Aksharathalukal

നിനക്കായ്‌ ഈ പ്രണയം (25)

"ഒക്കെ.. ഇത് ഞാൻ വാങ്ങാം.. ഇൻ വൺ കണ്ടീഷൻ. എന്നിട്ടേ ഞാൻ ഇത് വാങ്ങൂ.."

"എന്ത് കണ്ടീഷൻ?" ഒരു ചെറിയ സംശയത്തോടെ അവൾ അവനെ നോക്കി.

"യൂ ആർ കാമിംഗ് വിത്ത്‌ മീ ടു പബ് ടുഡേ.. മിലി ഇന്ന് എന്റെ കൂടെ പബ്ബിൽ വരുന്നു.. എന്തെ?" ഒരു കള്ള ചിരിയോടെ രഘു ചോദിച്ചു.

"പബ്ബിലോ?" മിലി കണ്ണും തള്ളി ചോദിച്ചു.

"ഉം... എന്നെ വിശ്വാസം ഉണ്ടെങ്കിൽ മതി.. ഇല്ലെങ്കിൽ വേണ്ട... ആ കാശിങ്ങു തന്നേക്കു.. ഞാൻ വാങ്ങിക്കോളാം... അല്ലെങ്കിലും എനിക്ക് അത്രയൊക്കെ വിലയെ തന്നിട്ടുള്ളൂ.. " കൈ മുന്നോട്ട് നീട്ടി.

മിലി പിന്നെയും അവളുടെ കൈ പിന്നോട്ട്  വലിച്ചു.. "ഞാൻ ഇത്‌ വരെ പബ്ബിൽ ഒന്നും പോയിട്ടില്ല..."

"എല്ലാത്തിനും ഒരു ഫസ്റ്റ് ടൈം ഉണ്ടല്ലോ.." രഘു വിടാൻ ഭാവമില്ല.

"ഒക്കെ... എന്നാൽ വാ പോവാം... " മിലി രണ്ടും കല്പിച്ചു പറഞ്ഞു.

"ഇപ്പോളോ??" രഘുവിന്റെ കണ്ണ് മിഴിഞ്ഞു.

"പിന്നെ എപ്പോ?"

"ഇപ്പോൾ അവിടെ ചെന്നിട്ട് എന്തിനാ പേപ്പട്ടിയെ ഓടിക്കാനോ? വൈകീട്ട് പോകാം... ഒരു ഏഴു ഏഴര ആയിട്ട്.."

"ഏഴരക്കോ?? " മിലി കണ്ണുരുട്ടി.. "നടക്കുന്ന കാര്യം വല്ലതും പറ രഘു.."

"നടക്കേണ്ട... നമുക്ക് എന്റെ ബൈക്കിൽ പോകാം.."

"അമ്മ കേൾക്കണ്ട.. ഹാർട് അറ്റാക്ക് വല്ലതും വരും.."

"ജാനകിയാന്റി നേരത്തെ ഉറങ്ങും എന്ന് എന്നോട് പറഞ്ഞിട്ടുണ്ടല്ലോ... അറിയാണ്ട് വന്നാൽ മതി... "

"പിന്നെ.. പിള്ളേർ എങ്ങാൻ കണ്ടാൽ.. "

"ചേച്ചി ഈ എൺപതുകളിലെ അവാർഡ് പടത്തിൽ നിന്നും രക്ഷപ്പെടുന്നതിൽ അവർക്ക് സന്തോഷമേ കാണു.."

"എന്നാലും.. ഞാൻ ഒരു സ്കൂൾ മാനേജർ അല്ലേ... കുട്ടികളുടെ പേരെന്റ്സ് വല്ലതും കണ്ടാൽ എന്ത് കരുതും..."

