എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 20
തനിക്ക് മുന്നിൽ ഇട്ട് അവളെ അയ്യാൾ തല്ലുന്നത് എന്തിനെന്നു പോലും അറിയാതെ അനന്തൻ പകച്ചു നിന്നു...
ചുറ്റിനുമുള്ള മറ്റൊന്നും ശ്രദ്ധിക്കാതെ മാധവൻ അവളെ പ്രഹരിച്ചു...
ഉള്ളിന്റെ ഉള്ളിൽ ആരോ മാധവന്റെ പ്രവർത്തിയെ തടയാൻ പറയുമ്പോഴും മുന്നിൽ അരങ്ങേറുന്ന ദൃശ്യങ്ങളാൽ കൈകാലുകൾ ആരോ ബന്ധിച്ചിരിക്കുന്നപോലെ തറഞ്ഞു നിൽക്കാനേ അനന്തൻ കഴിഞ്ഞുള്ളു...
കാതുകളിൽ പതിക്കുന്ന പാർവതിയുടെ കരച്ചിൽ അയ്യാളെ അതിൽ നിന്നെല്ലാം മോചിപ്പിച്ചു... അനന്തൻ തല്ലാൻ ഉയർത്തിയ മാധവന്റെ കൈകളെ തടഞ്ഞുകൊണ്ട് പാർവതിക്ക് മുന്നിൽ സംരക്ഷണമായി നിന്നു.. അല്പം ദേഷ്യത്തിൽ അയ്യാൾ ചോദിച്ചു.
" മാധവാ... നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.... കാര്യകാരണങ്ങൾ പോലുമില്ലാതെ നീ ഇവളെ തല്ലുന്നത് എന്തിനാ.... "
" മാറിനിക്കെടാ &%&& മോനെ... മാധവനെ പഠിപ്പിക്കാനും മാത്രം നീ ആയിട്ടില്ല... " തന്റെ കൈകളെ പിടിച്ചു നിർത്തിയിരുന്ന അനന്തന്റെ കൈകൾ കുടഞ്ഞെറിഞ്ഞുകൊണ്ട് അയ്യാളെ പിന്നിലേക്ക് തള്ളി.
അത്തരം ഒരു പ്രവർത്തി പ്രതീക്ഷിക്കാതെ നിന്നതുകൊണ്ട് അനന്തൻ പിന്നിലേക്ക് മറിഞ്ഞു... അയ്യാൾ വീഴുന്നത് കണ്ടതും പാർവതി ധൃതിയിൽ എഴുന്നേറ്റു മാധവൻ അരികിലേക്ക് നടന്നു... കിട്ടിയ തല്ലിൽ ശരീരം നന്നായി വേദനിക്കുന്നുണ്ടായിരുന്നു അവർക്ക്... എങ്കിലും തന്റെ വേദനകൾ അവരെ തളർത്തിയില്ല...
" ഏട്ടാ... അനന്തേട്ടനെ ഒന്നും ചെയ്യല്ലേ.... എന്താണ് പ്രശ്നം എന്നെങ്കിലും പറ ഏട്ടാ... " മാധവന്റെ കൈകളിൽ പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തുന്നതിനിടയിൽ അവൾ പറഞ്ഞു.
" ഓഹോ... അവനെ തൊട്ടപ്പോഴേക്കും നിനക്കങ്ങു പൊള്ളിയോടി.... അവളുടെ ഒരു കാമുക സ്നേഹം... ഞാൻ നിനക്ക് തരാത്ത എന്ത് സുഖാടി ഇവൻ തരുന്നത്... വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കി ഇവനെ വിളിച്ചു കയറ്റാനും മാത്രം.. "
മാധവനിൽ നിന്നും കേട്ടവാക്കുകളിൽ പാർവതിയും അനന്തനും ഒരുപോലെ നടുങ്ങി... അയ്യാൾ പറഞ്ഞ വാക്കുകൾ ഓർക്കേ ശരീരത്തിൽ പുഴുക്കൾ ഇഴയുന്ന പോലെ തോന്നി..
