ഹേ മഹാത്മാ, അങ്ങയുടെ ചോരക്ക് പകരം നൽകാൻ അന്ന് ഉയരാത്ത കൈകൾ ഇന്നിനി ഒരിക്കലും ഉയരില്ല. ഇനിയെങ്കിലും അങ്ങ് സ്വയം ശാന്തി നേടൂ. ഇവിടെ ആർക്കും അങ്ങയുടെ ആവശ്യം ഇല്ല!! ഈ നാടിന് അങ്ങും അങ്ങയുടെ ജീവിതവും ഭരങ്ങളാണ്. പേറി മടുത്ത വിഴുപ്പിനോളം അറപ്പുളവാക്കുന്ന ഭാരം...!
1948 ജനുവരി 30ന്, അതായത് ഇന്നേക്ക്, 2023 ജനുവരി 30ന്, 75 ആണ്ട് പിറകെ, ഡൽഹിയിലെ ബിർള ഹൗസിൽ വെച്ച് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഫകീർ കൊല്ലപ്പെടുകയുണ്ടായി. ഇന്ന് ഗാന്ധി സ്‌മൃതിയിൽ അർപ്പിക്കുന്ന പൂക്കൾ മാത്രമാവും ആ ദിവസത്തിന്റെ ക്രൂരത ഓർത്ത് പരിഭവിക്കുന്നത്. സ്വരാജ് എന്ന മുദ്രാവാക്യവുമായി ഭാരത രാഷ്ട്രത്തിന്റെ മാറിലേക്ക് സ്വാതന്ത്രത്തിന്റെ വിളിയാളം അടിച്ചേൽപ്പിച്ച ധീര പോരാളി, സ്വ ജീവനും, വിശപ്പും ആയുധമാക്കിയ സഹന പ്രിയനായ പോരാളി. ഒരിക്കൽ പോലും ഉപദ്രവകാരിയായ ആയുധങ്ങളാൽ കാണപ്പെട്ടിട്ടില്ലാത്ത മഹാത്മാവ്. എന്നിട്ടും, ദേശീയതയുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആ മഹത് വ്യക്തിയുടെ ജീവിതം പാഠഭാഗങ്ങൾ പോലും അല്ലാതെ പോവുന്നു.
1869ൽ ജനിച്ച, മോഹൻദാസ് എന്ന ബാലൻ, ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനങ്ങളുടെ ആണിവേരാകുന്നത് 1915ൽ ആണ്. തന്റെ 45 വയസ്സ് വരെ ഇന്ത്യയുടെ സ്ഥിതിഗതികളെ കുറിച്ച് പൂർണ്ണ ബോധ്യവാൻ അല്ലായിരുന്നോ അദ്ദേഹം?
അല്ല എന്നുള്ള ഉത്തരം ഒരു തെറ്റായി കാണാൻ കഴിയില്ല. എങ്കിലും, 1915 വരെ ഉള്ള അദ്ദേഹത്തിന്റെ ജീവിതം, ആ കാലഘട്ടത്തിലെ മറ്റേതൊരു ഇന്ത്യക്കാരനിൽ നിന്നും അന്യം തന്നെ ആയിരുന്നു. നല്ല ജീവിത നിലവാരം, ഉയർന്ന വിദ്യാഭ്യാസം, തുടങ്ങി ബ്രിട്ടീഷ് കൊളോണിയൽ ഭരണ കാലഘട്ടത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്നതിന്റെ ഏറ്റവും പൂർണ്ണമായ ജീവിതം തന്നെ ആയിരുന്നു അദ്ദേഹത്തിന്റേത്.
ലണ്ടനിലെ വിഖ്യാതമായ ഇന്നർ ടെമ്പിളിൽ നിന്നും നിയമ വിദ്യാഭ്യാസത്തിൽ ബിരുദം കരസ്ഥമാക്കിയ മോഹൻദാസ്, തന്റെ ഇരുപതുകളിൽ ഇന്ത്യയിൽ വരികയും, കുറച്ച് കാലം ഇവിടെ ഒരു ജോലി എന്ന ചിന്തയിൽ അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു എന്ന വാസ്തവം പലപ്പോഴും ആർക്കും അറിയില്ല. എന്നാൽ, മോഹൻദാസ് എന്ന യുവാവിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യ എന്ന രാഷ്ട്രമോ, അവിടുത്തെ ബ്രിട്ടീഷ് ഭരണമോ തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ലായിരുന്നു. അങ്ങിനെ ഇന്ത്യയിലെ ജോലി സാധ്യതയിലെ പരിമിതികൾ അദ്ദേഹത്തെ സൗത്ത്ആഫ്രിക്കയിലേക്ക് കാൽ നടത്തി. കൃത്യമായി പറഞ്ഞാൽ 1891ൽ ഇന്ത്യയിലേക്ക് തിരിച്ച് വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം, 1893ൽ ഒരു ഇന്ത്യൻ വ്യവസായിയെ പ്രധിനിധീകരിച്ച് കൊണ്ടായിരുന്നു ആ കുടിയേറ്റം. അതും തന്റെ ഇരുപത്തി നാലാം വയസ്സിൽ.
തുടരും...