Aksharathalukal

COUNTDOWN -Part 6

അദ്ധ്യായം – 6

 ദക്ഷിണ കർണ്ണാടകത്തിലെ കുപ്രസിദ്ധനായ സ്വർണ്ണക്കള്ളക്കടത്തുകാരൻ  ശിവലാൽ ഷെട്ടിയെ കൊലപ്പെടുത്തിയ നിലയിൽ കാസർഗോഡ് കേരള അതിർത്തിക്ക് സമീപം ഹൈവേസൈഡിൽ കണ്ടെത്തി. അദ്ദേഹത്തിൻറെ ഫോർഡ് എൻഡവറിൽ വെടിയേറ്റ് മരിച്ച നിലയിലാണ് ശിവലാലിൻറെയും ഡ്രൈവർ സായിറാമിൻറെയും മൃതദേഹം കണ്ടെത്തിയത്.

 

ഡിജിപി വിളിച്ച പോലീസ് ഉന്നത തല യോഗത്തിന് പുറപ്പെടാനൊരുങ്ങിയിറങ്ങിയ ഉമാകല്ല്യാണി ഐ.പി.എസ്  ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട് അൽപനേരം ടി വിക്ക് മുന്നിൽ നിന്നു. വാളെടുത്തവൻ വാളാൽ, എന്ന് പിറുപിറുത്തുകൊണ്ട് അൽപനേരത്തിന് ശേഷം ഉമ തൻറെ വണ്ടിയിൽ പോലീസ് ആസ്ഥാനത്തേക്ക് പോയി.

 

മേഖല ഡി.ഐ.ജി മാരും ജില്ലാ പോലീസ് മേധാവികളും യോഗത്തിന് കൃത്യ സമയത്ത് തന്നെ എത്തിയിരുന്നു. അവർക്ക് മുന്നിലേക്ക് ഡി.ജി.പി ഏറ്റവും പുതിയ ഇൻറലിജൻസ് റിപ്പോർട്ട് വച്ചു.

 

ഡി.വൈ.എസ്.പി രാജൻ ജോണിൻറെ മരണം മുതൽ ഇന്ന് കാലത്ത് തലപ്പാടിക്ക് സമീപത്ത് കൊല്ലപ്പെട്ട ശിവലാൽ ഷെട്ടിയുടെ മരണം വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്ന അതിൻറെ രത്നച്ചുരുക്കം.

 

“കേരളത്തിൽ വളരെ വലിയ നെറ്റ് വർക്കുള്ള ഗുണ്ടാ സംഖങ്ങളുമായി ഏതോ തീവ്രവാദ ഗ്രൂപ്പ് കൈകോർത്തിരിക്കുന്നു. അവരാണ് നിഖിലിനെപ്പലെയുള്ളവരെ പിന്നിൽ നിന്ന് സപ്പോർട്ട് ചെയ്ത് പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയത്. പിടിക്കപ്പെടുമെന്ന് ആയപ്പോൾ നിഖിലിനെയും കൊന്നു. അവരുടെ കടന്ന് വരവിൽ അമർഷം പൂണ്ടതിനാലാവണം ശിവലാലിനെ കൊലപ്പെടുത്തിയത്, കാരണം നിഖിലിനെ കൊലപ്പെടുത്തിയത് കർണ്ണാടകയിൽ വച്ചാണെന്നും ഒപ്പം ശിവലാലിൻറെ രണ്ട് വിശ്വസ്തരും കൊല്ലപ്പെട്ടിരുന്നുവെന്നും ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഡോ.അൻസിയയെ ശിവലാലിൻറെ ആൾക്കാർ തട്ടിക്കൊണ്ട് പോയത്. അതിനു മുന്നേ ഡോക്ടർ അൻസിയ കിരൺ മാത്യുവിനോട് ഇതേപ്പറ്റി പറഞ്ഞിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. അതുകൊണ്ട് തന്നെയാവണം കിരൺ മാംഗ്ലൂരിലേക്ക് പോയത്. അപ്പോൾ ഒന്നുകിൽ ശിവലാലിൻറെ ആൾക്കാരുടെയോ അതുമല്ലെങ്കിൽ നമുക്കിനിയും വ്യക്തമായി അറിയാത്ത ആ വലിയ ശത്രുവിൻറെ തടങ്കലിലോ ആവാം കിരൺ, ഒരു പക്ഷേ അവർ......”

 

ഡി ജി പി മുഴുവൻ പറഞ്ഞില്ല.

