Aksharathalukal

COUNTDOWN- Part 5

അദ്ധ്യായം 5


 “ശിവലാൽ ഷെട്ടിയുടെ വാഹനം പിന്തുടരുക എന്നാൽ മരണത്തിലേക്ക് നടന്നുകയറുക എന്നാണ്.  ആ മരണം എത്രത്തോളം ഭീകരമാക്കാൻ കഴിയും എന്നതാണ് നിൻറെ മിടുക്ക്. പോ... പോയി അതാരായാലും കണ്ട് പിടിച്ച് ശിക്ഷ നടപ്പാക്കിയിട്ട് എന്നെ വിളിക്ക് ”

 ഫോണിലൂടെ ഷൺമുഖൻ ആജ്ഞാപിക്കുകയായിരുന്നു. മറുതലയ്ക്കൽ ഷൺമുഖൻറെ ഏത് ആജ്ഞയും അതേപടി നടപ്പിലാക്കാനുള്ള കരുത്തും ആൾബലവുമുള്ള ബാസ്റ്റിൻ ജോൺ. പോലീസിന് പോലും ഭയമുള്ള ക്രിമിനൽ, ഷൺമുഖൻറെ സുഹൃത്തായ ബാസ്റ്റിനാണ്  അവശ്യഘട്ടങ്ങളിൽ ശിവലാലിൻറെ മദ്ധ്യകേരളത്തിലെ ബിസിനസ്സുകൾക്ക് വേണ്ട ഒത്താശ ചെയ്യുന്നത്.

 

ബാസ്റ്റിൻറെ സൈന്യം ഹൈവേയിൽ ഇറങ്ങി. കൊടുങ്ങല്ലൂർ നിന്നും വാടാനപ്പള്ളിയിൽ നിന്നും രണ്ട് വണ്ടികൾ ശിവലാൽ ഷെട്ടിയുടെ ഫോർഡ് എൻഡവറിനെയും പിന്നാലെ ചെയ്സ് ചെയ്യുന്ന സ്കോർപ്പിയോയേയും ലക്ഷ്യമാക്കി കുതിച്ചു. വാടാനപ്പള്ളിയിൽ നിന്നും പുറപ്പെട്ട വണ്ടിയിൽ ബാസ്റ്റിൻ ജോൺ നേരിട്ട് യുദ്ധത്തിനിറങ്ങി. എതിരേ ആടിക്കുലുങ്ങി വന്ന കണ്ടെയ്നർ ലോറിയുടെ ഹെഡ്ലൈറ്റിൻറെ പ്രകാശത്തെ വകഞ്ഞ് മാറ്റി ബാസ്റ്റിൻറെ ഇന്നോവ കുതിച്ചു. കൊടുങ്ങല്ലൂർ നിന്ന് പുറപ്പെട്ട ഗുണ്ടാപ്പടയും ബാസ്റ്റിൻറെ സംഘവും കൈപ്പമംഗലത്തിന് സമീപം മുഖാമുഖം വന്നു. പക്ഷേ രണ്ട് കൂട്ടർക്കും വഴിയിലൊരിടത്തും ശിവലാലിൻറെ വണ്ടിയോ സ്കോർപ്പിയോയോ കണ്ടെത്താൻ കഴിഞ്ഞില്ല.

 

 

 അപ്പോൾ ശിവലാലിൻറെ വണ്ടിയെവിടെ ? ഒരു വണ്ടിയിൽ നിന്നും ബാസ്റ്റിൻ ജോൺ പുറത്തിറങ്ങി. സായിയുടെ ഫോൺ സ്വിച്ചോഫായിരുന്നു. ബാസിറ്റിൻറെ മനസിൽ അപകടമണി മുഴങ്ങി. ഷൺമുഖനെ വിളിച്ച് വിവരം പറഞ്ഞു. മറുവശത്ത് ഒരലർച്ചയായിരുന്നു മറുപടി. അടുത്തായിരുന്നേൽ ഷൺമുഖനിപ്പോൾ തൻറെ തല കൊയ്തേനെ എന്ന് ബാസ്റ്റിന് തോന്നി.   ശിവലാലിൻറെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ശിവലാലിൻറെ എൻഡവറിനെത്തിരഞ്ഞ് ബാസ്റ്റിൻറെ സൈന്യം നാല് പാടും പരക്കം പാഞ്ഞു.  വണ്ടി തിരിഞ്ഞ് പോയിരിക്കാൻ സാദ്ധ്യതയുള്ള സർവ്വ വഴികളിലും മിന്നൽ പരിശോധന നടത്തി. പക്ഷേ നിരാശയായിരുന്നു ഫലം.

