Aksharathalukal

കനകമയൂരം

  

ഭാഗം -13


ശെരിക്കും എനിക്ക് എന്താണ് സംഭവിക്കുന്നത്??


എന്നും ഒരേ സമയത്ത് തന്നെ ആണ് കോളേജിൽ പോയിരുന്നത്. പക്ഷേ, ഇപ്പൊ കുറെ നേരത്തെ തന്നെ ഒരുങ്ങി ഇറങ്ങി കീർത്തുവിനെ കാത്ത് നില്ക്കാ , ആ ബസ് എങ്ങാനും മിസ്സ് ആയാ നിന്നെ കൊല്ലും എന്നവളെ ഭീഷണിപ്പെടുത്തി ബസ് സ്റ്റോപ്പ് വരെ ഓടിക്കുക എന്തെല്ലാം കോപ്രായങ്ങൾ ആണ് കാണിച്ച് കൂട്ടുന്നത്.എനിക്ക് തന്നെ അറിയുന്നില്ല.

ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു. കോളേജിൽ നിന്ന് ഒരേ സമയം ഒരു ബുക്കേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. അത് കഴിഞ്ഞ് വരുന്ന വഴിക്ക് നാട്ടിലുള്ള ഗ്രാമീണ വായനശാലയിലും കയറുമായിരുന്നു.

അന്ന് പുസ്തകമെടുത്ത് പുറത്തിറങ്ങിയപ്പോൾ പെട്ടെന്ന് ഒരു ബുള്ളറ്റ് മുന്നിലൂടെ കടന്ന് പോയി. വേഗം ബാഗ് തോളിലിട്ട് നടന്നു. ഓടി എന്ന് പറയുന്നതാവും ശരി. തിരിവ് കടന്നപ്പോൾ കണ്ടു വണ്ടി നിർത്തി അടുത്തുള്ള കടയിലേക്ക് കയറിപ്പോകുന്നത്. നടന്ന് അടുത്ത് എത്തിയതും ആൾ കടയിൽ നിന്ന് ഇറങ്ങിയതും ഒപ്പമാണ്. എന്നെ കണ്ടതും ആ മുഖം വിടർന്നു.

എനിക്ക് പക്ഷെ, ചിരിക്കാൻ പോലും കഴിഞ്ഞില്ല. തുറിച്ച കണ്ണുകളുമായി അയാളെ തന്നെ നോക്കി വേഗം നടന്നു. ഇത്തിരി കഴിഞ്ഞപ്പോൾ എൻ്റെ അടുത്തുകൂടെ ഹോൺ അടിച്ച് കടന്ന് പോയി. മനസ്സ് കൈ വിട്ട് പോയിരുന്നു. കൈകാലുകൾ മരവിച്ച പോലെ. ഒരു വിധത്തിലാണ് നടന്ന് വീടെത്തിയത്.

ഇതിനും മാത്രം പരാക്രമം കാണിക്കാൻ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അറിയില്ല. ഒന്ന് കണ്ടാൽ..അടുത്ത് കൂടെ ഒന്ന് പോയാൽ എന്തിനാണ് ഇങ്ങിനെ പരവശയാവുന്നതെന്നു ചോദിച്ചാൽ ഒട്ടും അറിയില്ല. ജീവൻ പോകുന്ന പോലെ, വിറക്കുന്ന പോലെ ഒരു ഫീൽ ആണ്.

അന്നാദ്യാമായാണ് ബൈക്കിൽ നിന്നിറങ്ങി മുഴുവൻ രൂപം കാണുന്നത്. എപ്പോളും ഒരേ പോസ് അല്ലെ കാണാറുള്ളത്. നടന്നുവരുന്ന ആ രൂപം ഉള്ളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

പിന്നൊരു ദിവസം, ലൈബ്രറിയുടെ അടുത്ത് എത്തിയപ്പോൾ കണ്ടു. ബുള്ളറ്റ് പുറത്തിരിക്കുന്നത്. നമ്പർ നോക്കി. അതേ. സെയിം തന്നെ.

ലൈബ്രറിയിൽ കേറണോ വേണ്ടേ..
സംശയിച്ചു നിന്നു ഒരു നിമിഷം.

അകത്ത് നിന്ന് ടീച്ചർ കൈ കാട്ടി വിളിച്ചു. എന്നെ അംഗൻവാടിയിൽ പഠിപ്പിച്ച ഒരു ടീച്ചർ ആണ് ഇപ്പൊൾ ലൈബ്രറി ഇൻചാർജ്. മിക്ക ദിവസവും ഇവിടെ വരുന്നത് കൊണ്ട് ആളുമായി നല്ല കമ്പനി ആണ്. വേഗം ചെരുപ്പ് അഴിച്ചിട്ട് കേറിച്ചെന്നു. ഇന്നലെ എടുത്ത പുസ്തകം അവിടെ വെച്ച് ചങ്കിടിപ്പോടെ അകത്തേക്ക് നടന്നു.