 

“ സർ കാണാതായ ശ്യാംമാധവിനെക്കുറിച്ചോ, കിരൺ മാത്യുവിനെക്കുറിച്ചോ, സതീഷ് ബോസിനെക്കുറിച്ചോ ഇതുവരെ യാതൊരു വിവരവും നമുക്കില്ല. സി.ഐ അൻവർ, പിന്നെ അജിത്ത്, മുകുന്ദൻ എന്നീ രണ്ട് പോലീസുകാരും, ഡോ.അൻസിയ റഹ്മാനും കാണാമറയത്ത് തന്നെയാണ്. ഒരു പക്ഷേ ജീവനോടെ ഉണ്ടാകാനുള്ള സാദ്ധ്യത പോലും ഇല്ല, കാരണം രാജൻ ജോണിൻറെയും കൂട്ടാളികളുടെയും അവസ്ഥ നമ്മൾ കണ്ടതാണല്ലോ, രണ്ട് പേരുടെ ശവം കിട്ടിയപ്പോൾ മറ്റ് രണ്ട് പേരുടെ കേസിൽ വെറും ചാരം മാത്രമാണ് കിട്ടിയത്. ഇനിയെത്ര പേർ...... നമുക്ക് പോലും സുരക്ഷിതത്വമില്ലാതാവുകയല്ലേ സാർ”

 

അത് പറയുമ്പോൾ ഉത്തരമേഖല ഡി.ഐ.ജി മുഹമ്മദ് ഇല്ല്യാസിൻറെ തൊണ്ടയിടറിയിരുന്നു.

 

“ശരിയാണ് സാർ.... ഈ സംഭവ വികാസങ്ങൾ പോലീസ് സേനയുടെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെ തകർത്തിട്ടുണ്ട്. ഏത് നിമിഷവും തൻറെ ഊഴമെത്താമെന്ന ഭയം എല്ലാവരെയും അലട്ടുന്നുണ്ട്. ശരിക്കും ഉറക്കം കെടുത്തുന്ന രാത്രികളാണ് പോയതും വരാനുള്ളതുമെല്ലാം”

 

തിരുവനന്തപുരം കമ്മീഷണറായ അനന്തഗോപൻ മുഹമ്മദ് ഇല്ല്യാസിനൊപ്പം തൻറെ ആശങ്ക പങ്ക് വച്ചു. എല്ലാവർക്കും പറയാനുള്ളത് ഇത്തരം കാര്യങ്ങൾ തന്നെയായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ ഡി.ജി.പി ഉമാ കല്ല്യാണിയുടെ നേരേ തിരിഞ്ഞു.

 

“മിസ് ഉമാ കല്ല്യാണി താൻ അന്വേഷണം  ഏറ്റെടുത്ത് കഴിഞ്ഞു. അറിയാമല്ലോ ഉത്തരവാദിത്തം വളരെ വലുതാണ്. തൻറെ മൂന്ന് മുൻഗാമികൾ അപ്രത്യക്ഷരായിക്കഴിഞ്ഞു. താൻ അതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടു വരുന്നത് വരെ സ്വയം സുരക്ഷിതയാകാനും ബാദ്ധ്യസ്ഥയാണ്. എന്താണ് ഉമയ്ക്ക് പറയാനുള്ളത്. “

 

എല്ലാവരും വളരെ പ്രതീക്ഷയോടെ ഉമയുടെ വാക്കുകൾക്കായി കാതോർത്തു.

 

“സർ എന്നെയോർത്ത് എനിക്ക് ഭയമില്ല. പിന്നെ അന്വേഷണം അത് തുടങ്ങിക്കഴിഞ്ഞു. പക്ഷേ അതൊരിക്കലും ഡി.വൈ.എസ്.പി രാജൻ ജോണിൻറെ മരണത്തിൽ നിന്നല്ലെന്ന് മാത്രം.  ഇന്ന് നടന്ന സംഭവങ്ങളിൽ നിന്ന് മുന്നിലേക്കും പിന്നിലേക്കും അന്വേഷിക്കുക എന്നതാണ് എൻറെ സ്ട്രാറ്റജി. ശിവലാലിൻറെ മരണവുമായി അതിന് ബന്ധമുണ്ട് അതെനിക്ക് ഉറപ്പാണ്. മാത്രമല്ല അയാളെപ്പോലൊരു അധോലോക രാജാവിനെ വളരെ നിസാരമായി കൊന്ന് റോഡിൽ തള്ളിയവർ നിസ്സാരക്കാരുമല്ല. കൃത്യമായ പ്ലാനിംഗിൽ കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യുന്ന ഒരു സംഘം തന്നെയവർക്കുണ്ട്. പോലീസുകാരുടെ തിരോധാനത്തിന് പിന്നിൽ ശിവലാൽ അല്ല, പക്ഷേ അവർ ആരായാലും ശിവലാലിൻറെയും ശത്രുവാണ്.”

 

“തനിക്കെങ്ങനെ അത് കൃത്യമായി പറയാൻ കഴിയും.” ഡി.ജി.പി തനിക്ക് തോന്നിയ സംശയം ചോദിച്ചു.