 

ഇതേ സമയം  ബാസ്റ്റിനെ കടന്ന് പോയ കണ്ടെയ്നർ ലോറി ചേറ്റുവാ പാലത്തിലെത്തിയിരുന്നു. അതനുള്ളിൽ ശിവലാലിൻറെ ഫോർഡ് എൻഡവർ ഭദ്രമായിരുന്നു. വണ്ടിക്കുള്ളിലെ വെളിച്ചത്തിൽ കാണാവുന്നത്  ഡ്രൈവിംഗ് സീറ്റിൽ നെഞ്ചിലൊരു തുളയുമായി കണ്ണുതള്ളി മരിച്ച് കിടക്കുന്ന സായിറാമിനെയാണ്. എൻഡവറിൻറെ ഹെഡ്ലൈറ്റിൻറെ വെളിച്ചം കണ്ടെയ്നറിൻറെ ഉള്ളിയിലെ പ്രതലത്തിൽ തട്ടിച്ചിതറിയ അരണ്ട വെളിച്ചം അതിനുള്ളിലാകെ വ്യാപിച്ചിരുന്നു. കണ്ടെയ്നറിലെ ചുമരിൽ  ചാരി നിൽക്കുന്ന ശിവലാലിൻറെ മുഖം ഭയത്താൽ വിളറിവെളുത്തിരുന്നു. നേരെ എതിർ വശത്ത് നിഴൽ പോലെ തോക്കും ചൂണ്ടി നിൽക്കുന്ന രൂപം പതിയെ ശിവലാലിൻറെ തൊട്ട്  മുന്നിലേക്ക് വന്നു. അതൊരു സ്ത്രീയായിരുന്നു, അതി സുന്ദരിയായ സ്ത്രീ. ജീൻസും ടീ ഷർട്ടുമായിരുന്നു അവളുടെ വേഷം. ടി ഷർട്ടിന് പുറത്ത് ജാക്കറ്റ് അണിഞ്ഞിരുന്നത് അഴിച്ച് അരയിൽ ചുററിക്കെട്ടിയിരുന്നു. കൈകളിൽ ഗ്ലൌസ് അണിഞ്ഞിരുന്നു.  ആരും അടുത്ത് വരാൻ പോലും ഭയക്കുന്ന ശിവലാലിൻറെ നെറ്റിയിൽ തോക്കിൻ കുഴൽ മുട്ടിച്ച് പതിഞ്ഞ  ശബ്ദത്തിൽ അവൾ പറഞ്ഞു.

 

“ദക്ഷിണ കന്നഡവും ഉത്തരകേരളവും അടക്കിവാഴുന്ന സ്വർണ്ണരാജാവിൻറെ ജീവന് എൻറെ ഒരു വിരലനക്കത്തിൻറെ ആയുസ്സ് മാത്രമേയുള്ളു. കണ്ടല്ലോ സാരഥിയുടെ ഗതി. ഇനി രാജാവിൻറെ ഊഴമാണ്. അത് വേണ്ടയെങ്കിൽ ഞാൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം. ജസ്റ്റ് സേ യെസ് ഓർ നോ.”

 

“നീയാരാണ്? അതീവ രഹസ്യമായി ഞാൻ നടത്തിയ ഈ സന്ദർശനവിവരം ചോർത്തിയെടുത്ത് വളരെ അനായാസം എന്നെ നടുറോഡിലൂടെ ബന്ധിയാക്കി കൊണ്ടുപോകാൻ മാത്രം ധൈര്യം ഒരു സ്ത്രീക്ക് എങ്ങനെ വന്നു.”

