നിരഞ്ജൻറെ സ്വന്തം പാറു Chapter 08
“എനിക്ക് അറിയാമായിരുന്നു ഭാരതി മോളെ വിട്ടു കളയില്ല എന്ന്. ഞാൻ ഒരുപാട് അന്വേഷിച്ചു. പക്ഷേ എവിടെയും നിങ്ങളെ കണ്ടെത്താൻ സാധിച്ചില്ല.”
നന്ദൻ പറയുന്നത് കേട്ട് പാറുവും ഭാരതീയും മുഖത്തോടു മുഖം നോക്കി അതിശയത്തോടെ നിന്നു.
സുധ എന്തെങ്കിലുമൊക്കെ പറയും എന്ന് അറിയാമായിരുന്നെങ്കിലും ഇങ്ങനെയൊക്കെ നന്ദനോട് പറയുമെന്ന് അവർ ഓർത്തില്ല.
എല്ലാം പാറുവിൻറെ തെറ്റാണെന്ന് പറഞ്ഞത് ഭാരതീക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.
നന്ദന് ആരുടെ മുഖത്ത് നീരസം കാണാമായിരുന്നു.
താൻ അറിഞ്ഞതൊന്നുമല്ല സത്യങ്ങളെന്ന് നന്ദന് അവരുടെ മുഖഭാവത്തിൽ നിന്നു തന്നെ മനസ്സിലായി.
എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വേണ്ടിയാണ് തനിക്കറിയാവുന്ന അതെല്ലാം ആദ്യം തന്നെ പറഞ്ഞത്.
പാറു ഒന്നും തന്നെ പറഞ്ഞില്ല.
എന്നാൽ ഭാരതിക്ക് അങ്ങനെ ഇരിക്കാൻ സാധിച്ചില്ല. അവർ പറഞ്ഞു തുടങ്ങി.
“അമ്പലത്തിൽ പോയ പാറുവിനെ കാണാതായതും, പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും, സുധയോടും മക്കളോടും അന്വേഷിക്കാൻ കേണപേക്ഷിച്ചിട്ടും അവർ സഹായിക്കാതിരുന്നതും, തിരിച്ചുവന്ന പാറുവിനെയും തന്നെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതും, ഇറങ്ങി പോയില്ലെങ്കിൽ ഞങ്ങളെ കൊന്ന് പുഴയിൽ താഴ്ത്തും”
എന്ന് പറഞ്ഞതും എല്ലാം കേട്ട് നന്ദൻ വല്ലാതെ ഇരുന്നു പോയി.
പാറു ഒന്നും മിണ്ടാതെ അച്ഛനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
നന്ദൻറെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു കാണാമായിരുന്നു.
തൻറെ മകളെ ഇറക്കിവിട്ടതും പോരാതെ അവൾ ഒളിച്ചോടി പോയതാണെന്നും അമ്മയുടെ സ്വഭാവദൂഷ്യം മകൾ കാണിച്ചത് ആണെന്നും നാട്ടിൽ എല്ലാവരോടും പറഞ്ഞു നടന്നു.
തന്നെയും അത് പറഞ്ഞു ധരിപ്പിക്കാൻ ഒരുപരിധി വരെ അവർക്ക് സാധിച്ചു.
തന്നെ തൻറെ മക്കളിൽ നിന്നും അകറ്റി.
ഇപ്പോൾ ബിസിനസ് മുഴുവനും അവരുടെ പേരിൽ ആക്കാൻ ഉള്ള തത്രപ്പാടിലാണ് സുധയും മകളും.
മനസ്സിലൂടെ ഒത്തിരി കാര്യങ്ങൾ ചിന്തിക്കുന്നതിന് ഇടയിൽ പെട്ടെന്ന് നന്ദൻ ചോദിച്ചു.
“മോളുടെ ഈ കൊച്ചിൻറെ അച്ഛൻ???”
പെട്ടന്നുള്ള നന്ദൻറെ ചോദ്യത്തിനുത്തരമായി പാറു എന്തോ തുടങ്ങും മുൻപ് ഭാരതി പറഞ്ഞു.
“അന്ന് മോൾക്ക് ഒരു ആക്സിഡൻറ് ഉണ്ടായി. അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയ ആ മോൻ ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടത് അറിഞ്ഞ ശേഷം പാറുവിനെ പിന്നീട് സ്വീകരിച്ചത്.”
