Aksharathalukal

കോവിലകം. ഭാഗം : 22

 
 
"ആ നായിന്റെമോൻ വരുമ്പോൾ നീ ഇവിടെ ഇല്ലായിരുന്നോ... അച്ഛന്റെ മുഖത്തുനോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ നീ എല്ലാം കേട്ടു നിന്നല്ലേ... "
 
 
"അല്ലാതെ ഞാനെന്തു ചെയ്യണം... അയാൾ സത്യമാണ് പറഞ്ഞത്... അയാളുടെ അമ്മയെ ചതിച്ചതാണ് ഇയാൾ... "
 
"അതെങ്ങനെ നിനക്കറിയാം.... ഓ... ഇപ്പോൾ ആ ഹരിയുമായിട്ടാണല്ലോ കൂട്ട്... നമ്മളെ തമ്മിൽ തെറ്റിക്കാൻ അവൻ പറഞ്ഞുതന്നതായിരിക്കും... "
 
"എന്നോട് ആരും പറഞ്ഞതല്ല...  അവൻ അതു പറഞ്ഞപ്പോൾ അച്ഛൻ ഞെട്ടിയത് ഞാൻ കണ്ടതാണ്... നീലിമയും ഏടത്തിയും അതിന് സാക്ഷിയുമാണ്... അച്ഛൻ തെറ്റു ചെയ്തില്ലെങ്കിൽ എന്തിന് അവനെ ഭയപ്പെടേണം..."
രഘുത്തമൻ ചോദിച്ചതു കേട്ട് രാജേന്ദ്രൻ നീലകണ്ഠനെ നോക്കി... അയാൾ അവനെ മൈന്റുചെയ്യാതെ മറ്റൊരിടത്തേക്ക് നോക്കിയിരുക്കുകയായിരുന്നു.... 
 
"അപ്പോൾ അവൻ വെറുതേ വന്നതല്ല അല്ലേ... എന്താണ് അവന്റെ ഉദ്ദേശം... സ്വത്തോ അതോ പണമോ... "
 
"ഇതുരണ്ടുമല്ല... സ്വന്തം മകനാണെന്ന് ഇയാൾ അംഗീകരിക്കണം... അതിൽ കൂടുതൽ അയാൾക്കൊന്നുംവേണ്ട... "
 
"അങ്ങനെ അവൻ പറഞ്ഞോ... "
 
"പറഞ്ഞു..."
രാജേന്ദ്രൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു... 
 
"ഏട്ടനൊന്ന് നിൽക്കണം...എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയാനുണ്ട്... "
 
"എന്താണെന്ന ഭാവത്തിൽ രാജേന്ദ്രൻ തിരിഞ്ഞു നോക്കി... 
 
"നമ്മുടെ നീലിമയുടെ കാര്യമാണ്... അവളുടെ വിവാഹക്കാര്യം... "
 
"അതിനവൾ പഠിക്കുകയല്ലേ... അതു കഴിയട്ടെ... "
 
"അവളുടെ എക്സാമാണ് വരുന്നത് അതു കഴിഞ്ഞിട്ട് മതി... "
 
"എന്താ നിനക്കിപ്പോൾ അവളുടെ വിവാഹത്തെപ്പറ്റി ഇത്ര വ്യാകുലത.... "
 
"ഒരേട്ടനെന്ന നിലക്ക് എനിക്ക് വ്യാകുലത കാണും... ഏതൊരു മക്കളുടേയും അല്ലെങ്കിൽ അനിയത്തിയുടേയും വിവഹം എന്നത് അവരുടെ രക്ഷിതാക്കളുടെ സ്വപ്നമാണ്... അത് നടത്തിക്കൊടുക്കേണ്ട ബാധ്യത നമുക്കാണ്... 
 
"അതിന്... "
 
ഞാൻ ഒരാളെ കണ്ടുവച്ചിട്ടുണ്ട്... നല്ല പയ്യനാണ്... അവർ തമ്മിൽ നേരത്തേ പരിചയവുമുണ്ട്... കുറച്ചുദിവസംമുന്നേ ബാംഗ്ലൂരുൽ വച്ച് ചില നെറികെട്ടവന്മാരുടെ കയ്യിൽനിന്ന് അവളെ രക്ഷിച്ചത് അവനാണ്... "
 
"അവളെ രക്ഷിക്കുകയോ... എന്നിട്ട് ആ കാര്യമവൾ ഇവിടെ പറഞ്ഞിട്ടില്ലല്ലോ... "
 
