HAMAARI AJBOORI KAHAANI
പാർട്ട് 1
പഠിക്കാൻ കഴിവില്ലാത്തവളുമ്മാരെ പിന്നെ നീ എന്തോണ്ടാക്കാനാ വീണ്ടും വീണ്ടും അവിടേക്കു പറഞ്ഞു വിടുന്നെ..... ഇത്ര നാളും ഞാൻ ക്ഷമിച്ചു ഇനിയും നീ എന്നിൽ നിന്നത് പ്രതീക്ഷിക്കണ്ട.... ഇന്നത്തോടെ നിർത്തിക്കോണം നിന്റെ പഠിപ്പും കോപ്പുമെല്ലാം
ഗണിത അധ്യാപകനായ ശ്രീധരൻ നമ്പ്യാരുടെ അന്ത്യശാസനം വന്നു.
അയ്യോ അങ്ങനെ പറയല്ലേ അച്ഛാ ഞാനെല്ലാ വിഷയത്തിനും ജയിച്ചില്ലേ.... എന്നെക്കൊണ്ട് പറ്റുന്നപോലൊക്കെ ഞാൻ പഠിക്കുന്നില്ലേ...... മാത്രമല്ല ഇവിടുത്തെ പണിയെല്ലാം കഴിഞ്ഞു എപ്പോഴാ അച്ഛാ നേരം
കരഞ്ഞുകൊണ്ട് അച്ഛന്റെ മുന്നിൽ തല കുമ്പിട്ടു നിൽപ്പാണ് അയാളുടെ മകളായ നിഹാലിക മാലിക് ഈസ്ഥാനഷാർ
എന്ന നിഹാ.
നിന്നോട് ഞാൻ കഴിഞ്ഞ തവണ മാർക്ക് കുറഞ്ഞപ്പോഴേ പറഞ്ഞതല്ലേ ഇനിയും ഇത് തുടർന്നാൽ പിന്നെ പഠിത്തമങ്ങു നിർത്തുമെന്നു. എന്നിട്ട് നിനക്ക് വെല്ല മാറ്റമുണ്ടായോ.... ഇനിയും നിന്നെ ഇങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... നിനക്കറിയാല്ലോ ഞാനൊരു കാര്യം തീരുമാനിച്ചാൽ തീരുമാനിച്ചതാന്ന് ഇനിയെന്ത് വേണോന്നു എനിക്കറിയാം
ശ്രീധരൻ മേശയിലിരുന്ന അവളുടെ പുസ്തകൾ തട്ടി തെറുപ്പിച്ചുകൊണ്ട് പറഞ്ഞു.
പൊട്ടികരഞ്ഞുകൊണ്ട് നിഹാ ശ്രീധരന്റെ കാൽക്കൽ വീണു.
എനിക്ക് പഠിക്കണമച്ചാ...... എന്റെ പഠിപ്പു നിർത്തല്ലേ .... ഞാൻ കാലുപിടിക്കാം
ഉയർന്നു കേൾക്കുന്ന നിഹായുടെ ഒച്ച കേട്ടതും പല്ലുകടിച്ചുകൊണ്ട് അയാൾ അവളുടെ മുടിയിൽ ആഞ്ഞു പിടിച്ചു നിലത്തേക്കുന്തിക്കൊണ്ടലറി.
ഇതിനു മുൻപും ഞാൻ പറഞ്ഞിട്ടുണ്ട് പെണ്ണിന്റെ ശബ്ദം ഈ വീട്ടിലുയർന്നു കേൾക്കരുതെന്നു..... ഞാൻ പറഞ്ഞാൽ പറഞ്ഞതങ്ങു കേട്ടാൽ മതി അതിൽ ചോദ്യം ചെയ്യാൻ നീയാളല്ല..... ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാ ആ അധികാരം ഞാനാർക്കും തന്നിട്ടില്ല.... ഇനിയതവാ കൊടുത്താലും അതൊരു പെണ്ണിനാകില്ല....
ഇത്രയും പറഞ്ഞു അവിടെ ഒതുക്കി വച്ചിരുന്ന നിഹായുടെ പുസ്തകങ്ങളെല്ലാം കൂട്ടിയിട്ടു മുറ്റത്തു ചപ്പുചവറുകൾക്കൊപ്പം കത്തിച്ചു.