അത് കൂടി കേട്ടതോടെ നന്ദൻ എല്ലാം ബോധ്യമായ പോലെയായി.
അവർ പറഞ്ഞത് വിശ്വസിച്ചു.
“എന്നിട്ട് മോൻ എവിടെ? ഇത്രനേരം ആയും വന്നില്ലേ?”
ഇതുകേട്ട് പാറു പറഞ്ഞു.
“ഇല്ല അച്ഛാ... ബോംബെയിൽ ബിസിനസ് ആണ്. ഇനി പ്രസവസമയത്തോടുക്കുമ്പോഴാണ് എത്തുകയുള്ളൂ.”
“ഞാൻ ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുക ആണ്.”
എല്ലാം കേട്ട് നന്ദൻ പുഞ്ചിരിയോടെ അവിടെ തന്നെ ഇരുന്നു.
ഭാരതി രണ്ടുപേരെയും ഭക്ഷണത്തിനായി ക്ഷണിച്ചു.
അന്തരീക്ഷത്തിന് ഒരു ആയവുവരാനാണ് അവർ അങ്ങനെ പറഞ്ഞത്.
അത് കേട്ട് നന്ദൻ പാറുവിനോട് പറഞ്ഞു.
“മോളു വായോ...”
അവളെ തൻറെ സ്വന്തം നെഞ്ചോട് ചേർത്ത് പതിയെ തലോടിക്കൊണ്ടിരുന്നു.
“മോൾക്ക് ഇത് എത്രാമത്തെ മാസമാണ്?”
“ഏഴാം മാസമാണ് അച്ഛാ...”
അതുകേട്ട് നന്ദൻ ഒന്നു മൂളി.
എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടുകയായിരുന്നു നന്ദൻ അപ്പോൾ.
ഭാരതി വിളിച്ചപ്പോൾ രണ്ടുപേരും ഭക്ഷണം കഴിക്കാനായി പോയി.
തനിക്കിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും മേശമേൽ കണ്ടാൽ നന്ദന് വല്ലാത്ത സങ്കടവും സന്തോഷവും ഉണ്ടായി. അയാൾ സന്തോഷത്തോടെ എല്ലാം ആസ്വദിച്ചു കഴിച്ചു.
തൻറെ വിയർപ്പിൻറെ അംശം അച്ഛൻ കഴിക്കുന്നത് കണ്ടു പാറുവിനെ വല്ലാത്ത സന്തോഷം തോന്നി.
ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം നന്ദൻ പറഞ്ഞു.
“നിങ്ങൾ അവിടം വിട്ടു പോന്നതിനു ശേഷം ഇത്ര രുചിയുള്ള ഭക്ഷണവും അവിടെ കിട്ടിയിട്ടില്ല കേട്ടോ.”
അതുകേട്ട് ഭാരതി പറഞ്ഞു.
“കണ്ണുള്ളപ്പോൾ ആർക്കും അതിൻറെ വില അറിയില്ല, അത് നഷ്ടപ്പെടുമ്പോഴാണ് എല്ലാവരും അതിൻറെ വില തിരിച്ചറിയുന്നത്.”
“ശരിയാണ് ഭാരതി താൻ പറഞ്ഞത്. എനിക്ക് എല്ലാം നഷ്ടമായത് എൻറെ തന്നെ കഴിവുകേടാണ്. ഏത് നശിച്ച സമയത്താണ് എൻറെ ശ്രദ്ധ എൻറെ കുടുംബത്തിൽ നിന്നും സുധയിലേക്ക് മാറിയോ, അപ്പോൾ തൊട്ടു എൻറെ നാശം തുടങ്ങി.”
“ഏറ്റവും സന്തോഷകരമായ എൻറെ കുടുംബവും എനിക്ക് നഷ്ടമായി. എല്ലാം എൻറെ തെറ്റ് തന്നെയാണ്.”
അതും പറഞ്ഞ് നന്ദൻ പാറുവിനോട് പറഞ്ഞു.
“ഞാൻ നാളെ കാലത്ത് തിരിച്ചു പോകും. മോളെ കൊണ്ടു പോകാൻ പറ്റിയ അവസ്ഥയല്ല എനിക്ക്. ഞാൻ മോളെ കൊണ്ടു പോയി ആ കാപാലികരുടെ ഇടയിൽ ഇടാൻ ഇനി എനിക്ക് മനസ്സില്ല.”
