എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 14
പഴമ വിളിച്ചോതുന്ന തറവാട്ടു വീട്ടിലേക്ക് സാവിത്രി കയറിചെന്നു.. ഉമ്മറത്തിരിക്കുന്ന വൃദ്ധന്റെ മുഖം വരുന്ന ആളെ തിരിച്ചറിഞ്ഞതും കാർമേഘം മൂടിയ വാനം പോലെ ഇരുണ്ടു... ആ മുഖത്തെ അനിഷ്ടം മനസ്സിലായിട്ട് കൂടി സാവിത്രി അത് കണ്ടതായി ഭാവിച്ചില്ലെന്ന് വേണം പറയാൻ.
സാവിത്രി പടിയിലേക്ക് കാലുവെച്ചതും അയാൾ അടുത്തിരുന്ന കോളാമ്പിയിലേക്ക് ആഞ്ഞുതുപ്പി...
" മൈഥിലി... " സാവിത്രി അകത്തേക്ക് കയറുന്നതിനൊപ്പം വിളിച്ചു.
പണത്തിന്റെ പത്രാസ് വിളിച്ചോതുന്ന രീതിയിൽ സ്വർണത്തിൽ കുളിച്ചു വരുന്ന സ്ത്രീരൂപം സാവിത്രിയെ ആശ്ലേഷിച്ചു.
" സാവിത്രി... എത്രനാളായി നിന്നെ കണ്ടിട്ട്... "
" കുറച്ചു തിരക്കിലായിപോയി.... ഞാൻ... "
" വിശേഷങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു.... ആ കുഞ്ഞിനെ അങ്ങ് നശിപ്പിച്ചിരുന്നേൽ പോരായിരുന്നോ... അല്ലാതെ... " പൂർത്തിയാകാതെ നിർത്തികൊണ്ട് അവർ അകത്തേക്ക് നോക്കികൊണ്ട് വിളിച്ചു പറഞ്ഞു...
" ഷീല.... കുടിക്കാൻ തണുത്തത് എന്തെങ്കിലും എടുത്തോളൂട്ടോ... " പറഞ്ഞ ശേഷം അവർ സാവിത്രിയെ നോക്കി...
" എന്ത് ചെയ്യാനാ ഞാൻ... പെണ്ണിനോട് പറഞ്ഞു നോക്കി... പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം... " സാവിത്രി നിശ്വസിച്ചു.
" ഹ്മ്മ്.. പറഞ്ഞിട്ട് അനുസരിച്ചല്ലേൽ എന്തോരം നാടൻ പ്രയോഗങ്ങൾ ഉണ്ട്... നിനക്കെന്തെങ്കിലും കലക്കി കൊടുത്തോടായിരുന്നോ... " മൈഥിലി പറഞ്ഞു.
" ഒരുവട്ടം അറ്റകൈപ്രയോഗം പോലെ അതും ഒന്ന് പരീക്ഷിച്ചു... ഭലംകണ്ടില്ലെന്ന് മാത്രമല്ല അവൾ അത് കയ്യോടെ പിടിച്ചു... പിന്നെ ഒന്നിനും മുതിർന്നില്ല... "
" ഹ്മ്മ്.... ആദി... ആദിദേവ്... എന്താല്ലേ... എന്റെ സഹോദരപുത്രൻ.. എന്തുചെയ്യാം.... ഈ കണ്ടതൊക്കെ അങ്ങനെ വിട്ടുകളയാൻ പറ്റുമോ... അവിടെ അച്ഛനോ ഏട്ടനോ ഏട്ടന്റെ മോനോ ഇല്ല... ഞാനും എന്റെ മക്കളും മാത്രം... "
മനസ്സിലെ കുടിലത അവർ പ്രകടിപ്പിച്ചു.
" ഹ്മ്മ്... നിലനിൽപ്പുകൾ അവതാളത്തിൽ ആകുമൊന്ന് ഭയം... " സാവിത്രി അരുണിനെ കണ്ട ഓർമയിൽ പറഞ്ഞു.