ശബ്ദം പുറത്തുവരാതെ ചുരിതാറിന്റെ ഷാൾകൊണ്ട് വായ് പൊത്തി അവൾ എങ്ങലടിച്ചു കരഞ്ഞു.
തൊട്ടടുത്ത മുറിയിൽ തന്റെ മകളെ ഒന്ന് ചേർത്തുപിടിച്ചു സമാധാനിപ്പിക്കാൻ പോലുമാകാതെ ഒരമ്മ തന്റെ ചലനമറ്റ ശരീരത്തോടെ കണ്ണീർ വാർത്തു.
ഒരു കാലത്ത് നാട്ടിലെ പേര് കേട്ട തറവാടായിരുന്നു നമ്പ്യാർ തറവാട്.
കാലങ്ങൾ കഴിയുന്നതിനോടൊപ്പം തറവാടും ക്ഷയിച്ചുപോയിരുന്നു.
ഭാസ്കരൻ സുമതി ദമ്പതികളുടെ നാല് മക്കൾ
ഒന്നാമത്തവൻ
കാർത്തികേയൻ ഭാര്യ ലത
രണ്ടു മക്കൾ
ഇന്ധ്രജിത് കാർത്തികേയൻ എന്ന ഇന്ദ്രൻ
നമ്പ്യാർ കുടുംബത്തിന്റെ പാരമ്പര്യമായി ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ് ഏറ്റെടുത്തു നടത്താൻ തന്റെ അച്ഛനോടൊപ്പം കൂടി.
അജിത് കാർത്തികേയൻ എന്ന ജിത്തു
പിജി ക്കു പഠിക്കുന്നു
രണ്ടാമത്തവൾ
സുഭദ്ര ഭർത്താവ് സുരേന്ദ്രൻ
മൂന്ന് മക്കൾ
അഭിനന്ദ് സുരേന്ദ്രൻ എന്ന നന്ദൻ ഭാര്യ ഗായത്രി എന്ന ഗായു.
രണ്ടുപേരും കോളേജ് പ്രൊഫസർ ആണ്.
അഭിമാനവ് സുരേന്ദ്രൻ എന്ന മനു
നമ്പ്യാർ കുടുംബ ബിസിനസ്സിൽ സഹായിക്കുന്നു.
അഭിനയ സുരേന്ദ്രൻ എന്ന നയാ
പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.
ആങ്ങളമാരുടെ പൊന്നോമന.
തറവാട്ടിലെ പെൺതരികളിൽ എല്ലാവരുടെയും സ്നേഹലാളനകൾ ഏറ്റുവാങ്ങുന്നവൾ.
മുത്തച്ഛന്റെയും മുത്തച്ചിയുടെയും അരുമമോൾ.
കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചതെന്തും നേടിയെടുത്തവൾ. നിഹായെയും ചേച്ചിമാരെയും വെറുപ്പോടെ മാത്രമാണ് ഇവൾ കാണുന്നത്.
സുഭദ്രയും നയയും നിഹായെയും ചേച്ചിമാരെയും മോശക്കാരാക്കുകയാണ് ഇവരുടെ പ്രധാന വിനോദം.
തറവാട്ടിൽ എല്ലാവരിലും വിഷം കുത്തിവെക്കുന്നത് ഇവരാണ്.
