Aksharathalukal

COUNT DOWN Part 2

അദ്ധ്യായം – 2
 
ഡി.വൈ.എസ്.പി രാജൻ ജോണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും പ്രസ്തുത കേസ് അന്വേഷിച്ച എ.സി.പി ശ്യാംമാധവിനെ തട്ടിക്കൊണ്ടു പോവകയും ചെയ്തതിനു പിന്നിൽ നിഖിൽ രാമൻ എന്ന ഒരു വ്യക്തി മാത്രമല്ലെന്നും, ഇൻറലിജൻസ് കണ്ടെത്തിയത് പോലെ ഏതോ തീവ്രവാദ ഗ്രൂപ്പിൻറെ ഇടപെടലുണ്ടെന്നുമുള്ള നിഗമനത്തിലാണ് എസ്.പി.കിരൺ മാത്യു അന്വേഷണം ആരംഭിച്ചത്.
 
“ നിഖിലിൻറെ പ്രതികാരത്തെ കരുവാക്കി അതിലും വലുതെന്തൊക്കെയോ അവർ പ്ലാൻ ചെയ്യുന്നുണ്ട്. നമ്മുടെ പോലീസ് സിസ്റ്റത്തിൻറെ ആത്മവിശ്വാസം തകർത്ത് അതിലൂടെ നാട്ടിൽ അരാജകത്വം അഴിച്ചുവിടുകയാണ് അവരുടെ ലക്ഷ്യം. അതിനായി അവർ നിഖിലിനെ പോലുള്ളവരെ ഇരയാക്കും, കൂടെ നാട്ടിലെ ഗുണ്ടാ ഗ്യാങ്ങുകളുമായും അവർ കരാറുണ്ടാക്കും. ശരിക്കും അങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കിൽ അത് നമുക്ക് തീർച്ചയായും വലിയൊരു വെല്ലുവിളിയായി മാറിയേക്കാം.”
 
എസ്.പി കിരൺ മാത്യു തൻറെ അനുമാനങ്ങൾ ഡി ജി പി യോട് വിശദീകരിച്ചു. അൽപ നേരത്തെ നിശബ്ദതക്ക് ശേഷം ഡി.ജി.പിയാണ് സംസാരിച്ച് തുടങ്ങിയത്.
 
“ശരിയാണ് കിരൺ കാര്യങ്ങൾ അങ്ങനെയാണെങ്കിൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നമ്മുടെ സിസ്റ്റത്തിലെ എല്ലാം പഴുതുകളുമടച്ച് ശത്രുവിന് ഒരു  ചുവട് മുന്നേ എത്താൻ നമുക്കാവണം. അല്ലാത്ത പക്ഷം അത് വലിയൊരു നാശത്തിലേക്ക് നമ്മുടെ നാടിനെ എത്തിക്കും. ശ്യാമിനെ കടത്തിക്കൊണ്ടു പോയവരുടെ ഭീഷണിക്കത്തിൽ അപ്രത്യക്ഷമായ പോലീസുകാരെ പറ്റി പറഞ്ഞിരുന്നുവല്ലോ, എന്തായി അതോക്കുറിച്ചുള്ള അന്വേഷണം?”
 
കിരൺ ഒരു ഫയൽ എടുത്തു. “സർ ആ ഭീഷണിയെത്തുടർന്ന് നമ്മളൊരു ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അവധിയിലും സസ്പെൻഷനിലുമുൾപ്പെടെയുള്ള മുഴുവൻ പോലീസുകാരുടെയും കറൻറ് സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനിലേക്കും മെസേജ് നൽകിയിരുന്നു. Unfortunately we don’t have the details of our three men.”
 
“ആരൊക്കെയാണ് ആ മൂന്ന് പേർ ? 
 
