Aksharathalukal

അർജുന്റെ ആരതി - 30

ഭാഗം - 30
അർജുന്റെ ആരതി

 

ആദിലിന്റെ എടുത്തുചാടിയുള്ള പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കി. എങ്കിലും വിവാഹലോചനയുമായി മുന്നോട്ട് പോകാൻ തന്നെ വീട്ടുക്കാർ തീരുമാനിച്ചു.

 

കുറച്ചു മണിക്കൂറുകൾക്ക് മുൻപ്...

 

ആരതി വീട്ടിലേക്കുള്ള ബസ് കാത്തുനിൽപ്പായിരുന്നു. ആദ്യം വന്ന ബസിൽ കാൽക്കുത്താൻ ഇടമില്ല. തിക്കിലും തിരക്കിലും കയറാൻ അവൾക്ക്‌ താല്പര്യമില്ലായിരുന്നു. തൊട്ടുമുന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനെ അവഗണിച്ചവൾ നിന്നു.

 

"ബസ് വന്നത് കണ്ടില്ലേ? നീയതിൽ കയറാത്തത് എന്താ ആരതി ? "അതുവഴി വന്ന സുമേഷ് ചോദിച്ചു.

 

"ഭയങ്കര തിരക്ക്." അവൾ പറഞ്ഞു.

 

"ശ്ശോ... രണ്ട് സ്റ്റോപ്പ്‌ കൂടി കഴിയുമ്പോൾ തിരക്ക് കുറയുമായിരുന്നു. ഇനി ഇപ്പോഴെങ്ങും അടുത്ത ബസില്ല." അവൻ നിസ്സഹായതയോടെ പറഞ്ഞു.

 

"വരുമ്പോൾ വരട്ടെ എനിക്ക് അത്യാവശ്യമൊന്നുമില്ല." അവൾ പറഞ്ഞു.

 

അവളുടെ മറുപടി കേട്ടതും അവൻ അന്തിച്ചു പോയി. ഇവൾക്കിത് എന്ത്പറ്റി?

 

അധികം നിന്ന് മുഷിപ്പിക്കണ്ട എന്ന് കരുതി അവൻ പോകാനൊരുങ്ങി.

 

"നീ പോകുവാണോ ബസ് വരുന്നത് വരേ എനിക്കൊരു കമ്പനി താടാ. " അവൻ അലോഹ്യം തോന്നാത്ത വിധം അവൾ ചോദിച്ചു.

 

"പിന്നെന്താ? ഞാൻ നിൽക്കാം." ആരതിയുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ടിട്ട് അവനെന്തോ പന്തിക്കേട് തോന്നി.

 

ആകാശത്ത് മഴക്കാറും കോളും കടന്നുകൂടി. വളരെ മോശപെട്ട അന്തരീക്ഷം, വീശിയടിക്കുന്ന തണുത്ത കാറ്റിലും അവൾ വിയർത്ത് തുടങ്ങി.

 

"എന്താ ആരതി? സുഖമില്ലേ!" അവൻ ചോദിച്ചു.

 

ഹേയ് പ്രേത്യേകിച്ചു ഒന്നുമില്ല... നിനക്ക് ഓർമ്മയുണ്ടോ? നമ്മളൊക്കെ ഒന്നിച്ചുണ്ടായിരുന്ന പഴയയൊരു മീനമാസത്തിലെ കാലം തെറ്റിയ മഴക്കാലം.

 

പഴയ ഓർമ്മകളിലേക്ക് അവന്റെ മനസ്സ് പാഞ്ഞടുക്കുന്നതിന് മുൻപേ വലിയ ശബ്ദത്തോട് കൂടി ഇടി മുഴങ്ങി തുടങ്ങി.

 

അവൻ ആരതിയേ നോക്കി ചെറിയൊരു സഹതാപ ചിരി നൽകി.

 

ബസ് വന്നതും സുമേഷിനെയൊന്ന് നോക്കിയ ശേഷം അവൾ ബസിലേക്ക് കയറി പോയി.

 

മഴചാറ്റൽ വന്നു കവിളിൽ തൊട്ടതും ആരതി വിൻഡോ ഷട്ടർ വലിച്ചിട്ടു. ബസിലാകെ ഇരുട്ട് നിറഞ്ഞു തുടങ്ങി, ആരതിക്ക് ആകെയൊരു അസ്വസ്ഥത അനുഭവപ്പെട്ടു.

 

ആരൂ... ആരൂ... ആരൂവെന്ന, ദിയയുടെ വിളി അവളുടെ ചെവിയിൽ മുഴങ്ങി കേൾക്കുന്ന പോലെ! അവൾ ചെവി പൊത്തിപിടിച്ച് ബാഗിന് മുകളിൽ കമിഴ്ന്നു കിടന്നു.

 

തൃക്കര തൃക്കര ഇറങ്ങാനുള്ളവർ വേഗം വാ, വേഗം വാ.

 

സ്റ്റോപ്പെത്തിയതും അവൾ ബസിൽ നിന്ന് ചാടിയിറങ്ങി.

 

ആരൂ, മഴ കൊള്ളാതേ കുട പിടിക്ക് പെണ്ണേ. പനി പിടിച്ചു കിടന്നാൽ അറിയാല്ലോ? പിന്നെ എന്നെ കാണാൻ നിനക്ക് പറ്റില്ല കേട്ടോ?

 

പഴയ ഓർമ്മയിൽ ആരതി ബാഗിൽ നിന്ന് കുടയെടുത്ത് വേഗം നിവർത്തി പിടിച്ചു മുന്നോട്ടു നടന്നു. ഒന്നിച്ചു നടന്നിരുന്ന കുടകീഴിൽ താനിന്ന് ഒറ്റയ്ക്കായി പോയതിന്റെ വേദന അവളിൽ വന്ന് നിറയാൻ തുടങ്ങി.

 

മനസ്സിനുള്ളിലെ വിയർപ്പുമുട്ടലുകളാണ് ചില അസ്വസ്ഥതകൾക്ക് കാരണമെന്ന് അവൾക്ക്‌ തോന്നി തുടങ്ങി.

 

തങ്ങൾ അവസാനമായി ഒരുമിച്ച് മഴ നനഞ്ഞു ആർത്തുല്ലസിച്ച ദിവസം അവളുടെയുള്ളിൽ തെളിഞ്ഞു വന്നു.

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

സ്കൂൾ വിടാനുള്ള കൂട്ടമണിയടിച്ചതും കുട്ടികളെല്ലാം ക്ലാസ്സ്‌ ഇറക്കിമറിച്ചു കൂട്ടത്തോടെ പുറത്തേക്ക് പോയി.

 

സ്കൂൾ ബസിൽ പോകാനുള്ള ലാസ്റ്റ് ട്രിപ്പേഴ്സ് മാത്രം അവിടെ ചടഞ്ഞിരുന്നു.  തിരക്കൊഴിഞ്ഞ ശേഷം അവർ സ്കൂൾ ഗ്രൗണ്ടിലേ ഏതെങ്കിലും തണൽ മരത്തിന്റെയടിയിൽ അഭയം കണ്ടെത്തും. അതാണ് പതിവ്... ആക്കൂട്ടത്തിൽപെട്ട

 

മൂവരായിരുന്നു ആരതിയും ദിയയും പൂജയും.

 

ദിയ പതിവ് സങ്കേതത്തിലും, ആരതിയിന്ന് പൂജയുടെ കൂടേ അവളുടെ കേന്ദ്രത്തിലും ചേക്കേറി.

 

"ഇന്ന് മഴപെയ്യും. " ആരതിയോടായി പൂജ പറഞ്ഞു.

 

"പെയ്യട്ടെ... നല്ല രസമാണ് മഴയത്ത് നനഞ്ഞു കുളിച്ചു വീട്ടിൽ ചെന്നുകയറി അമ്മയുടെ വായിലിരിക്കുന്നത് കേൾക്കാൻ." ആരതി പറഞ്ഞു.

 

പൂജ ചിരിച്ചു.

 

"നിനക്കൊരു ദിവസം പോലും അമ്മയുടെ  വായിലിരിക്കുന്നത് കേട്ടില്ലേ തൃപ്‌തി വരില്ലേ, ആരതി ?"

 

"ഇനിയത് മാറ്റാനാവില്ല, എനിക്കത് ശീലമായി പോയി. അമ്മയുടെ തിരുവായിൽ എന്തേലുമൊന്നും കേൾക്കാത്ത ദിവസം എന്റെ ഓർമ്മയിൽ എവിടെയുമില്ല പൂജ മോളേ. നിനക്ക് ഞങ്ങളുടെ കൂടേ കോച്ചിംഗ് വന്നൂടെ? ഇതൊക്കെ പകർത്തി എഴുതുന്ന സമയം കൊണ്ട് വല്ലതും പഠിച്ചെടുക്കാം."ആരതി പറഞ്ഞു.

 

"ആഗ്രഹമില്ലാഞ്ഞിട്ടല്ല ആരതി, പൈസ വേണ്ടേ. എനിക്ക് കോച്ചിംഗ് പോകണമെന്ന് പറഞ്ഞാൽ അച്ഛൻ ഏത് വിധേനയും പണം കണ്ടെത്തും. എന്തിനാ വെറുതെ അച്ഛനെ വിഷമിപ്പിക്കുന്നത്. ആ പൈസയുണ്ടെങ്കിൽ ഞങ്ങളുടെ വീട്ടിലേ നൂറായിരം കാര്യങ്ങൾ നടക്കും. "പൂജ പറഞ്ഞു.

 

ആരതി പൂജയുടെ കൈകൾ കൂട്ടിപിടിച്ചു. ഒരുപാട് ജോലികൾ ചെയ്തവളുടെ കൈക്ക് തഴമ്പ് വന്നിരിക്കുന്നു.

 

"നിന്റെ കൈ പോലെ സോഫ്റ്റല്ല അല്ലേ എന്റെ കൈ..." പൂജ ചോദിച്ചു.

 

ആരതി അതിന് മറുപടിയായി അവളെ നോക്കി ചിരിച്ചു.

 

"ഇത്രയും ബ്രില്ല്യന്റെയായ നീ കോച്ചിംഗിന് വരാത്തതിൽ എനിക്ക് ശരിക്കും വിഷമമുണ്ട്." അവൾ പറഞ്ഞു.

 

"അത് സാരമില്ല ആരതി. നിന്നെ കൊണ്ടു പറ്റുന്ന പോലെ നീയെന്നെ സഹായിക്കുന്നുണ്ടല്ലോ അതുമതി. നീ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടറാവണം. എനിക്ക് പറയാല്ലോ! 'ഡോക്ടർ ആരതി' എന്റെ ഫ്രണ്ടാണെന്ന്."

 

"അത് നടക്കില്ലെടി, ഞങ്ങൾ എഞ്ചിനീയറിങ് പോകുവാനാണ് പ്ലാൻ ചെയ്‌തിരിക്കുന്നത് ." ആരതി ആ വല്യ രഹസ്യം പൂജയോട് പങ്കുവെച്ചു.

 

വീട്ടിലേക്ക് പോകുന്ന വഴി യാദൃച്ഛികമായി ആരതിയേ കണ്ടപ്പോൾ സുമേഷ് അവളുടെ അടുത്തേക്ക് വന്നു.

 

"ആരതി, നിന്റെ സസ്‌പെൻഷൻ കഴിഞ്ഞോ?"അവൻ ആകാംക്ഷയോടെ ചോദിച്ചു.

 

"ഓ " ഇനിയിതറിയാൻ ഈ ക്യാമ്പസിലാരും ബാക്കിയില്ല അല്ലേ! അവളോർത്തു.

 

ഒന്നും പറയണ്ടഡാ ഒരബദ്ധം പറ്റി പോയി. ഒരവസ്ഥ വന്നപ്പോൾ ആരും കൂടേ നിന്നില്ല. നിന്നെ പോലുള്ളവരൊന്നും ഇപ്പോൾ ഞങ്ങളുടെ ക്ലാസ്സിലില്ല അല്ലേ പൂജേ.

 

"ഊതിയാതാണോ? അതോ കാര്യമായിട്ടാണോ." അവൻ ചോദിച്ചു.

 

"കാര്യമായിട്ട് പറഞ്ഞതാ. ഒരു പ്രശ്നം വന്നപ്പോൾ ഉള്ളതിൽ പങ്കുകൊള്ളാൻ ഒറ്റഒരെണ്ണം വന്നില്ല. ആകെയുള്ളത് ഈ പൂജയും ദിയയുമാണ്. അവർക്കും വയറ് നിറയേ കിട്ടി."

 

"സന്തോഷമായില്ലേടി പൂജ മോളേ..." ആരതി  ചോദിച്ചു.