മൂന്നാമൻ
ശ്രീധരൻ നമ്പ്യാർ ഭാര്യ ലൈല
മുസ്ലിം ആയ ലൈലയുടെയും ഹിന്ദുവായ ശ്രീധരന്റെയും വിവാഹം ഒരുകാലത്തെ ചൂടുള്ള വാർത്തയായിരുന്നു. ഒരു നാടിനെ മുഴുവൻ നടുക്കത്തിലാഴ്ത്തിയതായിരുന്നു ഇവരുടെ വിവാഹം. കോളേജ് പഠന കാലത്തെ പ്രണയമായിരുന്നു. പഠനം പൂർത്തിയായതും ഉടൻ തന്നെ ഇരുവരുടെയും വിവാഹം നടത്തി. ലൈലയുടെ കുടുംബം അറിയുന്നതിന് മുന്നെതന്നെ അവർ ശ്രീധരന്റെ നാട്ടിലെത്തിയിരുന്നു. ഒരു മുസ്ലിം പെണ്ണിനെ വിളിച്ചുകൊണ്ടു വന്നത് നമ്പ്യാർ കുടുംബത്തിനേറ്റ അപമാനമായിരുന്നു. ബിസിനസ് രംഗത്തിൽ മുന്നിട്ടു നിന്നതാണെങ്കിലും പുരോഗമനം കൈവന്നു എന്ന് സ്വയം വാദിക്കുമ്പോഴും പലപ്പോഴും മതപരമായ കാര്യങ്ങൾ വരുമ്പോൾ പഴയ നയങ്ങൾ തന്നെ പിന്തുടരുന്നു. അന്യമതസ്ഥരുമായുള്ള ഇത്തരത്തിലൊരു ബന്ധം ആർക്കും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ലൈലയെ തറവാട്ടിൽ കയറ്റുവാൻ ആരും തയാറായിരുന്നില്ല. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ സ്വന്തമായി പണിയെടുത്തു അയാൾ അവരെ നോക്കി. കൂലിപ്പണിയെടുത്തും മറ്റും കിട്ടുന്ന തുച്ഛമായ വരുമാനം ചേർത്തുവെച്ചു അയാൾ സ്വന്തമായി ഒരു സ്ഥലം വാങ്ങി വീടുപണിയാരംഭിച്ചു. ആയിടെ തന്നെ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ അധ്യാപകനായി ജോലിയും കിട്ടി. അതോടെ തറവാടിനോട് കുറച്ചടുത്തായി തന്നെയുള്ള അയാൾ വാങ്ങിയ സ്ഥലത്തു ഒരു കുഞ്ഞു വീട് വെച്ചു താമസമായി. പിന്നീടുള്ള നാളുകൾ തികച്ചും മാതൃകാപരമായ കുടുംബജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. ആ സന്തോഷകരമായ കുടുംബത്തിലേക്ക് ഈശ്വരൻ കനിഞ്ഞു നൽകിയ കുരുന്നുകളായിരുന്നു ശ്രീക്കുട്ടിയും നന്ദുവും. കുഞ്ഞുങ്ങളെ ജീവനെപ്പോലെ കാണുന്ന ആ അച്ഛന്റെ സാമിപ്യം തെല്ലൊരാഹങ്കാരത്തോടെയായിരുന്നു അവർ ആസ്വദിച്ചിരുന്നത്. എന്നാൽ അപ്പോഴും നമ്പ്യാർ തറവാട്ടിൽനിന്നാരും ശ്രീധരനെയോ കുഞ്ഞുങ്ങളെയോ ശ്രദ്ധിക്കാൻ തയാറായിരുന്നില്ല. രണ്ടാമതും പെൺകുഞ്ഞായതോടെ കുടുംബത്തെ വെറുപ്പിച്ചുള്ള തീരുമാനത്തിന്റെ ശാപമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു നാട്ടിൽ മുഴുവൻ. പരിഹാസവുമായി അയാൾക്കരികിൽ വരുന്നവരെ ചുട്ട മറുപടി നൽകി വായടപ്പിച്ചു വിടുകയായിരുന്നു ഉണ്ടായത്. അപ്പോഴും ഭാര്യയോടോ മക്കളോടോ ഉള്ള സ്നേഹത്തിൽ യാതൊരു കുറവും വന്നിരുന്നില്ല. എന്നാൽ കുറച്ചു നാളുകൾ കഴിയവേ ആരംഭിച്ച പുതിയ കൂട്ടുകെട്ടുകൾ അയാളെ മാറ്റാൻ തുടങ്ങിയിരുന്നു. നേരത്തെ വീട്ടിൽ വന്നുകൊണ്ടിരുന്ന ആളുടെ സമയം വൈകിയുള്ള വരവും എന്തിനുമേതിനുമുള്ള ദേഷ്യവുമെല്ലാം ലൈലക്കു സംശയങ്ങൾ തോന്നി. പതിയെ പതിയെ സ്ഥിരം മദ്യപിച്ചവശനായി മാറിയിരുന്നു വരവ്. ഇതിനെതിരെ ലൈല ശക്തമായി എതിർത്തിരുന്നെങ്കിലും അയാൾ അവരുടെ വാക്കിനെ മുഖവിലക്കെടുക്കാതെയായി. പതിയെ പതിയെ ഒരു മുഴു മദ്യപാനിയായി മാറിയിരുന്നു. അത്രയുംനാൾ സ്നേഹത്തോടെ മാത്രം നോക്കിയിരുന്ന ഭാര്യയും മക്കളും അയാൾക്ക് ശത്രുക്കളായി മാറി. ചീത്തപറയലും തല്ലുമൊക്കെയായി അവരുടെ ദിനചര്യകൾ മാറിയിരുന്നു. ആദ്യമാദ്യം പെൺകുഞ്ഞുങ്ങളുടെ പേര് പറഞ്ഞു പരിഹസിക്കുന്നവർക്കെതിരെ ശബ്ദമുയർത്തിയിരുന്ന അയാൾ മറ്റുള്ളവരുടെ പരിഹാസവാക്കുകൾ കേട്ടു ഭാര്യയെയും മക്കളെയും വെറുത്തു തുടങ്ങി. ഒരാൺകുഞ്ഞില്ലാത്തതു എന്തോ വലിയ അപമാനമായാണ് അയാൾക്ക് തോന്നിയത്. അങ്ങനെ മൂന്നാമതൊരു കുഞ്ഞിനായുള്ള കാത്തിരുപ്പായപ്പോൾ വീട്ടിലുള്ള ഉപദ്രവം തെല്ലോന്നടങ്ങി. എന്നാൽ അത് മൂന്നാം മാസം പെൺകുഞ്ഞാന്നതെന്നു തെളിയുന്നത് വരെ മാത്രമേയുണ്ടായിരുന്നുള്ളു. അതോടെ നേരത്തേതിലും അധികമായി മാറിയിരുന്നു അയാളുടെ ഉപദ്രവം. പല പ്രാവശ്യം കുഞ്ഞിനെ ഇല്ലാണ്ടാക്കാൻ ശ്രമിച്ചെങ്കിലും ലൈല അതിനെ തടഞ്ഞു. അതോടെ വീട്ടിലേക്കുള്ള വരവ് തന്നെ കുറഞ്ഞുതുടങ്ങി. തോന്നുമ്പോൾ കേറി വരും തോന്നുമ്പോൾ ഇറങ്ങിപോകും എന്ന കണക്കായി മാറി. അതിനോടകം കള്ളും കഞ്ചാവും തുടങ്ങിയെല്ലാ ദുശീലങ്ങളും അയാൾ തുടങ്ങിയിരുന്നു. കുഞ്ഞു ജനിച്ചു കഴിഞ്ഞപ്പോഴും ഒന്ന് വന്നു കാണാനോ എടുക്കാനോ അയാൾ തയ്യാറായിരുന്നില്ല. ഇതിനിടെ തറവാട്ടിലുള്ളവർക്ക് ലൈലയോടും മക്കളോടും തീർത്താൽ തീരാത്ത വിദ്വേഷമായി. കൂട്ടത്തിലേറ്റവും എതിർപ്പ് മൂന്നാമത്തെ കുഞ്ഞായ നിഹായോടായിരുന്നു. തങ്ങളുടെ കുടുംബത്തിന്റെതായ യാതൊന്നും അവളിലുണ്ടാകരുതെന്ന് ഭാസ്‌ക്കരനും സുമതിയും തറപ്പിച്ചുപറഞ്ഞതോടെ ലൈലയുടെ കുടുംബത്തിന്റെ പേരാണ് അവൾക്കു ചേർത്തത്. അതിനോട് യോജിച്ചു ഉള്ളതായിരുന്നു അവളുടെ രൂപസാദൃശ്യവും. മൂത്തമകൾ ശ്രീക്കുട്ടി അച്ഛന്റെ ചെറിയ സാദൃശ്യവും നന്ദു ഇരുവരുടെയും ചേർന്ന മുഖവുമായിരുന്നെങ്കിലും നിഹായുടേത് അവളുടെ അമ്മ ലൈലയുടെ തനി പകർപ്പായിരുന്നു. ഈ നാട്ടിൽ കണ്ടിട്ടുള്ള സ്ത്രീകളിൽ ഏറ്റവും സൗന്ദര്യമുള്ളവളായിരുന്നു ലൈല. പൂച്ചകണ്ണും തുടുത്ത കവിളും നീണ്ട അറ്റം ചുരുണ്ട മുടിയും ആരും നോക്കിയാൽ കണ്ണുമാറ്റാതെ നോക്കിനിന്നുപോവുന്ന സൗന്ദര്യം. അതെ പകർപ്പായിരുന്നു നിഹായും. വളർച്ചയുടെ ഒരുഘട്ടത്തിലും ഒരച്ഛന്റെ സ്നേഹം അവൾക്കു ശ്രീധരനിൽനിന്നും അവൾക്കു ലഭിച്ചിരുന്നില്ല. എന്നാൽ അതിനൂടെ വേണ്ടിയുള്ള സ്നേഹം ചെറിയച്ഛനിൽനിന്നും ചെറിയമ്മയിൽനിന്നും അവൾക്കു ലഭിച്ചിരുന്നു. തറവാട്ടിലുള്ള മറ്റെല്ലാവർക്കുംതന്നെ നിഹാ കണ്ണിലെ കരടായിരുന്നു. ആദ്യമാദ്യം ഓരോന്നിനും പരാതി പറഞ്ഞു കരഞ്ഞിരുന്നവൾ എല്ലാം തിരിച്ചറിവായപ്പോഴേക്കും എല്ലാം മനസ്സിലാക്കി പിന്നീടൊരിക്കലും തന്റെ അമ്മയെ വേദനിപ്പിക്കാൻ ഒരു ചോദ്യങ്ങളും അവൾ ചോദിച്ചു ബുദ്ധിമുട്ടിച്ചിട്ടില്ല.
ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ചമച്ചു ലൈലയെയും മക്കളെയും താഴ്ത്തികെട്ടുന്നതിൽ സുഭദ്രയും മകൾ അഭിനയയും മുന്നിലായിരുന്നു. സമപ്രായക്കാരിയായ നിഹായെ നയക്കു ഒട്ടും ഇഷ്ടമായിരുന്നില്ല. തറവാട്ടിലെല്ലാവരുടെയും ലാളനകൾ ഏറ്റു വാങ്ങിയവൾ..... മോഹിച്ചതെന്തും നേടിയെടുത്തവൾ......പഠനത്തിലും മറ്റെല്ലാത്തിലും നിഹായായിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. അത് തന്നെയായിരുന്നു നയക്കു നിഹായോടുള്ള ദേഷ്യത്തിന് കാരണവും. എന്തിനും സപ്പോർട്ട് നിൽക്കാൻ സുഭദ്ര തന്നെയാണ് മുന്നിൽ. ശ്രീധരന്റെ മദ്യപാനം മൂലം കടക്കെണിയിൽ മുങ്ങിപ്പോയ കുടുംബം. അയാളുടെ വാദം തന്റെ മൂന്നു പെണ്മക്കളാണ് തന്റെ കുടുംബത്തിന്റെ തളർച്ചക്ക് കാരണമെന്നാണ്. അതിന്റെ ദേഷ്യമാണ് അയാൾ മക്കളോട് കാട്ടുന്നത്. അതിനെ മുതലെടുത്തു സ്വന്തം പെങ്ങൾ തന്നെ കൂടെ നിന്നു ചതിച്ചുകൊണ്ടിരിക്കുന്നു.
ശ്രീധരന് മൂന്നു മക്കൾ
മൂത്തവൾ അനുശ്രീ നമ്പ്യാർ എന്ന ശ്രീക്കുട്ടി ഭർത്താവ് സുരേഷ്
ഇവർക്ക് ഒരു മകൻ ഉണ്ണിക്കുട്ടൻ
രണ്ടാമത്തവൾ നന്ദിത മാലിക് നമ്പ്യാർ എന്ന നന്ദു ഭർത്താവ് അമൽ
സ്ത്രീധനം സംബന്ധിച്ച തർക്കത്തിൽ ഇടക്ക് വീട്ടിൽ കൊണ്ടാക്കും.
ഇളയവൾ നിഹാലിക മാലിക് ഈസ്ഥാനഷാർ എന്ന നിഹാ.
പന്ത്രണ്ടാം ക്ലാസ്സ് പഠിച്ചു കൊണ്ടിരിക്കുന്നു.
ശ്രീധരന്റെ ഭാര്യ ലൈല വാക്ക് തർക്കത്തിനിടക്ക് ശബ്ദം ഉയർന്നുകേട്ടു എന്ന കാരണത്തിൽ അയാളുടെ ആക്രമത്തിൽ ശരീരം തളർന്നു പൂർണമായി കിടപ്പിലായി.
ശ്രീധരൻ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി സ്കൂൾ ഗണിത അധ്യാപകനാണ്.