 

മറുചോദ്യമാണ് ശിവലാൽ ചോദിച്ചത്, മുഷ്ടി ചുരുട്ടി നെഞ്ചിന് താഴെ ഒരിടിയായിരുന്നു അവളുടെ മറുപടി, തൻറെ വാരിയെല്ല് തകർന്ന് പോയത് പോലെയാണ് അയാൾക്ക് തോന്നിയത്. ശ്വാസം നിലച്ചത് പോലെ, അയാൾ ശ്വാസം ഉള്ളിലേക്ക് ആഞ്ഞ് വലിച്ചു. അവളുടെ മുഖത്ത് ക്രൂരമായ ചിരിയായരുന്നു.

 

          “ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിന് ഡിസ്ക്രിപ്റ്റീവ് ആൻസർ നൽകിയാൽ പരീക്ഷക്ക് മാർക്ക് കിട്ടില്ല, മാർക്ക് കുറഞ്ഞാൽ ടീച്ചർ നല്ല തല്ല് തരില്ലേ, നല്ല മിടുക്കൻ കുട്ടിയായാൽ തല്ലുകൊള്ളാതിരിക്കാം.” അവളയാളുടെ ദൈന്യത കണ്ട് കളിയാക്കി ചിരിച്ചു.

 

“ഞാനാരാണെന്ന് പറയാതിരുന്നാൽ ഈ കളിക്ക് ഒരു ത്രില്ലില്ലല്ലോ അല്ലേ. അത് വലിയ സസ്പെൻസൊന്നുമല്ല. ഉമാ കല്ല്യാണി ഐ.പി.എസ് ”

 

“ഉമാ കല്ല്യാണി” ആ പേര് ശിവലാലിൻറെ ചുണ്ടുകൾ മന്ത്രിച്ചു. ആ അരണ്ട വെളിച്ചവും തലക്ക് പിടിച്ച മദ്യവും അയാളുടെ കാഴ്ചകളെ അവ്യക്തമാക്കിയിരുന്നു. ആർക്കും മുന്നിലും വഴങ്ങാത്ത , ഒന്നിനേയും ഭയമില്ലാത്തവൾ ഉമാ കല്ല്യാണി ഐ.പി.എസ്, അനുചരന്മാരിൽ നിന്നും കുറച്ചധികം കേട്ടിരുന്നു ശിവലാൽ. ആ ചെറിയ വെളിച്ചത്തിൽ അയാൾക്കാ മുഖം ശരിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

 

          “എനിക്ക് വേസ്റ്റ് ആക്കി കളയാൻ സമയം തീരെയില്ല. ഫോണെടുത്ത് വിളിക്ക് നിൻറെ എച്ചിൽ തിന്നു വളരുന്ന ആ ക്രുവൽ ഡോഗ് ഷൺമുഖനെ എന്നിട്ട് പറ ഒരു പോറൽ പോലും ഏൽക്കാതെ ഡോ.അൻസിയ റഹ്മാനെ അവളെ പിടിച്ച് കൊണ്ട് പോയ സ്ഥലത്ത് അരമണിക്കൂറിനുള്ളിൽ തിരികെയെത്തിക്കാൻ”

 

അവളൊരു ഫോൺ അയാൾക്ക് നേരേ നീട്ടി. അത് വാങ്ങുകയല്ലാതെ ശിവലാലിന് മറ്റ് മാർഗ്ഗമില്ലായിരുന്നു. ഷൺമുഖൻറെ നമ്പർ മാത്രമാണ് അതിൽ സേവ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഉമ വളരെ കൃത്യമായി പ്ലാൻ ചെയ്താണ് തന്നെ കുടുക്കിയതെന്ന് അയാൾക്ക് ബോദ്ധ്യമായി. അയാൾ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.