പക്ഷേ, അവിടെയൊന്നും കണ്ടില്ല.ഉള്ളിൽ എന്തോ നിരാശ പോലെ.വേഗം ബുക്ക് എടുത്ത് പുറത്ത് കടന്നു.


ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ എന്തോ തിരിഞ്ഞ് നോക്കാൻ മനസ് പറഞ്ഞു. നോക്കുമ്പോൾ ലൈബ്രറി കെട്ടിടത്തിൽ മുകളിലേക്കുള്ള സ്റ്റെപ്പിൽ കുട്ടേട്ടനോടൊപ്പം നിൽക്കുന്നു. ഞാൻ കാണുന്നതിൻമുൻപ് എന്നെ കണ്ടിരുന്നു എന്ന് വ്യക്തം. എൻ്റെ കണ്ണുകളിൽ തന്നെ ആണ് കണ്ണ്. വേഗം മുഖം തിരിച്ച് നടന്നു.

ഇതിനിടയിൽ എൻ്റെ വല്യച്ഛൻ്റെ മകൾ പിഎസ്‌സി ക്ലാസിനു ചേർന്നു.ഞാനും ചേച്ചിയും ചെറുപ്പം തൊട്ട് ഉള്ള കൂട്ടാണ്. ചേച്ചിയുടെ കാലത്തെ പോക്കും വൈകിട്ടത്തെ വരവും എൻ്റെ കൂടെ ആയിരുന്നു. ചേച്ചി സ്കൂട്ടിയും കൊണ്ട് വന്ന് എന്നെയും കൂട്ടി ബസ് സ്റ്റോപ്പിൽ എത്തും. കീർത്തു അവിടെ കാത്തു നിൽക്കുന്നുണ്ടാവും. ഞങ്ങൾ 3 ആളും ഒരു ബസിൽ ആണ് പോവുക. ഞങ്ങളുടെ സ്റ്റോപ്പ് കഴിഞ്ഞ് 2 സ്റ്റോപ്പ് കഴിഞ്ഞാൽ ആണ് ചേച്ചിക്ക് ഇറങ്ങേണ്ടത്.


അന്നൊക്കെ എന്തോ കള്ളത്തരം ചെയ്യുന്ന പോലെ ആണ് മനസിൽ തോന്നിയിരുന്നത്. ബസ് കാത്ത് നിൽക്കുമ്പോ ചേച്ചി കാണാതെ ഇടതുവശത്തേക്ക് കണ്ണ് പായിക്കും. ബസിൽ കയറിയാലോ ചേച്ചി അടുത്ത് നിക്കുന്നുണ്ടെങ്കിൽ മുഖം തിരിച്ച് കളയും.
കീർത്തു ചിരിക്കും എൻ്റെ കോപ്രായങ്ങൾ കണ്ട്.

അമ്പലപുരം എത്തിയാൽ നോക്കാതിരിക്കാൻ എനിക്ക് കഴിയില്ല. പിന്നെ അന്നിനി കാണില്ലെന്നോർക്കുമ്പോൾ, നോക്കിപ്പോകും. പുരികം ഉയർത്തി എനിക്ക് കാണാൻ പാകത്തിൽ ഒരു നോട്ടമുണ്ട്. ഈ ചുണ്ടിൽ ഒരു ചിരിയുണ്ടാകും.

തിരിച്ച് ചിരിക്കാറൊന്നും ഇല്ലെങ്കിലും അത് കാണാൻ ഒരു രസമാണ്. ആ കണ്ണുകൾ എൻ്റെ ഹൃദയത്തിലേക്കാണ് തുളച്ച് കയറിയത്.

പക്ഷേ, ഒരു ദിവസം ചേച്ചിയുടെ മുന്നിൽ പിടിക്കപ്പെട്ടു. 

" നിനക്ക് ഹരിയെ എങ്ങിനെ അറിയാം? "

" ഇത് ഹരി?"

" എന്നോടാ അമ്മൂ നീ കള്ളം പറയണേ? , 2 ദിവസായി ഞാൻ ശ്രദ്ധിക്കുന്നു"

"അത് ചേച്ചീ,ഞാൻ.."

" അവനു നിന്നോട് എന്തോ ഉണ്ടെന്ന് മനസിലായി. നിനക്കോ?? അത് എനിക്ക് അറിയേണ്ടത്."

"എനിക്ക്...എനിക്ക് ഒന്നുമില്ല"

"എനിക്ക് നിന്നെ അറിയാത്തതൊന്നുമല്ല അമ്മൂ. നിനക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് എനിക്ക് മനസിലായി."