 

തൃപ്തിയായിയെന്ന് അവൾ ഭാവിച്ചു.

 

"നിനക്ക് വല്ല കാര്യമുണ്ടായിരുന്നോ ആരതി ഇതിന്റെയൊക്കെ പിറകെ നടക്കാൻ." സുമേഷ് അനുഭവപൂർവ്വം ചോദിച്ചു.

 

"നിർത്തിയെടാ... എല്ലാം നിർത്തി. പഠിപ്പേ ശരണം! "അവൾ സൗമ്യമായി പറഞ്ഞു.

 

"അതാടീ പെൺപിള്ളേർക്ക് നല്ലത് അല്ലേൽ

 

'ഓവർ സ്മാർട്ട്‌ 'എന്നൊരു പേര് വരും. ഇവിടെ പലരും അങ്ങനെയൊരു പേര് നിനക്ക് ചാർത്തിയിട്ടുണ്ട്."അവൻ പറഞ്ഞു.

 

അത് ആരതിക്ക് അംഗീകരിക്കാൻ സാധിച്ചില്ല. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന നിസ്സാര മട്ടിൽ അവൾ കേട്ടോണ്ടിരുന്നു.

 

പേര് വേറെയൊന്നാണ്, അവനതല്പം മയത്തിൽ പറഞ്ഞെന്ന് മാത്രം. അക്കാര്യത്തിൽ അവനോട് ആരതിക്ക് ബഹുമാനം തോന്നി.

 

തീരേ താല്പര്യമില്ലാത്ത വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരതി മുൻകൈയെടുത്തു.

 

"നീ എന്തിനാടാ ഇങ്ങനെ എട്ട് ഒൻപതു കിലോമീറ്റർ സൈക്കിൾ ചവിട്ടി കഷ്ടപ്പെടുന്നത്. നമ്മുടെ സ്കൂൾ ബസിൽ

 

പൊക്കൂടെ " അവൾ ചോദിച്ചു.

 

"സൈക്കിളിൽ പോകാൻ നല്ല രസമാണ്. പിന്നെ എനിക്ക് നമ്മുടെ ലൈൻ ബസാണ് ഇഷ്ടം."

 

"അതെന്താ?" പൂജ ചോദിച്ചു.

 

"സ്കൂൾ ബസിൽ പോയാൽ നമ്മുടെ സ്കൂളിലേ പെൺപിള്ളേരല്ലേ കാണാൻ പറ്റൂ. ലൈൻ ബസിൽ പോയാൽ ഒരുപാട് സുന്ദരികളേ ഒത്തൊരുമിച്ചു കാണാല്ലോ!"

 

"എടാ... സാമാദ്രോഹി... ഇതൊക്കെയാണല്ലേ നിന്റെ മനസ്സിലിരിപ്പ്."

 

"താങ്ക്സ് ഫോർ യുവർ കോംപ്ലിമെന്റ് ആരതി. നീയൊക്കെയിവിടിരുന്നു പഠിച്ചു മരിക്ക്, ഞാൻ പോകുന്നു."

 

കോളേജ് ബസ് വന്നതും ആരതി ദിയേ പോകാൻ വിളിച്ചു.

 

ദിയ വല്ലാതെ പ്രയാസപ്പെട്ടിരിക്കുന്നത്

 

ആരതി ശ്രദ്ധിച്ചു. ഇവൾക്കിത് എന്തുപറ്റി? ആഹ്! എന്തേലുമുണ്ടേൽ അവൾ പറയും. മഴ ചാറാൻ തുടങ്ങിയതും ആരതി മഴത്തുള്ളികളേ സ്വീകരിക്കാൻ കൈകൾ വെളിയിലേക്ക് നീട്ടി.

 

"കൈ അകത്തിടടി, വല്ല ലോറിയും കൊണ്ടുപോകും." ദിയ ശാസന സ്വരത്തിൽ പറഞ്ഞു.

 

ആരതി ദിയെ നോക്കി കൊഞ്ഞനം കുത്തി.

 

ബസിറങ്ങിയതും, ദിയ കുട നിവർത്തി  ആരതിയേ ചേർത്തുപിടിച്ചു നടന്നു.

 

"ആരു നമുക്ക് പോകണ്ട."

 

"വീട്ടിലേക്കോ"

 

"അല്ലെടി... നമ്മുക്ക് നമ്മുടെയീ ക്യാമ്പസും നാടും വിട്ട് എവിടേക്കും പോകണ്ട."

 

"എങ്ങനെ???"

 

"നമുക്ക് നമ്മുടെ കോളേജിൽ തന്നെ തുടർന്നു പഠിച്ചാൽ പോരെ."

 

"ഏത് നിന്റെ പൊളിഞ്ഞ കോളേജിലോ? നടന്നത് തന്നെ." ആരതി അലസമായി പറഞ്ഞു.

 

ദിയയ്ക്ക് അതത്ര പിടിച്ചില്ല. ശ്രീകൃഷ്ണയുടേ ക്യാമ്പസ്‌ എല്ലാവർക്കും കൂടെയുള്ളതാണ് ആരതി... ആരും അവിടെ അന്യരല്ല.

 

" ഓ സമ്മതിച്ചു. പക്ഷേ നമ്മുക്ക് പഠിക്കേണ്ട കോഴ്സ് ഇവിടെ ഇല്ലല്ലോ?"

 

"അത് നമ്മുക്ക് ശരിയാക്കാം ആരതി."

 

കാക്ക മലന്നു പറക്കുന്നൊ എന്ന രീതിയിൽ ആരതി ആകാശത്തേക്ക് നോക്കി.

 

ആരതി തന്നെ കളിയാക്കിയതാണെന്ന് ദിയയ്ക്ക് മനസ്സിലായി.

 

പക്ഷേ കാര്യം നടക്കാൻ വേണ്ടി ദിയ ആരതിയേ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

 

"ചുമ്മാതിരുന്ന എന്നെകൊണ്ട് ബാലികേറാമല എൻട്രൻസ് കയറ്റിച്ചത് പോരാഞ്ഞിട്ട്, ഗാർഡൻ സിറ്റിയിൽ പോയി അടിച്ചുപൊളിക്കാന്നു പറഞ്ഞു എന്നെ ഇളക്കി വിട്ടിട്ട്, ഇപ്പോൾ നീ കാലുവരുന്നോ?"

 

ആരതി പിണക്കം നടിച്ചു സൈഡിൽ കണ്ട കടത്തിണ്ണയിൽ കയറിയിരുന്നു.

 

" ഇവിടെയായാലും... നമ്മുക്ക് അടിച്ചുപൊളിച്ചൂടെ. " ദിയ അവളേ സ്വാധീനിക്കാൻ ശ്രമിച്ചു.

 

"എനിക്ക് ബാംഗ്ലൂർ പോയെ പറ്റു.

 

അമ്മയുടെ വായിലിരിക്കുന്നത് കേൾക്കാതെ ഒരു ദിവസമെങ്കിലും എനിക്ക് പഠിക്കാൻ പോകണം.

 

ആര്യ ചേച്ചിയൊക്കെ ബാംഗ്ലൂരിൽ കിടന്നു തകർക്കുവാണ്. ചേച്ചി അവിടുത്തെ വിശേഷങ്ങളൊക്കെ വന്നു പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എങ്ങനേലും

 

അവിടെയെത്തിയാൽ മതിയെന്നായി."

 

"രണ്ട് ദിവസം അമ്മയേ കാണാതിരിക്കുമ്പോൾ നീ ഡെസ്പാകും അന്നേരം തിരിച്ചു പോരാൻ സാധിക്കില്ല ആരതി." ദിയ പറഞ്ഞു.

 

"അത്തരം സാഹചര്യവുമായി ഞാൻ പൊരുത്തപ്പെട്ടു പൊക്കോളാം. നീയുണ്ടല്ലോ! പിന്നേ എന്താ പ്രശ്നം."

 

"ഞാൻ വരുന്നില്ല. നീ ഒറ്റയ്ക്ക് പോയാൽ മതി. ഞാനിവിടം വിട്ട് എങ്ങോട്ടുമില്ല. "ദിയ വാശി പിടിച്ചു

 

"എന്താ നിനക്ക് പെട്ടെന്നൊരു മനംമാറ്റം വൈകുന്നേരം തൊട്ടു ഞാൻ ശ്രദ്ധിക്കുകയാ? എന്താ നിന്റെ പ്രശ്നം?  അത് എന്തുതന്നെയായാലും നീ പോയി നിന്റെ അച്ഛനോട് പറഞ്ഞു നോക്ക്." ആരതി പറഞ്ഞു.

 

എനിക്ക് അച്ഛനോട് ഒന്നും പറയാൻ പറ്റില്ല "ആരതി. എനിക്കതിനുള്ള ധൈര്യമോ, സ്വാതന്ത്ര്യമോ ഇല്ല ആരു... അത് നീ മനസ്സിലാക്ക്. "

 

"ഇല്ലേൽ ഉണ്ടാക്കണം. എന്നും നിങ്ങളിങ്ങനെ രണ്ട് ദ്രുവങ്ങളായി പോയാൽ കാര്യങ്ങൾ കൂടുതൽ കുഴയും. നിന്റെ ഇഷ്ടങ്ങൾ അദ്ദേഹം അറിയാതേ പോകും.

 

നീ പേടിക്കാതെ  എന്നെ മനസ്സിൽ ധ്യാനിച്ച് കാര്യം പറ. വെറുതെ വീണ്ടും എനിക്ക് പണി വാങ്ങി തരാതെ?

 

സസ്‌പെൻഷൻ വാങ്ങി വീട്ടിൽ ചെന്നു കയറിയപ്പോൾ രൗദ്രഭാവത്തിൽ നിന്ന അമ്മേ സമാധാനിപ്പിച്ചത് എങ്ങനെയാന്നു എനിക്കേ അറിയൂ, എൻട്രൻസിന് നന്നായി പ്രിപേയർ ചെയ്യാനുള്ള സമയം കിട്ടിയല്ലോ! എന്ന് പറഞ്ഞാണ് ഞാൻ തടി തപ്പിയത്.

 

അതിന്മേലാണ് അമ്മയെന്നെ കൊല്ലാതെ വിട്ടത്.

 

"ആരൂ..."

 

"ദേ... മിണ്ടരുത് നീ. ഞാൻ നിന്റെ അച്ഛന്റെ വായിലിരിക്കുന്നത് ചില്ലറയല്ല അന്ന് കേട്ടത്. അദ്ദേഹത്തിന്റെ വിചാരം ഞാനാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്ന്. ഇനിയെങ്കിലും അദ്ദേഹം സത്യം മനസ്സിലാക്കട്ടെ."

 

" നീയായത് കൊണ്ടാണ് അച്ഛൻ ക്ഷമിച്ചത്." ദിയ പറഞ്ഞു.

 

"ഒരാഴ്ച്ച വീട്ടിലിരുന്നു പഠിച്ചാൽ മതിയെന്ന് പറഞ്ഞു മെമോ അടിച്ചു തന്നതാണോ അദ്ദേഹത്തിന്റെ ക്ഷമ." ആരതി പരിഹാസരൂപേണ ചോദിച്ചു.

 

"ദിയ, ഇൻസ്‌പെക്ടർ ധനുഷിന്റെ വാക്കുകൾ കേട്ടപ്പോൾ മുതലാണ് നിനക്കീ ചാഞ്ചാട്ടം തുടങ്ങിയത്. അങ്ങേര് വന്നു പ്രസംഗിച്ചു കൈയടിയും വാങ്ങി പോയി. അങ്ങേരുടേ വാക്ക് കേട്ട് ഓരോന്നിന് ഇറങ്ങി തിരിച്ച എന്റെ മാനവും പോയി. എന്നിട്ടും നിനക്ക് മതി വരുന്നില്ല അല്ലേ!

 

നിന്റെ കുടയും വടിയൊക്കെ പിടിച്ചേ...

 

മഴയൊക്കെ ജീവജാലകങ്ങൾക്ക് നനയാൻ വേണ്ടി പ്രകൃതി നൽകുന്നതാണ്.

 

"ചുമ്മാതല്ലേടി ശ്രീദേവി ആന്റി നിനക്കിട്ടു തരുന്നത്."

 

"ചുമ്മാതല്ലയെന്നു എനിക്കുമറിയാം.

 

ഇനി രണ്ട് ദിവസം ക്ലാസ്സില്ലല്ലോ - സ്വസ്ഥം, അല്ലേ? ഞാൻ നാളെ നിന്റെ വീട്ടിലോട്ട് വരാം നമ്മുക്ക് ലൈബ്രററി പോയിരുന്ന് നോട്സ് തയ്യാറാക്കാം. അന്നേരം നിനക്ക് പറയാനുള്ളത് ഞാൻ കേൾക്കാം.