" മാധവാ... നീ ഇതെന്തൊക്കെയാണീ വിളിച്ചു പറയുന്നതെന്ന ബോധ്യം ഉണ്ടോ നിനക്ക്... " അനന്തന്റെ ശബ്ദം ഉറച്ചതായിരുന്നു.
" ഞാൻ പറയുന്നതൊക്കെ എനിക്ക് നല്ല ബോധ്യമുണ്ട്... എന്നാൽ നിങ്ങൾ രണ്ടും കൂടി ഈ കാണിച്ചു കൂട്ടുന്നത് എന്താ.... അത്രക്ക് സോക്കേട് ആയിരുന്നേൽ നിനക്കൊക്കെ അങ്ങ് കെട്ടികൂടായിരുന്നോ വെറുതെ എന്റെ ജീവിതവും സന്തോഷവും തൊലയ്ക്കാൻ ആയിട്ട്... " അതും പറഞ്ഞു മുന്നിൽ കിടന്ന കസേര മാധവൻ കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചു.
" ഏട്ടാ.... " ഉള്ളിൽ തികട്ടി വന്ന സങ്കടം അടക്കിപ്പിടിച്ചുകൊണ്ട് പാർവതി വിളിച്ചു.
" ഏട്ടൻ ഇത് എന്തൊക്കെയാണി പറയുന്നത്..
എന്തോ തെറ്റിദ്ധരിച്ചു സംസാരിക്കുകയാണ്... "
" ഇത്രയും നാൾ എന്റെ ധാരണകൾ ഒക്കെ തെറ്റായിരുന്നു... പലരും നിന്നെയും ഇവനെയും ചേർത്ത് പലതും പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല.... അത്രകണ്ട് സ്നേഹവും വിശ്വാസവും ആയിരുന്നെടി പുല്ലേ നിന്നെ.... ഇന്ന് ഞാൻ എന്റെ കണ്ണ് കൊണ്ട് കാണുകയും ചെവികൊണ്ട് കേൾക്കുകയും ചെയ്തു... പ്രണയിച്ച ആളെ മറന്നു എങ്ങനെ ജീവിക്കാൻ സാധിക്കും... അതുകൊണ്ട് ഒരുമിച്ചു തന്നെ ജീവിക്കണം... അതല്ലേ നീ പറഞ്ഞത്.... എല്ലാം ഞാൻ കേട്ടായിരുന്നൂടി... "
" മാധവാ... നീ കേട്ടുയെന്ന് പറഞ്ഞത് സത്യം... പക്ഷെ അപ്പോഴും കേൾക്കാത്തതാണ് കൂടുതൽ... "
" ഇത്രയും കേട്ടിട്ട് എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല... എങ്കിൽ ബാക്കി കൂടെ കേട്ടിരുന്നേൽ രണ്ടിനെയും ഞാൻ വെട്ടികീറിയേനെ.... "
" ഏട്ടാ... അങ്ങനെ ഒന്നും അല്ല... അനന്തേട്ടൻ വന്നത് ഏട്ടന്റെ കല്യാണകാര്യം പറയാൻ ആണ്... "
" ഓഹോ കള്ളങ്ങൾക്ക് മേൽ ഇനി കള്ളം പറഞ്ഞു നീ ബുദ്ധിമുട്ടേണ്ട... ഇനി ഇവനുമായി നിനക്ക് യാതൊരു ബന്ധവും വേണ്ട... കല്യാണം കഴിഞ്ഞു അധികമായിട്ടില്ല.. അതുകൊണ്ട് മാത്രം ഒരവസരം കൂടി ഞാൻ തരികയാണ്... " പാർവതിയെ നോക്കി അത്രയും പറഞ്ഞശേഷം അയ്യാൾ അനന്തനെ നോക്കി കൊണ്ട് പറഞ്ഞു...
" ഇനി നിന്നെ ഒരിക്കൽ പോലും ഇവളുടെ നിഴൽ വെട്ടത്ത് കണ്ടുപോകരുത്... " അയ്യാളെ പുറത്തേക്ക് തള്ളി വാതിൽ അടച്ചു.