"തനിക്ക് സ്കൂളിന് പുറത്തും ഒരു ജീവിതം ഉണ്ട് എന്ന് കരുതും.." മിലിയുടെ ഓരോ ഒഴുവുകഴിവുകൾക്കും അവനു മറുപടി ഉണ്ടായിരുന്നു. വക്കീൽ അല്ലേ.. വാക്കുകളെ വളച്ചൊടിക്കാൻ ആരും പഠിപ്പിക്കണ്ടല്ലോ..

ഇനി എന്ത് പറയും എന്ന് ആലോചിച്ചു മിലി നിന്നു.

"അപ്പൊ ഏഴരയ്ക്ക് ഞാൻ പിക്ക് ചെയ്യാൻ വരും... ഒക്കെ?" മിലിക്കു ഒരു മറുപടി പറയാനുള്ള സമയം കൊടുക്കാതെ അവൻ നടന്നകന്നു.

*******************

"അയ്യേ... ചേച്ചി... ഈ ചുരിദാർ വേണ്ട... ഒരുമാതിരി കല്യാണത്തിന് പോകും പോലെ... ദേ ഇത് ഇട്ടാൽ മതി.. " വൈറ്റ് ടോപ്പും ബ്ലൂ ജീൻസും പൊക്കി പിടിച്ചു കൊണ്ടു മായ പറഞ്ഞു.

"അമ്മ കഴിച്ചു എഴുന്നേറ്റു.. " മിനിമോൾ ലൈവ് കമന്ററി ആണ്.

രഘുവിന്റെ പരിപാടി ആണ്. മിലിയെ ഒരുക്കി ഇറക്കുന്ന പണി അനുജത്തിമാരെ തന്നെ ഏൽപ്പിച്ചത്.

മിലി റെഡി ആയി വന്നപ്പോളേക്കും ജാനകിയമ്മ കഴിച്ചു മുറിയിലേക്ക് പോയിരുന്നു.

"അമ്മ കിടന്നിട്ടില്ല... താഴത്തെ വഴി പോണ്ട... ബാൽകണി വഴി ഇറങ്ങാം.."  മായ പറഞ്ഞത് കേട്ട് മിലി അവളെ കണ്ണുരുട്ടി നോക്കി...

"യോ... ഞാൻ അങ്ങനെ ഇറങ്ങാറ് ഒന്നും ഇല്ല... " പറഞ്ഞ വാക്കിലെ അബദ്ധം മായ്ക്ക് ഒരു നിമിഷത്തിന് ശേഷം ആണ് പിടി കിട്ടിയത്.

താഴേക്ക് ചെല്ലുമ്പോൾ അവളെ കാത്തു രഘു റെഡി ആയി നിൽപ്പുണ്ടായിരുന്നു. പതിവ് ചുരിദാറിന് വിപരീതമായി ജീൻസും ടോപ്പും ഇട്ടു മിലിയെ കണ്ടപ്പോൾ ഹൃദയം ഒന്ന് രണ്ടു വട്ടം മിടിക്കാൻ മറന്നു പോയോ എന്തോ..

പക്ഷെ മിലിയുടെ കണ്ണ് മുഴുവൻ ലോഹിമാഷിന്റെ മുറ്റത്തേക്ക് ആയിരുന്നു. ലില്ലി ആന്റി എങ്ങാൻ കണ്ടാൽ തീർന്നു. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല.

മിലി രഘുവിന്റെ കൂടെ പോകുമ്പോൾ മായയും മിനിമോളും ബാൽകാണിയിൽ നിന്നു കൈ വീശി കാണിച്ചു.

"ചേച്ചി... ഈ മിലി ചേച്ചിക്ക് എന്തിനാ ഇത്ര ടെൻഷൻ??" മിനിമോൾ മയയോട് ചോദിച്ചു.

"അതെ നമ്മൾ രണ്ടും ചേച്ചിയെ കണ്ടു പഠിച്ചു വഴി തെറ്റി പോകോ എന്നുള്ള ടെൻഷൻ ആണ്... " മായ അവളുടെ തോളിൽ കൈ ഇട്ടു അകത്തേക്ക് പോകുമ്പോൾ പറഞ്ഞു.