“അവരെ ഈസിയായി കൈകാര്യം ചെയ്യാനും പറ്റില്ല. എല്ലാം ശരിയാക്കാൻ എനിക്ക് കുറച്ചു സമയം വേണം. എല്ലാം മോനെയും എനിക്ക് കാണണം. എല്ലാം ശരിയാക്കി എത്രയും പെട്ടന്ന് ഞാൻ നിങ്ങളെ വീട്ടിലോട്ട് തിരിച്ചു കൊണ്ടുപോകാം.”
“അടുത്ത പ്രാവശ്യം ഞാൻ ഇവിടേയ്ക്ക് വരുന്നതിനു മുൻപ് അറിയിക്കാം. മോളുടെ delivery date ആകുമ്പോൾ അറിയിക്കണം. അച്ഛൻ വരാം. പിന്നെ പൈസ ആവശ്യമുണ്ടെങ്കിലും അറിയിക്കണം.”
“ഇടയ്ക്ക് ഭാരതിയുടെ നമ്പറിൽ വിളിക്കാം. അവർ അറിയേണ്ട മോളുമായി ഞാൻ കോൺടാക്ട് ഉണ്ടെന്ന്. എന്തും ചെയ്യാൻ മടിക്കാത്തവരാണ്. അവർ അടങ്ങിയിരിക്കുന്നത് മോളെ എന്ന threat ഇല്ലാത്തതുകൊണ്ടാണ്.”
“പിന്നെ ഒന്നുകൂടി. ഞാൻ എല്ലാം മോളുടെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത്. അതിൻറെ ഒറിജിനൽ will ഞാൻ എത്രയും പെട്ടെന്ന് ഇവിടെ മോളുടെ കൈയ്യിൽ എത്തിക്കാൻ നോക്കാം.”
“പിന്നെ എനിക്ക് എന്ത് സംഭവിച്ചാലും എൻറെ പാറു സേഫ് ആണ്.”
“എനിക്ക് സ്വത്ത് ഒന്നും വേണ്ട. എല്ലാം അവർ എടുത്തോട്ടെ. അതൊക്കെ അവർക്ക് കൊടുത്ത ശേഷം അച്ഛൻ ഇങ്ങുപോരെ. ഞാൻ നോക്കിക്കൊള്ളാം. നമുക്കവിടെ സന്തോഷമായി ജീവിക്കാം. “
“സ്വത്തിന് വേണ്ടിയാണ് സുധാമ്മയും ചേട്ടന്മാരും എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നത്.”
അത് കേട്ട് ചിരിച്ചു കൊണ്ട് എന്നാൽ ഉറച്ച ശബ്ദത്തിൽ നന്ദൻ പറഞ്ഞു.
“പറ്റില്ല... എൻറെ എല്ലാ സമ്പാദ്യത്തിനും ഒരേ ഒരു അവകാശി മാത്രമേ ഉള്ളൂ. അത് എൻറെ മോളാണ്. പിന്നെ അവളുടെ ഭർത്താവും കുട്ടികളും. ഞാൻ അത് വേറെ ആരെയും അനുഭവിക്കാൻ സമ്മതിക്കില്ല.”
പിന്നെ അതിനെ പറ്റി ഒന്നും തന്നെ ആരും സംസാരിച്ചില്ല. പിന്നെയും കുറെ നേരം അവിടെ ഇരുന്നു മൂന്നുപേരും സംസാരിച്ചു, പിന്നെ പോയി കിടന്നു.
കാലത്ത് ഭാരതി ഉണ്ടാക്കിയ ബ്രേക്ഫാസ്റ്റ് കഴിച്ചു. പാറു ഇറങ്ങി.
അവളെ കൊണ്ട് പോകാൻ വന്ന കാറിൽ തന്നെയാണ് നന്ദനും ടൗണിൽ ഇറങ്ങാം എന്നും പറഞ്ഞു പുറപ്പെട്ടത്.
ടൗണിലെത്തി നന്ദൻ ഇറങ്ങി അവളുടെ തലയിൽ തഴുകി, നെറ്റിയിൽ ഒരു മുത്തം നൽകിയാണ് അയാൾ തിരിച്ചു പോയത്.