"അതിന് ഇവിടെയുള്ളവരുടെ കാര്യം നോക്കാൻ നിങ്ങൾക്ക് സമയമുണ്ടോ... "
 
"അതവിടെ നിൽക്കട്ടെ ഏതാണ് പയ്യൻ... "
 
"അത്... ഹരിയുടെ കൂട്ടുകാരനാണ്... "
 
"കൊള്ളാം...  ഏട്ടനും അനിയത്തിയും ഞങ്ങൾക്കെതിരെ പടയൊരുക്കവുമായാണല്ലേ വരുന്നത്... ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കില്ല... "
 
"എന്തുകൊണ്ട് നടക്കില്ല... എനിക്കതിനുള്ള ഉത്തരം കിട്ടണം... "
 
"എന്താ നീയെന്നെ ചോദ്യം ചെയ്യുകയാണോ... ഇത് നടക്കില്ലെന്ന് പറഞ്ഞാൽ നടക്കില്ല... ആ പൂതിയങ്ങ് കളഞ്ഞേക്ക്..."
 
"എന്നാൽ കേട്ടോ ഈ വിവാഹം ഞാൻ നടത്തും... അതാരെതിർത്താലും... എനിക്ക് നീലിമയുടെ സമ്മതം മാത്രം മതി... അതവൾ നൽകുകയും ചെയ്തിട്ടുണ്ട്... "
 
"എന്നാൽ അന്ന് രണ്ടും ഈ പടിക്ക് പുറത്താണ്... "
 
"ആരാണ് പുറത്താവുമെന്ന് വഴിയെ നമുക്ക് കാണാം..."
 
"നീയെന്താണ് ഭീഷണി മുഴക്കുകയാണോ... "
 
"ആണെന്ന് കൂട്ടിക്കോ...  ഇവിടെനിന്നിറക്കിവിടാൻ നിങ്ങൾക്കാർക്കും കഴിയില്ല... നീലിമക്ക് മാത്രമേ അതിനുള്ള അവകാശമുള്ളൂ... കാരണം വീട് അവളുടെ പേരിലാണ്... അമ്മ മരിക്കുന്നതിനുമുമ്പ് എഴുതിവച്ചതാണത്... ആ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട... "
 
"നീയെന്താ പറഞ്ഞത്... ഈ വീടും പറമ്പും അവളുടെ പേരിലാണെന്നോ... "
 
"അതെ... ഇല്ലെങ്കിൽ എന്റെ അനിയത്തി വഴിയാധാരമാകുമെന്ന് അമ്മക്കറിയാമായിരുന്നു...  ഇനി കൂടുതൽ കളിച്ചാൽ പുറത്താവുന്നത് നിങ്ങളായിരിക്കും... "
രാജേന്ദ്രൻ ദേഷ്യത്തോടെ എല്ലാവരേയുമൊന്ന് നോക്കി... പിന്നെ മുന്നിൽ കിടന്ന കസേര ദേഷ്യത്തോടെ ചവിട്ടിത്തെറിപ്പിച്ച് അവൻ പുറത്തേക്കിറങ്ങിപ്പോയി... 
 
"കേട്ടല്ലോ.. ഏട്ടന്റെ അഭിപ്രായം ഏട്ടൻ പറഞ്ഞു... ഇനി അച്ഛന്റെ അഭിപ്രായം അറിഞ്ഞാൽ നന്ന്... അതിനുശേഷം വേണം എനിക്ക് വ്യക്തമായ ഒരു തീരുമാനം എടുക്കാൻ... "
രഘുത്തമൻ നീലകണ്ഠനോട് പറഞ്ഞു... 
 
"ഞാനെന്തു തീരുമാനമെടുക്കാൻ... ഇപ്പോൾ നീയൊക്കെയല്ലേ തീരുമാനമെടുക്കുന്നത്... ഞാൻ എതിർത്താലും നീയത് നടത്തും... ഇപ്പോൾ ചരട് നിന്റെയൊക്കെ കയ്യിലല്ലേ... ആ ഇപ്പോൾ എന്റെയൊക്കെ തീരുമാനത്തിന് എന്തുവിലയാണുള്ളത്... സ്വന്തം മക്കൾ തന്നെ എതിർപക്ഷത്തായാൽ ഏതൊരു പോരാളിയും ആയുധമെടുക്കാൻ ഒന്നു മടിക്കുമല്ലോ... അതാണല്ലോ നിങ്ങൾ കണക്കുകൂട്ടിയിരിക്കുന്നത്..."
 