അപ്പോഴും പാർവതി അകത്തു നിന്ന് മാധവനെ സത്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.."
============================
ഓർമകളിൽ നിന്നും ജീവിതത്തിലെ ആ പരീക്ഷണഘട്ടങ്ങൾ അയ്യാൾ അരുണിനും പാറുവിനും പറഞ്ഞു നൽകി.
കേട്ടതൊക്കെയും കെട്ടുകഥകളായിരുന്നെങ്കിലെന്ന് ഇരുവരും ഒരുപോലെ ആഗ്രഹിച്ചു... എന്തോ ഓർത്തിട്ടെന്നപോലെ പാറു സംസാരിച്ചു തുടങ്ങി.
" എങ്കിലും എവിടെയൊക്കെയോ പരിപൂർണ്ണമാകാത്തത് പോലെ... അമ്മ... അമ്മ എങ്ങനെ ഇതിൽ ഉൾപ്പെട്ടു... ആദിയേട്ടന്റെ പിതൃത്വം... ഒക്കെ ഇപ്പോഴും സംശയങ്ങൾ ആയി ഉള്ളിൽ കിടന്നു പുകയുന്നു.."
അരുണും അതെ ചിന്തയിൽ തന്നെ ആയിരുന്നത് കൊണ്ട്... ബാക്കി അറിയുവാൻ ആഗ്രഹിച്ചു.
ഒന്ന് നിർത്തിയ ശേഷം വീണ്ടും ബാക്കി ശേഷിപ്പുകൾ പറയുവാൻ അയ്യാൾ തയ്യാറെടുത്തു.
============================
അന്ന് ആ വീടിന്റെ പടിയിറങ്ങുമ്പോഴും ശരീരം മാത്രമേ സഞ്ചരിക്കുന്നുണ്ടായിരുന്നുള്ളു... മനസ്സ് അവിടെ തന്നെ ആയിരുന്നു... അടികൊള്ളുന്ന പമ്മിയും... മാധവൻ പറഞ്ഞ കേട്ടാൽ അറക്കുന്ന വാക്കുകളും... ഒരിക്കലും സത്യമാകാത്ത ആരോപണങ്ങൾക്ക് നടുവിൽ അകപ്പെട്ടു പോയി...
ഒരുവട്ടം കൂടി തിരികെ ചെന്ന് മാധവനെ കാര്യങ്ങൾ ധരിപ്പിക്കണം എന്ന് ഒരുപക്ഷം മനസ്സ് പറയുന്നു. എന്നാൽ ഇനിയും താൻ ചെല്ലുന്നത് അവൾക്ക് വിനയായി മാറുമെന്ന് ബുദ്ധി ശാട്യം പിടിക്കുന്നു... അവസാനം ബുദ്ധിക്കൊപ്പം സഞ്ചരിച്ചു... ആ ദിവസത്തിന്റെ ഓർമ്മകൾ അവിടെ ഉപേക്ഷിച്ചു... ആരോടും ഒന്നും പറഞ്ഞില്ല...
രണ്ടു ദിനങ്ങൾ പിന്നിട്ടിട്ടും പ്രകാശനിൽ നിന്നും യാതൊരു ചോദ്യങ്ങളും ഉയരാതിരുന്നതിൽ നിന്ന് ആ പ്രശ്നം അവിടെ അവസാനിച്ചെന്ന് ചിന്തിച്ചുകൂട്ടി... പക്ഷെ അത് തുടക്കം മാത്രമായിരുന്നെന്ന് അറിഞ്ഞപ്പോഴേക്കും, ഒരിക്കലും കൈപ്പിടിയിൽ ഒതുങ്ങാത്തത്ര വലുതായിരുന്നു.