പിന്നെ തിരിഞ്ഞു നോക്കാതെ നടന്നു. കുറച്ചു നേരം അത് നോക്കി നിന്ന ശേഷം പാറു തിരിച്ച് കാറിൽ കയറി ഓഫീസിൽ പോയി.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
നാട്ടിലെത്തിയ നന്ദൻ എയർപോർട്ടിൽ നിന്നും നേരെ പോയത് തൻറെ കൂട്ടുകാരനായ അഡ്വക്കേറ്റ് ശശാങ്കൻറെടുത്താണ്.
അയാളുടെ ഓഫീസിൽ ചെന്നപ്പോൾ ശശാങ്കൻ ഒരു clientൻറെ കൂടെ മീറ്റിങ്ങിൽ ആയിരുന്നു.
ഏകദേശം അരമണിക്കൂറിനു ശേഷം മീറ്റിംഗ് കഴിഞ്ഞു പുറത്തു വന്ന ശശാങ്കൻ ചോദിച്ചു.
“താനെന്താടോ പതിവില്ലാതെ എൻറെ ഓഫീസിൽ?”
അതുകേട്ട് നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു.
“തന്നെ കാണാൻ വേണ്ടി തന്നെ വന്നതാണ്. എനിക്ക് തൻറെ ഒരു ഹെൽപ്പ് വേണം. വിശ്വസിച്ചു സംസാരിക്കാൻ എനിക്ക് അധികം ആരുമില്ലെന്ന് തനിക്ക് അറിയാവുന്നതല്ലേ?”
അവൻറെ സംസാരത്തിൽ നിന്നും തന്നെ കാര്യം അല്പം സീരിയസ് ആണെന്ന് ശശാങ്കന് മനസ്സിലായി. ആയാൽ നന്ദനെ തൻറെ പ്രൈവറ്റ് റൂമിലേക്ക് കൊണ്ടുപോയി.
“ഇനി പറയൂ... എന്താണ് തൻറെ പ്രോബ്ലം?”
എങ്ങനെ തുടങ്ങണം എന്നറിയാതെ നന്ദൻ ഒന്നു ശങ്കിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
മദ്രസയിൽ വെച്ച് പാറുവിനെ കണ്ടതും, അവളിൽ നിന്ന് അറിഞ്ഞതും എല്ലാം വളരെ വ്യക്തമായി തന്നെ തൻറെ സുഹൃത്തിനോട് പറഞ്ഞു.
പാറുവിനെ ശശാങ്കനും നന്നായി അറിയാം. അവൾ പറഞ്ഞതെല്ലാം സത്യം ആകാനാണ് സാധ്യത എന്നും അയാൾ പറഞ്ഞു.
എന്നാലും വക്കീലായതുകൊണ്ടു തന്നെ സത്യാവസ്ഥ ഒന്നു കൂടി ഉറപ്പിക്കാൻ വേണ്ടി അവർ പറഞ്ഞ പോലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരു പിസിയെ വിളിച്ച് അന്വേഷിച്ചു.
അയാളിൽനിന്നും പാറുവും ഭാരതിയും കൂടി പറഞ്ഞതെല്ലാം ശരിയാണെന്ന് അറിഞ്ഞു.
എല്ലാം കേട്ട ശേഷം ശശാങ്കൻ നന്ദനോട് ചോദിച്ചു.
“ഇനി എന്താണ് നിൻറെ പ്ലാൻ? ഇപ്പോൾ കാര്യങ്ങൾ എല്ലാം വളരെ ക്ലിയർ ആണ്. നിൻറെ ബിസിനസ്സും സ്വത്തും ആണ് സുധയുടെയും മക്കളുടെയും ഉന്നം.”
എന്തോ ആലോചിച്ചുറപ്പിച്ച പോലെ നന്ദൻ തലകുലുക്കി എല്ലാം സമ്മതിച്ചു.
“ഇനി എന്താണ്?”
ശശാങ്കൻ ഒന്നുകൂടി ചോദിച്ചു.
അല്പസമയത്തെ ആലോചനയ്ക്ക് ശേഷം നന്ദൻ പറഞ്ഞു തുടങ്ങി.