“സബ് ഇൻസ്പെക്ടർ പ്രസാദ് , ഹെഡ് കോൺസ്റ്റബിൾമാരായ പീറ്റർ, സുഭാഷ്. ഇതിൽ സുഭാഷും , പീറ്ററും ഒരേ ബാച്ചിൽ സർവ്വീസിൽ കയറിയവരും ഏറെക്കാലം ഒന്നിച്ച് ജോലി ചെയ്തവരും, അടുത്ത സുഹൃത്തുക്കളുമാണ്. അവർ  രണ്ടാഴ്ചത്തെ അവധിയെടുത്ത് ഒന്നിച്ച് ഗോവയിലേക്ക് ടൂർ പോയതാണ്. പക്ഷേ കഴിഞ്ഞ നാല് ദിവസമായി അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. രണ്ട് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. ഗോവയിൽ അവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ അവരുടെ സാധനങ്ങളൊക്കെയുണ്ട്. പുറത്തേക്ക് പോയിട്ട് അവർ തിരിച്ചെത്തിയില്ല എന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. പിന്നെ സബ് ഇൻസ്പെക്ടർ പ്രസാദ്, അയാൾക്കിടക്കിടക്ക് ഒന്നു രണ്ട് ദിവസത്തേക്ക് മുങ്ങുന്ന സ്വഭാവമുണ്ടെന്നാണ് ഭാര്യ പറഞ്ഞത്. പക്ഷേ അയാൾ മുങ്ങുന്നത് ഹൈറേഞ്ചിലുള്ള മറ്റൊരു സത്രീയുടെ അടുത്തേക്കാണെന്ന് അടുത്ത് സുഹൃത്തുക്കൾക്കറിയാവുന്ന രഹസ്യമാണ്. പക്ഷേ ഇത്തവണ പ്രസാദ് അവിടെയും എത്തിയിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.” കിരൺ പറഞ്ഞവസാനിപ്പിക്കും മുൻപ് ഡി.ജി.പി തൻറെ സംശയങ്ങൾ ചോദിച്ചു.
 
“എന്നു മുതലാണ് ഇവരെ കാണാതായിരിക്കുന്നത് ? ഈ തിരോധാനങ്ങൾക്ക് ഡി.വൈ.എസ്.പി മർഡർ കേസുമായി ബന്ധമുണ്ടോ ?”
 
“സർ ഇപ്പോൾ കാണാതായിരിക്കുന്ന മൂന്നുപേരും കൊല്ലപ്പെട്ട ഡി.വൈ.എസ്.പി രാജൻ ജോണിനൊപ്പം അയാൾ സി.ഐ ആയിരുന്ന കാലത്ത് ചില കേസുകളിൽ അസിസ്റ്റ് ചെയ്തിരുന്നവരാണ്. അവരന്വേഷിച്ച് പ്രമാദമായ കേസുകളിലൊന്നായിരുന്നു നിഖിൽ രാമൻറേത്. നിഖിലിനെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയനാക്കിയതിൻറെ പേരിൽ ഇവർക്ക് കോടതിയുടെ ശാസനയും കിട്ടിയിരുന്നതാണ്. ഈ പ്രസാദ് പ്രാകൃതമായി മൂന്നാംമുറ പിൻതുടരുന്ന ഒരാൾ കൂടിയാണ്. രാജൻ ജോണിനെ കാണാതായ അതേ ദിവസം തന്നെയാണ് സബ് ഇൻസ്പെക്ടർ പ്രസാദിനെയും കാണാതായിരിക്കുന്നത്. പക്ഷേ മറ്റു രണ്ടുപേരെയും കാണാതായത് രാജൻ ജോണിൻറെ ബോഡി കിട്ടിയ ദിവസം രാത്രി മുതലാണ്.”
 
“So these guys may be in his custody. അല്ലേ മിസ്റ്റർ കിരൺ. ഈ നിഖിൽ രാമനെ കുറിച്ചുള്ള അന്വേഷണം എവിടെ വരെയായി?”
 
