ആരോ കാളിങ് ബെൽ അമർത്തുന്നത് കേട്ടാണ് ദേവു ഞെട്ടിയെഴുന്നേറ്റത്. ക്ലോക്കിൽ സമയം രണ്ടു കഴിഞ്ഞതേ ഒള്ളു.
പരിഭ്രാന്തിയോടെ പിടഞ്ഞെഴുന്നേറ്റ് വാതിൽ ചാരി ഹാളിലെ ലൈറ്റ് ഇട്ടപ്പോഴേക്കും ശബ്ദം കേട്ടിട്ടാവാം ജാനമ്മയും എത്തിയിരുന്നു. അഴിഞ്ഞു വീണ മുടിയിഴകൾ ഒന്നുടെ അമർത്തി കെട്ടി വാതിൽപ്പഴുതിലൂടെ കണ്ണുകളോടിച്ചു.
ആരെയും കാണുന്നില്ല.
തിരിച്ചു പോകാൻ തിരിയുമ്പോഴേക്കും വീണ്ടും ബെൽ അടിച്ചു.
രണ്ടും കല്പ്പിച്ചു വാതിൽ തുറന്നതും ഒരു കറുത്ത ജാക്കറ്റ് ഇട്ട മനുഷ്യരൂപം അകത്തേക്കു പാഞ്ഞുവന്നു.
"നിനക്കെന്നാടി വാതിലു തുറക്കാനിത്ര താമസം??ഏഹ്??
നീയകത്തു പെറ്റുകിടക്കുവാരുന്നോ?
ആണോന്ന്??
എന്താടി??
വാതുറന്ന് മിണ്ടാനാറിഞ്ഞൂടെ?"
കോപത്താൽ ജ്വലിച്ചു നിൽക്കുന്ന അവനെ കാൺകെ അവളുടെ വാക്കുകൾ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു.
"ഞ..... ഞാൻ കേട്ടില്ല. ഇപ്പോഴാ......"
വിക്കി വിക്കി അവളെന്തോ പറഞ്ഞൊപ്പിച്ചു.
ജാനമ്മ അപ്പോഴേക്കും അങ്ങോട്ട് വന്നു.
"കുഞ്ഞേ കുഞ്ഞു വരുന്ന വിവരം ആരും പറഞ്ഞില്ല. അതാ.....
ഈ അർദ്ധരാത്രിക്ക് എല്ലാരും ഉറങ്ങാവില്ലേ. പിന്നെങ്ങനെ അറിയാന??""
"നിങ്ങളോട് ചോദിച്ചോ ഞാൻ??
ചോദിച്ചോന്ന്??"
ഗൗതമിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.
"ശമ്പളം തരുന്നതിനുള്ള ജോലി ചെയ്താൽ മതി. ആർക്കും വക്കാലത്തു പിടിക്കാൻ വരണ്ട. മനസ്സിലായോ?"
"മ്മ്..".
അവരൊന്നു മൂളി.
"ഇവിടെ കഴിക്കാനെന്തുണ്ട്??"
"ഒ.. ഒന്നുമില്ല.....
എന്താ വേ....വേണ്ടതെന്നു പറഞ്ഞാൽ......
ഉണ്ടാക്കാം....."
"മ്മ്. ഓംലൈറ്റ് മതി.
നിനക്ക് വിക്കുണ്ടോ??"
ഇല്ലെന്നവൾ തലയാട്ടി.
വാ തുറന്ന് പറയെടി.
ഇല്ല...
"മ്മ്. ചെല്ല്. ചെന്നുണ്ടാക്കി വെക്ക്. ഞാൻ ഫ്രഷായി വരാം."
അത്രയും പറഞ്ഞു സ്റ്റേർ കയറി പ്പോകുന്നവനെ നോക്കി അവളെങ്ങനെ നിന്നു.
ഒരു നിമിഷം നെഞ്ചിൽ കൈ വെച്ചു.
"ഭാഗ്യം മിടിക്കുന്നുണ്ട്. ഞാൻ കരുതി ആ കാലന്റെ അലർച്ചയിൽ ഹൃദയം നിന്നുപോയീന്ന്."
ആത്മഗതത്തോടെ തിരിഞ്ഞപ്പോഴാണ് ദയനീയമായി നോക്കുന്ന ജാനമ്മയുടെ മിഴികൾ കാണുന്നത്.
"ദേവൂട്ടി.....
നീപോയി കിടന്നോ. ഞാനുണ്ടാക്കി വെക്കാം".
"വേണ്ട ജാനമ്മേ.
ഇനിയതിനാവും ആ ചെകുത്താന്റെ അടുത്ത് അങ്കം.
എന്നോടല്ലേ പറഞ്ഞെ. ഞാൻ ചെയ്തോളാം. എനിക്ക് കൊഴപ്പൊന്നുമില്ല."
അവരുടെ നേർക്കൊന്ന് കണ്ണുചിമ്മി അവൾ മുട്ടയെടുത്തുടക്കാൻ തുടങ്ങി.
-----------------------------------
ഇതേ സമയം ഫ്രഷായിറങ്ങിയ ഗൗതം ബല്കണിയിലെ റൈലിംഗിൽ ചാരി നിന്നാർക്കോ കാൾ ചെയ്യുകയായിരുന്നു.
കാൾ കട്ട് ചെയ്ത് സൈഡിലെ ബീൻബാഗിലെക്കമർന്നു.
ഇത്ര നേരം തന്റെ മുന്നിൽ വിറച്ചു നിന്ന പെണ്ണിന്റെ മുഖമോർത്തപ്പോൾ ചിരി വന്നുപോയി.