 

“മറക്കേണ്ട അരമണിക്കൂറാണ് സമയം. അതിനുള്ളിൽ ഡോ.അൻസിയ തിരികെ അവരുടെ ക്വോർട്ടേഴ്സിലെത്തിയില്ലെങ്കിൽ തൻറെ അന്ത്യകർമ്മത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് വച്ചേക്കാൻ പറഞ്ഞേക്കൂ ഷൺമുഖനോട്, പറഞ്ഞത് ഉമാകല്ല്യാണി ഐ.പി.എസ് ആണെന്നും. “

 

ഷൺമുഖൻ കോൾ അറ്റൻഡ് ചെയ്തു.

 

“ഷൺമുഖാ”

 

മറുതലയ്ക്കൽ ഷൺമുഖൻ യജമാനൻറെ ശബ്ദം തിരിച്ചറിഞ്ഞു.

 

“സാർ... സാറെവിടെയാണ്? എന്താണ് സംഭവിച്ചത്?”

 

“ ഷൺമുഖാ ഇപ്പോ ഞാൻ സെയ്ഫാണ്. പക്ഷേ അരമണിക്കൂറിനുള്ളിൽ ആ മലയാളി ഡോക്ടറെ നിങ്ങൾ തിരികെ അവരുടെ ക്വോർട്ടേഴ്സിലെത്തിക്കണം, ഒരു പോറൽ പോലുമേൽപ്പിക്കാതെ. ഇല്ലെങ്കിൽ”

 

“സർ എവിടെയാണ്? ആരാണ് സാറിനെ”

 

ശിവലാൽ ആരുടെയോ കസ്റ്റഡിയിൽ ആണെന്ന് ഷൺമുഖന് മനസിലായി കഴിഞ്ഞിരുന്നു. പക്ഷേ കൂടുതൽ സംസാരിക്കാൻ ഷൺമുഖനെ അയാൾ അനുവദിച്ചില്ല.

 

“ഷൺമുഖാ നീ ഞാൻ പറഞ്ഞത് ചെയ്, അര മണിക്കൂർ.... അരമണിക്കൂറിനുള്ളിൽ ആ ഡോക്ടർ അവരുടെ ക്വോർട്ടേഴ്സിലെത്തിയിരിക്കണം”

 

അപ്പോഴേക്കും ഉമ ഫോൺ പിടിച്ച് വാങ്ങി.

 

“മോനേ ഷൺമുഖാ ...... അരമണിക്കൂറിനുള്ളിൽ നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ഉമാ കല്ല്യാണി ഐ.പി.എസ് ൻറെ സർവ്വീസ് റിവോൾവറിലെ വെടിയുണ്ടകൾ നിനക്ക് നാളെ സമ്മാനമായി കൊടുത്തുവിടും ഞാൻ നിൻറെ ബോസിൻറെ തലയോട്ടിക്കുള്ളിലിട്ട്.”

 

ഉമ ഫോൺ കട്ട് ചെയ്തു. ശേഷം ആയാളെ തള്ളി തറയിലേക്കിട്ടു.

 

“അവിടെയിരുന്നോണം അടുത്ത അരമണിക്കൂർ, വേണമെങ്കിൽ ഭാഗവതമോ രാമായണമോ ചൊല്ലിക്കോളൂ മനസിൽ, മരണമെത്തുന്ന നേരത്ത് ഭഗവദ് ചിന്ത നല്ലതാണ്. “

 

ശിവലാൽ നിലത്തിരിക്കുന്നത് നോക്കി ഉമ വണ്ടിയിൽ ചാരി നിന്നു.

 

************

 

തൻറെ മുഖത്തിന് നേർക്ക് വന്ന ആ ചെറുപ്പക്കാരൻറെ ചുണ്ടുകളിൽ നിന്ന് രക്ഷപെടുവാൻ ഡോ.അൻസിയ സർവ്വ ശക്തിയുമെടുത്ത് കുതറി. അടുത്ത നിമിഷം അവൻറെ കരുത്തിനു മുന്നിൽ നിസ്സഹായയാ താൻ അവരുടെ കൈകളിൽ പിച്ചിച്ചീന്തപ്പെടും എന്ന ചിന്ത അൻസിയയെ ഭയപ്പെടുത്തി. പക്ഷേ ആ നിമിഷത്തിൽ അവൻറെ ഫോൺ ശബ്ദിച്ചു. ഫോൺ വിളിച്ചവനെ പ്രാകിക്കൊണ്ട് പോക്കറ്റിൽ നിന്നും അവൻ ഫോണെടുത്തു. സ്ക്രീനിൽ ഷൺമുഖൻറെ മുഖം കണ്ട അവൻ അൻസിയയെ വിട്ടിട്ട് ചാടിയെണീറ്റു.