" അങ്ങനെ ഒന്നും സംഭവിക്കില്ല... ഇത്ര കാലമായി ഏട്ടൻ നേരിയ സംശയം പോലുമില്ലാ... പിന്നെ ഈ ഇടയായി പഴയ കാര്യങ്ങൾ സംസാരിക്കുന്നത് കേട്ടിരുന്നു... പക്ഷെ ഞാൻ കുത്തിനിറക്കുന്ന തേൻപുരട്ടിയ വാക്കുകളിൽ ചേർക്കുന്ന വിഷം കൊണ്ട് അതൊക്കെ അല്പനിമിഷം മാത്രമേ നിലനിൽക്കു."
" ഹ്മ്മ്... ആദിക്കും അച്ഛൻ എന്നാൽ വെറുപ്പാണ്... അമ്മയെ ചതിച്ചവനാണ് അച്ഛൻ... "
" മാധവേട്ടനറിയില്ലല്ലോ താൻ അകറ്റി നിർത്തുന്നത് സ്വന്തം ചോരയാണെന്ന്.. ഭാര്യയുടെ അവിഹിത സന്തതി അല്ല അവനെന്ന്... " മൈഥിലി പൊട്ടിച്ചിരിച്ചു.
അപ്പോഴേക്കും ഷീല അവർക്ക് കുടിക്കാനായുള്ളതും കൊണ്ട് വന്നു. ഇരുവരും ദാഹം തീർത്തു മുറിയിലേക്ക് കയറി.
" പിന്നെ... സാവിത്രി പറ... ആ ആദിയെ പാറു നന്നായി വെള്ളം കുടിപ്പിക്കുന്നുണ്ടാവുമല്ലേ... "
" അത് പറയാനും കൂടെയാണ് ഞാൻ ധൃതിപ്പെട്ടു വന്നത്... "
" എന്താ.... നേരിട്ട് വരണമെങ്കിൽ പ്രശ്നം നിസ്സാരമായിരിക്കില്ലല്ലോ... "
" നിസ്സാരമല്ല... പാറു ഇപ്പോൾ എന്നിൽ നിന്ന് വല്ലാതെ അകലുന്നത് പോലെ... പലപ്പോഴും അവൾ അവന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കുന്നു.. എന്തോ അവൾ അവനെ ഭർത്താവായി കണ്ടു തുടങ്ങിയോ എന്നൊരു സംശയം... "
" എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണി പറയുന്നത്... വെറുപ്പ് മാത്രം ഉള്ളോരുവനോട് അത്ര എളുപ്പത്തിൽ ഇഷ്ട്ടം തോന്നുകയോ... അങ്ങനെ ആണെങ്കിൽ അത് അവസാനിപ്പിചെ മതിയാകു...." മൈഥിലി കേട്ടവാർത്തയുടെ നടുക്കം വിട്ടുമാറാതെ പറഞ്ഞു.
അല്പനേരം സാവിത്രി ആലോചനയിൽ ആണ്ടു... അരുണിന്റെ സംശയങ്ങൾ ഇവിടെ പറയണോ... ഒരുപക്ഷെ മൈഥിലി എന്തെങ്കിലും എടുത്തു ചാടി പ്രവർത്തിച്ചാൽ തന്റെ നിലനിൽപ്പിനെയാണ് കൂടുതൽ ബാധിക്കുക എന്നവർ ഓർത്തു. അതുകൊണ്ട് അരുണിനെ കുറിച്ച് സാവിത്രി ബോധപൂർവം മറച്ചുവെച്ചു.
" പാർവതിയുടെ മകൻ അല്ലെ.... അവൻ അങ്ങനെ വരൂ.. അവൾ വന്നതോടെ എന്റെ ഏട്ടൻ എന്നെയും മക്കളെയും പരിഗണിക്കുന്നത് കുറഞ്ഞു... ആ ആദി കൂടി പിറന്നതും പിന്നെ തങ്ങൾ ഒരധികപ്പറ്റായി മാറിയിരുന്നു... " പഴയ ഓർമയിൽ മൈഥിലി വിറപൂണ്ടു.