"അത്രയ്ക്ക് പ്രശ്നം ആണോ ഈ പബ്ബിൽ പോക്ക്...?" മിനിമോൾക്ക് സംശയം

"ഹമ്.. നിക്ക് അറിയില്ല കൊച്ചേ.. ഞാൻ ഇത്‌ വരെ പോയിട്ടില്ല.. പിന്നെ രഘുവേട്ടന്റെ കൂടെ അല്ലേ ചേച്ചി.. സേഫ് ആയി കൊണ്ട് വരും.. അല്ലെന്നു ഒരു ചെറിയ തോന്നൽ പോലും ഉണ്ടെങ്കിൽ ചേച്ചി പോവില്ല.. " മായ പറഞ്ഞു.

***************

ഹൈ മ്യൂസിക്നൊപ്പം ചാടി തുള്ളി ഡാൻസ് ചെയ്തു തളർന്നപ്പോൾ മിലിയുടെ കൈ പിടിച്ചു അടുത്തുള്ള ടേബിളിൽ വന്നിരുന്നു രഘു. ചുറ്റുമുള്ള കണഞ്ചിപ്പിക്കുന്ന ലൈറ്റുകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വീണ്ടും ചെറുപ്പം വന്നു മാറോടണഞ്ഞപോലെ തോന്നി മിലിക്ക്. കൂടെ രഘുവിന്റെ കരുതലും.

ഇവിടെ വന്നപ്പോൾ മുതൽ കയ്യിലെ പിടി വിട്ടിട്ടില്ല രഘു. വിട്ടാൽ ആരോ അവളെ തട്ടിക്കൊണ്ട് പോകും എന്ന പോലെ. ഡാൻസ് കളിക്കുമ്പോളോ ബിയർകുപ്പി ചുണ്ടോടു ചേർക്കുമ്പോളോ ഒന്നും മാന്യതയുടെ അതിർവരമ്പുകൾ ഒന്നും അവൻ ബേദിചില്ല. പകരം ഒരു നോട്ടം കൊണ്ട് പോലും ആരും അവളെ അസ്വസ്ഥമാക്കാൻ സമ്മതിക്കില്ല എന്നൊരു വാശി ഉള്ളത് പോലെ എപ്പോഴും തന്റെ അടുത്ത് തന്നെ നിർത്തി.

മിലിക്ക് അതു തികച്ചും പുതിയൊരു അനുഭവം ആയിരുന്നു. രഘു ഒട്ടും വിട്ടുകളയാൻ ആഗ്രഹിക്കാത്ത നല്ലൊരു സുഹൃത്തു ആണ് അവൾക്ക്. എങ്കിലും അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായാണ് ഒരാൾ അവളെ കെയർ ചെയ്യുന്നത്. അവൾ തെല്ലൊരു അത്ഭുതത്തോടെ രഘുവിനെ നോക്കി.

പാട്ടൊന്നു ആസ്വദിച്ചുകൊണ്ടു രഘു മിലിയെ നോക്കിയപ്പോൾ അവൾ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു.  പുരികം തേല്ലോന്ന് ഉയർത്തി താടി മുകളിലേക്ക് ആക്കി എന്താണ് എന്ന് ആംഗ്യം കാണിച്ചു അവൻ. ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

"ഭയങ്കര സൗണ്ട് ഇവിടെ... നമുക്ക് അങ്ങോട്ട് മാറി നിന്നാലോ?" അവിടുത്തെ ബഹളത്തിൽ സംസാരിക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ അവൻ മിലിയെയും കൂട്ടി പുറത്ത് കടന്നു. ഗാർഡനിലെ ഒരു ബെഞ്ചിൽ ചിരിച്ചുകൊണ്ട് അവർ ഇടം പിടിച്ചപ്പോൾ മിലി അവളുടെ ഹൈ ഹീൽ ചെരുപ്പ് അഴിച്ചു മാറ്റി..