“ അയാൾ ജയിലിൽ നിന്നിറങ്ങി എങ്ങോട്ടാണ് പോയതെന്ന് അറിയില്ല. സ്വന്തം വീട്ടിൽ ചെന്നിട്ടില്ല, ഒരു പക്ഷേ അയാൾ ജയിൽ മോചിതനായ ഉടൻ തന്നെ ആരോ അയാളെ ഒപ്പം കൂട്ടിയതാകാം. നമ്മൾ പറഞ്ഞത് പോലെ  പക്ഷേ ജയിലിൽ അന്വേഷിച്ചപ്പോൾ ശിക്ഷാ കാലയളവിലെല്ലാം തികച്ചും ശാന്ത സ്വഭാവിയായിരുന്നു അയാളെന്നും, ആദ്യ ഒന്നു രണ്ടു വർഷം ചില സുഹൃത്തുക്കൾ കാണാൻ വന്നതല്ലാതെ പിന്നീടങ്ങോട്ട് ആരും സന്ദർശകരില്ലായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. പരോളിൽ പോലും പുറത്തുപോകാൻ നിഖിൽ തയ്യാറായിട്ടുമില്ല. അത്തരമൊരാളെ നമ്മൾ കരുതും പോലെ ഒരു വ്യക്തിയോ സംഘടനയോ വേഗത്തിലെങ്ങനെ വലയിലാക്കി എന്നൊരു സംശയമുണ്ട്. പക്ഷേ ഡി.വൈ.എസ്.പി യുടെ തിരോധാനത്തിലും കൊലപാതകത്തിലും നിഖിലിനെ കൂടാതെ കുറഞ്ഞത് രണ്ട് പേർ പങ്കെടുത്തിട്ടുണ്ടെന്നത് ഫോറൻസിക് തെളിവുകളിൽ വ്യക്തമാണ്. നിഖിലിൻറെ പഴയകാല സുഹൃത്തുക്കളെയൊക്കെ നമ്മൾ ചോദ്യം ചെയ്തതാണ്. അവർക്കാർക്കും ഇതുമായി യാതൊരു ബന്ധവുമില്ല. അപ്പോപ്പിന്നെ ഇതിനുപിന്നിൽ നമ്മൾ കരുതും പോലെ ഒരു ഗ്രൂപ്പിൻറെ സ്വാധിനം സംശയിക്കാവുന്നതാണ്.”
 
“അപ്പോൾ ഈ മൂന്ന് തിരോധാനങ്ങൾക്കും രാജൻ ജോണുമായും നിഖിൽ രാമനുമായും നേരിട്ട് ബന്ധമുണ്ട്. പക്ഷേ എ.സി.പി ശ്യാം മാധവ് എങ്ങനെയിതിൽ പെട്ടു. ? അതേ കുറിച്ച് എന്താണ് കിരണിൻറെ നിഗമനം?
 
“ഒരു പക്ഷേ കിരൺ നിഖിലിനെ സംബന്ധിക്കുന്ന എന്തെങ്കിലും സുപ്രധാന വിവരങ്ങൾ കണ്ടെത്തിയിരിക്കാം, ചിലപ്പോൾ അവർ നേർക്കുനേർ കണ്ടിരിക്കാം. അതാവും ശ്യാമിനെ കിഡ്നാപ്പ് ചെയ്യാനുള്ള കാരണം. ശ്യാം സാഹസികനായ ഒരു പോലീസുകരനാണ്, വരും വരായ്ക നോക്കാതെ എന്തിനും ചാടിപ്പുറപ്പെടുന്ന പ്രകൃതം. ഒപ്പം മികച്ചൊരു കുറ്റാന്വേഷകനും. അതുകൊണ്ട് തന്നെ നിഖിലിനെ അയാൾ കണ്ടെത്തിക്കാണുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. പക്ഷേ...” എസ്.പി കിരൺ പാതിയിൽ നിർത്തി. അയാളുടെ കണ്ണുകൾ നിറഞ്ഞത് മറക്കാനെന്നോണം തൂവാലകൊണ്ട് മുഖം പൊത്തി. ശ്യാമും കിരണുമായുള്ള സൌഹൃദം നേരിട്ടറിയാവുന്ന ഡി.ജി.പി കിരണിനെ ആശ്വസിപ്പിച്ചു.
 