 

എന്തേ പോരെ?"

 

ദിയയുടെ മുഖം വിടർന്നു.

 

"പിന്നെയൊരു കാര്യം. നമ്മുക്ക് രണ്ടാൾക്കും വല്ല ഗുണവും വരുന്ന കാര്യമാണേ ഞാൻ മുന്നിട്ടിറങ്ങൂ. ഇനി നാണംകെടാൻ എനിക്ക് വയ്യാ.

 

എടി അന്ന് അഭിയേട്ടൻ..

 

കുഭിയേട്ടൻ... അവനൊരുത്തനാണ് സംഗതി കുളമാക്കി കൈയിൽ തന്നത്. നമ്മിളിറങ്ങി തിരിച്ച നല്ല കാര്യങ്ങളൊക്കെ വളച്ചൊടിച്ചു നാശമാക്കിയില്ലേ അവൻ.

 

മഹാദേവൻ സാർ എന്നോടിത്രയും റൂടായി പെരുമാറാൻ കാരണം അവനാണ്.

 

"അവനന്ന് എന്നെ എന്താ വിളിച്ചെന്നറിയുമോ? " ആരതി മുഖം വീർപ്പിച്ചു ചോദിച്ചു.

 

"പോട്ടെ ആരതി. നീ അന്നേ അവൻ മറുപടി കൊടുത്തല്ലോ."

 

"പിന്നെ കൊടുക്കാതെ, എനിക്കെന്തായാലും കിട്ടി. അവനങ്ങ് ജേതാവായി പോകണ്ടാന്നു ഞാനും കരുതി. അവന്റെ കൂടെയുള്ള റൗഡികളെ നീ ശ്രദ്ധിച്ചിരുന്നോ? കണ്ടിട്ട് തന്നെ പേടിയാവുന്നു. അതാണ് ദിയ ഞാൻ പറഞ്ഞത് നമ്മുക്കിവിടുന്ന് പോകാന്ന്..."

 

"ഭയന്നു ഓടുന്ന ഭീരു ആവരുത് എന്റെ ആരതി...പ്രസംഗിച്ചു കൈയടി നേടാനാർക്കും സാധിക്കും പക്ഷേ ഇതൊക്കെ മുന്നിട്ടിറങ്ങി പ്രാവർത്തികമാക്കാൻ നിനക്കേ സാധിക്കൂ."

 

"അത്ശരി. അപ്പോൾ ഇത്രയും നേരം ഞാൻ പട്ടിയുടെ വാല് കുഴലിലിട്ടോണ്ടിരിക്കുവായിരുന്നോ?"

 

അന്ന് എല്ലാവരും എന്റെ ആരതിയേ വിളിക്കും എന്താന്നറിയുമോ????

 

"അന്നത്തെപോലെ 'പടക്കുതിരയെന്നാണോ' ആരതി ചോദിച്ചു.

 

" അല്ല ആരതി. നീ കണ്ടോ? എന്തായിനി സംഭവിക്കാൻ പോകുന്നതെന്ന്. അന്നെന്റെ ആരതിയേ നോക്കി കളിയാക്കിയവർ എല്ലാം നിന്റെ പേര് പറഞ്ഞ് അഭിമാനിക്കും. ആദ്യം എനിക്ക് പറയാനുള്ളത് എന്താണെന്ന് നീ കേൾക്കണം "

 

ഉവ്വ ഉവ്വ...എനിക്ക് രോമാഞ്ചം വരുന്നു. ബാക്കി നാളെ കേൾക്കാം... എന്റെ ദിയ കുട്ടി വീട്ടിലേക്ക് നടന്നോ.

 

പതിവില്ലാത്തൊരു സ്നേഹപ്രകടനം അവർക്കിടയിൽ അന്ന് നിറഞ്ഞു നിന്നു.

 

ഇനിയൊരിക്കലും  ഇതുപോലെ തമ്മിൽ കാണില്ലെന്നറിയാതെ അവർ വഴിപിരിഞ്ഞു.

 

തങ്ങളുടെ അവസാനത്തെ കൂടികാഴ്ച്ചയിലെ, ദിയയുടെ ഓരോ വാക്കുകളും നെഞ്ചിലേറ്റി ആരതി അലക്ഷ്യമായി നടന്നു.

 

ദിയയെന്താ ആരതി ഡയറിയിൽ എഴുതിയിരുന്നത് എന്ന അർജുന്റെ ചോദ്യവും...ആദ്യം എനിക്ക് പറയാനുള്ളത് എന്താണെന്ന് നീ കേൾക്കണം എന്ന ദിയയുടെ വാക്കുകളും ആരതിയുടെയുള്ളിൽ പിടിമുറുക്കി.

 

അതിനൊരുത്തരം തേടി അവൾ മുന്നോട്ടു നടന്നു. ആ യാത്ര ചെന്നാവസാനിച്ചത് ദേവർമഠത്തിന്റെ മതിലകത്തിന് മുന്നിൽ.

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

ആർത്തിരുമ്പുന്ന മഴയെ നോക്കി റേഡിയോയിൽ നിന്നു ഒഴുകി വരുന്ന പാട്ടു ആസ്വദിക്കുവായിരുന്നു രുദ്രൻ. ഗേറ്റ് കടന്നു ആരോ വരുന്നതായി അവൻ തോന്നി.

 

ആരതി! ഒരു നിമിഷമവൻ മിഴിച്ചു നിന്നു. മറ്റാരും അവളേ കാണുന്നതിന് മുൻപ് രുദ്രൻ  അവളുടെ അരികിലേക്കവൻ ഓടിച്ചെന്നു.

 

"ആരതി, നീയെന്താ ഇവിടെ? " അവൻ അന്ധാളിപ്പോടെ ചോദിച്ചു.

 

"എനിക്ക് ആപ്പായേ കാണണം." അവൾ പറഞ്ഞു.

 

"ഏട്ടനെയൊ? എന്താ കാര്യം?"  അവൻ ആധിയോടെ ചോദിച്ചു.

 

" ഏട്ടന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ ഇതിനോടകം ഞാൻ പറയില്ലായിരുന്നോ. എനിക്ക് അത്യാവശ്യമായി അപ്പായിയെ കാണണം." അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു.

 

അവളുടെ നിൽപ്പ് കണ്ട് രുദ്രൻ ഭയം തോന്നി.

 

ഒരു മിനിറ്റ് ആരതി... അവൻ അകത്ത് ചെന്ന് അദ്ദേഹത്തിന് ഫോൺ ചെയ്തു.

 

"ഏട്ടാ, ഏട്ടനെ കാണണമെന്ന് പറഞ്ഞു ആരതി ഇവിടെ വന്നിരിക്കുന്നു. ഞാനെന്താ വേണ്ടത്? " അവൻ ചോദിച്ചു.

 

"ആഹ്! ശരി." അവൻ ഫോൺ വെച്ചു പെട്ടെന്ന് തയ്യാറായി ഉമ്മറത്തേക്ക് വന്നു.

 

"നീ വാ ഏട്ടൻ കൂപ്പിലുണ്ട് നമ്മുക്ക് അങ്ങോട്ടേക്ക് പോകാം."

 

തന്നോടൊപ്പം പോകാൻ അറച്ചു നിന്ന ആരതിയുമായി രുദ്രൻ പുറപ്പെട്ടു.

 

നാശം പിടിച്ച മഴ, മുന്നോട്ടുള്ള വഴി കാണാതെ രുദ്രൻ പതറി. ആരതിയേ ഇടയ്ക്കവൻ ചിറഞ്ഞു നോക്കുന്നുണ്ട്.

 

അവളുടെ മുഖഭാവം കണ്ടപ്പോൾ അവനൊന്നും പറയാൻ തോന്നിയില്ല.

 

മഹാദേവന്റെ അടുത്തെത്തിയപ്പോഴാണ് രണ്ട് പേരുടെയും മുഖത്ത് ആശ്വാസം നിഴലിച്ചത്.

 

"എന്താ ആരു മോളേ?" അദ്ദേഹം അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.

 

അവളുടെ കണ്ണുകളിലേ തീക്ഷണത കണ്ടപ്പോഴേ അദ്ദേഹത്തിന് സംഗതി എന്തോ ഗൗരവമുള്ളതായി തോന്നി.

 

"രുദ്രാ... നീ ടൗണിൽ പോയി നമ്മുടെ ഷോപ്പിൽ നിന്ന് കുറച്ചു സാധനങ്ങൾ വാങ്ങി കൊണ്ടുവരൂ... എന്തൊക്കെയാ വേണ്ടതെന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്."

 

അവന് പോകാൻ മനസ്സ് വന്നില്ല. എന്താ സംഗതിയെന്നറിയാൻ രുദ്രൻ അവിടെ തന്നെ വീണ്ടും പരുങ്ങി നിന്നു.

 

"നിന്നോട് പോകാനാണ് പറഞ്ഞത്." ഏട്ടന്റെ ഉറച്ച സ്വരത്തിന് മേലേ അവനവിടെ നിന്നില്ല.

 

രുദ്രൻ പുറത്തേക്ക് പോയതും ആരതി കോളേജിൽ അർജുനുമായി സംസാരിച്ചതൊക്കെ അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ ദിയയുടെ ഡയറി തനിക്ക് വേണമെന്നുള്ള ആവശ്യമായാണ്‌ അവൾ അവിടെയെത്തിയത്.

 

അദ്ദേഹം എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കേട്ടു. വളരെ സാവധാനത്തോട് കൂടി ആരതിയോട് സംസാരിച്ചു തുടങ്ങി.

 

"ഞാൻ നോക്കട്ടെ മോളേ അങ്ങനെയൊരു ഡയറി അവിടെ എവിടേലും ഉണ്ടോന്ന്. കിട്ടുവാണേൽ നിനക്ക് തന്നെ തരും."

 

അത്കേട്ടതും ആരതിക്ക് സന്തോഷമായി.

 

"എന്നാണെന്ന് അറിയുമോ? നിന്റെ വിവാഹത്തിന്റെ അന്ന് വിവാഹസമ്മാനമായിട്ട് ഞാനത് നിന്നെ ഏൽപ്പിക്കും ."

 

"അത് അപ്പായേ..." ആരതിക്ക് അതിലൊരല്പം നീരസം തോന്നി.

 

"മോൾ ഞാൻ പറയുന്നത് മനസിലാക്കണം.

 

എത്ര കഷ്ടപ്പെട്ടിട്ടാണ് പുതിയ ജീവിതത്തിലേക്ക് നീ തിരിച്ചു വന്നത്. ഇനിയും പഴയതിന്റെ പിന്നാലെ പോകുന്നതിനോട് എനിക്ക് യോജിപ്പില്ല.

 

അപ്പായടേ ജീവിതം പകുതി കൂടുതൽ അവസാനിച്ചു കഴിഞ്ഞു. ഇനി പഴയത് പോലെ നിന്നെ പിന്തുണയ്ക്കാൻ എനിക്കാവില്ല. എന്താ കാര്യമെന്ന് നമ്മുക്ക് രണ്ടാൾക്കുമറിയാം.

 

ദിയയുടേ ഡയറിയിൽ എന്താണുള്ളതെന്ന് നമ്മുക്കറിയില്ല. അത് എന്ത് തന്നെയായാലും നിന്നെയത് ഏൽപ്പിക്കും. എന്താ പോരെ? "

 

"അതുമതി അപ്പായേ." വേറെ നിവർത്തിയില്ലാത്തത് കൊണ്ട് അവൾ സമ്മതിച്ചു.

 

"എനിക്കറിയാം മോൾ മിടുക്കിയാണെന്ന്. ആവശ്യമില്ലാത്ത ഒന്നിലും ചെന്നിനി തലവെയ്ക്കില്ലെന്നും."

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

ടൗണിൽ പോയ രുദ്രൻ വളരെ പെട്ടെന്ന് തന്നെ മടങ്ങി വന്നു.

 

ആരതി ലോകം വെട്ടിപിടിച്ച സന്തോഷത്തിൽ അവിടെയിരിക്കുന്നത് കണ്ട രുദ്രൻ ആശ്ചര്യപ്പെട്ടു.

 

ഇങ്ങോട്ട് വന്ന ആളല്ല അവിടെയിരിക്കുന്നത്. വന്ന കാര്യം റെഡിയായ മട്ടിലിരുന്ന്, ഏട്ടൻ കൊടുത്ത  ആഹാരങ്ങൾ അവൾ കഴിക്കുവായിരുന്നു.