“എതിർത്തു നിൽക്കാൻ പണ്ടത്തെപ്പോലെ പറ്റുകയില്ല. എനിക്ക് പ്രായമായി വരുന്നു അവരാണെങ്കിൽ ചെറുപ്പവും. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു. എനിക്ക് നിൻറെ അഭിപ്രായവും സഹായവും ആവശ്യമാണ്. അതിനാണ് ഞാൻ എയർപോർട്ടിൽ നിന്നും നേരെ നിന്നെ കാണാൻ വന്നത്.”
എന്താണെന്ന് രീതിയിൽ ശശാങ്കൻ നന്ദനെ തന്നെ നോക്കി ഇരുന്നു.
“എനിക്ക് എൻറെ WILL എഴുതണം. എൻറെ കാലശേഷം എൻറെ എല്ലാ സ്വത്തും മോൾക്ക് തന്നെ കിട്ടണം.”
അതുകേട്ട് ശശാങ്കൻ കുറച്ചു നേരം ഒന്നും പറയാതെ ആലോചിച്ചിരുന്നു.
പിന്നെ പറഞ്ഞു.
“സുധയെ നീ legal ആയി തന്നെ വിവാഹം കഴിച്ചതാണ്. അതുകൊണ്ട് അവർക്ക് ജീവിക്കാൻ ഒരു വീടും മാസം ഒരു നിശ്ചിത തുകയും നൽകണം എന്നതാണ് എൻറെ അഭിപ്രായം. നിൻറെ കാലശേഷം പാറു അത് ഏറ്റെടുക്കുകയും വേണം. സൂര്യനേയും കിരണിനേയും ഇനി നീ നോക്കേണ്ട ആവശ്യമില്ല.”
“പാറു ഗർഭിണിയാണ് എന്നല്ലേ പറഞ്ഞത്? അതുകൊണ്ടു തന്നെ പാറുവിനെ പോലെ തന്നെ അവളുടെ ഭര്ത്താവിനും മക്കൾക്കും ഇതിൽ അവകാശം വയ്ക്കണം.
അങ്ങനെയാകുമ്പോൾ പാറുവിനെ ഇല്ലാതാക്കാൻ നോക്കിയാലും അതുകൊണ്ട് സുധയ്ക്ക് ഒന്നും നേടിയെടുക്കാൻ ആകില്ല.”
ശശാങ്കൻ പറയുന്നതെല്ലാം നന്ദൻ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.
പിന്നെ പറഞ്ഞു.
“നീ പറഞ്ഞതെല്ലാം ഞാൻ സമ്മതിക്കുന്നു. നീ എങ്ങനെയാണെന്ന് വെച്ചാൽ എല്ലാം ചെയ്യണം. പക്ഷേ എല്ലാം വേഗം വേണം. എന്തോ എൻറെ മനസ്സ് പറയുന്നു അരുതാത്തതെന്തോ നടക്കാൻ പോകുന്നു എന്ന്. എനിക്ക് എന്തു പറ്റിയാലും സാരമില്ല. എൻറെ പാറു... “
എന്തോ പറയാൻ വന്ന നന്ദൻ പകുതിക്ക് നിർത്തി.
അത് കണ്ട് ശശാങ്കൻ പറഞ്ഞു.
“ഇത് ഞാൻ നാളെ തന്നെ ശരിയാക്കാം. പിന്നെ താൻ മനസ്സ് വിഷമിപ്പിക്കേണ്ട. ഒന്ന് സൂക്ഷിച്ചോളൂ. ഒരു കാരണവശാലും താൻ എല്ലാം അറിഞ്ഞു എന്നകാര്യം അവരറിയണ്ട. അറിഞ്ഞാൽ അവർ എന്തു ചെയ്യും. ചിലപ്പോൾ മോളെ... അല്ലെങ്കിൽ തന്നെ തന്നെ. അതുകൊണ്ട് നോർമലായി തന്നെ behave ചെയ്യണം. അവർക്ക് ഒരു സംശയവും വരുത്താതെ വേണം ഇനിയുള്ള നമ്മുടെ ഓരോ സ്റ്റെപ്പും.”
എല്ലാം കേട്ട് നന്ദൻ തലകുലുക്കി സമ്മതിച്ചു.
എന്തൊക്കെയായാലും തൻറെ മക്കൾക്ക് ഉള്ളത് ആർക്കും കൊടുക്കില്ല എന്ന് വാശി അവൻറെ മനസ്സിൽ ഉണ്ടായിരുന്നു.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സുധയും സൂര്യനും കിരണും വീട്ടിൽ ഉണ്ടായിരുന്നു.