“ I Know him very well he is a talented sharp shooter too.   Let’s hope for the best. ഈ നാലു പേരുടെയും തിരോധാനത്തെ പറ്റി എല്ലാ സ്റ്റേഷനിലേക്കും മെസേജ് നൽകിയിട്ടില്ലേ? ഗോവ പോലീസിൻറെ സഹായം ആവശ്യപ്പെട്ടോളു. രണ്ടു പേർ അവിടെയാണല്ലോ മിസ്സിംഗ് ആയിരിക്കുന്നത്.”
 
“നമ്മുടെ ഒരു ടീമിനെ ഗോവയിലേക്ക് അയക്കുന്നുണ്ട് സർ,”
 
“Good make it fast, u also constitute a better team for ur investigation. Its our case”
അത്രയും പറഞ്ഞ്  ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് ഡി.ജി.പി എഴുന്നേറ്റു. എസ്.പി കിരൺ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.  
 
“Off course Sir, I will… മരണത്തിന് വിട്ടു കൊടുക്കാതെ നമ്മുടെ നാല് പോലീസുകാരെയും കണ്ടെത്തിയിരിക്കും സർ, ഒപ്പം നിഖിൽ രാമനെയും. within no time?”
 
ഇതേ സമയം NH 66 ൽ ഗോവയിൽ നിന്നും കാസർഗോഡ് അതിർത്തി ലക്ഷ്യമാക്കി ഒരു വെള്ള സ്കോർപ്പിയോ പായുന്നുണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ അജ്മൽ ജലാൽ. ശിവലാൽ ഷെട്ടിയെന്ന സ്വർണ്ണക്കടത്തുകാരുടെ അപ്പോസ്തലൻറെ പടയിലെ മികച്ച വേട്ടനായകളിലൊരാൾ കൂടിയായ അതിസമർത്ഥനായ ഡ്രൈവർ, മുൻ സീറ്റിൽ ഒപ്പമുള്ളത് കൊല്ലാൻ പറഞ്ഞാൽ കൊന്നു തിന്നാൻ തയ്യാറായി നിൽക്കുന്ന ശിവലാലിൻറെ പടയിലെ കരുത്തനായ പോരാളി ദിനചന്ദ്ര എന്ന ചന്ദ്ര ഭായ്. പിന്നിൽ അലസമായി ചാരിക്കിടക്കുകയാണ് നിഖിൽ രാമൻ. പ്രതികാരപൂർത്തീകരണത്തിൻറെ ആലസ്യം. താനെന്നൊരു നിസ്സാരനായ വ്യക്തിക്ക് ഒരിക്കലും സാധ്യമാകില്ല എന്ന് കരുതിയ പ്രതികാരു പൂർത്തീകരണം. പതിന്നാല് വർഷങ്ങൾക്ക് മുൻപ് ശരീരത്തിൻറെ ഓരോ അണുവിലും വേദനയുടെ തീ പടർത്തിയ നാല് പോലീസുകാർ. തൻറെ വേദന കണ്ട് ആനന്ദിച്ച് ആർത്തുല്ലസിച്ച് ചിരിച്ച നാല് പോലീസുകാർ, നിഖിൽ രാമനെന്ന പാവം  പയ്യൻ നിരപരാധി ആയിരുന്നെന്ന് വ്യക്തമായി അറിഞ്ഞിട്ടും ചിത്രവധം ചെയ്ത് നാല് പോലീസുകാർ. അവരിന്നില്ല. മറ്റൊരാളിൻറെ വേദന കാണുമ്പോൾ കണ്ണീരണിഞ്ഞിരുന്ന ബാല്യവും കൌമാരവും തനിക്ക് കൈമോശം വന്നിരിക്കുന്നു. ഇരയുടെ വേദനയും കരച്ചിലും കാണുവാൻ പിന്നെയും പിന്നെയും വേദനിപ്പിക്കുന്ന, മുറിവുകളിൽ വീണ്ടു വീണ്ടും കുത്തി നോവിക്കുന്ന, അവരുടെ ആർത്തനാദം കേൾക്കുമ്പോൾ മനസിൽ കുളിരണിയുന്ന ഒരു സൈക്കോ ആയി താൻ മാറിപ്പോയോ എന്ന് നിഖിലിന് തോന്നി.
