സഞ്ജു പറഞ്ഞു:
"ഞാൻ അമ്പലത്തിന്റെ മുന്നിലിപ്പോൾ വിനുവേട്ടനെക്കണ്ടിട്ടാണ് വരുന്നത്. ഏട്ടന്റെ ഫോണൊക്കെ വാങ്ങി വച്ചിരിക്കുകയാണത്രെ, എന്തൊക്കെയോ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നാണ് ഏട്ടൻ പറയുന്നത്."
"പിന്നെ ഏട്ടന്റെ ആ കസിൻ ആറു മാസം മാത്രേ മെഡിക്കൽ കോളേജിൽ പോയിട്ടുള്ളൂ, അവൾ പറയുന്നതൊക്കെ നുണയാണെന്നും ഏട്ടൻ പറഞ്ഞു. അതുകൊണ്ടാ മഞ്ജു ചേച്ചി ഞാൻ ഇപ്പോൾ നിന്റടുത്ത് വന്നത്, അല്ലെങ്കിൽ നിന്നെ ഞാൻ വെറുത്തു പൊയേനെ."
മഞ്ജു അതുകേട്ട് കണ്ണു തുടച്ചു.
"ഇനി ഇതിൽ നിന്നും മഹിയേട്ടനെ എങ്ങനെ രക്ഷിക്കും, വിനുവേട്ടനെ അവർ മിക്കവാറും നാടുകടത്തും. അതിനുമുൻപ് എല്ലാം നടക്കണം. സമയം കുറവാണ് നമുക്ക്."
സഞ്ജുവിന്റെ ചോദ്യത്തിന് മറുപടിയായി രഞ്ജു പറഞ്ഞു:
"നമുക്ക് മഹിയേട്ടനോടു കൂടി ചോദിക്കാം എന്തെങ്കിലും ഐഡിയയുണ്ടോയെന്ന്. അംഗബലം കൂടട്ടെ."
"മഹിയേട്ടനെപ്പോഴാണാവോ ഇനി വരുന്നത്, അച്ഛമ്മ ഉടക്കാണെന്നാ കേട്ടത്. രഞ്ജുവിന് പകരം മഞ്ജുനെ വേണ്ടെന്ന്."
"എന്നെ വലിയ കാര്യമാ അച്ഛമ്മയ്ക്ക്." റഞ്ജു പറഞ്ഞു.
മഞ്ജുവിന് ഇതൊക്കെ കേട്ടു വിഷമമായി, തലവേദനയെന്നും പറഞ്ഞവൾ കിടക്കാനായി പോയപ്പോൾ രഞ്ജുവും സഞ്ജുവും അവരവരുടെ മുറികളിലേക്ക് പോയി.
ഭംഗിയായി വിരിച്ചിട്ടിരിക്കുന്ന ബെഡ്‌ഡിൽ കിടക്കാനവൾക്ക് തോന്നിയില്ല, ജനലരികിലുള്ള സെറ്റിയിലേക്കു ചാരിക്കിടന്നു മഞ്ജു കഴിഞ്ഞ സംഭവങ്ങൾ ഓർത്തു നോക്കി.
എത്ര സന്തോഷത്തോടെയാണ് ഇന്നലെയും അതിന്റെ തലേന്നുമൊക്കെ ഹൽദിയും മെഹന്തിയുമൊക്കെ ആഘോഷിച്ചത്, ഇന്നു രാവിലെ ഒരുങ്ങിയിറങ്ങുമ്പോഴും ഒരാശങ്കയുമുണ്ടായിരുന്നില്ല. എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്!
അലങ്കരിച്ച വേദിയിലേക്ക് കാലെടുത്തു വയ്ക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് കുഴഞ്ഞു വീണത്. അമ്മയും രഞ്ജുവും പിടിച്ചത് കൊണ്ടു വീണില്ല. പിന്നെ നടന്നതൊക്കെ എന്തായിരുന്നു? അവർ സന്ദർഭം മുതലെടുക്കുകയായിരുന്നു. തനിക്ക് ആ സമയത്ത് ഒന്നും ഓർമ്മയില്ലായിരുന്നു. അവരുടെ കളിക്കളത്തിലേ കരുവായി വിനുവേട്ടനും താനും.
ബോധം വരുമ്പോഴേക്കും അവർ വിനുവേട്ടനെക്കൂട്ടി തിരിച്ചു പോയിരുന്നു. വല്ലാത്ത ഒരു അവസ്ഥയായിപ്പോയി എല്ലാവരുടെയും.
പിന്നെയെപ്പോഴോ രഞ്ജു വന്നു വേദിയിലേക്ക് കൊണ്ടുപോകുകയായിരുന്നു...
മഹിയേട്ടനെ വേദിയിൽ കണ്ടു താനാകെ വിരണ്ടുപോയി. സ്വബോധത്തിലേയ്ക്ക് വരാൻ കുറച്ചു സമയമെടുത്തു. പാവം രഞ്ജുവിനോടുള്ള കടപ്പാട് എത്ര തീർത്താലും തീരില്ല. അവളുടെ പ്രാണനെയാണ് അവൾ കുടുംബത്തിന്റെ രക്ഷയ്ക്കായി തനിക്ക് വച്ചു നീട്ടിയത്. വിനുവേട്ടൻ ഇങ്ങനെ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല. എന്നും ചേട്ടനെ പേടിച്ചുള്ള ജീവിതമാണ് വിനുവേട്ടന്റെ. എങ്ങനെയാണീശ്വരാ ഇതിൽ നിന്നൊക്കെ ഒന്നു കര കയറുന്നത്? വിനുവേട്ടനോടൊന്ന് സംസാരിക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഒരല്പം ആശ്വാസം കിട്ടിയേനെ. ഫോൺ വാങ്ങി വയ്ക്കാൻ വിനുവേട്ടൻ സ്കൂൾ കുട്ടിയോ മറ്റോ ആണോ!
ഓരോന്നാലോചിച്ചിരിക്കവേ അമ്മ വന്ന് അത്താഴം കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞോഴിഞ്ഞു. മഹിയേട്ടൻ വരാൻ വൈകുമെന്നു വിളിച്ചിരുന്നുവത്രേ.
ഇടയ്ക്കെപ്പോഴോ ഒന്നു മയങ്ങിപ്പോയി, പെട്ടന്ന് ടെറസിലേയ്ക്ക് തുറക്കുന്ന വാതിലിൽ മുട്ടു കേട്ട പോലെ തോന്നി അവൾക്ക്. 'ആരാവും ഈ നേരത്ത്, വിനുവേട്ടനാവുമോ? ആ ചിന്ത അവളെ ഊർജ്ജസ്വലയാക്കി. അവൾ വേഗം പോയി വാതിൽ തുറന്നു.
" മഹിയേട്ടനോ, എന്താ ഈ വഴി?"
പെട്ടെന്ന് സൈഡിലേക്ക് മാറിയ മഹിയുടെ പിന്നിൽ വിനുവിനെക്കണ്ട മഞ്ജുവിന് ആകെ പരിഭ്രമമായി, കാണാനാഗ്രഹിച്ച ആളെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ അവൾക്കു വിശ്വസിക്കാനായില്ല. പല വികാരങ്ങളാൽ അവൾ ഉലഞ്ഞുപോയി.