 

“ സർ ഇന്ന് ഓഫീസിലേക്ക് വരുന്ന വഴി എൻറെ ഒഫീഷ്യൽ ഫോണിൽ ഒരു കോൾ വന്നു. വൺ മിസ്റ്റർ ഷൺമുഖൻ, ഈ കൊല്ലപ്പെട്ട ശിവലാലിൻറെ ബോഡിഗാർഡും മനസാക്ഷി സൂക്ഷിപ്പുകാരനുമോക്കെയായ ക്രിമിനിൽ. ശിവലാലിൻറെ മരണത്തിന് എന്നോട് കണക്ക് ചോദിക്കും കരുതിയിരുന്നോളൂ അവസാന യാത്രക്കായി.... അതായിരുന്നു ഭീഷണി. ഞാനാണ് ശിവലാലിനെ കൊന്നതെന്നാണ് അയാൾ വിശ്വസിക്കുന്നത്”

 

ഉമ പറയുന്നത് കേട്ട് ഡി.ജി.പി ഉൾപ്പെടെയുള്ള പോലീസുകാർ അമ്പരന്നു.

 

“ താൻ കൊന്നെന്നോ? അതെങ്ങനെ ശരിയാവും? അയാൾ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? “

 

ഡി.ജി.പി ചോദിച്ച അതേ ചോദ്യങ്ങൾ എല്ലാവരുടെയും നാവിൻ തുമ്പിലുണ്ടായിരുന്നു.

 

“ആരോ സമർത്ഥമായി ആൾമാറാട്ടം നടത്തിയിരിക്കുന്നു. എൻറെ ഐഡൻറിറ്റി ഉപയോഗിച്ച് അവർ സമർത്ഥമായി ഒരു നാടകം കളിച്ചിരിക്കുന്നു.” ഇരച്ച് കയറിയ രോഷം ഉമയുടെ മുഖത്ത് അരുണിമ പടർത്തി.

 

“ആരാണവർ?, അങ്ങനെയൊരു നാടകം കളിച്ച് ശിവലാലിനെപ്പോലെയൊരാൾക്ക് കെണി വയ്ക്കാൻ കെല്പുള്ളവർ?”

 

ഇത്തവണ ചോദ്യം ഡി.ഐ.ജി മുഹമ്മദ് ഇല്ല്യാസിൻറെ വകയായിരുന്നു.

 

“രാവണൻ”       ഉമയുടെ നാവിൻ തുമ്പിൽ നിന്നും ആ പേരു വീണപ്പോൾ മറ്റുള്ളവർ ഒന്ന് നടുങ്ങി.

 

          “രാവണനോടൊപ്പം ചേർന്ന് പോലീസ് കളിച്ച കളിയാണ് ശിവലാലിൻറെ മരണമെന്നാണ് ഷൺമുഖൻ പറഞ്ഞത്. “ ഉമ പൂർത്തീകരിച്ചു.

 

“ആരാണ് രാവണൻ?”

 

“അറിയില്ല സാർ, പക്ഷേ എൻറെയൊരു അനുമാനം പറയാം. മുട്ടനാടുകളെ പലതും പറഞ്ഞ് കൂട്ടിയിടിപ്പിച്ച് ഒടുവിൽ തളർന്ന് വീഴുന്ന അവയുടെ ചോരകുടിക്കുന്ന ചെന്നായയുടെ കഥ കേട്ടിട്ടില്ലേ, ഇവിടെ ആ ചെന്നായയുടെ കുപ്പായത്തിനുള്ളിൽ ഇരിക്കുന്ന ആരോ ആണ് രാവണൻ, എൻറെ ഐഡൻറിറ്റി ഉപയോഗിച്ച് അവർ അയാളെ കൊന്നു, അതിന് പ്രതികാരം ചെയ്യാൻ സർവ്വ സന്നാഹവുമായി ഷൺമുഖനിറങ്ങും, ആ പോരിനിടയിൽ രാവണൻ കൂടുതൽ പോലീസുകാരെ നമുക്കിടയിൽ നിന്ന് റാഞ്ചിയെടുത്ത് കൊന്ന് തള്ളും. അതിലൂടെ അവരിവിടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന നിഗൂഢ പദ്ധതികൾ അനായാസം സാദ്ധ്യമാക്കുകയും ചെയ്യും.”

 

           ഒരു നടുക്കത്തോടെയാണ് ഡിജിപി ക്ക് ഉമ കൊടുത്ത മറുപടി എല്ലാവരും കേട്ടിരുന്നത്.

 

          “പക്ഷേ ഉമാ.... ശിവലാൽ എന്ന രാജാവ് മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് നായകനില്ലാത്ത അയാളുടെ സൈന്യം എന്ത് ചെയ്യാനാണ്. ?”

 

 തിരുവനന്തപുരം കമ്മീഷണർ അനന്തഗോപൻ ഉമയോടാണ് ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് കാസർഗോഡ് കമ്മീഷണർ ഹേമന്ദ് അഗർവാളാണ്.