നാലാമൻ
വിജയൻ ഭാര്യ ഗിരിജ
ഇരുവരും ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരാണ്.
ഇവർക്ക് മക്കളില്ല. തറവാട്ടിൽ ലൈലയെയും മക്കളെയും കരുതുന്നവർ ഇവർ മാത്രമാണ്. നിഹായെയും ചേച്ചിമാരെയും സ്നേഹിക്കുന്നവർ. മക്കളില്ലാത്ത ഇവർക്ക് അവർ മൂന്നു പെരുമാണ് മക്കൾ.
നിഹായുടെ മൂത്ത ചേച്ചിയായ ശ്രീക്കുട്ടിയും ഭർത്താവ് സുരേഷും സന്തോഷകരമായി ജീവിക്കുന്നു. കൂലിപ്പണിയെടുത്താണെങ്കിലും ശ്രീക്കുട്ടിക്കും ഉണ്ണിക്കുട്ടനും ഒരു കുറവും വരുത്താതെ നോക്കുന്നു. സുരേഷിന് കൂലിപ്പണിയായതിനാൽ തറവാട്ടിലാർക്കും അവരോടു അത്ര താല്പര്യമില്ല. എന്നാൽ ശ്രീക്കുട്ടിയെ സംബന്ധിച്ചടുത്തോളം അവൾക്കു അതൊരു സ്വർഗം തന്നായിരുന്നു. ഭർത്താവും കുടുംബവും അവൾക്കു ഒരു കുറവും വരുത്താതെയാണ് നോക്കുന്നത്. ചെറിയച്ഛനും ചെറിയമ്മയും മാത്രമാണ് അവരെ ചേർത്തുനിർത്തിയത്. അവർക്കും ചെറിയച്ഛനും ചെറിയമ്മയും തന്നെയായിരുന്നു വലുത്. സുരേഷിന് ചെറിയച്ഛനും ചെറിയമ്മയും അച്ഛന്റെയുമാമ്മയുടെയും സ്ഥാനമാണ്. ശ്രീധരൻ അധികം മിണ്ടാറില്ലായിരുന്നു. അയാളിൽ അവരോടു അനിഷ്ടം നിറഞ്ഞിരുന്നു.
രണ്ടാമത്തെ ചേച്ചി നന്ദുവിന്റെ വിവാഹം കഴിഞ്ഞു ഒരു വർഷമായിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഇന്നും വഴക്കും ലഹളയും നിലനിൽക്കുന്നു.
അവളുടെ ഭർത്താവ് അമൽ പോലീസ്‌കാരനാണ്.
നന്ദുവിനെ അവളുടെ ഭർത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ വാക്കുകൾക്കൊണ്ടും ശരീരികമായും നോവിക്കുന്നത് പതിവാണ്. ഇടയ്ക്കിടെ വഴക്കിട്ടു നന്ദുവിനെ അവളുടെ വീട്ടിൽ കൊണ്ടാക്കി പോവും. ഇവിടെ വന്നാൽ തറവാട്ടിലുള്ളവരുടെ പരിഹാസവും അച്ഛന്റെ ചീത്തവിളിയുമാണ് പതിവ്. ഇടക്ക് അടിക്കാനായി വരുമെങ്കിലും നിഹാ ഇടയിൽ കയറി അത് തടയും. കുറച്ചു ദിവസം കഴിഞ്ഞാൽ അച്ഛൻ തന്നെ അവളെ തിരികെ ഭർതൃവീട്ടിൽ കൊണ്ടാക്കും. വീണ്ടും അവരുടെ ആട്ടും തുപ്പും സഹിച്ചു അവിടെ. ഇതിനിടെ അവളെ ചെറിയച്ഛനോടൊപ്പം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ശ്രീധരൻ തന്നെ അതിനെ തടഞ്ഞു. ഇതൊന്നും സുരേഷിനെ തീരെ പിടിച്ചില്ലെങ്കിലും അവന്റെ വാക്കിന് ചെവി കൊടുക്കാൻ ആരും തയാറാല്ലായിരുന്നു. പിന്നെ സുരേഷും അതിലിടപെടാറില്ല.