"ആരും ആരുടേയും ആത്മാഭിമാനം കളഞ്ഞുകുളിക്കുന്നില്ല... അച്ഛന് ആ കോവിലകം സ്വന്തമാക്കണമെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ... അവിടെ മക്കളില്ല കുടുംബമില്ല സ്വന്തക്കാരും ബന്ധുക്കാരുമില്ല... അച്ഛന്റെ വാശിയും ആഗ്രഹങ്ങളും മാത്രം.... എല്ലാം സ്വാർത്ഥതയും മറന്ന് അച്ഛൻ നല്ലൊരു മനുഷ്യനായി നിന്നു നോക്ക്... കഴിഞ്ഞതെല്ലാം മറന്ന് എല്ലാവരും അച്ഛനെ സ്നേഹിക്കും ബഹുമാനിക്കും.... അച്ഛന്റെ അതേ പാതയാണ് ഏട്ടനും പിന്തുടരുന്നത്... അച്ഛനറിയോ നളിനി അപ്പച്ചിയുടെ ഭർത്താവിന്റെ അനിയത്തി പണ്ട് മരിക്കാനുണ്ടായ കാരണം...  ആരാണ് അതിന് കാരണക്കാരായവരെന്നും അറിയുമോ.... "
രഘുത്തമൻ അകത്തേക്കൊന്ന് നോക്കി പ്രമീള അവിടെയില്ലെന്ന് ഉറപ്പുവരുത്തി... പിന്നെ തുടർന്നു... 
 
ആ  മഹേഷാണ് എല്ലാറ്റിനും കാരണം... സ്വന്തം അപ്പച്ചിയുടെ സൌന്ദര്യത്തിൽ മതിമറന്ന് അവരുടെ ശരീരം സ്വന്തമാക്കാൻ അയാൾ പല കളികളും കളിച്ചുനോക്കി... എന്നാൽ അയാളുടെ ഇംഗിതത്തിന് അപ്പച്ചി വഴങ്ങില്ലെന്ന് കണ്ടപ്പോൾ അയാൾ അടവുമാറ്റി... തന്റെ കൂട്ടുകാരനെ വച്ച് ഒരു നാടകം കളിച്ചു... സ്നേഹത്തിന്റെ പേരിൽ ആ കൂട്ടുകാരൻ അവളെ തന്നിലേക്കടുപ്പിച്ചു... ആ കപടസ്നേഹത്തിനുമുന്നിൽ അവർ വീണു പോയെന്ന് പറഞ്ഞാൽ മതി... ഒരു ദിവസം രാത്രി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആ കൂട്ടുകാരൻ അവരെ കാണാൻ ചെന്നു... എന്നാൽ വഴിയേ വരുന്ന ചതി അവർ മനസ്സിലാക്കിയില്ല... ആ കൂട്ടുകാരന്റെ പ്രേരണയിൽ അവർ അവർക്ക് വിലപ്പെട്ടതെന്തോ അത് സമർപ്പിച്ചു... എന്നാൽ അടുത്ത ഊഴം കാത്ത് പുറത്തു നിൽക്കുന്ന മഹേഷിനെ അവർ കണ്ടില്ല... കൂട്ടുകാരന്റെ ഊഴം കഴിഞ്ഞ് ആ മഹേഷ് അവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി... താൻ ചതിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ അവർ ആത്മഹത്യചെയ്തു... അന്ന് അവരെ കള്ളസ്നേഹത്താൽ ചതിച്ച മഹേഷിന്റെ കൂട്ടുകാരൻ ആരാണെന്നറിയോ അച്ഛന്... മറ്റാരുമല്ല... അച്ഛന്റെ മുത്തപുത്രൻ തന്നെയാണ് ആ കൂട്ടുകാരൻ... "
രഘുത്തമൻ പറഞ്ഞതു കേട്ട് തരിച്ചിരിക്കുകയായിരുന്നു നീലകണ്ഠൻ... "
 
നീ... നീയെന്താണ് പറഞ്ഞത്... രാജേന്ദ്രൻ... "
 