 

“അവരെ അരമണിക്കൂരിനുള്ളിൽ തിരികെ അവരുടെ ക്വോർട്ടേഴ്സിൽ കൊണ്ടെത്തിക്കണം, ഒരു പോറൽ പോലുമേൽക്കാതെ. അതിന് കഴിഞ്ഞില്ലെങ്കിൽ......”

 

മുഴുവനും പറയാതെ തന്നെ ഷൺമുഖൻ കോൾ കട്ട് ചെയ്തു. ഷൺമുഖൻറെ ആജ്ഞകൾ നടപ്പിലാക്കാത്തവർക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷയില്ലെന്ന് അവനറിയാമായിരുന്നു. അവൻ തിടുക്കപ്പെട്ട് റൂമിന് പുറത്തേക്ക് പോയി തൊട്ട് പിന്നാലെ വണ്ട് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട് കൂടെയുള്ളവും ഇറങ്ങി ചെന്നു. ആദ്യം പുറത്ത് പോയവൻ അപ്പോഴേക്കും തിരികെ വന്ന് അൻസിയയുടെ കെട്ടുകളഴിച്ച് അവരെ പിടിച്ചെണീപ്പിച്ചു പുറത്തേക്ക് പിടിച്ചുകൊണ്ട് പോയി. അൻസിയയെ ഒരു ഇന്നോവയിലേക്ക് വലിച്ച് കയറ്റി, വണ്ടി കുതിച്ച് പാഞ്ഞു. ഒപ്പം അവന്മാർ രണ്ട് പേരെ കൂടാതെ ഡ്രൈവറും മറ്റൊരാളുമുണ്ടായിരുന്നു. ഹൈവേയിൽ കയറി വണ്ടി കേരള ബോർഡർ ലക്ഷ്യമാക്കി കുതിച്ചു.

 

അടുത്ത നിമിഷം തന്നെ പിച്ചിച്ചീന്തുമെന്ന് കരുതിയവൻ ഭയന്ന് വെപ്രാളപ്പെട്ടത് കണ്ട് അൻസിയക്ക് അതിശയം തോന്നി. തന്നെ എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് ചോദിച്ചപ്പോൾ, വീട്ടിൽ കൊണ്ടുവിടാനാണെന്ന അവരുടെ മറുപടി വിശ്വാസയോഗ്യമായി തോന്നിയില്ല അവൾക്ക്. വണ്ടി റോക്കറ്റ് കണക്കെ പായുകയാണ്, അതിനുള്ളിലിരിക്കാൻ അൻസിയക്ക് ഭയം തോന്നി. ഹൈവേ ഒഴിവാക്കി കേരള അതിർത്തി കടന്ന ഇന്നോവയ്ക്ക് പിന്നിലായി  ഒരു ബ്ലാക്ക് സ്കോർപിയോ പ്രത്യക്ഷപ്പെട്ടു. രണ്ട് വണ്ടികളും ചെമ്മൺപാതയിലൂടെ പൊടിപറത്തി അലറിപ്പാഞ്ഞു.