"ഹോ.. ഇതൊന്ന് ഊരിയപ്പോൾ എന്ത് ആശ്വാസം.." ചെരുപ്പ് സൈഡിലേക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

"ഹാഡ് ഫൺ??" ചിരിച്ചുകൊണ്ട് രഘു ചോദിച്ചു.

"ഉം.. ഒരുപാട്..."

"സത്യം പറ.. ഇതിനു മുൻപ് പബ്ബിൽ വന്നിട്ടേ ഇല്ല...?" ഒരു സംശയത്തോടെ അവൻ ചോദിച്ചു.

"ഇല്ലന്നെ.. " അവൾ ഉറപ്പിച്ചു പറഞ്ഞു.

"അല്ല.. ചെന്നൈയിൽ ഒക്കെ അല്ലേ പഠിച്ചേ.. അപ്പൊ പോലും..??"

"ഇല്ലന്നെ... അന്നൊക്കെ ഇപ്പോഴത്തെ പോലെ പബ് ഒന്ന് വല്യ ട്രെൻഡിന് ഒന്നും ആയിരുന്നു എന്ന് തോന്നണില്ല... അല്ലെങ്കിൽ.. കുറച്ചൊക്കെ തല്ലുകൊള്ളിതരം ഞങ്ങളും കാണിച്ചിട്ടൊക്കെ ഉണ്ട്.."

"എന്താ?? പറ.. അന്ന് ആകാശിനെ കുറിച്ച് പറഞ്ഞു തീർന്നില്ലായിരുന്നല്ലോ... ഇപ്പൊ പറഞ്ഞോ... നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ.." രഘുവിന്റെ വാക്കുകൾ വീണ്ടും മിലിയെ ഓർമകളിലേക്ക് കൊണ്ട് പോയി

(ഫ്ലാഷ് ബാക്ക്... ആരെങ്കിലും ആ കറങ്ങുന്ന സാധനം ഒന്നുകൂടി ഓൺ ചെയൂ....)

**********************

ഡിന്നർ കഴിഞ്ഞു മെസ്സിൽ നിന്ന് കലപില പില കൂട്ടി റൂമിലേക്ക്‌ പോകുകയായിരുന്നു മിലിയും ഹണിയും ലച്ചുവും.

"എന്നും ഈ ലെമൺ റൈസും സാമ്പാർ സാദവും. എനിക്ക് മടുത്തു.. എന്തെങ്കിലും കടിച്ചു പറിച്ചിട്ട് എത്ര ദിവസം ആയി.. വീട്ടിൽ ആണെങ്കിൽ ചോറും പോർക്ക്‌ വരട്ടിയതും ആയിരിക്കും.. നിനക്ക് പഠിക്കണോ കെട്ടിച്ചു വിടാനൊന്നു പപ്പാ ചോദിച്ചപ്പോൾ അങ്ങ് കെട്ടി പോയാൽ മതിയായിരുന്നു. " ഹണി നിരാശയോടെ പറഞ്ഞു.

"നീ വിഷമിക്കാതെ.. അമ്മ തന്നയച്ച ചെമ്മീൻ അച്ചാർ എന്റെ ബാഗിൽ ഇരുപ്പുണ്ട്.. നാളെ മുതൽ നമുക്ക് അതു എടുക്കാം..." മിലി പറഞ്ഞു.

"ചെമ്മീൻ അച്ചാറോ...?!! ദുഷ്ടേ.. അത് നീ ബാഗിൽ പെറാൻ വച്ചേക്കണോടി...?? " ഹണിയുടെ മൂക്കിന്റെ തുമ്പു ചുമന്നു വന്നു.

"എന്റെ ഹണി... നീ ഒരു ദുരന്തം ആണല്ലോ... " ലച്ചു പറഞ്ഞു.