 

"വന്നിട്ട് നേരം കുറേയായി, വീട് പിടിക്കാനൊന്നും ഉദ്ദേശമില്ലേ " അവൻ ചോദിച്ചു.

 

അയ്യോ!!! അമ്മേ എന്നെ കൊല്ലും.

 

"ഞാൻ നിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആരും നിന്നോടൊന്നും ചോദിക്കില്ല എന്ന് ഞാൻ കരുതുന്നു." മഹാദേവൻ പറഞ്ഞു.

 

"ഡാ രുദ്രാ... നമ്മുടെ കോളേജിൽ ഞാനും നീയും അടക്കം ഒരുപാട് കുട്ടികൾ പഠിച്ചിട്ടില്ലേ! നമ്മളൊക്കെ അവിടിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടില്ലേ!

 

എന്തൊക്കെയാ അത്?" അദ്ദേഹം ചോദിച്ചു.

 

" എന്തായിപ്പോൾ ഇങ്ങനെയൊരു ചോദ്യം?"

 

അവൻ ചോദിച്ചു.

 

ഛേ! മറുചോദ്യം ചോദിക്കാതെ നീ കാര്യം പറയെടാ...

 

"പഠിച്ച് കഴിഞ്ഞു സ്ഥലം വിടണം." രുദ്രൻ പറഞ്ഞു.

 

രുദ്രന്റെ മറുപടി കേട്ട് ആരതിയും മഹാദേവനും പൊട്ടിച്ചിരിച്ചു.

 

" എന്താ ഇത്ര ചിരിക്കാൻ, പഠിച്ചു കഴിഞ്ഞു വീട്ടിൽ പോകണം അല്ലാതെ വേറെയെന്ത്‌ ചിന്തിക്കാൻ " അവൻ ചോദിച്ചു.

 

"എന്നാലേ കോളേജിന്റെ പ്രതിച്ഛായ തന്നെ മാറ്റുന്ന കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണിവൾ വന്നത്."

 

"ഇപ്പോഴുള്ള ഛായയൊക്കെ മതി. ഫൈനൽ എക്സാം അടുത്ത് വരുന്ന സമയത്ത് വേണ്ടാത്ത പണിക്കൊന്നും പോകണ്ട." രുദ്രൻ ആരതിയോട് കടുപ്പത്തിൽ പറഞ്ഞു.

 

ആരതി വെറുതെ മൂളി കേട്ടു.

 

"മൂളിയാൽ പോരാ, ഉയർന്ന മാർക്ക് വാങ്ങണം."

 

"അതൊക്കെ അവൾ വാങ്ങിച്ചോളും. നീയെപ്പോഴും ഇങ്ങനെ സാറായിട്ട് ജീവിക്കാതെ." മഹാദേവൻ പറഞ്ഞു.

 

"നീ ഇവനൊരു പെണ്ണിനെ കണ്ടെത്തി കൊടുക്കണേ മോളെ?

 

"ഇങ്ങേർക്ക് ഈ ലോകത്ത് എവിടേലും ഒരു പെണ്ണുണ്ടേൽ ഞാൻ കണ്ടെത്തി കൊടുത്തിരിക്കും അപ്പായേ."

 

ഡീ... രുദ്രൻ ആരതിയേ കളിക്ക് അടിക്കാനൊരുങ്ങിയതും അവൾ അപ്പായുടെ പിറകിലൊളിച്ചു. രുദ്രഭാവം ഇടയ്ക്ക് എത്തിനോക്കി.

 

വിരസത നിറഞ്ഞ ജീവിതത്തിൽ അപ്പൂർവം വീണ് കിട്ടുന്ന ഇത്തരം സന്തോഷങ്ങൾ മഹാദേവൻ നന്നായി ആസ്വദിച്ചു.

 

"രുദ്രാ നീ വണ്ടിയെടുക്ക് നമുക്കിവളേ വീട്ടിൽ കൊണ്ടാക്കാം."

 

"അപ്പായ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"  ആരതി ചോദിച്ചു.

 

ഇവൾക്ക് ബോധമില്ലേ, ഏട്ടനോട് എന്തൊക്കെയാ ചോദിക്കുന്നത്.

 

"യെസ്"

 

"എന്തോന്ന്?" കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെ രുദ്രൻ വണ്ടിയുടെ ബ്രേക്ക്‌ ചവിട്ടി.

 

"എനിക്ക് പ്രണയിച്ചൂടേ..." അദ്ദേഹം ചോദിച്ചു.

 

"ആരെ, അവരിപ്പോ എവിടെയുണ്ട്?" രുദ്രൻ ചോദിച്ചു.

 

"എന്റെ മോളുടെ അമ്മ, അവളെയാണ്‌ ഞാൻ പ്രണയിച്ചത്. ഒന്നരവർഷം അവളെന്റെ കൂടെയുണ്ടായിരുന്നുള്ളു. ജീവിതക്കാലം മുഴുവൻ ഓർത്തിരിക്കാനുള്ള നല്ല ഓർമ്മകൾ സമ്മാനിച്ചാണ് അവൾ വിടവാങ്ങിയത്. അവളെനിക്ക് തന്നിട്ട് പോയ ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണ് ഞങ്ങളുടെ മോൾ.

 

അതൊന്നു പോരെ അവളെയെന്നും പ്രണയിക്കാൻ."

 

രുദ്രനും ആരതിയും വേദനയിൽ കലർന്നൊരു പുഞ്ചിരി അദ്ദേഹത്തിന് നൽകി.

 

"ഞാൻ നല്ലൊരു ഭർത്താവായിരുന്നു. പക്ഷേ നല്ലൊരു അച്ഛനാകാൻ എനിക്ക് സാധിച്ചില്ല.

 

ഒരു നിഴൽ പോലെ എന്റെ മോളുടെ കൂടേയുണ്ടായിട്ടും അവളേ വേണ്ടവിധം മനസ്സിലാക്കാൻ എനിക്കായില്ല.

 

മരിച്ചു പോയ ഭാര്യയുടെ ആഗ്രഹം സാധിക്കാൻ എന്റെ മോളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഒരുപാട് കടുപ്പിടുത്തങ്ങളുടെയിടയിൽ എന്റെ കുഞ്ഞിനൊരുപാട് വേദനിച്ചിട്ടുണ്ടാവും." അദ്ദേഹം നിരാശയോടെ പറഞ്ഞു.

 

"ഒരിക്കലുമില്ല അപ്പായേ, അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അവളുടെ അച്ഛനെയാണ്."

 

ഹാ! സന്തോഷം ആരൂ മോളെ. ബട്ട് ഐ മിസ്സ്ഡ് ഇറ്റ് എ ലോട്ട്. അതാണ് നിങ്ങളോടൊക്കെ ഞാൻ പറയുന്നത് ആവശ്യമില്ലാത്തതിന്റെ പിറകെ നടക്കാതെ കടന്നു പോകുന്ന ജീവിതം ആസ്വദിക്കാൻ.

 

അപ്പോൾ നമ്മുക്ക് വീണ്ടും രുദ്രേട്ടന്റെ പെണ്ണില്ലേക്ക് വരാം.നമ്മുടെ തൃക്കര കാണാത്ത ഫാഷനബിളായൊരു പെൺകുട്ടി.

 

എനിക്കെങ്ങും വേണ്ട. എനിക്കൊരു പാവം പെൺകുട്ടിയെ മതി.

 

ഇങ്ങോട്ട് വിളിച്ചാൽ ഇങ്ങോട്ടും അങ്ങോട്ട് പോകാൻ പറഞ്ഞാൽ പോകുന്ന പെൺകുട്ടിയോ?" മഹാദേവൻ ചോദിച്ചു.

 

അതല്ല ഏട്ടാ... ഇരുനിറമുള്ള ചുവന്നപൊട്ടൊക്കെ തൊടുന്ന...

 

അയ്യേ നിർത്ത് !!! നിങ്ങളും അർജുന്റെ കണക്കാണല്ലേ  ചാന്തും കരിയും പൊട്ടും... ഹോ! നിങ്ങളൊക്കെ ഞങ്ങളുടെ ആദിലേട്ടനെ കണ്ട് പഠിക്കണം.

 

ദൈവമേ ! അവിടെ എന്തായോ എന്തോ?

 

ഇപ്പോൾ എനിക്കൊന്നും അറിയില്ല ആരതി.

 

ഒരിക്കൽ നിന്നോട് ഞാൻ പറയാം എനിക്കു എങ്ങനെയുള്ള കുട്ടിയാണ് വേണ്ടത്.

 

അതുവരേ ആരും ഈ വിഷയം സംസാരിക്കരുത് എനിക്കിഷ്ടമല്ല...ഞാനൊട്ടും പ്രിപേർഡ് അല്ല.

 

ഓക്കേ മിഷൻ ക്യാൻസൽഡ്.

 

"നല്ല മനസ്സുള്ള പെൺകുട്ടിയാണ്‌ രുദ്രൻ സാർ ഉദേശിച്ചത്‌?" മഹാദേവൻ പറഞ്ഞു.

 

"ഓഹ്! മനുഷ്യ മനസ്സ് ത്വരന്നു നോക്കാൻ പറ്റുമോ? ഒരിക്കലുമില്ല അപ്പായേ... ആരും കാണുന്ന പോലെയോ? ഇടപഴകുന്ന പോലെയോ അല്ല. വെളുത്ത ചിരിക്ക് മറവിൽ, ആർക്കും തിരിച്ചറിയാനാവാത്ത പലതും ഒളിപ്പിക്കും."

 

അത്ശരിയാ മറ്റുള്ളവരുടെ മനസ്സ് കാണാനുള്ള യന്ത്രം ഉണ്ടായിരുന്നുവെങ്കിൽ ചിലരൊക്കെ എന്റെ മനസ്സ് കണ്ടെന്നേ.

 

നമ്മുക്കൊക്കെ ഇഷ്ടമുള്ളതൊക്കെയല്ലേ ത്വരന്ന് കാണുള്ളൂ ആരതി.

 

അവനെന്താ ഉദേശിച്ചത് ആരതിക്ക് മനസ്സിലായില്ല. രുദ്രന്റെ ഫിലോസഫിയാവാമെന്നവൾ കരുതി.

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

"ആരതിയുടെ വീടിന് മുൻപിൽ വണ്ടി നിർത്തി. നിങ്ങൾ അകത്തേക്ക് വരുന്നില്ലേ? അവൾ ചോദിച്ചു."

 

"ഇല്ല. നീ പോയി കിട്ടുന്നത് വാങ്ങിച്ചു നിർവൃതിയടഞ്ഞോള്ളൂ." രുദ്രൻ പറഞ്ഞു.

 

"അപ്പായേ കയറുന്നില്ലേ!" അവൾ പ്രതീക്ഷയോടെ ചോദിച്ചു.

 

ഇന്നിനി സമയമില്ല മോളേ. പിന്നൊരു ദിവസം വരാം. ടേക്ക് കെയർ മോളേ, എക്സാം നന്നായി എഴുതി അപ്പായേടേ കൈയിൽ നിന്നു ഗോൾഡ് മെഡൽ വാങ്ങണം കേട്ടോ.

 

"ഷുവർ." അവൾ വാക്ക് പറഞ്ഞു.

 

അവരുടെ വാഹനം കണ്മുൻപിൽ നിന്ന് മറയുന്നത് വരേ അവൾ കൈവീശി കാണിച്ചു.

 

"ഞാൻ പറഞ്ഞില്ലേ രുദ്രാ, അങ്ങനെ ആർക്കും ഒരു ബന്ധത്തിന്റെ പേരിലും അവളിൽ നിന്ന് നമ്മളെ പറിച്ചുമാറ്റാനാവില്ലെന്ന്."

 

"നേരാണ് ഏട്ടാ... ഈ ലോകത്ത് അവൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും അഭയം തേടുന്നതും ഏട്ടന്റെ അരികിൽ നിന്നാണെന്ന് എനിക്കിന്ന് ശരിക്കും ബോധ്യമായി. ഞാൻ കാരണമല്ലേ ഏട്ടന്റെ വലിയൊരു ആഗ്രഹം നടക്കാതെ പോയത്.

 

ഞാനതിൽ ഖേദിക്കുന്നുവേട്ടാ."

 

"അത് മറന്നു കളയൂ രുദ്രാ... ഞാനിപ്പോൾ സന്തോഷവാനാണ്. ആരതിക്ക് നന്നായിട്ടറിയാം ജീവിതത്തിൽ നല്ലത് തിരഞ്ഞെടുക്കാൻ അവൾക്ക്‌ പിഴയ്ക്കില്ല.