പീറ്ററിനെയും സുഭാഷിനെയും കാലപുരിക്കയച്ചിട്ട് ഗോവയിൽ നിന്ന് തിരിക്കുമ്പോൾ മനസിൽ തോന്നിയ ചാരിതാർത്ഥ്യം , തൻറെ ജീവിതത്തിലെ എറ്റവും മഹത്തായ നിമിഷമതായിരുന്നുവെന്ന് നിഖിലിന് തോന്നി. ചന്ദ്രഭായിയെ ജയിലിൽ വച്ച് പരിചയപ്പെടുവാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ ഇതൊന്നും സാധ്യമാവുകയില്ലായിരുന്നു. ജയിലിൽ ഒന്നിച്ചു കഴിഞ്ഞ ആറ് മാസം, ആറ് മാസം കൊണ്ട് ഉണ്ടായത് ഒരു ജന്മാന്തര സൌഹൃദമായിരുന്നു. ശിക്ഷ കഴിഞ്ഞ് പോകുമ്പോൾ തന്നെ വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യുവാൻ സഹായിക്കാം എന്ന വാക്ക് നൽകിയിരുന്നു. പക്ഷേ പിന്നീട് ഒരിക്കൽ പോലും തന്നെ ഒന്ന് കാണാൻ പോലും ദിനചന്ദ്ര വരാതിരുന്നപ്പോൾ അതൊരു വെറും വാക്കായിരുന്നു എന്നു കരുതി. എന്നാൽ ശിക്ഷ പൂർത്തിയാക്കി ഇനി എങ്ങോട്ട് പോകുമെന്നറിയാതെ ചുറ്റക്കറങ്ങിയ തന്നെ തേടിപ്പിടിക്കുകയായിരുന്ന ചന്ദ്രഭായ്. ആദ്യം ഡി.വൈ.എസ്.പി രാജൻ ജോൺ, പിന്നെ സബ് ഇൻസ്പെക്ടർ പ്രസാദ്, ഒടുവിൽ പീറ്ററും സുഭാഷും, താൻ വേദനിച്ചതിനേക്കാളും തീവ്രമായ വേദനയറിഞ്ഞ് ഇഞ്ചിഞ്ചായി മരണം വരിച്ചു. അതിനായി ചന്ദ്രഭായ് വിട്ടു തന്നത് കൂട്ടത്തിലെ സൈക്കോകളായ രണ്ട് അനുയായികളെ അവരുടെ പീർന മുറകൾ കണ്ട് പലപ്പോഴും തനിക്ക് തന്നെ ഭയവും അറപ്പുമൊക്കെ തോന്നിയിരുന്നു. പക്ഷേ നിരപരാധിയായ തൻറെ ജീവിതം തകർത്ത് കളഞ്ഞ അവരത് അർഹിച്ചിരുന്നതാണെന്ന ചിന്തയായിരുന്നു തന്നെ അപ്പോഴൊക്കെ മുന്നോട്ട് നയിച്ചത്. 
 
“എന്താണ് സുഹൃത്തേ ഉറക്കം കഴിഞ്ഞില്ലേ ?” ചന്ദ്ര ഭായിയുടെ ശബ്ദം നിഖിലിനെ ചിന്തകളിൽ നിന്നുണർത്തി. നമ്മൾ ദേ കേരള അതിർത്തിയിലെത്താറായി. നേരെ ചെന്ന് ചെക്പോസ്റ്റ് വഴി കടക്കാനാവില്ല. നല്ല ചെക്കിംഗ് ഉണ്ട്. നമ്മൾക്ക് കേരളം കടക്കാൻ സുരക്ഷിതമായ ചില രഹസ്യമാർഗ്ഗങ്ങളുണ്ട്. നിനക്കായി കേരളപോലീസ് നാടെങ്ങും വലവിരിച്ചിരിക്കുകയാണ്. എല്ലാ ചാനലുകളിലും നിൻറെ ചിത്രം കാണിക്കുന്നുണ്ട്. നമ്മളിപ്പോൾ പോകുന്നത് ശിവലാൽ ഷെട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലൊന്നിലേക്കാണ്. നീയവിടെ സെയ്ഫായിരിക്കും.”
 