"അതെ... ഒരു ചെമ്മീൻ അച്ചാറിനു വേണ്ടി ആണ് അവളുടെ ഒരു ബിൽഡ് ആപ്പ്.." - മിലി.

"ഞാൻ അതല്ല ഉദ്ദേശിച്ചത്.. വരുമ്പോൾ തന്നെ ഹണീ നിനക്കിവളുടെ ബാഗ് തപ്പിക്കൂടായിരുന്നോ? ഞാൻ ഹണിടെ ബാഗ് ഒന്ന് തപ്പിയതാ... അതിൽ ഒരു കോപ്പും ഇല്ല..." ഇതൊക്കെ എന്ത് എന്നമട്ടിൽ ലച്ചു പറയുന്ന കേട്ടു മിലി തലയിൽ കൈ വച്ചു.

"ദേ ആർ കാളിംഗ് യൂ ത്രീ.. " തട്ടമിട്ട ഒരു പാവം പിടിച്ച പെൺകുട്ടി അവരുടെ അടുത്ത് വന്നു പറഞ്ഞു.

അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ മൂന്ന് പേരും ഒന്നിച്ചു നോക്കി.

"എടീ... മലയാളി സീനിയർ ചേച്ചിമാർ ആണ്..." ലച്ചു പതിയെ പറഞ്ഞു.

"ഈശ്വരാ... ചേട്ടൻമാരുടെ കഴിഞ്ഞു ഇനി ചേച്ചിമാരുടെ റാഗിംഗ് ആണോ??" മിലി നെഞ്ചിൽ കൈ വച്ചു.

"ബാ... പോയി നോക്കാം... വല്ല ഡാൻസും കളിക്കാൻ പറഞ്ഞാൽ ആ സാമ്പാർ സാദം മുഴുവൻ ഞാൻ അവളുമാരുടെ മേല് ശര്ധിച്ചിടും.. നോക്കിക്കോ... " മിലിയുടെയും ലച്ചുവിന്റെയും കൈ പിടിച്ചു ഹണി നേരെ ചേച്ചിമാരുടെ അടുത്തേക്ക് നടന്നു.

സ്റ്റായർകേസിൽ നിരന്നു ഇരിക്കുകയായിരുന്നു സീനിയർ ചേച്ചിമാർ..

"എന്താ ചേച്ചിമാരെ വരാൻ പറഞ്ഞേ?" വിനയം വാരി തൂവി ലച്ചു ചോദിച്ചു.

"ഗായു.. ഇവളാണോടി?" മുന്നിൽ ഇരുന്നിരുന്ന ചേച്ചി തലവെട്ടിച്ചു പിന്നിൽ ഇരുന്ന ചേച്ചിയോട് ചോദിച്ചു.

"ഇവളല്ല.. ദേ ഇവളാ പിങ്കു.." ഗായു മിലിയെ ചൂണ്ടി കാണിച്ചു പറഞ്ഞു.

"നീ ഇങ്ങോട്ട് നീങ്ങി നിന്നെടി... നിന്നെ ശരിക്കും ഒന്ന് കാണട്ടെ... വന്നിട്ട് ദിവസം അധികം ഒന്നും ആയില്ല... അപ്പോളേക്കും രക്ഷകന്മാർ നിന്റെ ചുറ്റിലും ഉണ്ട് എന്ന് കേട്ടല്ലോ...?" പിങ്കു പുച്ഛത്തോടെ മിലിയോട് ചോദിച്ചു.

"ഞങ്ങടെ തുളസിയുടെ മേൽ കൈ വച്ചിട്ട് വെറുതെ പോകാം എന്ന് തോന്നുന്നുണ്ടോ നിനക്കു?" ഗായു ചേച്ചി ഒരു ഭീഷണി..