 

അഞ്ച് മിനിട്ടോളം നീണ്ട ചെയ്സിംഗിനൊടുവിൽ റോഡിന് കുറുകേ നിർത്തിയിട്ടിരിക്കുന്ന ട്രാവലറിനരികിൽ ഇന്നോവ ബ്രേക്കിട്ട് നിന്നു. അൽപം പിന്നിലായി സ്കോർപ്പിയോയും. അതിൻറെ ഹെഡ് ലൈറ്റുകളുടെ തീവ്രപ്രകാശം അണഞ്ഞിരുന്നില്ല.  പക്ഷേ ഇതിനോടകം ചെയ്സിംഗിനെക്കുറിച്ച് അവന്മാർ ഷൺമുഖനെ അറിയിച്ചിരുന്നു. ആരാണേലും കൊന്ന് കളഞ്ഞേക്കാനാണ് ഷൺമുഖൻ ആജ്ഞ കൊടുത്തത്. ഇന്നോവയുടെ പിന്നിലിരുന്ന രണ്ട് പേർ ഡോർ തുറന്ന് പുറത്തിറങ്ങി പിന്നാലെ വന്ന വണ്ടിക്ക് നേരെ തോക്ക് ചൂണ്ടി. പക്ഷേ തൊട്ടടുത്ത നിമിഷം നെഞ്ചിലൂടെ ഒരു ചൂട് കടന്ന് പോയത് അവരിരുവരും അറിഞ്ഞു. നെഞ്ചിൽ വച്ച കൈയ്യിൽ പൊടിഞ്ഞ ചോരയുടെ നനവ് എന്താണെന്ന് തിരിച്ചറിയും മുൻപ് നെറ്റി തുളച്ച് അടുത്ത ബുള്ളറ്റുകൾ കടന്ന് പോയിരുന്നു. കൂട്ടാളികൾ വീണത് കണ്ട് മുന്നിലിരുന്ന രണ്ട് പേർ ചാടിയിറങ്ങി. വണ്ടിയിൽ നിന്ന് പുറത്തിറങ്ങി എന്തെങ്കിലും ചെയ്യാൻ പോലും കഴിയുന്നതിന് മുൻപ് രണ്ട് പേരുടെയും തലയോട്ടിയിൽ ബുള്ളറ്റ് ദ്വാരമിട്ടു കഴിഞ്ഞിരുന്നു.

 

          സ്കോർപ്പിയോയുടെ ഹെഡ്ലൈറ്റ് അണഞ്ഞു.  ഭയന്ന് വിളറിപ്പോയ അൻസിയ പിന്നിലെ ഗ്ലാസിലൂടെ നോക്കിയപ്പോൾ കണ്ടത് സ്കോർപ്പിയോയുടെ മുൻസീറ്റിലെ ഇരുവശത്തെയും താഴ്തത്തി വച്ചിരിക്കുന്ന  ഡോർ ഗ്ലാസിലൂടെ പുറത്തേക്ക് ചൂണ്ടിപ്പിടിച്ചിരിക്കുന്ന തോക്കേന്തിയ രണ്ട് കൈകളായിരുന്നു. ആ സ്കോർപിയോയുടെ പിന്നിലെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി. ആറടിയിലേറെ ഉയരമുള്ള ഉറച്ച ശരീരമുള്ള യുവാവ്. അയാൾ വന്ന്  അൻസിയയെ പുറത്തേക്ക് വിളിച്ചു, പക്ഷേ അവൾ പുറത്തേക്കിറങ്ങാൻ ഭയന്നു.

 

“അനുസരണക്കേട് കാട്ടാതെ പുറത്തേക്കിറങ്ങൂ മാഡം അൻസിയ റഹ്മാൻ. വേസ്റ്റാക്കാൻ സമയമില്ല.” അവൻറെ ചുണ്ടുകളിൽ ഗൂഢമായൊരു ചിരി ഒളിപ്പിച്ചിരുന്നു.

 

അൻസിയ പതിയെ പുറത്തേക്കിറങ്ങി. റോഡിന് കുറുകേ കിടന്ന ട്രാവലർ അപ്പോൾ സ്റ്റാർട്ടായി. അതിനടുത്തേക്ക് നടക്കാൻ അയാൾ ആംഗ്യം കാണിച്ചതനുസരിച്ച് അൻസിയ അങ്ങോട്ട് നടന്നു. അയാൾ ചെന്ന് അതിൻറെ വാതിൽ തുറന്നു, മടിച്ച് മടിച്ച് അൻസിയ അകത്ത് കയറിയതും, അയാൾ ഡോർ ലോക്ക് ചെയ്തു. അയാൾ  ട്രാവലറിൻറെ മുൻസീറ്റിൽ കയറി.