"ഇല്ല ചേച്ചീ., ചേച്ചിക്ക് തോന്നുന്നതാ "

" അങ്ങിനെ ആണെങ്കിൽ നന്ന്..അല്ലെങ്കിൽ..
എൻ്റെ കുട്ടി അത് വിട്ടോ."

അതിനു ശേഷം ചേച്ചി പറഞ്ഞത് ഒക്കെയും കാതിൽ ഈയം ഉരുക്കിയൊഴിക്കുന്ന പോലെ ആണ് തോന്നിയത്.പാടത്തിനു നടുവിലൂടെ പോകുന്ന സ്കൂട്ടിയിൽ നിന്ന് തെറിച്ച് റോഡിൽ വീണെങ്കിൽ എന്ന് ആശിച്ചു പോയി ഒരു നിമിഷം.കണ്ണിൽ നിന്ന് ആവി പറക്കുന്ന പോലെ ആണ് തോന്നിയത്.

എങ്ങിനെ വിടാൻ.പറഞ്ഞപ്പോൾ എത്ര എളുപ്പം കഴിഞ്ഞു
പക്ഷെ,ഞാൻ....?

 ഇതിനോടകം തന്നെ ഹരിയേട്ടൻ എന്ന് പേരിട്ട് വിളിച്ച് ഉള്ളിൽ ആ രൂപം താലോലിക്കുകയായിരുന്നു. 

ഒറ്റക്കാവുന്ന നിമിഷങ്ങളിൽ, സങ്കടം വന്ന് വീർപ്പുമുട്ടുമ്പോൾ ഒക്കെ ഹരിയേട്ടാ എന്നുറക്കെ വിളിച്ച് കരഞ്ഞ് , സങ്കടം പറഞ്ഞ് എൻ്റെ കൂടെ ഉണ്ടായിരുന്നു എപ്പോളും. രാത്രി ഉറങ്ങാൻ കിടന്നാൽ കൂടി എൻ്റെ കൂടെ ഉണ്ടെന്ന് സങ്കൽപ്പിച്ച് സ്വപ്നങ്ങൾ നെയ്ത് കൂട്ടിയിരുന്നു. ഞാൻ ഒറ്റക്ക് തന്നെ ഒരുപാട് പടികൾ ഏറിപോയിരിക്കുന്നു.

അതെങ്ങനെ ചേച്ചിയോട് പറയാൻ പറ്റും..! ഓർത്തപ്പോൾ പേടി തോന്നി. ഇഷ്ടം ആണെന്ന് പോലും പറയാത്ത ഒരാൾ. ഒരു പക്ഷെ, ആ നോട്ടം കൊണ്ട് അയാൾ പോലും ഓർക്കാത്ത ഒരു നൂറ് അർഥങ്ങൾ ആയിരിക്കാം ഞാൻ കണ്ട് പിടിച്ച് വെച്ചിരിക്കുന്നത്. അയാള് അറിഞ്ഞിട്ട് കൂടി ഉണ്ടാവില്ല. തലക്കകം പുകഞ്ഞ് പോയി.

അതെല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു പോയെന്ന് തോന്നി. പക്ഷേ, അത് അംഗീകരിക്കാൻ മനസ് ഒരുക്കമായിരുന്നില്ല.




തുടരും............







കനകമയൂരം

കനകമയൂരം

4.3
633

ഭാഗം - 14ചെവിയിൽ ചേച്ചിയുടെ വാക്കുകൾ മുഴങ്ങുന്നു വീണ്ടും വീണ്ടും." അവനു മെൻ്റലി ചെറിയ പ്രോബ്ലം ഉണ്ട്. എന്ന് വെച്ചാ പ്രാന്തൊന്നും അല്ല. അവൻ്റെ അച്ഛൻ്റെ മരണത്തോടെ സംഭവിച്ചതാണ്. കുറച്ച് കാലം മുൻപാണ്. അച്ഛൻ മരിച്ചതിന് ശേഷം അവൻ അവരുടെ ബിസിനസ് ഏറ്റെടുക്കാനായി, പഠനം മതിയാക്കി വന്നിരുന്നു നാട്ടിൽ. അപ്പോളാണ് അവനു സുഖമില്ലാതെ ആയത്. പിന്നെ ഒരു കൊല്ലത്തോളം മെൻ്റൽ അസൈലത്തിലായിരുന്നു. ഭേദം ആയതിനു ശേഷം വീണ്ടും പോയി പഠനം പൂർത്തിയാക്കി തിരിച്ച് വരികയാണ് ചെയ്തത്. എന്നിട്ടാണ് ബിസിനസ് ഒക്കെ നേരെയാക്കി എടുത്തത്."" ഞാൻ ഇതൊന്നും കേട്ടിട്ട് കൂടിയില്ലല്ലോ.""നിനക്ക് അല്ലെങ്ക