അതെ... വിശ്വസിക്കാനാവുന്നില്ലല്ലേ... അതുപോലെ എത്രയെത്ര നീച പ്രവർത്തികൾ... കഴിഞ്ഞദിവസം ഹരിയുടേയും നളിനിഅപ്പച്ചിയുടെ മകൾ നന്ദനയുടേയും വിവാഹം മുടക്കാൻ ആ മഹേഷിനെ പറഞ്ഞയച്ചതിനുപിന്നിലും ഏട്ടനാണ്... അതിൽ അച്ഛനും പങ്കുണ്ടെന്നെനിക്കറിയാം... എന്തിനച്ഛാ മറ്റുള്ളവരുടെ ശാപം ഏറ്റുവാങ്ങി സ്വയം നശിക്കുന്നത്... നന്നായിക്കൂടെ ഇനിയെങ്കിലും.... "
രഘുത്തമൻ പറഞ്ഞുനിർത്തിയതും അകത്തെ വാതിൽക്കൽ നിന്ന് ഒരു പൊട്ടിക്കരച്ചിലോടെ പ്രമീള മുറിയിലേക്കോടി... അതുകണ്ട് എന്തുചെയ്യണമെന്നറിയാതെ രഘുത്തമൻ നിന്നു.... ഈ സത്യങ്ങൾ ഒരിക്കലും ആരറിയരുതെന്ന് കരുതിയോ അവർ എല്ലാം കേട്ടിരിക്കുന്നു... അവൻ നീലകണ്ഠനെ നോക്കി... ഇത്രയും കാലം കണ്ട നീലകണ്ഠനായിരുന്നില്ല അവനവിടെ കണ്ടത്... എല്ലാം തകർന്ന് കുറ്റബോധംകൊണ്ട് ശിരസ്സുതാണ ഒരാളെയായിരുന്നു... പെട്ടന്ന് എന്തോ ഓർത്തപോലെ രഘുത്തമൻ പ്രമീളയുടെ മുറിയിലേക്ക് നടന്നു... അപ്പോഴും കട്ടിലിലിരുന്ന് മുഖം പൊത്തി കരയുകയായിരുന്നു അവർ... 
 
"ഏടത്തീ... "
എന്നാൽ രഘുത്തമൻ വിളിച്ചത് കേട്ടിട്ടും തലയുയർത്താതെ മുഖവും പൊത്തി കരയുകയായിരുന്നു പ്രമീള... 
 
"ഏടത്തീ... സ്വന്തം ഭർത്താവിനെപ്പറ്റി ഒരിക്കലും ഒരു ഭാര്യ കേൾക്കാൻ ഇഷ്ടപ്പെടാത്തതാണ് ഏടത്തി കേട്ടതെന്നറിയാം...  ഇത് സ്വന്തം അനിയനായ ഞാൻ മറ്റൊരാളുടെ വായിൽനിന്നു കേട്ടപ്പോഴുണ്ടായ ആ നിമിഷത്തെക്കുറിച്ച് ആലോചിച്ച് നോക്ക്യേ... കേട്ടതൊന്നും സത്യമാകരുതെന്ന് പലവട്ടം എന്റെ മനസ്സ് പറഞ്ഞുനോക്കി... എന്നാൽ അങ്ങനെ മനസ്സിൽ കാണാനേ എനിക്ക് പറ്റുമായിരുന്നുള്ളൂ... സത്യം സത്യമല്ലാതാവുകയില്ലല്ലോ... കേട്ടതെല്ലാം മറക്കാനും പൊറുക്കാനും ഞാൻ പറയില്ല... എന്നാലും ഏടത്തിയുടെ ഈ വിഷമം കാണുമ്പോൾ കണ്ടു നിൽക്കാൻ പറ്റുന്നില്ല... അയാൾ ചെയ്തതിന് ദൈവം ചോദിക്കും... ഏടത്തി അതോർത്ത് സങ്കടപ്പെടരുത്... "
 