 

“ശിവലാലിൻറെ ശക്തിയെന്നത് ഷൺമുഖനാണ്. ഈ ഷൺമുഖനില്ലെങ്കിൽ ശിവലാൽ വെറും വട്ടപ്പൂജ്യമാണ്. ശിവലാലിന് വേണ്ടി കൊല്ലാനും ചാകാനും നടന്ന ഷൺമുഖൻ വളരെ നൊട്ടോറിയസ്സാണ്. ക്രൂരതയുടെ പര്യായം, ദക്ഷിണേൻറ്യ മുഴുവൻ പരന്ന് കിടക്കുന്ന ഗുണ്ടാനെറ്റ് വർക്ക് ഉണ്ട് അയാളുടെ ആജ്ഞാനുവർത്തികളായി. നമ്മളോളം കരുത്തരായ ഫോഴ്സ്. രാഷ്ട്രീയ ഉന്നതരുമായുള്ള അവരുടെ ബന്ധങ്ങൾ അവരെ പലപ്പോഴും നമ്മേക്കാൾ കരുത്തരാക്കും. എനിക്ക് കൃത്യമായറിയാം ഷൺമുഖനെ വെറും വാക്ക് പറയുന്നവനല്ല അയാൾ, പറഞ്ഞത് അതേപടി ചെയ്ത് കാണിക്കുന്നവനാണ്. മിസ് ഉമ ശരിക്കും സൂക്ഷിക്കേണ്ടിയിരിക്കുന്നു.”

 

“ഇതിപ്പോ ശരിക്കും കൈവിട്ട് പോകുന്നൊരു കളിയാണല്ലോ, യഥാർത്ഥത്തിൽ നമുക്കാരെയാണ് നേരിടേണ്ടത്, ഷൺമുഖനെയോ? അതോ രാവണനെയോ?”

 

ഡി.ജി.പി ചിന്താധീനനായി.

 

പക്ഷേ ഉമ ഇതൊന്നും കേട്ട് അൽപം പോലും പതറിയില്ല.

 

“സാർ, ഇതൊരു പദ്മവ്യൂഹമാണ്. വളരെ കൃത്യമായ ആസൂത്രണത്തോടെ ചമച്ച് വച്ച പദ്മവ്യൂഹം. അതിനുള്ളിൽ നമ്മൾ പെട്ടുകഴിഞ്ഞിരിക്കുന്നു. ഇനി അതിനുള്ളിൽ നിന്നും ജീവനോടെ പുറത്തെത്തുക എന്നതിനോടൊപ്പം, നമ്മുടെ കൂട്ടത്തിലുള്ളവരെ കൊന്നു തള്ളിയവന്മാരെയൊക്കെ വെളിച്ചത്ത് കൊണ്ട് വരികയും വേണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.”

 

ഉമ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഡി.ജി.പി യുടെ ഫോൺ റിംഗ് ചെയ്തു. കോൾ അറ്റൻഡ് ചെയ്ത ഡി.ജി.പി യുടെ മുഖം വിവർണ്ണമായി, ഫോൺ വച്ച അദ്ദേഹം അൽപനേരത്തെ മൗനത്തിന് ശേഷമാണ് സംസാരിച്ചത്.

 

“ഹേമന്ദ് പറഞ്ഞത് പോലെ ഷൺമുഖൻ ശരിക്കും നൊട്ടോറിയസ് തന്നെയാണ്. അവർ തുടങ്ങിക്കഴിഞ്ഞു.  മഞ്ചേശ്വരം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന നമ്മുടെ പോലീസ് സംഘത്തിന് നേരേ നിരവധി ആൾക്കാർ നോക്കി നിൽക്കേ ഷൺമുഖൻറെ നേതൃത്വത്തിൽ ഗുണ്ടാ സംഘം ആക്രമണം നടത്തി. പരിക്കേറ്റ് നാല് പോലീസൂകാർ ആശുപത്രിയിലാണ്.”

 

ആ മുറിയിൽ കുറച്ച് നേരത്തേക്ക് മൊട്ടുസൂചി വീണാൽ പോലും കേൾക്കാവുന്നത്ര നിശബ്ദത പരന്നു.

 

********************

 

“ഷൺമുഖാ ശിവലാലിനെ കൊന്ന് വഴിയരികിൽ തള്ളിയ കേരള പോലീസിനെ നീ വിലകുറച്ച് കാണരുത്. അങ്ങനെയൊരു എൻകൌണ്ടർ അവർ നടത്തിയിട്ടുണ്ടെങ്കിൽ അവർ അതിലും വലുതെന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. നീ വെറുതേ അവരുടെ കെണിയിൽ തല കൊണ്ട് വച്ച് കൊടുക്കരുത്.”

 