പമ്മിയുടെ അവസ്ഥ എങ്ങനെ ആയിരിക്കും എന്ന ടെൻഷനിൽ ആയിരുന്നു... ആ സമയത്ത് ലക്ഷ്മിയുമായി കുറച്ചു കാലം മാറി നിൽക്കേണ്ടി വന്നു... വീട്ടുകാരുടെ സമ്മതമില്ലാതെ അവൾ എനിക്കൊപ്പം കൂടി... പിന്നെ ഞാനും അവളും... ഞങ്ങളുടെ ലോകത്തേക്ക് ഞാൻ ചുരുങ്ങി... ബോധപൂർവം പമ്മിയെ കുറിച്ച് ചിന്തിച്ചതുമില്ല...
പിന്നെ കുറച്ചുകാലം ഓട്ടം മായിരുന്നു... ജീവിതം ഒരു നിലയിൽ എത്തിക്കാനായി... മുംബയിൽ അവസാനിച്ചു ആ ഓട്ടം...
പിന്നെ അരുണിനെ ഗർഭിണി ആയതറിഞ്ഞു ലക്ഷ്മി തന്നെയാണ് നാട്ടിലേക്ക് വരാൻ വാശി കാട്ടിയത്.. എന്തോ ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നത് കൊണ്ട് വീണ്ടും നാട്ടിലേക്ക് തിരിച്ചു.
പിന്നെ സന്തോഷം നിറഞ്ഞതായിരുന്നു ജീവിതം... പമ്മി ഗർഭിണി ആണെന്നും.. മാധവനും അവളും ഒരുപാട് സന്തോഷത്തിൽ ആണ് ജീവിക്കുന്നതെന്നും പ്രകാശനിൽ നിന്നറിയാൻ സാധിച്ചു... ഉള്ളിൽ എവിടെയോ നീറ്റലായി കിടന്ന ആ ഒരു ദുഃഖത്തിനും അവസാനമായി...
പ്രശ്നങ്ങൾ ഏതുമില്ലാതെ ജീവിതം മുന്നോട്ടു ഒഴുകി... തികച്ചും സന്തോഷകരമായ നാളുകൾ... പമ്മിയെ പിന്നീട് കണ്ടിട്ടില്ല... കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ ഇനിയുമൊരു പ്രശ്നം വേണ്ടെന്ന ചിന്തയിൽ ആഗ്രഹം ആയി തന്നെ അത് മുന്നോട്ടു പോയി...
പ്രകാശനിൽ നിന്ന് പമ്മിയെ കുറിച്ച് അറിയും... എങ്കിലും ഒരിക്കൽ പോലും പ്രകാശനോട് അവളെ കുറിച്ച് താനായി ഒന്നും തിരക്കിയിട്ടില്ല... പ്രകാശനുമായുള്ള സംസാരത്തിൽ അവൻ ഇങ്ങോട്ട് പമ്മിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടിരിക്കും...
മുന്നോട്ടു പോകെ ഒരിക്കൽ പമ്മിയെ കണ്ടു ഹോസ്പിറ്റലിൽ ലക്ഷ്മിയെ ഡോക്ടറിനെ കാണിക്കാൻ പോയതായിരുന്നു... അന്ന് അകലെ നിന്നൊരു പുഞ്ചിരി നൽകി അകന്നതേ ഉള്ളു....
താനായി പിന്നീട് ഒരിക്കലും അവളുടെ കുടുംബജീവിതത്തിൽ വിള്ളൽ വരുത്താൻ ഇടയാക്കിയിരുന്നില്ല... ലക്ഷ്മിക്ക് ആറാംമാസം ആയിരുന്ന സമയം പ്രകാശൻ ഫോൺ വിളിച്ചു പറഞ്ഞു... പമ്മി പ്രസവിച്ചു... മാസം തികയാതെ ആയിരുന്നു എന്ന്.. എട്ടാം മാസത്തേക്ക് കടന്നതേ ഉള്ളുവെന്ന്... കുട്ടിക്കും അവൾക്കും ഒന്നും വരുത്തരുതേ എന്ന് മൗനമായി പ്രാർത്ഥിച്ചു.
പിന്നീട് ലക്ഷ്മിയുടെ നിർബന്ധം സഹിക്കവയ്യാതെ കുട്ടിയെ കാണാനും പോയി...