 

ഒരു നോട്ടമോ, വാക്ക് കൊണ്ടോ അവൾക്ക് പ്രതീക്ഷ കൊടുക്കാതെ എപ്പോഴും കൂടേയുള്ള അവനെ മറികടന്ന് ആർക്കും അവളെ സ്വന്തമാക്കാൻ സാധിക്കില്ല. അവൻ അവൾക്ക്‌ കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹവും കരുതലും, അവളത് തന്നെയാണ്‌ ആഗ്രഹിക്കുന്നത്‌.

 

അവന്റെ സ്നേഹം ആഴത്തിൽ ഉൾക്കൊള്ളുന്ന ദിവസങ്ങളിൽ അവൾക്കത് മനസ്സിലാവും. അവളാഗ്രഹിച്ചത് പോലെ നല്ലയാളേയാണ്‌ അവൾക്ക്‌ ലഭിച്ചതെന്ന്. അന്നവളുടെ വീർപ്പുമുട്ടലുകൾ അവസാനിക്കും. അന്നൊരുപക്ഷേ അവൾ നമ്മളെ മറന്നെന്ന് വരാം. മറന്നോട്ടെ... ഈ കൊച്ചുപ്രായത്തിൽ തന്നെ അതൊത്തിരി അനുഭവിച്ചു ഇനിയവൾക്ക് നല്ലതേ ഭവിക്കൂ..." അദ്ദേഹത്തിന്റെ വാക്കുകളിൽ വല്ലാത്തൊരു ആശ്വാസം നിഴലിച്ചു.

 

"ഷീ ഈസ്‌ വെരി ലക്കി വിത്ത്‌ അർജുൻ "

 

അതാണ് അതിന്റെ ശരിയേട്ടാ.

 

"നിന്നെ പോലെ നീ മാത്രമേയുള്ളൂ രുദ്രാ, അന്ന് ഏട്ടന്റെ മുന്നിൽ മറ്റൊരു ഓപ്ഷനില്ലായിരുന്നു. നീ ഏട്ടനോട് ക്ഷമിക്കണം."

 

"വേണ്ട ഏട്ടാ... ഏട്ടനിങ്ങനെ തളരരുത്. എന്റെ ഏട്ടന്റെ പ്രഭയിൽ ജീവിക്കുന്നതാണ് എനിക്കിഷ്ടം. ഞാൻ സ്നേഹിക്കുന്നവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക്. പെട്ടന്നവളേ കണ്ടപ്പോൾ ഞാൻ വല്ലാതെ ഭയന്നു പോയി ഏട്ടാ..."

 

"എനിക്കത് മനസ്സിലായി. ഇപ്പോൾ സമാധാനമയില്ലേ!"

 

സമാധാനം!!! അവൻ വെറുതെ ചിരിച്ചു.

 

ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ മിഴിയകന്നു പോയോ

 

ഒരു കാറ്റു പോലെ കൂടേ വന്നവൾ വഴിമറന്നു പോയോ...

 

❤❤❤❤❤❤❤❤❤❤❤❤❤❤❤

 

കൈ നിറയേ സമ്മാനങ്ങളുമായി സന്തോഷത്തോടെ നടന്നു വരുന്ന ആരതിയേ അർജുൻ സ്വന്തം വീട്ടിലിരുന്നു കണ്ടു.

 

ഗേറ്റ് കടന്നു വരുന്ന തന്നെ കാത്ത് ആരും നിൽക്കുന്നില്ല എന്നാലോചിച്ചപ്പോൾ ആരതിക്ക് ഇത്തിരി വിഷമം വന്നു. തൊട്ടരികത്തായി അർജുൻ തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക്‌ സന്തോഷമായി.

 

സന്തോഷം കൊണ്ട്, ഞാൻ വന്നുവെന്ന് അവൾ അവനെ ആംഗ്യം കാണിച്ചു.

 

ശരിയെന്നവൻ തലയാട്ടി.

 

"പനി കുറവുണ്ടോ? "എന്നവൾ ചോദിച്ചു.

 

'ഫീലിംഗ് ബെറ്റർ 'എന്നവൻ നെഞ്ചത്ത് കൈവെച്ചു കാണിച്ചു.

 

'ടേക്ക് കെയർ ' എന്നവൾ തോളിൽ തട്ടി കാണിച്ചു.

 

നാളെ കാണാമെന്ന അർഥത്തിൽ ഹൃദയം നിറഞ്ഞൊരു ചിരി അവനവൾക്ക് നൽകി.

 

ആരതിയേയും കാത്ത് അച്ഛനും അമ്മയും അകത്തളത്തിലിരുപ്പുണ്ടായിരുന്നു. രണ്ട്പേരുടെയും മുഖത്ത് വലിയ ടെൻഷനൊന്നുമില്ല. 'ശുഭപര്യവസായിയായെന്ന' ആശ്വാസത്തിൽ അവൾ അവരുടെ നേർക്ക് ചെന്നു.

 

"ഉറപ്പിച്ചോ? " ആരതി അമ്മയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

"ആ ഉറപ്പിച്ചു." അമ്മ പറഞ്ഞു.

 

ആരതിക്ക് കൂടുതൽ കാര്യങ്ങൾ കേൾക്കാൻ ആകാംക്ഷയായി പക്ഷേ അവളൊന്നും ചോദിച്ചില്ല. ഫ്ലാസ്കിൽ നിന്ന് ചൂട് ചായയും കഴിക്കാനുള്ള സ്നാക്ക്സ് എടുത്ത് അകത്തേക്ക് പോയി.

 

"നമ്മൾ എത്ര ഫ്രീയായിട്ടാണ് ഏട്ടാ, അവരോട് ഇടപഴകുന്നത്. മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് എത്ര ആവർത്തി ചോദിച്ചു എന്നിട്ടവർ പറഞ്ഞോ? രണ്ടവളുമാരും കണക്കാണ്." അമ്മ പരിഭവം പറഞ്ഞു.

 

"അവരെ കുറ്റം പറയാൻ പറ്റില്ല. നമ്മള്ളിതൊക്കെ എങ്ങനെയെടുക്കുമെന്ന് അവർക്കുള്ളിൽ നല്ല ഭയമുണ്ട്. ഇന്ന് കൊണ്ട് അവർക്ക് ആ ഭയം മാറും ഇനിയൊന്നും അവർ നമ്മളോട് മറച്ചുവയ്ക്കില്ല. അതോർത്തു നമ്മുക്കിപ്പോൾ സമാധാനിക്കാം." അച്ഛൻ പറഞ്ഞു.

 

"ആരതി നമ്മളിൽ നിന്നെല്ലാം മറച്ചു പിടിക്കുമെന്ന് ഞാൻ കരുതിയില്ല. ?"

 

"അവളുടെ കാര്യം നീ വിചാരിക്കുന്ന പോലെയല്ല ശ്രീദേവി. അർജുൻ അവളെ ഇഷ്ടമാണോ അല്ലയോ എന്നവൾക്ക് അറിയില്ല. അറിയാത്ത കാര്യം അവൾ എങ്ങനെ പറയും? അർജുന് അവളേ ഇഷ്ടമല്ലെങ്കിൽ പിന്നേയത് പറഞ്ഞിട്ട് കാര്യമുണ്ടോ?" അദ്ദേഹം ചോദിച്ചു.

 

"അർജുൻ അവളേ ഇഷ്ടമല്ലേ?" അമ്മ അങ്കലാപ്പോടെ ചോദിച്ചു.

 

" ഇഷ്ടമാണ്. സമയമാകുമ്പോൾ അവർ വന്ന് ആലോചിക്കും. അന്നേരം നമ്മുടെ മോളേ അവർക്ക് നിറഞ്ഞ മനസ്സോടെ കൊടുക്കും. "

 

"അപ്പോൾ നമ്മുടെ മോൾ നാണവും മാനവുമില്ലാതെ അവനെ നോക്കി നടക്കുവാണോ?" അവർക്ക് ഈർഷ്യ തോന്നി.

 

"എന്താ ശ്രീദേവി നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? അവളുടെ ഇഷ്ടം അവൾ തുറന്നു പറഞ്ഞു, അവൻ ചോദിക്കുന്നത് നോക്കിയിരുന്നില്ല. അത് തെറ്റാണോ ശരിയാണോ എന്നുള്ളത് ഓരോരുത്തരുടെ കാഴ്ച്ചപ്പാട് പോലെയിരിക്കും. ഇവിടെ നമ്മൾ, നമ്മുടെ മോളുടെ നല്ലൊരു ജീവിതത്തിന് വേണ്ടിയല്പം സ്വാർഥരാവുന്നതിൽ തെറ്റില്ല."

 

"എന്നാലും വിശ്വട്ടാ, അവർക്ക് കല്യാണത്തിന് യാതൊരു എതിർപ്പില്ലാത്തത് അർജുന്റെ ജാതകദോഷം കൊണ്ടല്ലേ! അല്ലാതെ ആരതിയോടുള്ള ഇഷ്ടംകൊണ്ടല്ല എന്നാലോചിക്കുമ്പോൾ ഒരു വിഷമം പോലെ."

 

" ശ്രീദേവി, നീ എന്നെ ഇങ്ങനെ ടെൻഷൻ അടുപ്പിക്കാതെ. അവർ അവരുടെ കാര്യങ്ങൾ തുറന്നു പറഞ്ഞു. നമ്മൾ നമ്മുടെ കാര്യങ്ങളും തുറന്നു പറഞ്ഞു.

 

എല്ലാത്തിനുപരി മക്കളുടെ സ്നേഹത്തിന് തന്നെയാണ് ഞങ്ങൾ രണ്ട് അച്ഛന്മാരും മുൻഗണന നൽകിയത്. എല്ലാമൊരു കരയ്ക്ക് എത്തുമ്പോൾ നീയായിട്ട് കുത്തിതിരുപ്പുണ്ടാക്കരുത്.

 

വിശ്വവേട്ടാ ഞാൻ പറഞ്ഞു വന്നത്...

 

ഞാൻ കൊടുത്ത വാക്ക് ഞാൻ പാലിച്ചിരിക്കും ശ്രീദേവി.

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

പൂഹോയ്....

 

"ഇതാര് കുമാരി ആരതിയോ? വരണം, വരണം രാവിലെ വലിയ വായിൽ എന്തൊക്കെയോ മൊഴിഞ്ഞു പോയതാണല്ലോ? എന്തേ തിരക്കി വരാൻ ഇത്രയും വൈകിയത്." ആര്യ പരിഹാസത്തിൽ ചോദിച്ചു.

 

വിചാരിച്ചപോലേ സംഗതികളെല്ലാം നടപ്പാക്കിയതിന്റെ ഗമ നല്ല പോലെ ആര്യയുടെ മുഖത്തുണ്ടെന്ന് അവൾക്ക്‌ മനസ്സിലായി.

 

"ഇന്നു നിന്റെ കൂടേ കിടക്കാന്നു കരുതി വന്നതാണ്. നീയിനിവിടെ അധികം നാൾ ഉണ്ടാവില്ലല്ലോ! " ആരതി മൊഴിഞ്ഞു.

 

"നീയെന്റെ സക്ക്സസ്സ്ഫുൾ ലവ് സ്റ്റോറി കേൾക്കാൻ വന്നതല്ലേ മോളേ! " ആര്യ ഗർവ്വോടെ ചോദിച്ചു.

 

പ്രണയം പൂവണിയുമ്പോൾ പ്രണയിതാക്കളുടെ മുഖത്തെ

 

അവിഞ്ഞ ചിരി ഇവിടെയും കാണാം.

 

" ചോദ്യം ചോദിക്കുമ്പോൾ മാത്രം പെൺകുട്ടികളുടെ മുഖത്തേക്ക് ഉറ്റു നോക്കുന്ന ആ പാവം മനുഷ്യനെ നീയെങ്ങനെ ചാക്കിട്ട് പിടിച്ചുവെന്നറിയാൻ ഒരു ക്യൂര്യോസിറ്റി . ശരിക്കും ഞാനാ പഴയ ചാക്ക് അനേഷിച്ചു വന്നതാണ്." ആരതിയൊട്ടും വിട്ട്കൊടുത്തില്ല.

 

"അടക്കവും ഒതുക്കവും ശാലീനസൗന്ദര്യവും  ഒത്തിണങ്ങിയ എന്നെപോലെ ഒരാളെ ആർക്കാണ് ഇഷ്ടമാവാത്തത്." ആര്യ പറഞ്ഞു.

 

"അയ്യോ! ഇതൊക്കെ എന്താന്ന് ശരിക്കും നിനക്കറിയുമോ?"

 

അറിയാം. ഞങ്ങൾക്ക് പരസ്പരം ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നന്നായിട്ടറിയാം.

 

"ഓഹോ! എന്നാ ഒരെണ്ണം പറഞ്ഞേ കേൾക്കട്ടെ! " ആരതി ചോദിച്ചു.