കെ.ആർ.ജി യുടെ അനുനയവാക്കുകളൊന്നും ഷൺമുഖനിലെ തീയണക്കാൻ പര്യാപ്തമായിരുന്നില്ല. അയാൾ ശരിക്കും ശിവജഡയിൽ നിന്ന് വീണ വീരഭദ്രനെപ്പോലെ കൊലവിളിച്ച് സംഹാരമാടാൻ തയ്യാറായി നിൽക്കുകയായിരുന്നു. എല്ലാവർക്കും അറിയാവുന്ന പോലെ ഷൺമുഖൻറെ ബോസ് ആയിരുന്നില്ല ശിവലാൽ, ശിവലാലിനെ കൈപിടിച്ച് ഈ ഉയരത്തിൽ കയറ്റിയിരുത്തിയത് തന്നെ ഷൺമുഖനായിരുന്നു. എല്ലാവർക്കും മുന്നിൽ ആശ്രിതനായി നിൽക്കുമ്പോഴും ശിവലാൽ ഷെട്ടിയുടേതെന്ന പേരിൽ ലോകമറിയുന്ന സ്വത്തിൻറെ ഭൂരിഭാഗവും ഷൺമുഖൻറെ പേരിലായിരുന്നു. കാലാളിൻറെ വേഷത്തിൽ കാവലായി നിന്ന് ശരിക്കും ശിവലാലിനെ രാജാവിൻറെ വേഷം കെട്ടിയാടിച്ച ചക്രവർത്തിയാണ് ഷൺമുഖനെന്നത് അറിയാവുന്ന രണ്ടേ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലൊന്ന് ശിവലാലിൻറെ അഡ്വക്കേറ്റ് ആനന്ദ് ഷേണായ്, പിന്നെയൊന്ന് ശിവലാലിൻറെ ഭാര്യ സംസാരശേഷിയില്ലാത്ത കനകവല്ലി. അവർ ഷൺമുഖൻറെ സ്വന്തം സഹോദരിയാണെന്നത് പോലും ഷേണായി വക്കീലിനും ഷൺമുഖനും ശിവലാലിനും മാത്രമറിയാവുന്ന രഹസ്യമായിരുന്നു.

 

          “നീ പറഞ്ഞിട്ടാണ് ആ രാവണനു പിന്നാലെ പോലീസ് പോകാതിരുന്നത്, ആ രേഖകളൊക്കെ ഞാൻ നശിപ്പിച്ചതും നിനക്ക് വേണ്ടിയാണ്. പക്ഷേ വലിയ വീരവാദം പറഞ്ഞിട്ട് പോയ നിനക്ക് ഇതുവരെ ആ രാവണനെ കണ്ട് പിടിക്കാൻ പറ്റിയില്ല. അതേ രാവണൻ തന്നെയാവില്ലേ നിൻറെ നാല് അനുചരന്മാരെ കൊന്ന് തള്ളിയിട്ട് ആ ഡോക്ടറെ കടത്തിക്കൊണ്ട് പോയത്”

 

          കെ.ആർ.ജി തൻറെ പരാജയമായി അതിനെ വ്യാഖ്യാനിച്ചത് ഷൺമുഖനിലെ കലിയിളക്കി. അയാൾ മേശമേൽ ആഞ്ഞിടിച്ചു. അതിലെ ഗ്ലാസ് പൊട്ടിച്ചിതറിയതോടൊപ്പം അയാളുടെ കയ്യിൽ ഗ്ലാസ് തറച്ച് കയറി ചോരയൊഴുകാൻ തുടങ്ങി. അനുചരന്മാരിലൊരാൾ ഓടിയടുത്തേക്ക് വന്നപ്പോൾ അവരോടെല്ലാം പുറത്ത് പോകാൻ അയാൾ ആംഗ്യം കാട്ടി. മുറിയിൽ കെ.ആർ.ജിയും ഷൺമുഖനും മാത്രമായി.

 

“രാവണൻ ആരായാലും അവൻറെ അവസാനത്തിൻറെ കൌണ്ട് ഡൌൺ ഈ ഷൺമുഖനിവിടെ തുടങ്ങിക്കഴിഞ്ഞു. പിന്നെ കേരള പോലീസ്........ ഉമ കല്ല്യാണി ഐ.പി.എസ്...... അവൾക്കും കൊടുക്കുന്നുണ്ട് ...... അവളുടെ നെഞ്ചിൽ നല്ല ചുവന്ന റോസാപ്പൂക്കൾ കൊണ്ടലങ്കരിച്ച ഒരു റീത്ത്...... കേരളത്തിൻറെ മണ്ണിലിറങ്ങി ഷൺമുഖനിതുവരെ വലിയ കളിയൊന്നും കളിച്ചിട്ടില്ല. ഇനി കേരള പോലീസ് പല കളികളും കാണും, വെറും കാഴ്ചക്കാരായി നിർത്തും അവരെ”

 

കൈയ്യിൽ തറച്ച് കയറിയ ഗ്ലാസ് കഷ്ണങ്ങളോരൊന്നും വലിച്ചൂരിയെടുത്ത് കൊണ്ട് അത് പറയുമ്പോൾ അയാളുടെ കയ്യിൽ നിന്നും ചോര തറയിലേക്ക് ഇറ്റ് വീഴുകയായിരുന്നു. അത് കണ്ട് കതകിന് പിന്നിൽ പുറത്തേക്ക് വന്ന കരച്ചിൽ സാരിയുടെ മുന്താണി കടിച്ച് പിടിച്ച് നിശബ്ദമാക്കി കനകവല്ലി നിൽപുണ്ടായിരുന്നു.