 

“ലെറ്റ്സ് ഗോ...”

 

അയാളുടെ നിർദ്ദേശം കിട്ടിയതും ട്രാവലറിൻറെ ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ റിയർ വ്യൂ മിററിലേക്ക് നോക്കിയ ശേഷം ആക്സിലറേറ്ററിൽ കാലമർത്തി. ട്രാവലർ മുന്നിലേക്ക് പാഞ്ഞു. ട്രാവലർ പോയിക്കഴിഞ്ഞപ്പോൾ പിന്നിൽ വന്ന സ്കോർപ്പിയോ റിവേഴ്സ് എടുത്ത് അൽപ ദൂരം പോയ ശേഷം സൈഡിലേ ഇടവഴിയിലേക്ക് തിരിഞ്ഞ് ഓടിച്ച് പോയി. ആ വണ്ടിയുടെ പിന്നിൽ പത്ത് തലയുള്ള രാവണൻറെ ചിത്രമുണ്ടായിരുന്നു.

 

******

 

ഉമ കല്ല്യാണി തൻറെ വാച്ചിലേക്ക് നോക്കി, അത് കണ്ട ശിവലാലിൻറെ മുഖത്തേക്ക് ഭയം ഇരച്ച് കയറി. ഉമ ഫോണെടുത്ത് അയാൾക്ക് നേരെ എറിഞ്ഞുകൊടുത്തു.

 

“ഞാൻ അനുവദിച്ച സമയം കഴിയാൻ ഇനി 60 സെക്കൻറ് ഉണ്ട്. വിളിച്ച് ചോദിക്ക് ഷൺമുഖനെ, ഡോക്ടറെ സുരക്ഷിതമായി വീട്ടിലെത്തിച്ചോയെന്ന്. എനിക്ക് കേൾക്കേണ്ട ഉത്തരം യെസ് ഓർ നോ എന്ന് മാത്രമാണ്. മറക്കേണ്ട......”

 

തറയിൽ നിന്നും ഫോൺ ധൃതിയിൽ എടുത്ത് ശിവലാൽ ഡയൽ ചെയ്തു. ഷൺമുഖൻ കോൾ അറ്റൻഡ് ചെയ്തു.

 

“ഷൺമുഖാ എന്തായി? ഡോക്ടറെ വീട്ടിലെത്തിച്ചോ?”

 

മറുവശത്തെ ഷൺമുഖൻറെ മറുപടി കേട്ടി ശിവലാൽ തളർന്ന് പോയി, അയാളുടെ കൈയ്യിൽ നിന്ന് ഫോൺ വഴുതിപ്പോയി.

 

“എന്താണ് എനിക്കുള്ള ഉത്തരം ?”

 

ഉമ അയാൾക്കരികിലെത്തിക്കഴിഞ്ഞിരുന്നു. അവളുടെ തോക്ക് അയാളുടെ ശിരസ്സിന് നേരേയായിരുന്നു.

 

“അവരെ വീട്ടിലാക്കാനായി വന്നപ്പോൾ കേരള ബോർഡറിനിപ്പുറം വച്ച് മറ്റാരോ അവരെ കിഡ്നാപ്പ് ചെയ്തു.”

 

അടുത്ത നിമിഷം അവളുടെ കൈയ്യിലെ തോക്ക് തീതുപ്പി. ശിവലാലിൻറെ വലത് ഷോൾഡറിലൂടെയാണ് വെടിയുണ്ട കയറിപ്പോയത്, അയാൾ അലറിക്കരഞ്ഞു. അപ്പോഴും ഡിസ്കണക്ടയിട്ടില്ലാത്ത ഫോണിലൂടെ ഷൺമുഖനത് കേട്ട് നിസ്സഹായനായി നിൽക്കുകയായിരുന്നു. തറയിൽ വീണ് പിടഞ്ഞ അയാൾക്ക് നേരേ അവൾ വീണ്ടും നിറയൊഴിച്ചു, ഇത്തവണ അത് അയാളുടെ നെഞ്ചിൽ തറഞ്ഞ് കയറി. മൂന്നാമത്തെ വെടിയുണ്ട് തലയോട്ടി തകർത്തതോടെ ശിവലാലിൻറെ പിടച്ചിൽ അവസാനിച്ചു.