 

അരവിന്ദേട്ടന് ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല. അത്കൊണ്ടാണ് ഞാൻ ജോലിക്ക് പോകാഞ്ഞത്.

 

അപ്പോൾ നിന്നെ ക്യാഷ് മുടക്കി പഠിപ്പിച്ച നമ്മുടെ അച്ഛനാരായി.

 

നിന്റെ ഊള ലവ് സ്റ്റോറി കേട്ടാൽ എന്റെ ജന്മം പാഴാവും. ഞാൻ പോകുന്നു...

 

പിണങ്ങി പോകല്ലേ മക്കളെ?

 

ഞാൻ സത്യമാണ് പറഞ്ഞത്. അരവിന്ദേട്ടൻ ഒരു മിണ്ടാപൂച്ചേയാണ്‌ ഇഷ്ടപ്പെട്ടത്. പിന്നെയാണ് മനസ്സിലായത് കലം ഉടയ്ക്കുന്ന പൂച്ചയാണ്‌ ഞാനെന്ന്.

 

നീ വയ്യാതെ ആശുപത്രിയിൽ കിടന്ന സമയത്തൊക്കെ ഏട്ടനായിരുന്നു എന്റെ ധൈര്യം. എനിക്ക് സെവെന്ത് സ്റ്റാൻഡേർഡ് മുതൽ ഏട്ടനെ ഇഷ്ടമാണ്. ഏട്ടന് എന്നെയും... അത്ര വലിയ സ്റ്റോറിയൊന്നുമല്ല തമ്മിൽ ഇണങ്ങിയും പിണങ്ങിയും അടുത്തറിയാൻ തുടങ്ങിയിട്ട് പതിമൂന്നു വർഷമായി. പ്രണയത്തിലേക്ക് എപ്പോഴാണ് വഴിതിരിഞ്ഞതെന്ന് അറിയില്ല.

 

"ഞാൻ കരുതി, നീ വല്ല കുളത്തിലോ ആറ്റിലോ കാൽ വഴുതി വീണപ്പോൾ അങ്ങേര് നിന്നെ രക്ഷിച്ചു കാണുമെന്ന്, അല്ലെങ്കിൽ വല്ല പരീക്ഷയ്ക്ക് കോപ്പിയടിച്ച് പൊക്കിയപ്പോൾ പുള്ളി സഹായിച്ചു കാണുമെന്ന് ... ഇതൊരു മാതിരി ഏത് നൂറ്റാണ്ടിലേ പ്രണയകഥയോ?"

 

"ഒരാളോട് ഇഷ്ടം തോന്നാൻ അങ്ങനെ പ്രേത്യേകിച്ചു കാര്യമൊന്നും വേണ്ട ആരതി.

 

ആരെയും കുറ്റം പറയാത്ത, ആരെയും വേദനിപ്പിക്കാനറിയാത്ത ഒരു സാധു മനുഷ്യനാണ് അദ്ദേഹം.

 

അച്ഛനും അമ്മയും സമ്മതിക്കുമെന്ന് ഞാൻ കരുതിയില്ല. ഒരുപക്ഷേ വിചാരിച്ച പോലെ കാര്യങ്ങൾ ഒത്തുവന്നില്ലെങ്കിൽ പിന്നെ അവർക്ക് നീയുണ്ടാവണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. അതാണ് നിനക്ക് ഇടയ്ക്കൊക്കെ പാരാ പണിയേണ്ടി വന്നത്. അല്ലാതെ നിന്നോടുള്ള ഇഷ്ടക്കുറവ് ഒന്നുമല്ല മോളേ!" ആരതിയുടെ കവിളിൽ തലോടി അവൾ പറഞ്ഞു.

 

ആര്യയുടെ കണ്ണുകളിലൊരു നീർതിളക്കം കണ്ടതും ആരതി വല്ലാതായി. സന്തോഷത്തോടെയുള്ള അവളുടെ ദിവസം താനായിട്ട് നശിപ്പിക്കരുതെന്ന് അവൾക്ക്‌ തോന്നി.

 

"അയ്യെടി മനമേ! എന്തൊരു സ്നേഹം.

 

നീ ഇഷ്ടപ്പെട്ട ആളുടെ കൂടെ സുഖമായിട്ട് ജീവിക്കണം ഞാനിവിടെ തടങ്കലിൽ ജീവിക്കണം അല്ലേ!

 

അയ്യോ! അതല്ല ഞാനുദ്ദേശിച്ചത് എന്റെ മൊട്ടച്ചി പെണ്ണേ!

 

"നീയെന്നെ അങ്ങനെ വിളിക്കുന്നത് കൊണ്ടാടി നിനക്കൊരു കഷണ്ടി തലയനെ ഭർത്താവായി കിട്ടിയത്. ഒരേ വർഗ്ഗത്തിൽ പെട്ട ഒരാളെ കളിയാക്കി കൂടാ എന്നാലും നിന്റെ അഹങ്കാരത്തിന് ഞാൻ പറയും."

 

"എന്നെക്കാളും ഭംഗിയുള്ള മുടിയുണ്ടായിരുന്നു നിനക്ക്. അത് നശിപ്പിച്ചു കളഞ്ഞതിന്റെ ദേഷ്യത്തിലാണ്  ഞാൻ നിന്നെ കളിയാക്കുന്നത്." ആര്യ ആരതിയുടെ മുടിയിൽ തലോടി.

 

എന്നത്തെയും പോലെ അതവൾക്ക് ഇറിറ്റേഷൻ തന്നെയാണ്‌.

 

"ഹാ! മതി നിർത്ത്. നീയാ ചൊട്ടിതലയനെ സ്വപ്നം കണ്ട് കിടന്നു തൂഗടി..."

 

"പിന്നേ ഒരു കാര്യം കൂടി ചോദിക്കാനുണ്ടായിരുന്നു ചേച്ചി..." ആരതി ചേച്ചിയേ ചുറ്റിപറ്റി നിന്നു

 

"എന്താ...."

 

"രാവിലേ എന്താ പൂജാമുറിയിൽ നിന്നു മന്ത്രിച്ചത്?"

 

"ഹോ! എന്തൊക്കെയറിയണം പെണ്ണിന്? സമയമാകുമ്പോൾ പറഞ്ഞു തരാം. പോയിക്കിടന്നു ഉറങ്ങാൻ നോക്ക്..."

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

കനവിലേ കവിതയായി

 

നിറയുമീ പ്രണയമേ

 

ഇതളിടും ഉയിരിലേ പൂവായി

 

അതിലെഴും അഴകിലെ

 

മധുരമായി ചേരുമീ

 

ദേവിയായി എന്നുമെൻ സഖീ നീ

 

അർജുന് സന്തോഷം കൊണ്ട് ഉറക്കം വന്നില്ല. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന്റെ ഹൃദയം സന്തോഷം കൊണ്ട് ആനന്ദനടനം ആടുകയാണ്‌.

 

അതിനിടയിലാണ് ആദിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുന്നത് അവൻ കണ്ടത്.

 

"നീ ഉറങ്ങിയില്ലേ? മുടിഞ്ഞ ചൂടാണല്ലേ, അതാവും ഉറക്കം വരാത്തത്. " അർജുൻ ചോദിച്ചു.

 

"നിനക്ക് പ്രണയചൂട്, എനിക്ക് വിരഹചൂട്

 

മൊത്തത്തിൽ മീനചൂട്." ആദിൽ പറഞ്ഞു.

 

അത്കേട്ടതും അർജുൻ ചാടിയെഴുന്നേറ്റ്  കട്ടിലിൽ ചമ്രപിടഞ്ഞിരുന്നു.

 

"നിനക്ക് വട്ടായോ " അവൻ ചോദിച്ചു.

 

"മഴയ്ക്ക് മഴയുമുണ്ട്

 

വെയിലിനു വെയിലുമുണ്ട്

 

തണുപ്പിന് തണുപ്പുമുണ്ട്

 

ചൂടിന് ചൂടുമുണ്ട്. " ആദിൽ പറഞ്ഞു.

 

"ആഹ്‌! ഈ പോക്കാണേൽ ഇപ്പോൾ നടത്തി കൊണ്ട് പോകാം. കുറച്ചൂടി കൂടിയാൽ ബലംപ്രയോഗം തന്നെ വേണ്ടി വരും." അർജുൻ പറഞ്ഞു.

 

ആദിലതൊന്നും വകവയ്ക്കാതെ നിരാശയേ പുൽകിയിരുന്നു.

 

"നിന്റെയിരുപ്പ് കാണുമ്പോൾ എനിക്കുണ്ടല്ലോ 

 

ഒരു തൊഴി വെച്ചു തരാൻ തോന്നുണ്ട്. "

 

എന്റെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല അർജുൻ...

 

"എന്ത് അവസ്ഥ, ഇവിടെ സ്നേഹിച്ചത് അവരാണ്, ഒന്നിക്കേണ്ടത് അവരാണ് അതിനിടയിൽ നീയൊരു കോമാളി വേഷം കെട്ടാതെ. എനിക്കിതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല."

 

"നമ്മൾ സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ സ്നേഹിക്കുന്നുവെന്നറിയുമ്പോഴുള്ള

 

വിഷമം നീയൊന്നു ആലോചിച്ചു നോക്ക്." ആദിൽ പറഞ്ഞു.

 

"ഇവിടെ എന്നെ മാത്രം ആലോചിച്ചു നടക്കുന്നവളേ കുറിച്ച് ഞാൻ ഓർക്കാറില്ല.

 

പിന്നെയാ വല്ലവനും സ്നേഹിക്കുന്നവളേ കുറിച്ച്." അർജുൻ പുച്ഛിച്ചു.

 

"നിന്റെയീ ചില നേരത്തെ അഹങ്കാരം കേൾക്കുമ്പോൾ അവളേ നിനക്ക് കിട്ടല്ലേയെന്ന് പറയാൻ തോന്നും.

 

പക്ഷേ അവൾക്ക്‌ വിഷമം ആകുമല്ലോ എന്നു കരുതിയ ഞാൻ സ്വയം അടങ്ങിയത്."

 

'പിന്നെ നീയാരാ മുനികന്യകനോ ശപിക്കാൻ."

 

മുനിയൊന്നു ആകണ്ട മോനേ ഒരാളുടെ മനസ്സ് നൊന്താൽ മതി, അതിന്റെ ഫലം കഠിനമായിരിക്കും.

 

"ഡാ, എവിടേലും ആര്യ കൊളുത്തിപിടിച്ചിട്ടുണ്ടെങ്കിൽ ഒന്ന് കരഞ്ഞാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളൂ."

 

"പിന്നെ എന്റെ പട്ടി കരയും."

 

"പിന്നെന്തിനാടാ കുശവാ  ഉറങ്ങാതെ ഫാനിൽ നോക്കി കിടക്കുന്നത്?"

 

"എന്റെ റൂം എന്റെ കണ്ണ് ഞാനെനിക്ക് ഇഷ്ടമുള്ളിടത്തു നോക്കി കിടക്കും." ആദിൽ വാദിച്ചു.

 

ഞാൻ പോകുന്നു...ഇനിയെന്നെ ഇങ്ങോട്ട് വിളിച്ചേക്കലും അർജുൻ കൈകിട്ടിയ ബെഡ്ഷീറ്റും തലയിണയുമായി സ്ഥലം വിട്ട്.

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

ആരതി രാവിലെ പുറത്തേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയതും. "അതേ ഒന്ന് നിന്നേ." അർജുൻ വിളിച്ചു.

 

"ഇന്നെന്താ പരിപാടി?" അവൻ ചോദിച്ചു.

 

"എന്തേലും പരിപാടി കിട്ടുമോ എന്നന്വേഷിച്ചിറങ്ങിയതാണ് അർജുൻ " അവൾ ചെറുചിരിയോടെ പറഞ്ഞു.

 

"നീയെന്താ ഇന്നലെ കോളേജ് വിട്ട് വരാൻ വൈകിയത്? "

 

"ബസ്സിൽ ഭയങ്കര തള്ളായിരുന്നു. ആളുകളെ ഇറങ്ങാനും സമ്മതിക്കില്ല, കയറാനും സമ്മതിക്കില്ല. അത്രയും ശ്വാസമുട്ടി അതിൽ കടന്നുകയറി വീട്ടിലെത്തണെമെന്ന് എനിക്ക് തോന്നിയില്ല." അവൾ ഭവ്യതയോടെ പറഞ്ഞു.

 

"ഇപ്പോൾ നീ അത്യാവശ്യമായി എങ്ങോട്ടേലും പോകുവാണോ? അല്ലെങ്കിൽ നീയെനിക്കൊരു സഹായം ചെയ്യണം ആരതി?" അവൻ പറഞ്ഞു.