 

“ ഷൺമുഖാ നീ ഞാൻ പറയുന്നത് കേൾക്ക്, കേരള പോലീസിൽ എനിക്ക് നല്ല പരിചയമുള്ള ചില ഓഫീസേഴ്സ് ഉണ്ട്. അവരേട് ഞാൻ അന്വേഷിച്ചിരുന്നു. ശിവലാലിൻറെ മരണത്തിൽ പോലീസിന് പങ്കില്ലെന്നാണ് അവർ പറയുന്നത്.”

 

കെ.ആർ.ജി അത് പറയുമ്പോൾ ഷൺമുഖൻറെ കോപം ഇരട്ടിച്ചു. അയാൾ ശരിക്കും ഭ്രാന്തെടുത്ത പോലെ അലറുകയായിരുന്നു.

 

“ആ പീറപ്പോലീസുകാരി ഉമാ കല്ല്യാണി പറഞ്ഞ വാക്കുകളിപ്പോഴും എൻറെ കാതിലുണ്ട്.

 

       എൻറെ സർവ്വീസ് റിവോൾവറിലെ വെടിയുണ്ടകൾ നിനക്ക് നാളെ സമ്മാനമായി കൊടുത്തുവിടും ഞാൻ നിൻറെ ബോസിൻറെ തലയോട്ടിക്കുള്ളിലിട്ട്.

 

എന്നിട്ടും സാറ് പറയുന്നു പോലീസിന് ഇതിൽ പങ്കില്ലെന്ന്”

 

“ഷൺമുഖാ... അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ഇത് ചെയ്തത് പോലീസാണെങ്കിൽ അവർ എന്തോ വലിയ പ്ലാനിംഗ് നടത്തുന്നുണ്ട്. അതെന്താണെന്ന് ഞാൻ കണ്ടുപിടിച്ച് തരാം... പക്ഷേ എനിക്കതിന് അൽപം സമയം താ. അല്ലാതെ വെറുതേ ചാടിക്കയറി നീ അവിവേകം കാണിക്കരുത്.”

 

“അങ്ങനെ മുന്നും പിന്നും നോക്കാതെ വരും വരായ്കകൾ നോക്കാതെ ഷൺമുഖൻ ചാടിയിറങ്ങയിതിൻറെ കൂലിയാണ് ഈ കാണുന്നതൊക്കെ. ഷൺമുഖൻറെ ഈ എടുത്ത് ചാട്ടങ്ങളിലൊന്നും മറ്റാരും വേവലാതിപ്പെടുന്നത് എനിക്കിഷ്ടവുമല്ല, സാറിനിപ്പോൾ പോകാം. സഹായം വേണ്ടപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചോളാം. സാറിപ്പോ പൊയ്ക്കോ.....”

 

ഇനി അവിടെ നിന്നിട്ടോ ഉപദേശിച്ചിട്ടോ പ്രയോജനമില്ലെന്ന് കെ.ആർ.ജി ക്ക് നല്ലത് പോലെ അറിയാം. അയാൾ പതിയെ പുറത്തേക്ക് പോയി. ഷൺമുഖൻ രക്തമൊഴുകുന്ന കൈയ്യുമായി അകത്തെ മുറിയിലേക്ക് കയറിയതും കനകവല്ലി ഓടിയടുത്ത് ചെന്ന് തൻറെ സാരിത്തലപ്പുകൊണ്ട് ആ മുറിവിലമർത്തിപ്പിടിച്ചു ചേർന്ന് നിന്നു. മറു കൈ കൊണ്ട് ഷൺമുഖനവരെ ചേർത്ത് പിടിച്ചു. അവർ കരയുകയായിരുന്നു.

 

“ഹേയ് കനകാ നീ കരയരുതെന്ന് ഞാൻ പറയില്ല. നീ കരയണം നിൻറെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരും ആസിഡ് കണക്കെ എൻറെ ഹൃദയത്തെ നീറിപ്പുകയ്ക്കണം എന്നാലെ പ്രതികാരം ചെയ്യുമ്പോൾ അത് ഏറ്റവും ക്രൂരവും ഭയാനകവുമാക്കാൻ എനിക്ക് കഴിയൂ.....”

 

ഷൺമുഖൻ കനകയുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീര് തൻറെ കൈകൊണ്ട് തുടച്ചു.

 

“നിൻറെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് കളഞ്ഞ അവളുടെ ചോര കൊണ്ട് ഈ കൈ  കഴുകിയിട്ടേ ഞാനിനി നീ വിളമ്പുന്ന ഭക്ഷണം കഴിക്കാൻ ഈ വീട്ടിലേക്ക് വരൂ”

 

കനകയെ പിടിച്ചുമാറ്റിയ ശേഷം ഷൺമുഖൻ പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോ അവർ അയാളെ സ്നേഹപൂർവ്വം തടഞ്ഞ് നിർത്തി. മേശയിൽ നിന്നും കുറച്ച് പഞ്ഞിയും തുണിയും എടുത്ത് മുറിവ് വച്ച് കെട്ടി. അതിന് ശേഷം ആശുപത്രിയിൽ പോയി മരുന്ന് വയ്ക്കണമെന്ന് ആംഗ്യഭാഷയിലൂടെ പറഞ്ഞു. ഷൺമുഖനവരെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ നൽകിയ ശേഷം പിന്തിരിഞ്ഞ് നോക്കാതെ പുറത്തേക്കിറങ്ങി.

