എന്ന് സംശയപൂർവ്വം
മനസു ചോദിക്കുന്നത്
നോവൽ
ഭാഗം 1
കിട്ടാമുന്തിരിവിത്ത് വിതയ്ക്കുന്നവർ
(ഒരു ക്ലിഷേ)
ചെറിയൊരു സംഭവമാണ് പക്ഷെ വലിയൊരു ആഘാതമാകാം.
ഏവരുടെയും ജീവിതത്തിൽ സംഭവിച്ചു കടന്നുപോകാറുള്ള ആ പഠനകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ അകതളിരിൽ നിറം ചാർത്തിയത് നെടുകെയും കുറുകെയുമുള്ള വിരക്തിയുടെ കറുത്ത വരകളിലൂടെയുംകൂടിയായിരുന്നു. ജീവിതത്തിന്റെ ആ ഭാഗം നിറപ്പകിട്ടിലോ നിറം മങ്ങിയോ കടന്നുപോകാത്തവരായുള്ളവർ വിരളമായിരിക്കുമെന്ന ധൈര്യമാണ് ഈ ക്ളീഷേ കഥയുടെ ഇന്ധനം. സമചിത്തതയോടെയാണെങ്കിലും എടുക്കുന്ന തീരുമാനങ്ങളിൽ ചിലതെങ്കിലും കാലപ്പഴക്കം ദ്രവിപ്പിച്ചത്തിന്റെ നഷ്ടബോധം ആളിക്കത്തിയണഞ്ഞതിന്റെ കനലൂതിയണക്കാനുമായി ഞാനെഴുതട്ടെ ചില വാക്കുകൾ.
കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് നൃത്തപരിപാടിയുടെ താളലയസന്ധ്യയിലേക്കു അന്ന് നിശാഗന്ധിയിൽ അവർക്കൊപ്പം പോയത്. പ്രശാന്തും, ദീപയും, ഡെയിസിയും, സ്വപ്നയും പിന്നെ ഞാനുമടങ്ങുന്ന ആ കൂട്ടത്തിനു രണ്ടുമൂന്നു വർഷത്തെ കലാലയ പഠനകാലം കലാബോധത്തിനുകൂടി മാറ്റിവെക്കണമെന്ന നിര്ബന്ധബുദ്ധിയൊന്നുമില്ലായിരുന്നുവെങ്കിലും മറ്റുള്ളവരെ കാണിക്കാനും അതുവഴി ലഭിക്കാവുന്ന പ്രശംസക്കും അല്ലെങ്കിൽ കുറഞ്ഞപക്ഷമൊരു ആത്മപ്രശംസക്കെങ്കിലുമുതകുമെന്ന ചിന്തയായിരുന്നു നൃത്തപരിപാടിക്ക് പോകാനുള്ള ആ തീരുമാനത്തിന് പിന്നിലെ ഗൂഡലക്ഷ്യം.
അവിടെത്തുമ്പോൾ പരിപാടി തുടങ്ങാറായതിന്റെ മൈക്കനൗൺസ്മെൻറ് കേട്ടുതുടങ്ങിയിരിന്നു. വരിയായി ഓരോരുത്തരുമിരുന്നു വന്നപ്പോൾ സ്വപ്നക്കു കിട്ടിയത് എന്റെയരികിലായി വലുത് വശത്തുള്ള ഇരിപ്പിടമായിരിന്നു. ഒരു നിമിഷം ഇരിക്കാനറച്ചിട്ടു പൊതുവേയുള്ള ചമ്മൽ ചിരി മുഖത്തിട്ടു നാണത്തിന്റെ അകമ്പടിയോടെ അവൾ പമ്മിയിരിന്നു. അപ്പോൾത്തന്നെ വലുതുവശത്തിരുന്ന പ്രശാന്തും ബാക്കിയുള്ള സ്ത്രീജങ്ങളും കൂടി കളിയാക്കലിന്റെ ചാറ്റൽ മഴ പെയ്യിച്ചു തുടങ്ങി.
"എന്റെ സ്നേഹിതേ, നിനക്കുമാത്രം എപ്പോഴും സംഗീതിന്റെ അടുത്ത് ഇരിക്കാൻ പറ്റുന്നത് എങ്ങനെന്നു മനസിലാകുന്നില്ല." ചിരിയുടെ ചാറ്റൽ മഴക്കിട്ട ചെറിയൊരു മിന്നലായിരിന്നു ദീപയുടെ ആ കളിയാക്കൽ.
"അത് മനസ്സിൽ ഐക്യമുള്ളവർ ഒന്നിച്ചിരിക്കണമെന്നാണല്ലോ". അങ്ങേയറ്റത്തിരിന്നു ഡെയിസി വകയൊരു ഇടിവെട്ടിന്റെ ആരംഭം.
"അപ്പോൾ സ്വപ്നക്കാനെന്നോടാണ് ഇഷ്ടം കൂടുതൽ എന്ന് നിങ്ങൾ സമ്മതിച്ചല്ലേ?" സംഗീത് മിന്നലും ഇടിയോടുംകൂടെയുള്ള ആ ചാറ്റൽ മഴ കൊഴുപ്പിക്കാനായെന്നോണം പറഞ്ഞു.
പകുതി ചിരിച്ചും പകുതി കളിയായുമാണ് സംഗീത് അത് പറഞ്ഞതെങ്കിലും സ്വപ്നയുടെ മുഖത്ത് ഇരുണ്ട് കൂടുന്ന കാർമേഘം എപ്പോൾ വേണമെങ്കിലും പെയ്തിറങ്ങനുമെന്ന കാര്യം അപ്പോളാരും ശ്രദ്ധിച്ചില്ല.
