുപ്പത്തിലേ വായനയില്‍ മുഴുകി, എപ്പോഴും സ്വപ്ന ലോക സഞ്ചാരിയായിരുന്ന അനുരാധ ഇന്ന് കുറച്ചൊക്കെ അറിയപ്പെടുന്ന കഥയെഴുത്തുകാരിയാണ്.
മറ്റുള്ള ജീവിതങ്ങളെ, വിസ്മയിപ്പിക്കും വിധം മനോഹരമായി തന്‍റെ കഥകളില്‍ പുനര്‍ജനിപ്പിക്കുകയും, വായിക്കുന്നവരെ അതുപോലെ തന്നെ അനുഭവിപ്പിക്കുകയും ചെയ്യുന്ന രചനാ ശൈലി കൊണ്ട് ശ്രദ്ധേയയായിരിക്കുന്നു അവളിന്ന്.
തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്‍റെ ഒറ്റക്കുള്ള ജീവിതത്തെ സ്നേഹിച്ചും, അതില്‍ ആഹ്ലാദിച്ചും, അവള്‍ കഴിയുന്നതില്‍ അത്ഭുതമാണ് സുചിത്രക്ക്.
എനിക്കിങ്ങിനെയൊന്നും ജീവിക്കാനായില്ലല്ലോ എന്ന്‍ ഉള്ളിന്‍റെ ഉള്ളില്‍ ഇടയ്ക്കൊക്കെ സുചിത്രക്ക് തോന്നാറുമുണ്ട്.
രാത്രി, നന്ദനുള്ള ജ്യൂസ് തയ്യാറാക്കി കൊടുത്ത് അവനുറങ്ങാന്‍ കാത്തിരുന്നു സുചിത്ര.
ടെറസ്സില്‍, രാവിന്‍റെ നിശ്ശബ്ദതയില്‍ അവള്‍ അനുരാധയ്ക്ക് മുന്‍പില്‍, നന്ദന്‍റെ കറുപ്പും വെളുപ്പുമായ് മാറിയ, നിറങ്ങളകന്ന ജീവിതം മുഴുവനും കണ്ണീര്‍നനവോടെ പറഞ്ഞു തീര്‍ത്തു.
അനുരാധയുടെ മനസ്സില്‍ സങ്കടം നിറച്ച് അത് വിതുമ്പി നിന്നു.
ചേര്‍ത്തുപിടിച്ച അവരുടെ കൈകള്‍ പരസ്പരം തലോടി സാന്ത്വനിപ്പിക്കുകയും പിന്നെയാ കൈകള്‍ ഒന്നുകൂടി മുറുകി, എപ്പോഴും കൂടെയുണ്ടാവുമെന്ന് പറയാതെ പറയുകയും ചെയ്തു.
മിഴികള്‍ തുടച്ചുകൊണ്ട്, പെട്ടെന്ന്‍ നാട്ടിലേക്ക് പോരാനുണ്ടായ കാരണം പറഞ്ഞു തുടങ്ങി സുചിത്ര. ഡോക്ടര്‍ സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ച പോംവഴി അനുരാധക്ക് മുന്‍പില്‍ അവള്‍ തുറന്നു പറഞ്ഞു.
നിശ്ശബ്ദയായി അതു കേട്ട്, ആഴത്തിലെങ്ങോ മുങ്ങിയ മനസ്സുമായി തന്‍റെ മുന്നിലിരുന്ന അനുരാധയോട് സുചിത്ര തുടര്‍ന്നു:
“രാധേ, നീ മാത്രമേ എനിക്കുള്ളൂ. നിന്നോട് മാത്രമേ എനിക്കിതിന് അപേക്ഷിക്കാനാകൂ. എന്‍റെ നന്ദനെ പഴയ രൂപത്തിലെനിക്ക് കാണണം. സങ്കോചമില്ലാതെ മുന്നോട്ടു പോകാന്‍ പറ്റിയ ഒരു മുറപ്പെണ്ണ്‍ ബന്ധവും നിങ്ങള്‍ തമ്മിലുണ്ടല്ലൊ. പിന്നെ പ്രായത്തിന്‍റെ കാര്യമല്ലേ. നമുക്കവനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരണമെന്നതോര്‍ക്കുമ്പോള്‍, മറ്റൊന്നും ഞാന്‍ ചിന്തിക്കുന്നില്ല രാധേ. ഈ അമ്മമനസ്സ് നിനക്കല്ലാതാര്‍ക്ക് മനസ്സിലാവും! വിഷം പോലുള്ള മരുന്നുകള്‍, മറ്റു രോഗങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് അറിഞ്ഞു കൊണ്ട് തന്നെ, മാനസ്സിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും എന്ന്‍ കരുതി കൊടുക്കുന്നവരില്ലെ? അത്രയും വലിയ കുഴപ്പമൊന്നും ഇതിലില്ലല്ലോ രാധേ!” സുചിത്ര അവളുടെ മുഴുവന്‍ ന്യായങ്ങളും അനുരാധക്ക് മുന്‍പില്‍ വച്ചു.
സുമിത്രയുടെ വാക്കുകള്‍ക്കും തേങ്ങലുകള്‍ക്കുമപ്പുറം അനുരാധ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു.
ലക്ഷ്യത്തെ സാധൂകരിക്കുന്ന ആ സ്നേഹമാര്‍ഗത്തിന് അവള്‍ സമ്മതിച്ചു.
( കഥ തുടരുന്നു..)
part 4 ഹൃദയത്തിലേക്കിറങ്ങിയ പെൺപേരുകൾ
പിറ്റേന്ന് അവര്‍ നന്ദന്‍റെ താമസം മുകളിലേക്ക് മാറ്റി.നാട്ടില്‍ വന്നിട്ടും ഇതു വരെ നന്ദനൊരു മാറ്റവുമില്ല. നിശ്ശബ്ദവും നിശ്ചലവുമായ അവന്‍റെ സാമീപ്യം അനുരാധയുടെ ഉള്ളുലച്ചു തുടങ്ങി.സുചിത്രയേക്കാളേറെ സമയം അവള്‍ നന്ദനരികില്‍ ഇരുന്നു. അവളുടെ വായനകള്‍ അവനടുത്തിരുന്നായി. അവനിഷ്ടപ്പെട്ട ജ്യൂസ് അവള്‍തന്നെ തയ്യാറാക്കി കൊണ്ടുവന്ന്‍ കുടിപ്പിച്ചു.പത്തു ദിവസം പോയതറിഞ്ഞില്ല.‘മോനിവിടെ അനുരാധയുടെ കൂടെ അമ്മയില്ലാതെ കുറച്ചു നാള്‍ നില്‍ക്കണ’മെന്ന് സുചിത്ര ഇതിനിടെ അവനോട് പറഞ്ഞു നോക്കി. അവന് ഒരു ഭാവമാറ്റവുമുണ്ടായില്ല.അചഞ്ചലമായ ഒരു തീരുമാനത്തില്‍ സ്നേഹം കൊണ്ട്