 

എന്താ???

 

"നിന്റെ ചേച്ചി വഞ്ചിച്ചുവെന്ന് പറഞ്ഞു ഒരാൾ അകത്തിരുന്നു മോങ്ങുന്നുണ്ട്. അത്പോരാഞ്ഞിട്ട് ഊരും പേരും അറിയാത്തൊരു പെണ്ണിനെ ചടപടേന്ന് കെട്ടാൻ തയ്യാറായിട്ടിരിക്കുവാണ്."

 

"ആര്? ആദിലേട്ടനോ?" അവൾ ചോദിച്ചു.

 

"അല്ലാണ്ട് ആരാ, ഇക്കാലത്ത് പ്രണയിച്ച പെണ്ണിനേ കെട്ടു എന്നു പറഞ്ഞിരിക്കുന്നത്.

 

അവൾ പോയാൽ വേറെ ഒരുത്തി അങ്ങനെയല്ലേ ചിന്തിക്കേണ്ടത്‌." അവൻ ചോദിച്ചു.

 

'അതേ 'എന്നവൾ തലയാട്ടി.

 

"നീയി രാത്രിമുല്ലകളുടെ സൗരഭ്യം അനുഭവിച്ചിട്ടുണ്ടോ അർജുൻ ?

 

"ഏഹ്?"

 

"രസല്ലേ,  അന്നേരത്തെ ഫ്രഷ്നസ്സും സുഗന്ധവും വല്ലാത്തൊരു ഇഷ്ടം തോന്നും അത് വാടി കരിയുമ്പോൾ എല്ലാം തീർന്നു.

 

അത് പോലെയാണ് ഏട്ടന്റെ മനസ്സ്.

 

പുള്ളിക്ക് അട്ട്രാക്ഷൻ ലവ് മാത്രമേയുള്ളൂ. അത് അങ്ങ് മാറിക്കൊള്ളും. പുള്ളി നല്ലൊരു പെൺകുട്ടിയെ കെട്ടട്ടെ... അതൊക്കെയങ്ങ് ഓട്ടോമാറ്റിക്കലി ശരിയാകും.

 

ഓഹോ! "റിയൽ ലവ്...എന്താ?

 

"അറിയില്ല അർജുൻ. അത് ചിലപ്പോൾ നൂറിൽ പത്ത് പേർക്കേ അടുത്തറിയാൻ സാധിക്കു. എന്തായാലും എനിക്കറിയില്ല. " അവൾ കൈമലർത്തി.

 

"നിനക്കറിയുമോ?" അവൾ ജിജ്ഞാസയോടെ ചോദിച്ചു.

 

"അറിയാം. ഞാൻ പിന്നെ പറഞ്ഞു തരാം.

 

ആദ്യം നീ പോയി എന്റെ ഏട്ടന്റെ കാര്യത്തിൽ ഒരു സമാധാനം ഉണ്ടാക്ക് അല്ലെങ്കിൽ അവന്റെ പ്രണയശാപം നിന്റെ തലയിൽ വരും."

 

"എന്റെയോ? എന്തിന്?" അവൾ അമ്പരന്നു.

 

"വെറുതെയിരുന്നവനേ പലപ്പോഴും ഇളക്കി വിട്ടത് നീയൊറ്റൊരുത്തിയാണ്. ഞാൻ കേട്ടിട്ടുണ്ട് നിന്റെയൊരു പദ്ധതി തയ്യാറാക്കലും അകമ്പടിക്ക് ദാസനായി അവനും."

 

സ്റ്റോപ്പ്‌ ഇറ്റ് അർജുൻ. ഞാൻ ഏട്ടനെ കണ്ട് സംസാരിക്കാം. പക്ഷേ നീയെന്റെ റൂട്ട് മാറ്റരുത്. ഞാൻ നിന്നെ നേടാൻ വേണ്ടി ഏട്ടനെയൊരിക്കലും കരുവാക്കിയിട്ടില്ല.

 

'ഐ ഡോണ്ട് മീൻ ദാറ്റ്‌ 'ആരതി.

 

ആരതി അർജുന്റെ കൈകൾ കൂട്ടിപിടിച്ചു ചോദിച്ചു." ഏട്ടന്റെ വിവാഹകാര്യത്തിൽ ആവശ്യമില്ലാത്ത നമ്മുടേയീ കൈകൾ

 

കടത്തി വിടണോ? വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ അല്ലേ! "

 

അർജുൻ അവന്റെ കൈകൾ പിൻവാങ്ങി. അവളിൽ നിന്നൊരു നല്ല മറുപടി പ്രതീക്ഷിച്ചു നിന്നു.

 

ആക്ച്വലി നിന്റെ ഏട്ടന് എന്താ പ്രശ്നം?

 

എന്റെ ചേച്ചി അങ്ങേരെ പ്രേമിക്കാത്തതാണോ അതോ വേറെ ഒരാളെ പ്രണയിച്ചു കെട്ടുന്നതാണോ?

 

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

"അതാഡീ എനിക്ക് മനസ്സിലാവാത്തത്‌."

 

നമ്മുടെ ഏട്ടനെ നമ്മുക്കറിയില്ലേ അർജുൻ ? പുള്ളിയെ മൈൻഡ് ചെയ്യാതെ പോയതിന്റെ കോംപ്ലക്സ് അടിച്ചതാണ്. ആര്യ ചേച്ചി ഒരു നടയ്ക്കു അടുക്കില്ലെന്ന് ഏട്ടൻ നന്നായിട്ടറിയാം. പുള്ളി അവസാനത്തെ അടവ് പ്രയോഗിച്ചു. 'കല്യാണം' അങ്ങേരിട്ട റൂട്ടിലൂടെ ചേച്ചി സ്വന്തം റൂട്ട് ക്ലിയറാക്കി.

 

"നിർഭാഗ്യങ്ങളുടെ കൂടാരമാണ് ആരതിയെങ്കിൽ, ഭാഗ്യങ്ങളുടെ കൂടാരമാണ് ആര്യ. അവൾക്ക്‌ സന്തോഷം നിറഞ്ഞൊരു ജീവിതമായി. ഇനി ആദിലേട്ടനും നല്ലൊരു ജീവിതം ഉണ്ടാവണം. നിനക്ക് അത്രേ മതിയല്ലോ?"

 

"യെസ്..."

 

അത് ഈശ്വരന്റെ കൈയിലിരിക്കുവാണ്. എന്തായാലും ഏട്ടന്റെയുള്ളിൽ കുളിർമഴ പെയ്യാൻ ഞാൻ പ്രാർഥിക്കാം. അപ്പോൾ നീ ഒളിച്ചോ?

 

"ഒളിക്കാനോ?"

 

"ഞങ്ങളുടെ സംഭാഷണം നീ ഒളിഞ്ഞിരുന്നു

കേൾക്കുന്ന കാര്യമൊക്കെ എനിക്കറിയാം.

ഇട്സ് സോ ചീപ്പ്‌ അർജുൻ."


"ചീപ്പായ കാര്യങ്ങളൊക്കെയല്ലേ, രണ്ടാളും ഡിസ്‌കസ് ചെയ്യുന്നത്. അതുകൊണ്ട് സ്വൽപ്പം ചീപ്പായലും പ്രശ്നമില്ല. " എന്തൊക്കെയോ വിളിച്ചു പറഞ്ഞു സ്വയം ന്യായീകരിച്ചു കൊണ്ടവൻ പിൻവാങ്ങി.

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

ഇന്നത്തെ പരിപാടി ആദിലേട്ടനേ സമാധാനിപ്പിക്കണം. സമാധാനിപ്പിച്ച് ഒടുക്കം അങ്ങേരെന്റെ സമാധാനം കളയുമോ എന്തോ?

 

ആദിലിനെ ഒരു നോക്ക് കാണാൻ വേണ്ടി ആരതി, അവൾക്കെത്താത്ത മതിലും വലിഞ്ഞു കയറി.

 

മുറ്റത്ത് നിന്ന് പല്ല് തേയ്ക്കുന്ന ആദിലിനെ അവൾ കണ്ടു.

 

കൂയി ഏട്ടാ, ആദിലേട്ടാ... കൂ കൂ...

 

"ദാ വരുന്നു കുയിലേ ?"

 

അവൻ പല്ല് തേച്ചുകൊണ്ട് തുപ്പി, തുപ്പി ആരതിയുടെ അടുത്തേക്ക് വന്നു.

 

എന്ത് പറയും എങ്ങനെ തുടങ്ങും അവൾക്കാകെയൊരു പ്രയാസം തോന്നി.

 

ആദിലേട്ടാ...

 

"ആരതി, നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് എത്താത്ത മതിൽ വലിഞ്ഞു കയറിയതെന്ന് മനസ്സിലായി. എന്നെ ആശ്വസിപ്പിക്കുമ്പോൾ  എന്റെ ഭാഗം കൂടി, നീയെങ്കിലും ആലോചിക്കണം." അവൻ പറഞ്ഞു.

 

അവളുടെ ആശ്വാസവാക്കുകൾ കേൾക്കാൻ തയ്യാറായി എന്ന പോലെ അവൻ മതിലിന് മേലിലിരുന്നു.

 

"ഏട്ടാ ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായി. ഇത് മണ്ഡപം വരേ എത്തിയിരുന്നുവെങ്കിലോ?എന്താകുമായിരുന്നു? " ആരതി ചോദിച്ചു.

 

"എന്താവാൻ കഥ മാറിപ്പോയെന്നേ! അവൻ നീട്ടി തുപ്പി കൊണ്ട് പറഞ്ഞു. പെണ്ണ് ഓടിയെന്ന് പറഞ്ഞു പുകിലുണ്ടാവും ഒടുവിൽ ഏതേലും തലമൂത്തപ്പൻ പറയും പെണ്ണിനൊരു അനിയത്തിയുണ്ടല്ലോ അതിനെ ഇറക്കാൻ.'

 

അയ്യോ!!!!

 

"എന്ത് കയ്യോ? ഒന്നു ആലോചിച്ചു നോക്ക്... അതിന്റെ ആദ്യ  പടിയാണ് ഇന്നലെ അമ്മമ്മ ആസൂത്രണം ചെയ്തു കൊണ്ടു വന്നത്. നിന്നെ ഞാൻ കെട്ടണമെന്ന്, അതാണ് ഞാൻ ചാടി കയറി മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. അല്ലാതെ ആരോടുമുള്ള ദേഷ്യം കൊണ്ട് എടുത്തുചാടിയതല്ല.

 

ഞാൻ ശരിക്കും ടെൻഷനായി പോയി ആരതി ...".

 

"നിങ്ങളുടെ കല്യാണം ഉറപ്പിച്ചാൽ മതിയായിരുന്നു." ആരതി മതിലിന്മേൽ വിരൽ കൊണ്ട് കളം വരച്ചു പറഞ്ഞു.

 

"അതെന്താ?" അവൻ പല്ല് തേച്ചുകൊണ്ട് ചോദിച്ചു.

 

അവിടെയല്ലേ ഏട്ടാ ട്വിസ്റ്റ്‌, അവൾ മുങ്ങുന്നു, എല്ലാവരും കൂടി എന്നെ ഒരുക്കുന്നു, എനിക്ക് ഏട്ടനോട് ഒരു രണ്ട് മിനിറ്റ് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു.  കിട്ടിയ അവസരത്തിൽ ഞാൻ നിങ്ങളുടെ തലയ്ക്ക് അടിച്ചു ബോധംകെടുത്തി നിങ്ങളേ റൂമിലിട്ട് പൂട്ടുന്നു.  മണ്ഡപത്തിൽ വരനെ കാത്തിരിക്കുന്ന എന്റെ അരികിലേക്ക് ഒടുവിൽ അർജുനെത്തുന്നു, എന്നെ കെട്ടുന്നു. എല്ലാം നശിപ്പിച്ചു പണ്ടാരമടക്കി തന്ന് ആ ആര്യ " അവൾ വെറുതെ വിഷമം നടിച്ചു.

 

"നീ നിന്റെ ചേച്ചിയുടെ അനിയത്തി തന്നെ രണ്ടിനും ഏത് വിധേനയും കെട്ടിയാൽ മതി."

 

"ഞാൻ വെറുതെ ക്ഷണം നേരം കൊണ്ടൊരു ചീട്ട് കൊട്ടാരം പണിതത് അല്ലേ? നമ്മളെ ആഗ്രഹിക്കാത്ത ഒരാളെ കെട്ടിയിട്ട് എന്ത് കഥ? അർജുൻ എന്നെ ശരിക്കും ഇഷ്ടമാണെന്ന് ഉറപ്പ് വരുത്തിയിട്ടേ ഞാനവനേ വരിക്കുകയുള്ളൂ.