അങ്ങനെ കുഴപ്പങ്ങൾ ഏതുമില്ലാതെ ജീവിതം മുന്നോട്ടു നീങ്ങി..
എനിക്ക് തിരിച്ചു ബോംബയ്ക്ക് പോകേണ്ടത് അനിവാര്യമായ ഘട്ടം വന്നു... അപ്പോഴേക്കും ലക്ഷ്മിക്ക് എട്ടാം മാസം ആയിരുന്നു... അവളുടെ വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തത് കൊണ്ട് അവളെ അവരുടെ അരികിലാക്കി ഞാൻ വീണ്ടും പലായനം നടത്തി. പിന്നീട് നാട്ടിൽ വരുന്നത് അരുണിന്റെ ജനന സമയത്താണ്...
ലക്ഷ്മിയുടെ പ്രസവരക്ഷയും മറ്റും കഴിഞ്ഞു കുഞ്ഞുമായി ഞങ്ങൾ തിരികെ മുബൈയിലേക്ക് മടങ്ങി... വല്ല വിശേഷങ്ങൾക്കും നാട്ടിലേക്ക് വന്നാൽ ആയി... അപ്പോഴും തിരക്കു പിടിച്ചുള്ള വരവുകൾ ആയതു കൊണ്ട് പാർവതിയെ കുറിച്ചൊന്നും അറിയുമായിരുന്നില്ല... പ്രകാശനും അവളെ കുറിച്ച് പറയുന്നത് കേട്ടതുമില്ല...
കാലങ്ങൾ മുന്നോട്ടു പിന്നെയും നീങ്ങികൊണ്ടിരുന്നു... പ്രകാശൻ ഒരു പെൺകുഞ്ഞിന് അച്ഛനായി എന്ന സന്തോഷവാർത്ത അറിഞ്ഞു... ലക്ഷ്മി വീണ്ടും ഗർഭിണിയായി പക്ഷെ ആ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടിയില്ല.. അതോടെ ലക്ഷ്‌മി ആ നഗരത്തോട് വിടപറഞ്ഞു മോനുമായി ഇവിടേക്ക് വന്നു... ഇടയ്ക്കുള്ള വന്നുപോകലുമായി ഞാനും...
അങ്ങനെ ഒരു വരവിലാണ് പാർവതി മകനെയും കൂട്ടി ആ വീട്ടിൽ നിന്നിറങ്ങി എന്നും... മാസം തികയാത്ത കുഞ്ഞല്ല .... അവളുടെ കല്യാണ സമയം അവൾ ഗർഭിണിയായിരുന്നു എന്നും ആയി നാട്ടിൽ പല കരകമ്പികളും പടർന്നു... പലരും അതൊക്കെ സത്യമെന്നും പമ്മിയെ അടുത്തറിയുന്നവർ അത് കള്ളമെന്നും വിശ്വാസിച്ചു. ഡോക്ടർ പറയുന്നതും സ്കാനിംഗ് റിപ്പോർട്ട്‌കളും വെറും കള്ളരേഖകൾ ആയി പലർക്കും..
ഒരിക്കൽ സത്യാവസ്ഥ അറിയാനായി ഞാൻ പാർവതിയെ കാണാൻ തീരുമാനിച്ചു...
അന്നാണ് ഞാൻ പല സത്യങ്ങളും അറിയുന്നത്... അന്നത്തെ പ്രശ്നത്തിന് ശേഷം പമ്മിക്ക് എന്നും എന്റെ പേരിൽ ഒരുപാട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന്.