" സാവിത്രി... നീ ഒന്നും ഓർത്തു വിഷമിക്കേണ്ട... പാറു നമ്മുടെ കുട്ടിയല്ലേ... അവൾ നമുക്ക് അരികിലേക്ക് തന്നെ വരും... "
പിന്നെയും പല പ്ലാനിങ്ങുമായി സമയം കടന്നു പോയി.... ചില വ്യക്തമായ തീരുമാനത്തോടെ സാവിത്രി അവിടെ നിന്ന് മടങ്ങി..
മടക്കയാത്രയിൽ സാവിത്രിയുടെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചു. മൈഥിലി തന്റെ കൂട്ടുകാരിയായ നാളുകൾ.
===============================
പിന്നാമ്പുറത്തെ തിണ്ണയിൽ ഇരുന്നു പറമ്പ് ആകെമാനം വീക്ഷിക്കുകയായിരുന്നു ആദി. അവൻ പിന്നിലായി പാറു സ്ഥാനം പിടിച്ചു. പക്ഷെ ഗാഢമായ ചിന്തയിൽ ആയിരുന്നത് കൊണ്ട് പാറു വന്നത് അവൻ അറിഞ്ഞിരുന്നില്ല.
ആദിയുടെ ശ്രദ്ധപിടിച്ചു പറ്റുവാനായി അവൾ മുരടനക്കി.
തനിക്കു തൊട്ട് പിന്നിൽ അനക്കം അരിഞ്ഞതും ആദി പതിയെ തലചെരിച്ചു നോക്കി.. പിന്നെ താഴെ പടിയിലേക്ക് ഇരുന്നുകൊണ്ട് അവൻ ഇരുന്നിടം പാറുവിനു ഒഴിച്ച് കൊടുത്തു.
പാറു അവന്റെ തോളിൽ ഒരു കൈയൂന്നി കൊണ്ട് വളരെ ശ്രദ്ധയോടെ അവൻ ഒഴിഞ്ഞു കൊടുത്തിടത് ഇരുന്നു. ശേഷം അവൻ നോക്കിയിരുന്നത് പോലെ പറമ്പിലേക്ക് മിഴികൾ അയച്ചിരുന്നു.
തനിക്കരികിൽ ഇരുന്നിട്ടും ഒന്നും സംസാരിക്കാത്തത് കണ്ട് ആദി അവളെ നോക്കി. അതെ സമയമാണ് അവളും അവനെ നോക്കിയത്. ആദി ചെറുചിരിയോടെ എതിര്ദിശയിലേക്ക് തല ചെരിച്ചു.
" ഹ്മ്മ്മ്..." അവൾ മൂളി
തന്റെ ശ്രദ്ധപിടിച്ചു പറ്റുവാൻ ആണെന്ന് മനസ്സിലായിട്ട് കൂടി അവൻ കെട്ടഭാവം കാട്ടിയില്ല...
"" കിളികളാം കുരുവികൾ
കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ.
നാംരണ്ടുപേർ...
❤️❤️❤️❤️❤️❤️
ആയിരം കണ്ണുള്ള മാലാഖ വാനിലായ്
ഈ രാവിതാകേ തിളങ്ങി നിൽക്കേ
പോരുവാൻ ആശയുണ്ടേറെ കിളിക്കൂട്
മെയ്യുവാൻ നിന്റെയാ നെഞ്ചകത്തിൽ
കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ നാം രണ്ടുപേർ...""
ആദി വെറുതെ മൂളി കൊണ്ടിരുന്നു... പാറുവും പതിയെ അവന്റെ ശബ്ദത്തിൽ ലയിച്ചിരുന്നു..
" എന്താണ് പതിവില്ലാതെ ഇവിടെ വന്നിരിക്കുന്നു... " അവൻ പാടി നിർത്തിയതും അവൾ ചോദിച്ചു.
" ഹേയ് വെറുതെ... " മറുപടി ലളിതമായി നൽകി.
" ഹ്മ്മ്... " അവൾ മൂളി.
" എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ... " അവളുടെ ഭാവം കണ്ടവൻ ചോദിച്ചു.