 

***************************

 

 

          കൊല്ലം അഷ്ടമുടിക്കായലിൻറെ മദ്ധ്യത്തിലുള്ള ചെറിയ ദ്വീപ്, ഇരമ്പിയാർത്ത് തീവണ്ടികൾ പോകുന്ന പാലത്തിനപ്പുറത്തേക്ക് സൂര്യൻ ചാഞ്ഞിറങ്ങുന്ന അസ്തമയവും ദൂരെ കിഴക്ക് കരയിൽ തെങ്ങിൻ തലപ്പുകൾക്ക് മീതെ സൂര്യൻ കയറിപ്പറ്റുന്ന ഉദയവും കാണാവുന്ന മനോഹരമായ പച്ചത്തുരുത്ത്. ഇപ്പോൾ ആ ദ്വീപ്  എബ്രഹാം വർക്കി എന്ന റിസോർട്ട് ഉടമ 20 വർഷത്തെ ലീസിനെടുത്തിരിക്കുകയാണ്. വൻകിട പദ്ധതികളുമായി ഇറങ്ങിത്തിരിട്ട വർക്കിക്ക് ഇപ്പോൾ കാലം അത്ര അനുകൂലമല്ല.

 

            ദ്വീപിൻറെ ഒത്ത നടുക്കായ വലിയൊരു കെട്ടിടവും തീരത്തോട് ചേർന്ന് ചെറിയ കോട്ടേജുകളുടെയും പണി ഏകദേശം പൂർത്തിയാകാറായപ്പോഴാണ് ചില പ്രകൃതി സ്നേഹികൾ  കോടതിയിൽ കേസ് കൊടുത്തത്. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.  തല്കാലം നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലയെങ്കിലും എബ്രഹാമിൻറെ സുഹൃത്തുക്കൾ ചിലരൊക്കെ അവധിയാഘോഷിക്കാൻ അവിടെ പതിവായെത്താറുണ്ട്. മുൻപ് സമീപത്തെ കരിയിലുള്ളവരൊക്കെ ചെറുവള്ളങ്ങളിലും മറ്റും ഇവിടെ വരാറുണ്ടായിരുന്നതാണെങ്കിലും ഇപ്പോൾ അതൊക്കെ എബ്രഹാം വിലക്കിയിരിക്കുകയാണ്. നാല് ഏക്കർ മാത്രം വിസ്തൃതിയുള്ള ആ ചെറു ദ്വീപിൻറെ കാവലിന് എബ്രഹാം നിയോഗിച്ചിരിക്കുന്നത് ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട ആറ് നായകളെയാണ്. അവയെപ്പേടിച്ച് ഒരാളും ഇപ്പോൾ ദ്വീപിൻറെ അടുത്തേക്ക് പോലും പോകില്ല.

 

                 ഒന്നു രണ്ട് ഷോർട്ട് ഫിലിമുകൾ ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ള ആ ദ്വീപിൽ അടുത്തായി ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുമെന്നൊരു റൂമർ കരയിൽ പടർന്നിട്ട് കുറച്ചായി. തികച്ചും പട്ടിക്കാടെന്ന് പറയാവുന്ന ഗ്രാമങ്ങളാണ് ചുറ്റോടു ചുറ്റുമുള്ള കായലിനക്കരെയുള്ള കരകൾ. തികച്ചും സാധാരണക്കാരും അതിവേഗതയിലോടുന്ന കംപ്യൂട്ടർ യുഗത്തിനൊപ്പമെത്താൻ വിമ്മിഷ്ടപ്പെട്ട് കിതയ്ക്കു്ന്ന ജനതയാണ് അവിടങ്ങിളിലെല്ലാമുള്ളത്.   കഥയെഴുതാനായി ഒരു സംഘമാണ് ഇപ്പോൾ ദ്വീപിൽ തമ്പടിച്ചിരിക്കുന്നതെന്നും അവർക്ക് സഞ്ചരിക്കാനായി ഒരു സ്പീഡ് ബോട്ട് എബ്രഹാം അറേഞ്ച് ചെയ്ത് കൊടുത്തിട്ടുണ്ടെന്നുമാണ് ഇപ്പോൾ കരയിൽ പ്രചരിക്കുന്ന പുതിയ കഥ.