ലൈല തളർന്നതോടെ നിഹയാണ് പണികളെല്ലാം ചെയ്തിരുന്നത്. ലൈലയെ നോക്കുന്നതും വീട്ടു പണിയും പോരാഞ്ഞു പശുവും ആടും കോഴിയും എല്ലാമുണ്ട്. പച്ചക്കറി കൃഷി വേറെയും. ലൈലയുടെ ചികിത്സയുടെ ഭാഗമായി പലരോടും വാങ്ങിയ കടങ്ങൾ വീട്ടുവാൻ അത് തികയുന്നില്ലായിരുന്നു. അച്ഛന്റെ ശമ്പളം അയാൾക്ക് കള്ളുകുടിക്കാൻ തന്നെ തികയുന്നില്ലായിരുന്നു. ഇതിനിടെ കൊച്ചുകുട്ടികൾക്ക് ട്യൂഷനെടുത്തും പോന്നു. ഇതിനിടെ നിഹാക്ക് പഠിക്കുവാൻ സമയം കിട്ടാറില്ലായിരുന്നു. അതോടെ ഒന്നാം സ്ഥാനം നേടിയിരുന്ന നിഹാ പിന്നിലേക്ക് തള്ളപ്പെട്ടു.
ഇതൊന്നും മനസ്സിലാക്കാതെയാണ് ശ്രീധരൻ ദേഷ്യപ്പെട്ടതും നിഹായുടെ പഠിത്തം നിർത്താൻ തീരുമാനിച്ചതും. ഇനിയെന്തെന്നറിയാതെ തറയിലിരുന്നു കണ്ണീർ വാർക്കുവാനെ അവൾക്കായുള്ളൂ. അവളുടെ അവസ്ഥയറിഞ്ഞ ആ അമ്മയും കിടക്കയിൽ തന്നെ കണ്ണീരോലിപ്പിച്ചു എല്ലാം കണ്ടു കിടന്നു.
അച്ഛൻ പുറത്തുപോയെന്നുറപ്പായതും നിഹാ പുറത്തു പാതി കത്തിക്കരിഞ്ഞതും ചുക്കിച്ചുളിഞ്ഞതുമായ പുസ്തകം നെഞ്ചോടു ചേർത്തിരുന്നു. തന്റെ ചേച്ചിയുടെയും അമ്മയുടെയും അവസ്ഥ കണ്ട അവൾക്കു എല്ലാത്തിനോടും വെറുപ്പായിരുന്നു. സ്ത്രീ ആയിപ്പോയി എന്ന ഒറ്റ കാര്യംകൊണ്ട് പരീക്ഷിക്കപ്പെടുന്നവർ.......
ദൈവത്തിനോട് പോലും അവൾക്കു അനിഷ്ടം തോന്നി. ഇത്രയൊക്കെ അനുഭവിച്ചിട്ടും വീണ്ടും വീണ്ടും പരീക്ഷിക്കുന്നതോർത്തു. അവൾ പഠിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം തന്റെ ചേച്ചിയും അമ്മയുമായിരുന്നു. സ്വന്തമായൊരു ജോലിയായി സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ ഇന്നാനുഭവിച്ചതിനെല്ലാം ചേർത്തു സന്തോഷംകൊണ്ട് മൂടുവാൻ അവൾ ആഗ്രഹിച്ചു.
കയ്യിൽപൊതിഞ്ഞു പിടിച്ച പുസ്തകങ്ങൾ ചേർത്തു പിടിച്ചു ഉള്ളിലേക്ക് കയറുമ്പോൾ അവളുടെ മനസ്സിൽ ഒരാഗ്രഹം മാത്രമേ അവശേഷിച്ചിരുന്നുള്ളു. എങ്ങനെയെങ്കിലും പഠിത്തം തുടരുക. പിന്നെ എന്തോ തീരുമാനിച്ച പോലെ അവളൊന്നു ദീർഘമായി നിശ്വസിച്ചു.
വേഗം കണ്ണുതുടച്ചു മുഖമൊന്നു കഴുകി അടുക്കളയിലും മറ്റുമായി അവശേഷിച്ച ജോലികളിലേക്ക് തിരിഞ്ഞു. എല്ലാം കഴിഞ്ഞു വന്നു അമ്മയെയും ഒഴുക്കി ആഹാരം കൊടുത്തു കിടത്തി. അപ്പോഴും ആ അമ്മയുടെ കണ്ണ് തന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോർത്തു കലങ്ങിയിരുന്നു.
തുടരും
വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം കൂടി പറയണേ 😍😍