നിഖിൽ തലയാട്ടി തൻറെ സമ്മതമറിയിച്ചു. എന്തായാലും ഇനിയുള്ള കാലം ഇവരോടൊപ്പം കൂടുവാൻ നിഖിൽ തൻറെ സമ്മതം ചന്ദ്ര ഭായിയെ അറിയിച്ചു കഴിഞ്ഞതുമാണല്ലോ.
 
ഒന്നും മിണ്ടാതെ വളരെ ഗൌരവത്തിൽ വണ്ടിയോടിക്കുന്ന അജ്മലിനെ കണ്ടപ്പോൾ ചന്ദ്ര ഭായിക്ക് എന്തോ സംശയം തോന്നി. അവൻറെ ഗൌരവം എന്തോ അപകടത്തിൻറെ സൂചനയാണ്, അൽപം മുൻപ് വരെ തന്നോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്ന അജ്മൽ കുറച്ച് സമയമായി ഗൌരവതരമായ നിശബ്ദതി പിൻതുടരുകയാണ് ഒപ്പം ഇടക്കിടെ റിയർ വ്യൂ മിററിലേക്ക് നോക്കുന്നുണ്ട്. ചന്ദ്ര ഭായ് തൻറെ വശത്തുള്ള മിററിലേക്ക് നോക്കി. ഒരു കർണ്ണാടക രജിസ്ട്രേഷൻ ബ്ലാക്ക് സ്കോർപിയോ പിന്നാലെയുണ്ട്, അജ്മലിൻറെ വേഗതയെ കൂസാതെ പിന്നാലെ പായുകയാണത്. ചന്ദ്ര അജ്മലിനെ നോക്കി.
 
“ എന്താ അജ്മലേ ഏതേലും പിള്ളേര് നിന്നോട് മത്സരിക്കുകയാണോ, അതോ? 
 
“ പിള്ളേരാവും, മത്സരിച്ച് ജയിക്കാനുള്ള പാച്ചിലാണെന്ന് തോന്നുന്നു. അല്ലാതെ നമ്മുടെ വണ്ടിയെ ചെയ്സ് ചെയ്യാൻ ഈ മംഗലാപുരത്താരാണുള്ളത്. കുറച്ച് നേരമായി അവന്മാര് അഭ്യാസം തുടങ്ങിയിട്ട്. എന്തായാലും അതിൻറെ സാരഥിയും മോശക്കാരനല്ല. കൂടെ വച്ച് പിടിക്കുവാണ്.” അജ്മൽ ആക്സിലേറ്ററിൽ ഒന്നു കൂടി കാലമർത്തി, പക്ഷേ പിന്നിലുള്ള വണ്ടിയും ഒപ്പം തന്നെ വരികയായിരുന്നു. 
 