 

          ദ്വീപിൻറെ നടുക്കുള്ള വില്ലയിലെ കായലിൻറെ മനോഹര കാഴ്ചകാണാനാവുന്ന തുറക്കാനാവാത്ത ഗ്ലാസ് ചുവരുകളുള്ള മുറിയിൽ തടവിലാക്കപ്പെട്ടവളെപ്പോലെ ഡോ.അൻസിയ ഇരിക്കുന്നുണ്ടായിരുന്നു. അതിനുപുറത്തെ വലിയ മുറിയിൽ ആ ചെറുസംഘം ഒത്ത് ചേർന്നിരുന്നു. അവർക്ക് പിന്നിൽ ഭിത്തിയിൽ ഏതോ കലാകാരൻ വരച്ച പത്ത് തലയുള്ള രാവണൻറെ ചുവർ ചിത്രമുണ്ടായിരുന്നു. ഒരു മേശക്കു ചുറ്റുമായി അവരേഴ് ചെറുപ്പക്കാരുണ്ടായിരുന്നു. എട്ടാമത് ഒരു കസേര ഒഴിഞ്ഞ് കിടന്നിരുന്നു.

 

            അവിടേക്ക് കൈയ്യിലൊരു ട്രേയിൽ ആവി പറക്കുന്ന എട്ട് കട്ടൻ ചായയുമായി അവൾ വന്നു, മണികർണ്ണിക. ശിവലാലിനെ നിസ്സാരമായി കൊന്നു തള്ളിയ അതേ പെണ്ണ്. ചായ ടേബിളിൽ വച്ച ശേഷം ഒഴിഞ്ഞ് കിടന്ന എട്ടാമത്തെ കസേരയിൽ അവളിരുന്നു. ഒരോരുത്തരായി ചായ ഗ്ലാസെടുത്തു. ആദ്യത്തെയാൾ അൻസിയയെ ഇന്നോവയിൽ നിന്നും വിളിച്ചിറക്കി ട്രാവലറിൽ കയറ്റിയ ചെറുപ്പക്കാരനായിരുന്നു. രണ്ടാമൻ ട്രാവലറിൻറെ ഡ്രൈവറായിരുന്ന ചെറുപ്പക്കാരൻ. മൂന്നാമൻ മണികർണ്ണികയക്കൊപ്പം ശിവലാലിൻറെ മരണത്തിന് ശേഷം വന്നയാൾ.

 

“ബോസ് പ്ലാനിംഗ് ഒക്കെ ചായ കുടിച്ചിട്ടാകാം,” അത് പറഞ്ഞിട്ട് മണികർണ്ണിക ഒരു ചായ എടുത്ത് നീട്ടിയപ്പോൾ നാലാമൻ അത് വാങ്ങി, മണികർണ്ണികയെ കൊണ്ട് പോകാൻ കാറിൽ വന്നയാൾ.

 

“ഇനി നിങ്ങളോട് പ്രത്യേകം പറയണോ, ആ തോക്കും മിനുക്കിയിരിക്കാതെ രണ്ടാളും ചായ കുടിക്കൂ....” അവളത് കളിയാക്കി ചിരിച്ചാണ് പറഞ്ഞത്. അവർ രണ്ട് പേരും അവരവരുടെ ചായ ഗ്ലാസ് എടുത്തു, ഷൺമുഖൻറെ ഗുണ്ടാ സംഘത്തിനെ കൊന്നുതള്ളിയ തോക്കേന്തിയ ആ കൈകളുടെ ഉടമസ്ഥർ. അവശേഷിച്ച ചെറുപ്പക്കാരൻ കൂടി ചായ ഗ്ലാസ് കൈയ്യിലെടുത്തു, ശിവലാലിനെ കടത്തിക്കൊണ്ട് പോയ കണ്ടെയ്നർ ലോറി ഓടിച്ച ചെറുപ്പക്കാരനായിരുന്നു അത്. എല്ലാവരും ചായ ചൂടാറ്റിക്കുടിച്ചു. അപ്പോൾ അഷ്ടമുടിക്കായലിന് മീതേ പേമാരി പെയ്യാനെന്ന കണക്കേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരുന്നു.

COUNTDOWN - Part 7

COUNTDOWN - Part 7

4.6
2444

അദ്ധ്യായം - 7   ഉമാ കല്ല്യാണി ഐ.പി.എസ് ൻറെ ഓഫീസ്    ഉമയെക്കൂടാതെ അവിടെയുള്ളത് ഡി.വൈ.എസ്.പി ഹരീഷ് രാമകൃഷ്ണൻ, സി.എ മനോജ് സെബാസ്റ്റ്യൻ, എസ്.ഐ മാരായ നന്ദന ശിവദാസ്, ഉണ്ണിക്കൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ റഫീക്ക്, അഞ്ജന, ദീപിക എന്നിവരാണ്.  നിലവിൽ പോലീസുകാരുടെ തിരോധാനവും മരണവും അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലുൾ ഉമയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയ അംഗങ്ങളാണിവരെല്ലാം. അവരുടെ ആദ്യ മീറ്റിംഗിനാണ് ഉമയുടെ ഓഫീസ് വേദിയാകുന്നത്.       “വെൽകം ഓൾ ഓഫ് യൂ ഫോർ ദ ഹണ്ട്. ശരിക്കും കാടിളക്കി മറിച്ചൊരു വേട്ടയ്ക്ക് തന്നെയാണ് നമ്മൾ ഇറങ്ങാ