അമേരികയിൽ നിന്നും നാട്ടിലെത്തിയിട്ട് രണ്ടു ദിവസമായി.
ആരേം അറിയിച്ചില്ല. അറിയിക്കാൻ തോന്നിയില്ല എന്നതാണ് സത്യം.
ഈ അർദ്ധരാത്രി വന്നു കേറുന്നതിനെക്കുറിച്ചെന്തെങ്കിലും ചോദിക്കുമെന്ന് കരുതിയാണ് ആദ്യമേ മുഖത്തു കലിപ് ഫിറ്റ് ചെയ്തു അകത്തേക്കു കയറിയത്.
എന്നാൽ അമ്മയെ പ്രേതീക്ഷിച്ചിടത്തു അവളെ കണ്ടപ്പോൾ മനസിലായി ആരും ഇവിടില്ലെന്ന്.
എങ്ങോട്ട് പോയെന്നോ എന്തിനു പോയെന്നോ ചോദിക്കാൻ തോന്നിയില്ല.
അറിഞ്ഞിട്ടും കാര്യമില്ല....
പെണ്ണിന്റെ പേടിച്ചൊള്ള നിൽപ്പും വിക്കലും വെപ്രാളംവും ഒക്കെ കണ്ടപ്പോൾ ചിരിയാണ് വന്നത്. കൂടുതൽ മുഖം കൊടുക്കാതെ മുറിയിലേക് ഉൾവലിഞ്ഞതും ആ ചിരിയവൾ കാണാതിരിക്കാനാണ്.
ദേവൻഷി......
അമ്മയുടെ ദേവൂട്ടി..
പതിമൂന്നാമത്തെ വയസിലാണ് ചെറിയച്ഛൻ അവളെ കൂട്ടികൊണ്ട് വരുന്നത്.തറവാട്ടിലെ
പഴയ ആശ്രിതന്റെ മകളാണ്. കടംകേറി മുടിഞ്ഞപ്പോൾ ഒരുമുഴം കയറിൽ അവർ ജീവനൊടുക്കി.
കടങ്ങൾ തങ്ങളുടെ ചുമലിലാവുമെന്ന് ഭയന്ന് ബന്ധുക്കളൊക്കെ നേരുത്തേ മുങ്ങി.
അന്നവളെ ഒറ്റയ്ക്കാക്കാതെ ഇങ്ങോട്ട് കൂട്ടി ചെറിയച്ഛൻ.
മക്കളില്ലാത്ത അയാൾക്ക് അവൾ സ്വന്തം പോലെയായിരുന്നു.
വീട്ടിൽ ആരുമവളോടധികം അടുപ്പം കാണിക്കാറില്ല അകലവും.
അമ്മയ്ക്കേറെ പ്രീയമാണവളോട്.
അതിനു ഗൗരിക്ക് ഇടക് കുശുമ്പ് കുത്താറുണ്ട്.....
ഓരോന്നോർത്തിരിക്കവേ വാതിലിൽ മുട്ട് വീണു.
-----------------------------------
എന്തൊരു ദേഷ്യാ ന്റെ ഈശ്വരാ?
ഇങ്ങനുണ്ടോ മനുഷ്യർ?
എന്നെയെന്തേലും പറഞ്ഞോട്ടെ പോട്ടെന്നു വെക്കാം..
ആ പാവം ജാനമ്മയെ വെറുതെ വിടാരുന്നില്ലേ??
ഓരോന്നു പിറുപിറുത്തുകൊണ്ടവൾ പ്ലേറ്റിലേക് ഓംലൈറ്റ് എടുത്ത് വെച്ച് ഒരു ഗ്ലാസിൽ വെള്ളവുമെടുത്ത് സ്റ്റേർ കയറിതുടങ്ങി.
അവന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ എന്തോ ഹൃദയം വല്ലാണ്ടിടിക്കുവാ....
ഒന്നടങ്ങിയിരി ഹൃദയമേ.....
എത്ര ശാസിച്ചിട്ടും അത് പഴയപടി തന്നെ.
മുന്നിലെ ഡോറിൽ കോട്ടണമെന്നുണ്ട്. പക്ഷെ ചെകുത്താന്നത് ഇഷ്ടായില്ലേലോ??
രണ്ടും കല്പിച്ചു വാതിലിൽ മുട്ടി.
മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടപ്പോൾ മുട്ടിടിക്കുന്നോന്നൊരു സംശയം.
സംശയമല്ല സത്യമാണ്.
പ്ലേറ്റും ഗ്ലാസും വാങ്ങി കണ്ണ് ചിമ്മി നടന്നു പോകുന്നവനെ ഒരുമാത്ര അവളൊന്നു നോക്കിനിന്നുപോയി.
ഇയാൾ തന്നെയാണോ അയാൾ??
താഴെ ഇക്കണ്ട ബഹളം വെച്ച ആളാണ് ആയിരിക്കുന്നതെന്ന് വല്ലോരും പറയുമോ??
എന്റീശ്വരാ ഇനിയെന്റെ തല വല്ലോടത്തും ഇടിച്ചോ?
ഏറെ നേരമവൾ നോക്കിനിന്നതിനാലാവും എന്തെയെന്നവൻ പുരികം പൊക്കി.
ഒന്നുമില്ലെന്ന് ചുമൽ കൂച്ചി തിരിഞ്ഞിറങ്ങിയോടുമ്പോൾ മനസിൽ മഞ്ഞു പെയ്ത സുഖമായിരുന്നവൾക്.
----------------------------------
(തുടരും)