 

അവൾ തൻറെ ജീൻസിൻറെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു. വണ്ടി നിന്നു ഡോർ തുറക്കപ്പെട്ടു. തറയിൽ വീണുകിടന്ന മറ്റേ ഫോൺ എടുത്ത് തൻറെ പോക്കറ്റിൽ നിക്ഷേപിച്ച ശേഷം അവൾ പുറത്തേക്ക് ചാടിയിറങ്ങി, പുറത്ത് ഒരു ചെറുപ്പക്കാരൻ നിൽപുണ്ടായിരുന്നു ഡോർ അടച്ച ശേഷം  അവർ ലോറി ഉപേക്ഷിച്ച് തിരികെ നടന്നു. അവർക്കരികിലേക്ക് ഒരു ബ്ലാക്ക് സ്കോർപിയോ വന്ന് ബ്രേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന ചെറുപ്പക്കാരൻ അവൾക്ക് നേരെ കൈനീട്ടി ഷേക്ക്ഹാൻഡ് നൽകി.

 

“വെൽഡൺ മണികർണ്ണിക......... വെൽഡൺ”

 

“താങ്ക് യൂ ബോസ്” ചിരിച്ച് കൊണ്ട് അയാളുടെ തോളത്ത് തട്ടി നന്ദി പറഞ്ഞ ശേഷം പിന്നിലെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി. അപ്പോഴേക്കും അവൾക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ മുൻസീറ്റിൽ കയറിക്കഴിഞ്ഞിരുന്നു. കണ്ടെയ്നർ ലോറി ഹൈവേയിലൂടെ വടക്കോട്ട് യാത്ര തുടർന്നപ്പോൾ സ്കോർപ്പിയോ എറണാകുളം ലക്ഷ്യമാക്കി പാഞ്ഞു. ആ വണ്ടിയുടെ പിന്നിലെ ഗ്ലാസിൽ സൂക്ഷിച്ച് നോക്കിയാൽ മാത്രം ഒരു സ്റ്റിക്കർ ഇളക്കിക്കളഞ്ഞ അടയാളം കാണാമായിരുന്നു.

 
 
തുടരും

COUNTDOWN -Part 6

COUNTDOWN -Part 6

4.4
2423

അദ്ധ്യായം – 6  ദക്ഷിണ കർണ്ണാടകത്തിലെ കുപ്രസിദ്ധനായ സ്വർണ്ണക്കള്ളക്കടത്തുകാരൻ  ശിവലാൽ ഷെട്ടിയെ കൊലപ്പെടുത്തിയ നിലയിൽ കാസർഗോഡ് കേരള അതിർത്തിക്ക് സമീപം ഹൈവേസൈഡിൽ കണ്ടെത്തി. അദ്ദേഹത്തിൻറെ ഫോർഡ് എൻഡവറിൽ വെടിയേറ്റ് മരിച്ച നിലയിലാണ് ശിവലാലിൻറെയും ഡ്രൈവർ സായിറാമിൻറെയും മൃതദേഹം കണ്ടെത്തിയത്.   ഡിജിപി വിളിച്ച പോലീസ് ഉന്നത തല യോഗത്തിന് പുറപ്പെടാനൊരുങ്ങിയിറങ്ങിയ ഉമാകല്ല്യാണി ഐ.പി.എസ്  ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട് അൽപനേരം ടി വിക്ക് മുന്നിൽ നിന്നു. വാളെടുത്തവൻ വാളാൽ, എന്ന് പിറുപിറുത്തുകൊണ്ട് അൽപനേരത്തിന് ശേഷം ഉമ തൻറെ വണ്ടിയിൽ പോലീസ് ആ