ഒന്നും സംഭവിക്കാത്തതുപോലെ ആക്ട് ചെയ്യാൻ നന്ദൻ തൻറെ കഴിവിൻറെ പരമാവധി പരിശ്രമിച്ചു. എന്നാലും പലപ്പോഴും പാറുവിനെ അടിച്ചു പുറത്താക്കിയത് ഓർമ്മ വരുമ്പോൾ എല്ലാ ക്ഷമയും നശിക്കും.
അറ്റ്ലീസ്റ്റ് WILL ശരിയാകുന്നതുവരെ ഇങ്ങനെ പോട്ടെ. ഒരു പഴുതും ഇല്ലാതെ എല്ലാം ശരിയാക്കാൻ ആയിരുന്നു നന്ദൻറെ തീരുമാനം.
സൂര്യനും കിരണും ചെറുപ്പമാണ്. ശക്തി കൊണ്ട് തനിക്ക് വരെ എതിർത്തു നിൽക്കാൻ ആകില്ല എന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാം സൂക്ഷിച്ചു ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ ശശാങ്കൻ നന്ദനെ വിളിച്ചു.
നന്ദൻ ശശാങ്കൻറെ ഓഫീസിൽ എത്തി.
കഴിഞ്ഞ ദിവസം പറഞ്ഞപ്രകാരം എല്ലാം തന്നെ നന്നായി ശശാങ്കൻ ചെയ്തിരുന്നു.
നന്ദൻറെ സിഗ്നേച്ചർ വാങ്ങിയ ശേഷം ബാക്കി procedures നടത്താനായി രണ്ട് ദിവസം എടുക്കും എന്ന് ശശാങ്കൻ നന്ദനെ അറിയിച്ചു.
എല്ലാം കഴിഞ്ഞ് നന്ദൻ ശശാങ്കൻറെ ഓഫീസിൽ നിന്നും പുറത്തിറങ്ങി.
നന്ദൻ തൻറെ കാറിലേക്ക് നടക്കുമ്പോൾ പുറത്ത് കിരൺ നിൽക്കുന്നുണ്ടായിരുന്നു.
അവൻ അവൻറെ ഒരു ഫ്രണ്ടിൻറെ കൂടെ വന്നതായിരുന്നു.
നന്ദൻ കിരണിനെ കണ്ടില്ല. കാറെടുത്ത് പോയി.
കിരൺ മെല്ലെ ശശാങ്കൻറെ ഓഫീസിലെ സെക്യൂരിറ്റിയോട് ചോദിച്ചു.
“ഇപ്പോൾ തന്നെ കാറിൽ പോയ ആൾ എന്തിനാണ് വന്നത്?”
അവൻറെ ചോദ്യം കേട്ട് സെക്യൂരിറ്റി അവനോട് പറഞ്ഞു.
“അത് നമ്മുടെ നന്ദൻ സാർ ആണ്. ശശാങ്കൻ സാറിൻറെ ചങ്ങാതിയാണ്. കേസ് ഒന്നുമല്ല. ഇടയ്ക്കൊക്കെ സാറിനെ കാണാൻ ആയി വരാറുണ്ട്. മോൻ അറിയുമോ നന്ദൻ സാറിനെ?”
അയാൾക്ക് കിരണിനോട് ചോദിച്ചു.
കിരൺ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
“കണ്ടിട്ടുണ്ട്... നളിനി ഗ്രൂപ്പിൻറെ ഓണർ അല്ലേ?”
“അതു തന്നെ മോനെ... നല്ല മനുഷ്യനാണ്.”
അയാളെ കൂടുതൽ പറയാൻ അനുവദിക്കാതെ കിരൺ അവിടെനിന്ന് പോന്നു.
സംശയിതക്കതായി ഒന്നും ഇല്ലെങ്കിലും മനസ്സിൽ ഒരു അപായമണി അടിക്കും പോലെ അവനു തോന്നി.
വെറുതെ ചിന്തിച്ചു കാട് കയറുകയാണ് എന്ന് അവൻ മനസ്സിൽ പറഞ്ഞു.
എന്നാലും അമ്മയോടും ചേട്ടനോടും പറയാൻ തന്നെ അവൻ തീരുമാനിച്ചു.