ആദ്യം ഉണ്ടെന്നും പിന്നെ ഇല്ലെന്നും ഉള്ള രീതിയിൽ അവൾ തല ചലിപ്പിച്ചു.
" എന്തോ ചോദിക്കുവാനുണ്ടെന്ന് തീർച്ച... എന്താണെകിലും ചോദിക്കേടോ... "
" അത്... ചോദ്യം വിഷമിപ്പിക്കുന്നത് ആണെങ്കിൽ... " അവൾ അത്രയും ചോദിച്ചു നിർത്തി.
" ഹ്മ്മ്... അങ്ങനെ എങ്കിൽ അച്ഛനെ കുറിച്ചായിരിക്കും അല്ലെ ചോദ്യം... "
" അതെ... എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം... "
ആദി പതിയെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
" വൈകുന്നേരസമയമല്ലേ... വരൂ അല്പം നടക്കാം... നടന്നുകൊണ്ട് സംസാരിക്കാം... " അവൻ അവൾക്ക് മുന്നിലേക്ക് കൈകൾ നീട്ടി.
അവൻ നീട്ടിയ കൈകളിൽ പിടിച്ചവൻ എഴുന്നേറ്റു... പിന്നെ അവനൊപ്പം നടന്നു.
" ചെറുപ്പത്തിൽ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾക്ക് കാരണം എനിക്കും അറിയുമായിരുന്നില്ല... എന്നും എന്തെങ്കിലും പറഞ്ഞു തമ്മിലടിക്കുമായിരുന്നു... അമ്മ ആദ്യമാദ്യം ഒന്നും തിരിച്ചു പറഞ്ഞു ഞാൻ കേട്ടിട്ടില്ല.... പിന്നെ എപ്പോഴൊക്കെയോ അമ്മയും പ്രതികരിച്ചു തുടങ്ങി... വെറും കാഴ്ചക്കാരനെ പോലെ നോക്കിയിരിക്കും.... എന്റെ മുഖം കാണുന്നതേ അച്ഛന് ചതുർത്ഥി ആയിരുന്നു... ആദ്യമാദ്യം അമ്മയോട് ചോദിക്കും... എന്താമ്മേ അച്ഛന് എന്നെ ഇഷ്ട്ടല്ലെന്ന്... അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കുമായിരുന്നു... പിന്നെ അതും ഇല്ലാതെയായി... ഞാൻ എന്റെ ചോദ്യവും അവസാനിപ്പിച്ചു... പിന്നെ.... പിന്നെ ഒരിക്കൽ അമ്മ എന്റെ കയ്യും പിടിച്ചു ആ വീടിന്റെ പടിയിറങ്ങി... അന്ന് അച്ഛന്റെ വട്ടം പിടിച്ചു ഞാൻ കരഞ്ഞു... പക്ഷെ അപ്പച്ചി എന്റെ കൈപിടിച്ച് വലിച്ചു മുറ്റത്തേക്കു തള്ളി... അത് എന്റെ അച്ഛൻ അല്ലെന്ന് എന്നോട് വിളിച്ചു പറഞ്ഞു... ഞാൻ അവരുടെ ആരും അല്ലെന്ന്... എന്നെ എന്റെമ്മ പിഴച്ചു പെറ്റതാണെന്ന് പറഞ്ഞു... അന്നൊന്നും അതെന്താന്ന് മനസ്സിലായില്ല... പക്ഷെ അച്ഛൻ അല്ലെന്ന് പറഞ്ഞത് കേട്ടപ്പോൾ ചങ്ക് തകർന്ന് പോയിട്ടുണ്ട്... അന്ന് അമ്മ അവിടുന്ന് എന്നെ വലിച്ചു കൊണ്ടുവരുമ്പോഴും ആ മനുഷ്യനെ ഞാൻ പ്രതീക്ഷയോടെ നോക്കിനിന്നിട്ടുണ്ട് പാറു... പിന്നെ പിന്നെ ഞാനും