"ഇതിൽ ഏതാടാ തുളസി ചേച്ചി...? നീ എന്തിനാ കൈ വച്ചു കൊടുത്തത്? ചുരിദാറിന് ആണോ ബ്ലൗസ്നു ആണോ?" ഹണി മിലിയുടെ ചെവിയിൽ ചോദിചത് കേട്ട് അവളുടെ കണ്ണു മിഴുഞ്ഞു.

"എടീ തുളസി ചേച്ചി അല്ല... ചേട്ടൻ... അവളോട് മറ്റേ.. ആനേടെ ചോദ്യം ചോദിച്ചില്ലേ.. ആ ചേട്ടൻ..." ലച്ചു ഹണിക്കു കാര്യം വ്യക്തമാക്കി കൊടുത്തു.

"നിങ്ങൾ ഒന്ന് മിണ്ടാട്ടിരിക്കാമോ? എന്റെ കൺസ്ട്രക്ഷൻ പോണു.." മിലി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"എന്താടീ മൂന്നും കൂടി പിറുപിറുക്കുന്നത്?" പിങ്കു ചേച്ചി ചാടി എഴുനേറ്റ് മിലിയുടെ താടിക്ക് കുത്തി പിടിച്ചു.

ബീപ് ബീപ്..

പിങ്കുന്റെ ഫോൺ അടിച്ചത് അവളുടെ ഭാഗ്യം.. അല്ലെങ്കിൽ മിലി അവളെ അടിച്ചേനെ.. ദേഹം നൊന്താൽ പെണ്ണിന് പ്രാന്താ.

പിങ്കു മിലിയെ വിട്ട് ഫോൺ എടുത്തു നോക്കി. ഗൂഢമായി ഒന്ന് ചിരിച്ചു.

"വിട്ടേക്ക് ഡീ.. ഇവളുടെ മൂന്ന് രക്ഷകൻമാരെയും തുളസീം ഗാങ്ങും 'ഹെൽ സ്റ്റേഷനിൽ' കൊണ്ട് പോയിട്ടുണ്ട്. നാളെ എന്താകുമോ ആവോ..?" അവരെ ഒരു പുച്ഛത്തോടെ നോക്കി സീനിയർ ഗാങ് പോയി.

" ഹെൽ സ്റ്റേഷനോ?? അതെന്താ?? "


(തുടരും...)


നിനക്കായ്‌ ഈ പ്രണയം (26)

നിനക്കായ്‌ ഈ പ്രണയം (26)

4.5
3423

പിങ്കു മിലിയെ വിട്ട് ഫോൺ എടുത്തു നോക്കി. ഗൂഢമായി ഒന്ന് ചിരിച്ചു. "വിട്ടേക്ക് ഡീ.. ഇവളുടെ മൂന്ന് രക്ഷകൻമാരെയും തുളസീം ഗാങ്ങും 'ഹെൽ സ്റ്റേഷനിൽ' കൊണ്ട് പോയിട്ടുണ്ട്. നാളെ എന്താകുമോ ആവോ..?" അവരെ ഒരു പുച്ഛത്തോടെ നോക്കി സീനിയർ ഗാങ് പോയി. " ഹെൽ സ്റ്റേഷനോ?? അതെന്താ?? " റൂമിലേക്ക് നടക്കുന്നതിനിടെ മിലി ചോദിച്ചു. അറിയില്ല എന്ന ഭാവത്തിൽ ലച്ചുവും ഹണിയും ചുമല് കൂച്ചി. "അതെ... ഈ സ്ഥലത്തു പണ്ട് ഒരു ട്രെയിൻ സർവീസ് സ്റ്റേഷൻ തുടങ്ങാൻ പരിപാടി ഉണ്ടായിരുന്നു. പണി തുടങ്ങി കുറച്ചു കാലം കഴിഞ്ഞു എന്തോ പ്രശ്നം ഒക്കെ വന്നു അത്‌ ഉപേക്ഷിച്ചു. പിന്നെ ആണ് ഇവിടെ കോളേജ് വന്നത്..