അതിനൊക്കെ ഒരു പരിധിവരെ കുറവ് വന്നത് അവൾ ഗർഭിണി ആണെന്ന് അറിഞ്ഞതിൽ പിന്നെയാണ്... എന്നാൽ അത് കൊടുങ്കാറ്റിന് മുന്നുള്ള ശാന്തത മാത്രമായിരുന്നു. കുഞ്ഞു എട്ടാം മാസം പിറന്നതും... അത് തന്റെ കുഞ്ഞല്ലെന്നുള്ള വിഷചിന്ത അവനിൽ മൈഥിലി നിറച്ചു.... ഞാൻ നാട്ടിലുള്ള കാലത്ത് ആയിരുന്നത് കൊണ്ട് ഞാൻ പാർവതിയെയും കുഞ്ഞിനേയും കാണാൻ ചെല്ലുമായിരുന്നെന്നും അത് എന്റെ കുഞ്ഞാണെന്ന് സാവിത്രിയും പറഞ്ഞു... പ്രകാശനും പ്രശ്നങ്ങൾ അറിഞ്ഞു എങ്കിലും അവർ പറയുന്ന കാമുകൻ താനാണെന്ന് പ്രകാശൻ അറിയാതിരിക്കാനും സാവിത്രി ശ്രദ്ധിച്ചു... ഒരിക്കലും സാവിത്രിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിധം പ്രശ്നം വഷളാവാതെ അവർ കാര്യങ്ങൾ മുന്നോട്ടു നീക്കി... പിന്നെ തിരിച്ചു ആ വീട്ടിലേക്ക് ചെന്നെങ്കിലും പീഡനക്കാലം അവസാനിച്ചില്ല... കുഞ്ഞിന് നേരെയുള്ള അക്രമം കൂടെ ആയതും സഹിക്കവയ്യാതെ അവൾ ആ വീടിന്റെ പടിയിറങ്ങി... പിന്നീടങ്ങോട്ട് സാവിത്രിയുടെ കുറ്റപ്പെടുത്തൽ ആയിരുന്നു... എല്ലാം തരണം ചെയ്തവൾ മകന്റെ ചോദ്യം ചെയ്യലിൽ പതറിപ്പോയി... അറിവില്ലാതെ അവൻ ചോദിച്ച ആ ചോദ്യത്തിന് അവൾ സ്വയം മരണം വരിച്ചു...
================================
അനന്തൻ പറഞ്ഞു നിർത്തിയതും പ്രാർത്ഥന (പാറു ) പൊട്ടിക്കരഞ്ഞു... ഒരിക്കലും അവൾ അമ്മയിൽ നിന്നും ഇങ്ങനൊരു മഹാപാപം.... ആ ഓർമയിൽ ചങ്കു പിടഞ്ഞു...
അരുണും കേട്ടകഥയിൽ ഉലഞ്ഞു പോയി... ഇതുപോലൊരു ക്രൂരത ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കാണിക്കുമോ...
ആദിയും പ്രകാശനും ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക അവർ മൂവരിലും ഒരുപോലെ നടുക്കം ഉണ്ടാക്കാൻ മാത്രം പോന്നതായിരുന്നു.
===========================
വസ്തുവിന്റെ ക്രയവിക്രയം കഴിഞ്ഞു രണ്ടു കൂട്ടരും റെജിട്രാർ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി... മജീദിനോട് പോലും യാത്ര പറയാതെ അവരുടെ വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു.
കാലം തനിക്ക് പറ്റിയ പിഴവുകൾക്കുള്ള ശിക്ഷാവിധി നടപ്പാക്കി തുടങ്ങിയത് അയ്യാൾ അറിയാതെ പോയി... ഇനിയും എന്തെല്ലാം നേരിടേണ്ടി വരുമെന്ന് കാലം തന്നെ നിശ്ചയിക്കട്ടെ..
തുടരും...
അപ്പൊ എല്ലാരും വായിച്ചു നോക്കി കഥയെ കുറിച്ച് രണ്ടു വരി എഴുതണേ.. സ്റ്റിക്കർ ഒക്കെ മാറ്റി എല്ലാരും ഒരുവരി അഭിപ്രായം കുറിക്കണട്ടോ...
അപ്പൊ മറ്റന്നാൾ അടിപൊളി പാർട്ടുമായി വരാം... ഇനി അധികം പാർട്ടുകൾക്കുള്ളിൽ ആദിയും പാറുവും ബൈ ബൈ പറയുട്ടോ ❤️❤️❤️