"നീ എന്താണ് കരുതിയത്... ഇത് കേട്ട് ഞാൻ വല്ലതുംചെയ്യുമെന്നോ... എന്തിന്.... അയാൾ ഈ ജന്മത്തിനിടക്ക് പലതും ചെയ്തു... എല്ലാം കണ്ടില്ലെന്ന് നടിച്ച് ഞാൻ മിണ്ടാതെ നിന്നു... എന്നാൽ ഇത്...  ഇതൊരിക്കലും എനിക്ക് ക്ഷമിക്കാൻ കഴിയില്ല... ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാകുന്നതിനുമുമ്പ് നടന്നതാകാം എന്നാലും എല്ലാം മറച്ചുപിടിച്ച് ഇത്രയും കാലം അയാൾ നിന്നു... മുമ്പ് ചെയ്ത തെറ്റ് ഒരു തവണയെങ്കിലും എന്നോട്  ഏറ്റുപറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ക്ഷമിച്ചേനെ... ഇത് എനിക്ക് മറക്കാൻ പറ്റില്ല... ഇത്രയും കാലം എല്ലാം എന്റെ വിധിയാണെന്ന് ഞാൻ കരുതി ജീവിച്ചു പോന്നു... ഇനിവയ്യ... എനിക്കുമുണ്ട് അല്പം മാനാഭിമാനം... നാളെ എന്നേയുമവർ മറ്റുള്ളവർക്ക് കാഴ്ചവക്കില്ലെന്നാരുകണ്ടു... എന്റെ സ്വന്തം വീട്ടുകാരെവരെ അയാൾ വെറുപ്പിച്ചു... അവരുടെയടുത്തേക്കുവരെ പോകാൻ പറ്റാതായി... ഇനി എനിക്ക് ഒരപേക്ഷയെയുള്ളൂ.. എന്നെ ഈ വീട്ടിൽ താമസിക്കാൻ അനുവദിക്കണം... അതും നിന്റെ ഏട്ടന്റെ ഭാര്യയല്ലാത്ത ഒരു പ്രമീളയെ... എന്താ അതിന് നിനക്കോ നീലിമക്ക് അച്ഛനോ ബുദ്ധിമുട്ടുണ്ടോ... ഉണ്ടെങ്കിൽ പറയണം... ഈ നിമിഷം ഞാനിറങ്ങാം... ഞാൻ കൊണ്ടുവന്നതൊന്നും എടുക്കുന്നില്ല... അതയാൾ പുഴുങ്ങിതിന്നട്ടെ... ആരുമില്ലാത്ത വർക്ക് ദൈവം തുണയായിട്ടുണ്ടാകും... "
 
"ഏടത്തീീീ... എന്തൊക്കെയാണ് പറയുന്നത്... അങ്ങനെ എല്ലാം ഉപേക്ഷിച്ച് പോകാൻ ഏടത്തിക്ക് പറ്റുമോ... ഏട്ടൻ തെറ്റുകാരനാണ്... എന്നാലും ഏടത്തിയുടെ കഴുത്തിൽ താലിചാർത്തിയ പുരുഷനാണ്... അത് ഇല്ലാതാകുമോ... "
 
"ആ പദവി ഇനി എനിക്ക് ആവിശ്യമില്ല... ഇതോടെ അയാളുമായി എല്ലാ ബന്ധവും തീർന്നു... ഇനി നീ എന്തു പറഞ്ഞാലും ഞാനെടുത്ത തീരുമാനത്തിന് മാറ്റമില്ല... ഇത് പ്രമീളയുടെ അവസാന വാക്കാണ്..."
 
"മോളേ... "
പെട്ടെന്നൊരു വിളികേട്ട് അവർ തിരിഞ്ഞു നോക്കി... 
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 23

കോവിലകം. ഭാഗം : 23

4.6
5244

    "ആ പദവി ഇനി എനിക്ക് ആവിശ്യമില്ല... ഇതോടെ അയാളുമായി എല്ലാ ബന്ധവും തീർന്നു... ഇനി നീ എന്തു പറഞ്ഞാലും നാവെടുത്തു തീരുമാനത്തിന് മാറ്റമില്ല... "   "മോളേ... " പെട്ടെന്നൊരു വിളികേട്ട് അവർ തിരിഞ്ഞു നോക്കി...  വാതിൽക്കൽ നിൽക്കുന്ന നീലകണ്ഠന്റെ കണ്ട് അവർ ഞെട്ടി... ആദ്യമായിട്ടാണ് അയാളുടെ നാവിൽ നിന്ന് അങ്ങനെയൊരു വിളി വരുന്നത്... ഈ മുറിയിലേക്ക് വരുന്നതും ആദ്യമായിട്ടാണ്...  അവർ അയാളെ സംശയത്തോടെ നോക്കി നിന്നു... പുതിയ എന്തെങ്കിലും അടവുമായി വന്നതാകുമോയെന്ന് രഘുത്തമന് തോന്നി...    "നിങ്ങൾ എന്നെ തറപ്പിച്ച് നോക്കുന്നതിന്റെ കാര്യം എനിക്ക് മനസ്സിലായി... പുത