മുന്നിലെ ജനൽപ്പാതി തുറന്നവൾ പുറത്തേക്കു നോക്കി. നല്ല നിലാവെളിച്ചമുണ്ട്. ഉള്ളിലെ നോവ് അത്രമേൽ വേദനിപ്പിക്കുന്നു.
എങ്കിലും നിരാശ തോന്നുന്നില്ല.
കണ്ണുകളടച്ചാൽ ഗൗതമിന്റെ മുഖമാണ് വരുന്നത്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും അവനെകാണുമ്പോൾ ഉള്ളിൽ പണിപ്പെട്ടൊതുക്കി വെച്ച സങ്കടങ്ങൾ പുറത്തേക്ക് വന്നുപോകും.
അതാണ് കുറച്ചുദിവസം ആൾടെ മുന്നിൽ നിന്നും മാറി നടന്നത്. എല്ലായിടത്തും തന്നെ തിരയുന്ന ആ കണ്ണുകൾ കാണുമ്പോൾ ഇന്നെന്തോ വേദന തോന്നുന്നു.
കുറ്റബോധം ആവാം ആ കണ്ണുകളിൽ...
മറ്റൊരു വികാരം, അത് തന്നോടുണ്ടാവില്ല.
അതിനു താനാരാണയാൾക്??
പേര് പോലും ഓർമ കാണില്ല.
ഉണ്ടെങ്കിൽ തന്നെ അതിനെന്തു പ്രസക്തി?
അയാൾക് മറ്റൊരു അവകാശിയുണ്ട്.
ഋതു, -ഋതിക ഋതുനന്ദ്.
ആ യാഥാർഥ്യങ്ങളൊക്കയും ഒരു കൂരമ്പ് പോലെ അവളുടെ ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.
ചിന്തകൾ അലഞ്ഞു തിരിഞ്ഞാ ദിവസത്തിൽ എത്തി നിന്നു. ദേവാൻഷി എന്ന ദേവൂട്ടിയുടെ ജീവിതം മാറിമാറിഞ്ഞ ദിവസം.
------------------------------------
(Past)
"ദേവൂട്ടി.........."
"ഇങ്ങട് വന്നേ മോളെ."
ഗായത്രിയുടെ വിളിയിൽ എളിയിൽ കുത്തിയ പാവാടത്തുമ്പഴിച്ചിട്ട് ദാവണിശീല ഒന്നുടെ ഞൊറിഞ്ഞിടുത്തുകൊണ്ടവൾ ഹാളിലേക്കു ചെന്നു.
എല്ലാവരും പുറപ്പെടാനൊരുങ്ങി നിൽക്കുവാണ്.
കുടുംബക്ഷേത്രത്തിൽ എന്തോ പൂജയും വഴിപാടുമൊക്കെയുണ്ട്. അതൊക്കെ കഴിഞ്ഞു മറ്റെന്നാളെ മടങ്ങി വരൂ.അതുവരെ അവിടത്തെ തറവാട്ടിലാണ് താമസം.
"പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.
പുറത്തോട്ടൊന്നുമിറങ്ങേണ്ട.
എന്തേലും ആവശ്യമുണ്ടേൽ ചന്ദ്രേട്ടനോടും ജാനേച്ചിയോടും പറഞ്ഞാ മതി."
മുന്നിൽ നിൽക്കുന്ന കാര്യസ്ഥൻ ചന്ദ്രനെയും ജോലിക്കാരി ജാനകിയേം ചൂണ്ടി ഗായത്രിയത് പറയുമ്പോൾ അവളൊന്നു തലകുലുക്കുക മാത്രം ചെയ്തു.
"ഇങ്ങനെ തലകുലുക്കിയ മാത്രം പോരാ. എടത്തി പറഞ്ഞതൊക്കെ കേട്ടോളണം.
നിന്നെയിവിടെ ഒറ്റക്കിട്ടിട്ട് പോകാൻ മനസുണ്ടായിട്ടല്ല. പക്ഷെ വരില്ലാന്ന് നീ നിർബന്ധം പിടിച്ചാൽ ഞങ്ങളെന്താപ്പോ ചെയ്ക?"
വത്സല്യത്തോടെ അവളുടെ തലയിൽ തലോടി ശ്രീനാഥ് എന്ന അവളുടെ ശ്രീയച്ഛൻ അത് പറഞ്ഞുതീർന്നപ്പോഴേക്കും കണ്ണ് നിറച്ചിരുന്നു.
അവൾക്കത് കാണെ വല്ലായ്മ തോന്നി.
"ഞാനൊക്കെ കേട്ടിരിക്കണു ശ്രീയച്ചാ. ധൈര്യായി പോയി വരുന്നേ."
ഒന്നുകൂടി അവളുടെ കവിളിൽ തട്ടികൊണ്ടയാൾ പുറത്തേക്കു നടക്കവേ ഗായത്രിക്കയാളോട് വല്ലാത്ത ബഹുമാനം തോന്നി.
താനൊഴിച്ചു ഈ വീട്ടിൽ അവളെക്കുറിച്ചാവലാതിപ്പെടുന്ന ഏക വ്യക്തി.
ഒരച്ഛന്റെ വാത്സല്യം അവൾക്കു പകർന്നു കൊടുക്കുന്ന അവളുടെ പോറ്റച്ഛൻ!
-----------------------------
ഗേറ്റ് കടന്നു പോകുന്ന വാഹനങ്ങൾ നോക്കി നിൽക്കുമ്പോഴാണ് ജാനമ്മ വിളിച്ചത്. മുൻവാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ട് അവർക്കൊപ്പം അടുക്കളയിലേക് ചേക്കേറി.
രാവിലെ ഉണ്ടാക്കി വെച്ച പലഹാരങ്ങൾ അതുപോലെ തന്നുണ്ട്. ആരും അധികമൊന്നും കഴിച്ചില്ല. ഒരു പ്ലേറ്റിലേക് ഭക്ഷണമെടുത്ത് വെച്ച് ഒരു നുള്ള് കീറി ജാനമ്മയുടെ നേർക് നീട്ടവേ രണ്ടു തുള്ളി കൈത്തണ്ടയിൽ വന്നു വീണതവൾ കണ്ടു. എന്നിട്ടും കുസലില്ലാതെ വീണ്ടും വെച്ചു നീട്ടുന്ന അവളെ കണ്ടപ്പോൾ മറുതൊന്നും പറയാതെ അവരത് വാങ്ങിക്കഴിച്ചു.
പിന്നെയും എന്തൊക്കെയോ മിണ്ടിയും പറഞ്ഞും സന്ധ്യയോടടുക്കും വരെ അവരങ്ങനെ ഇരുന്നു.
പതിവില്ലാതെ അന്നുറങ്ങുമ്പോൾ ആദ്യമായി അച്ഛനും അമ്മയും അവളുടെ സ്വപ്നത്തിൽ വന്നു. നിറഞ്ഞ സന്തോഷത്താൽ ഉറക്കത്തിലേക് ഊളിയിടുമ്പോൾ വരാൻ പോകുന്നൊരാപകടത്തിന്റെ സൂചനയാണതെന്നത് അവളിൽ നിന്നേറെയകന്നു നിന്നൊരുയാഥാർഥ്യമായിരുന്നു.
(തുടരും )