 

"ആരതി സ്വയവരം. "അയ്യോ! എനിക്ക് ആലോചിക്കുമ്പോഴേ നാണം വരുന്നു.

 

അവൾ കൈകൾ കൊണ്ട് മുഖം മറച്ചു.

 

അമ്മേ... ആവേശം കൂടി, അറിയാതെ മതിലിലെ പിടുത്തം വിട്ടപ്പോൾ അവൾ താഴേക്ക്  പതിച്ചു.

 

"ദൈവമേ വീണോ? "

 

"എങ്ങനെ വീഴാണ്ടിരിക്കും രാവിലെ കണികണ്ടതേ നിങ്ങളുടെ അനിയനയാ..."

 

പരസഹായമില്ലാതെ ഒന്ന് എഴുന്നേൽക്കാൻ പോലും തനിക്കാവില്ലെന്നവൾക്ക് മനസ്സിലായി.

 

പെണ്ണിനൊന്നും രാവിലെ ഒരു പണിയുമില്ല,

 

മനുഷ്യനേ സമാധാനമായിട്ട് പല്ല് ശുചിയാക്കാൻ സമ്മതിക്കില്ല.

 

"പറഞ്ഞില്ലെന്ന് വേണ്ടാ ഏട്ടാ , ഇങ്ങനെ തേച്ചാൽ അധികം തേക്കേണ്ടി വരില്ല, പല്ല് തേഞ്ഞു ഒടുവിലൊരു കുറ്റി മാത്രമാവും."

 

ഒടിഞ്ഞു കിടന്നാലും നിന്റെ നാവിന് റസ്റ്റ്‌ കൊടുക്കരുത്. ആദിൽ അവളേ സഹായിക്കാനിറങ്ങി.

 

വേണ്ടാ ഏട്ടാ... ചാടണ്ട... കല്യാണം വരുവല്ലേ! കാലൊടിഞ്ഞാൽ പിന്നേ മണവാളനേ മണ്ഡപത്തിലെത്തിക്കാൻ പല്ലയ്ക്കൽ ഒരുക്കേണ്ടി വരും.

 

അത് ഞാനങ്ങ് സഹിച്ചു.

 

അവൾ പറഞ്ഞത് കാര്യമാക്കാതെ അവൻ അവളേ പിടിച്ചെഴുന്നേൽപ്പിച്ചു.

 

"എന്തേലും പറ്റിയോ?" അവൻ ചോദിച്ചു.

 

"ഒന്നും പറ്റിയില്ല ഏട്ടാ, ഹൈയിറ്റ് അഡ്ജസ്റ്റ് ചെയ്യാൻ വെച്ച കട്ട തെന്നിയതാ... ബാലൻസ് പോയി. "

 

കൈമുട്ടൊക്കെ നന്നായി വരഞ്ഞു കീറി, നെറ്റിയിലും ചെറിയൊരു വര വീണു." ആദിൽ അതൊക്കെ സങ്കടത്തോടെ നോക്കി നിന്നു..

 

ഏട്ടൻ വിഷമിക്കണ്ട എനിക്കിതൊക്കെ പതിവാണ്.

 

ആരതി, വിവാഹം എന്നൊക്കെ പറയുമ്പോൾ ഇത്പോലെ കൈവിട്ട കളിയാണ് , മുറുക്കി പിടിച്ചില്ലേ! നടുവൊടിയും. അത്രയും വിവരമുണ്ട് ഏട്ടനെന്ന് മോൾക്ക്‌ ഇപ്പോൾ മനസ്സിലായോ ?

 

"ഏട്ടന് വിവരമുണ്ടെന്ന് എനിക്കറിയാം

 

പക്ഷേ നിങ്ങളുടെ അനിയന് അതറിയാതെ പോയത് എനിക്ക് പറ്റിയബദ്ധം."

 

ഇതൊക്കെ കണ്ട് ആദിലിന്റെ മനസ്സ് തണുത്ത് തുടങ്ങി.

 

"ഇതാ പെണ്ണ് കൊള്ളാമോ?" അവൻ പോക്കറ്റിലിരുന്ന ഫോട്ടോയെടുത്ത് അവളേ കാണിച്ചു. അവളത് വാങ്ങി വിശദമായി നോക്കി.

 

 

"കുള്ളാം"

ഏഹ്!!!

അല്ല കൊള്ളാം...

ഇതാണ് ആര്യലക്ഷ്മി, ഇനി മുതൽ ഇവളാണ് ഈ ആദിൽ നരേന്ദ്രന്റെ 'ഭാര്യ 'പദവി അലങ്കരിക്കാൻ പോകുന്നത്.

ഹോ! കൺഗ്രാറ്റ്സ്... ഈ കുട്ടിയെ കണ്ടാലേ അറിയാം ഏട്ടൻ വേണ്ടി ജനിച്ചതാണെന്ന്.

മതി മോളേ സുഖിച്ചു.
താങ്ക്സ്. ഒരു കാര്യം കൂടിയുണ്ട്, എന്നും ആരതി വിശ്വനാഥനാണ് എന്റെ ബെസ്റ്റ് ഫ്രണ്ടും സിസ്റ്ററും.

"നിങ്ങൾക്ക് ചേട്ടനും അനിയനും ബെസ്റ്റ് ഫ്രണ്ടായിട്ട് എന്നെ മാത്രമേ കിട്ടിയൊള്ളോ." അവൾ ചോദിച്ചു.

"നീയൊരു വളരെ നല്ല കുട്ടിയാണ്. മനുഷ്യന്റെ ചങ്കിൽ തീ കോരിയിടാനും തണുപ്പിക്കാനും നിനക്ക് അസാമാന്യ കഴിവാണ്."

ഇത് പ്രശംസയാണോ അതോ ആക്ഷേപമോ എന്നറിയാതെ അവൾ ആദിലിനെ ഉറ്റു നോക്കി.

ഐ വോന്റ് മിസ്സ് യൂ, വി ലവ് യൂ ആരതി ലവ് യൂ സോ മച്ച്.

"ഏട്ടാ ഈ വരുൺ ആരാണ്? "

ആ പേര് കേൾക്കുന്നതേ അവനൊരു ചതുർഥി പോലെ... " ഒരു സെക്കൻഡ്, ഞാൻ പോയി വാ കഴുകിയിട്ട് വരാം. പറ്റുവെങ്കിൽ പഴയ പോലെ കട്ട അടുക്കിവെച്ചു നില്ക്ക് ." അവൻ അവളോട് കളിയാക്കി പറഞ്ഞു.

കഥ കേൾക്കാൻ വേണ്ടി ആരതി ഏത് സാഹസത്തിനും മുതിരും. പോയ വേഗതയിൽ തന്നെ അവൻ തിരിച്ചെത്തി.

വരുണ്, അർജുന്റെ അടുത്ത കൂട്ടുകാരനായിരുന്നു. മരിച്ചു
തലയ്ക്കു മുകളിൽ നിൽക്കുന്ന  ആളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് തെറ്റാണെന്നറിയാം എങ്കിലും പറയാതിരിക്കാൻ വയ്യാ!
അവന്റെ കൂട്ടെന്നു ഇവൻ കിട്ടിയോ അന്ന് മുതലാണ് ഇവൻ വഴി തെറ്റാൻ തുടങ്ങിയത്. ഇരുപത്തി നാല് മണിക്കൂറും ഇവന്റെ കൂടേ തന്നെയായിരുന്നവൻ .

നമ്മുടെ ഒരാവശ്യത്തിന് ഇവനെ കിട്ടില്ല. കുടുംബത്തിൽ എന്ത് മംഗളകാര്യം നടന്നാലും വരുൺ വലിഞ്ഞു കയറി വന്നു അലമ്പാക്കും. ഞങ്ങൾ പലരീതിയിൽ അർജുനെ അവനിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി പക്ഷേ നടന്നില്ല. അർജുൻ ഞങ്ങൾക്ക്‌ നേരേ തിരിഞ്ഞു നിൽപ്പായിരുന്നു. ഹാ! ഇനി പറഞ്ഞിട്ട് എന്ത് കാര്യം വലിയൊരു ശല്യം ഒഴിവായി. ഞങ്ങളുടെ ചെറുക്കൻ രക്ഷപെട്ടു. ആ പിന്നൊരു കാര്യം അവനെക്കുറിച്ച് ഒന്നും ചോദിക്കുകയോ, മോശമായി സംസാരിക്കുകയോ ചെയ്യരുത്.

"അതെന്താ."

"കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.
നീ ആരാധിച്ചു നടക്കുന്ന അവന്റെ മറ്റൊരു മുഖം കാണേണ്ടി വരും... ഇട്സ് ഔട്രേജ്"

" കൂട്ടുകാരെന്നും വീട്ടുകാർക്ക് ശത്രുക്കളാണല്ലോ!" അവൾ പറഞ്ഞു.

"നീ വിചാരിക്കുന്ന പോലെയല്ല ആരതി, ഞാനെങ്ങനെയത് നിന്നോട് പറയും." ആദിലിന്റെ വാക്കുകളിൽ അല്പം ജാള്യത നിറഞ്ഞു. അവനെ കാണുന്നതേ ഞങ്ങൾക്ക്‌ കലിയായിരുന്നു.

ദിയയുടെ അച്ഛമ്മയും ഏതാണ്ട് ഇത് പോലെയായിരുന്നു. എന്റെ തല കണ്ടാൽ അവർക്ക് ചുരുളി വരും. അവരുടെ വീടിന്റെ അകത്തേക്ക് ഞാൻ കയറുന്നതേ അവർക്കിഷ്ടമല്ലായിരുന്നു. ഒരു ദിവസം അവരെന്നെ ആട്ടിപായിച്ചു.

അതുകേട്ടതും ആദിലിന്റെ രക്തം തിളച്ചു.

"എന്തിനാ അവരുടെ അടുത്തേക്കൊക്കെ നീ പോകുന്നത്?"

ദിയ ക്ഷണിച്ചിട്ട് അവളുടെ പിറന്നാളിന്
പൂജയും കൂട്ടി അതുവരെ പോയി, അവർ ഞങ്ങളേ പടിഞ്ഞാറെ പുറത്തു ഇലയിട്ട് സ്വീകരിച്ചു. കൂട്ടിനൊരാൾ കൂടി ഉണ്ടായതു കൊണ്ട് വല്യ വിഷമം തോന്നിയില്ല. " ആരതി ചെറുച്ചമ്മലോട് കൂടി പറഞ്ഞു.

"എന്നിട്ടാണോ അവൻ നിന്നെ കെട്ടാൻ നടന്നത്?"

ആര്???

"രുദ്രൻ." അവനെങ്ങാനും നിന്നെ കെട്ടിയിരുന്നുവെങ്കിൽ നിന്റെ അവസ്ഥ എന്തായി പോയെന്നെ.

എന്താ ഏട്ടാ പറഞ്ഞത്...

"നിനക്ക് സുഖമില്ലാത്തത് കൊണ്ട് നിനക്കൊരു ജീവിതം വെച്ചു നീട്ടാൻ അവൻ തയ്യാറായി നിൽക്കുവായിരുന്നുവല്ലോ? "

ആരതിയൊട്ടും കേൾക്കാനാഗ്രഹിക്കാത്ത വാക്കുകളാണ് ആദിലിന്റെ വായിൽ നിന്ന് വന്നത്.

(തുടരുന്നു )

 


അർജുന്റെ ആരതി  - 31

അർജുന്റെ ആരതി - 31

5
1931

                                                     ഭാഗം - 31                          അർജുന്റെ ആരതി ആരതി മങ്ങിയൊരു ചിരി ആദിലിന് സമ്മാനിച്ചു. ആരതി... ഞാനറിയാതെ. "സാരമില്ല ഏട്ടാ. ഒരിക്കലെന്റെ മനസ്സ് കൈവിട്ട് പോയിരുന്നു. എന്താ? എങ്ങനെയാണെന്നൊക്കെ എനിക്കറിയാം. 'ഇട്സ് എ ഡിപ്രെഷൻ' എന്ന് എല്ലാവരും എന്നെ പറഞ്ഞു പഠിപ്പിച്ചു. എനിക്കൊന്നും സംഭവിച്ചിട്ടില്ല. ഈ ലോകം എന്റേതാണെന്നും എനിക്കിവിടെയൊരു ബ്രൈറ്റ് ഫ്യൂചറുണ്ടെന്നും സാധാരണ പെൺകുട്ടിയെ പോലെ ജീവിക്കാന്നുമൊക്കെ പറഞ്ഞു. എന്നി