"ഷോ കാണാനാണ് ഞങ്ങൾ വന്നതെന്നോർമ്മ വേണം രണ്ടിനും, അല്ലാതെ നിങ്ങളുടെ ഷോ കാണാനല്ല എന്നു മനസിലാക്കിയാൽ കൊള്ളാം." ഡെയിസി തലനീട്ടി സംഗീതിനെ നോക്കി തട്ടിവിട്ടു.
അപ്പോഴേക്കും ഷോ തുടങ്ങുകയായിരിന്നു. തുടക്കത്തിന്റെ നിശബ്ദതയിൽ എല്ലാകണ്ണുകളും കാതുകളും കൂർപ്പിക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ ഇരുണ്ടുനിന്ന കാർമേഘം സ്വപ്നയുടെ മൊഴികളിലെ പെയ്തിറങ്ങി.
"മതി മതി കളിയാക്കിയത്, ഇനിയെല്ലാവരും സ്റ്റേജിലേക്ക് നോക്കിയിരുന്നോ, കേട്ടോ?"
"ശരി സ്വപ്ന മാഡം, ഉത്തരവിട്ടപോലെ. പക്ഷെ നീയും സ്റ്റേജിലേക്ക് തന്നെ 'നോക്കി' ഇരിക്കണം" ദീപയുടെ പൊട്ടിച്ചിരിയാണ് വാക്കുകളേക്കാളും മുഴച്ചു നിന്നതു.
അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ഡെയിസിയുടെ അടക്കി പിടിച്ചുള്ള സംസാരം കേട്ട് ഞാൻ നോക്കുമ്പോൾ അവൾ പുറകിലെ വരിയിലിരിക്കുന്ന മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കുന്നതായിരിന്നു കണ്ടത്. അല്പവെളിച്ചത്തിൽ മുഖം വ്യക്തമാകുന്നില്ല.
ഞങ്ങളുടെ പിറകിലായി അവരുടെ തൊട്ടടുത്തിരിക്കുന്ന മറ്റൊരു പെൺകുട്ടി കൈകൾ മടിയിൽ വച്ച് മുഖമമർത്തി കരയുകയാണെന്ന പോലെ തോന്നിച്ചു. കരയുന്ന ആ പെൺകുട്ടിയെ ചൂണ്ടിക്കൊണ്ട് അവളുടെ അടുത്തിരുന്ന കുട്ടിയുമായി തമ്മിലെന്തൊ അടക്കം പറഞ്ഞിട്ടു ഡെയിസി തിരിഞ്ഞു ദീപയുടെ ചെവിയിലും എന്തോ രഹസ്യം പറയുന്നു. ഒരുമിനുട്ടിൽ തിരിച്ചു വരാമെന്നു പറഞ്ഞിട്ടു ഡെയ്‌സി ദീപയെയും സ്വപ്നയേയും ഡൈസിയോട് സംസാരിച്ച പെൺകുട്ടിയുമായി ഓഡിറ്റോറിയത്തിനു വെളിയിലേക്കു പോയി. പുറത്തേക്കു പോകുന്നതിനു മുമ്പ് സ്വപ്ന വിസമ്മതത്തോടെ എന്നെയും കരയുന്ന പെൺകുട്ടിയെയും മാറിമാറി നോക്കിയിരുന്നു.
അപ്പോഴും പിറകിലിരുന്ന പെൺകുട്ടി മുഖം കുനിച്ചിരിന്നു കരയുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടു അന്തംവിട്ടിരുന്ന പ്രശാന്ത് എന്താണ് കാര്യമെന്ന് പുറത്തുപോയി നിൽക്കുന്ന കൂട്ടുകാരോട് ആംഗ്യഭാഷയിലാരാഞ്ഞു.
ഡെയ്‌സി അവനോടുമാത്രം അവരോടൊപ്പം ചെല്ലാനും എന്നോട് അവിടെത്തന്നെയിരിക്കാനുമാവശ്യപ്പെട്ടു.
പ്രശാന്തും അവരോടൊപ്പം പോയിക്കഴിഞ്ഞപ്പോൾ ഒന്നും മനസിലാകാതെ അന്തം വിട്ട സംഗീത് പിറകിലിരുന്നു കരയുന്ന ആ പെൺകുട്ടിയെ ഒന്ന് നോക്കി. ആ കൂടിയും ഞാനും കൂട്ടുകാർ സ്ഥലംവിട്ടപ്പോൾ ഒറ്റക്കായി.
ആ കുട്ടി കണ്ണുകളും കവിളുകളും തുടച്ചു കൊണ്ട് മുഖമുയർത്തിയെന്നേ തറപ്പിച്ച് നോക്കി. ആ നോട്ടത്തിലൂടെ ചിന്നിച്ചിതറിയ തീജ്വാലകൾ ഇരുളുന്ന സന്ധ്യയിൽ തനിക്കു ചുറ്റും ഉരുണ്ടുകൂടിയ ഒരപകടമാണെന്നറിഞ്ഞയാൾ തരിച്ചു പോയി.
തന്റെ പിറകിലിരുന്നു കരയുന്നതു കവിതയായിരുന്നു, താൻ വിവാഹം ചെയ്യാനായി കുടുംബം മുഴുവനും കാത്തിരിക്കുന്ന തന്റെ മുറപ്പെണ്ണ്.
(തുടരും)