“ അജ്മലേ ആവശ്യമില്ലാത്ത മത്സരം ആപത്താണ്. ചിലയിടത്ത് തോറ്റ് കൊടുക്കുന്നതാണ് ബുദ്ധി, പിള്ളേരെ കയറ്റി വിട്ടേക്ക്, അവർ അർമ്മാദിക്കട്ടെന്ന് “ ചന്ദ്ര ഭായ് പറഞ്ഞത് കേട്ട് അജ്മൽ വണ്ടിയുടെ വേഗം കുറക്കാതെ തന്നെ സൈഡ് കൊടുത്തു. പിന്നിലുള്ള വണ്ടി അതോടെ അവരുടെ വണ്ടിക്ക് സമാന്തരമായി വന്നു. തൊട്ടടുത്ത നിമിഷം നിഖിലിൻറെ ചെവി തുളച്ചുകൊണ്ട് ഒരു വെടിയുണ്ട കടന്ന് പോയി. അയാൾ സീറ്റിലേക്ക് മറിഞ്ഞുവീണു. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുൻപ് അടുത്ത വെടിയുണ്ട അജ്മലിൻറെ തലയോട്ടി തകർത്തു. ചന്ദ്രഭായിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് നിയന്ത്രണം നഷ്ടപ്പെട്ട വണ്ടി റോഡിൻറെ വശത്തെ വലിയൊരു മരത്തിലേക്ക് ഇടിച്ചുകയറിക്കഴിഞ്ഞിരുന്നു. ഒരു പിടച്ചിൽ പോലുമില്ലാതെ ചന്ദ്രഭായിയും മരണത്തിന് കീഴടങ്ങി.
 
അൽപം മുന്നിലേക്ക് മാറ്റി നിർത്തിയ ബ്ലാക്ക് സ്കോർപ്പിയോയിൽ നിന്നും ഡോർ തുറന്ന് ഡ്രൈവർ പുറത്തേക്കിറങ്ങി. തൊട്ടുമുന്നിലെ പോസ്റ്റിൽ പോലീസിൻറെ സിസിറ്റിവി കാമറ സ്ഥാപിച്ചിരിക്കുന്നത് കണ്ട അയാൾ തൻറെ തൊപ്പി മുഖത്തേക്ക് ചരിച്ച് വച്ച് മുഖത്ത് മാസ്ക് അണിഞ്ഞിരുന്നു. ആയാൾ അപകടത്തിൽപെട്ട വണ്ടിയുടെ സമീപം ചെന്ന് മൂവരുടെയും മരണം ഉറപ്പാക്കിയ ശേഷം തിരികെ വണ്ടിയിൽ കയറി, പിന്നിലിരുന്ന ആൾ തൻറെ തോക്ക് ബാഗിലാക്കി.  വണ്ടി യു ടേൺ തിരിഞ്ഞ് പാഞ്ഞുപോയി. ആ വണ്ടിയുടെ പിന്നിൽ ഒരു സ്റ്റിക്കർ ഉണ്ടായിരുന്നു. ചുവന്ന നിറത്തിൽ അതിലെഴുതിയിരുന്നത് മലയാളമായിരുന്നു.
 
രാവണൻ
 
ഒപ്പം താഴെയായി പത്ത് തലയുള്ള രാവണൻറെ ചിത്രവവും.
 
തുടരും...

COUNT DOWN Part 3

COUNT DOWN Part 3

4.2
2643

അദ്ധ്യായം 3          കേരള പോലീസ് നാടുനീളെ തിരഞ്ഞ നിഖിൽ രാമന്റെ ശവശരീരം തലപ്പാടി ചെക്ക് പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ മാറി കേരള അതിർത്തിക്കുള്ളിൽ ഹൈവേ സൈഡിൽ നിന്ന് കണ്ടെത്തി.    വിവരമറിഞ്ഞ് എസ്.പി കിരൺ മാത്യു കാസർഗോഡ്‌ പാഞ്ഞെത്തി. അപ്പോഴേക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിക്കഴിഞ്ഞിരുന്നു. ഡോ.അൻസിയ റഹ്മാൻ തന്നെയായിരുന്നു നിഖിലിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടം ചെയ്തത്. കിരൺ അവരുടെ ഓഫീസിൽ ചെന്നു കണ്ടു.   " കുറേ ചോദ്യങ്ങൾ അവസാനിപ്പിച്ച് കൊലയാളി പോയിരിക്കുന്നു. ശരിക്കും വഴിമുട്ടിപ്പോയവന്റെ നിരാശയുണ്ട് എസ്.പി സാറിന്റെ മുഖത്ത്