അതിനോട് പൊരുത്തപ്പെട്ടു... അറിവ് വെയ്ക്കുന്തോറും അവർ പറഞ്ഞ അർഥങ്ങൾ മനസ്സിലാക്കി ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട് ഞാൻ സത്യത്തിൽ ആരുടെ മോൻ ആണെന്ന്... അന്ന് അമ്മ പൊട്ടിക്കരഞ്ഞു പറഞ്ഞു... നീ അമ്മേടെ മോൻ ആണെന്ന്... പക്ഷെ ആ ഉത്തരം എന്നെ കൂടുതൽ വാശി കയറ്റി ഞാൻ എന്റെ അച്ഛൻ ആരാണെന്ന് പറയാൻ പറഞ്ഞു... എന്നെ നിങ്ങൾ പിഴ.... ച്ചു പെറ്റത് ആണോന്ന് ചോദിച്ചു... അമ്മ ഒന്നും പറഞ്ഞില്ല... പിറ്റേന്ന് നേരം പുലർന്നപ്പോൾ ഒരുമുഴം കയറിൽ എന്റമ്മ.... പോയി... എന്നെ തനിച്ചാക്കി പോയി പാറു... ഞാൻ കാരണം... അന്ന് അമ്മയുടെ അവിടെ എനിക്കായി.. കുറിച്ചവരികൾ ഉണ്ട്... അമ്മേടെ കണ്ണീർ പൊടിഞ്ഞ വരികൾ... എന്റെ അച്ഛൻ... അയ്യാൾ ചിറ്റേട്ടത്ത് മാധവൻ തന്നെയാണെന്ന്... കൂടെ അച്ഛൻ പാവമാണെന്നും... സ്വന്തം ഭാര്യയേയും കുഞ്ഞിനേയും പടിയിറക്കി വിട്ടിട്ടും ദേഷ്യം തോന്നിയിരുന്നില്ല... പക്ഷെ അന്ന് എന്റെ അമ്മ മരിച്ച അന്ന് ഞാൻ അയ്യാൾക്കു കൂടിയാണ് ചിതയൊരുക്കിയത്... " വിങ്ങലുകൾ തീർത്ത അവന്റെ ശബ്ദം അവസാനനിമിഷം വല്ലാത്തൊരു ആവേശഭാവമായിരുന്നു...
അവൻ പറഞ്ഞതൊക്കെ കേൾക്കെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി... കൈകൾ അവളുടെ വയറിനെ തലോടി... ഒരുപക്ഷെ തന്റെ കുഞ്ഞും നാളെ ഈ ഒരവസ്ഥയിലൂടെ കടന്നുപോയേക്കുമോ എന്നവൾ ഭയന്നു.
തന്റെ വയറിൽ മറ്റൊരു കരസ്പര്ശമറിഞ്ഞതും... അവൾ ഞെട്ടി... തനിക്കു മുന്നിൽ മുട്ടുകുത്തിയിരുന്ന് അവളുടെ വയറിൽ ഇരുകയ്യും ചേർത്ത് ആദി അവളുടെ മുഖത്തേക്ക് നോക്കുകയായിരുന്നു.
" ഞാൻ അനുഭവിച്ച വേദനകൾ ഒന്നും ഇവൻ അറിയേണ്ടി വരില്ല പാറു... അവൻ അച്ഛനായി ഞാനുണ്ടാകും... ഇവൻ എന്റെ മകനായി വളരും... ഒരിക്കലും ഇവൻ എനിക്കൊരു ഭാരമാകില്ല... അല്ല ഇവൻ ആയാലും ഇവൾ ആയാലും... " ആദി അവളുടെ വയറിൽ ചുണ്ട് ചേർത്തു... പാറു അവന്റെ തലമുടിയിൽ അരുമയോടെ തലോടി.
" ഇനി എന്നെപോലൊരു കുഞ്ഞു അനുഭവിക്കേണ്ടെന്ന ചിന്തയിൽ ആണ് നിന്റെ താല്പര്യം പോലും ചിന്തിക്കാതെ ഞാൻ അമ്മാവനോട് നിന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞത് പോലും.. "
അവന്റെ ആ തീരുമാനത്തിൽ ഇന്നേറ്റവും സന്തോഷിക്കുന്നത് പാറുവായിരുന്നു.
തുടരും...