**** ****
പ്രിയപ്പെട്ട വായനക്കാരുടെ താൽപ്പര്യം പരിഗണിച്ച് \"സഹായം ചോദിച്ച പെൺകുട്ടി\" എന്ന കഥക്ക് കുറച്ച് ഭാഗങ്ങൾ കൂടെ ചേർക്കുന്നു.നിങ്ങൾക്ക് ഇഷ്പ്പെടുമെന്ന് കരുതുന്നു. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി വായിക്കുക :
പ്രേതാനുഭവങ്ങൾ : സഹായം ചോദിച്ച പെൺകുട്ടി
- സ്നേഹപൂർവ്വം 👃
വിരുതൻ
**** ****
ഇതു വരെ ------------------------------->
ദാമോദരനെ പോലീസുകാർ വിലങ്ങു വെച്ച് ഡിപ്പോക്ക് പുറത്തേക്ക് കൊണ്ടു വന്നു.കുനിഞ്ഞ ശിരസ്സുമായി അയാൾ മുഖം മറച്ച് പോലീസ് ജീപ്പിലേക്ക് ഓടി ക്കയറി.അവൻ തന്നെയാ അവളെ കൊന്ന് ചാക്കിലാക്കിയത്!!, ജനം ദാമോദരനെ നോക്കി ആക്രോശിച്ചു.ജെയ്‌സൺ വേറേതോ ലോകത്തായിരുന്നു. ഏട്ടാ, എനിക്കൊരു സഹായം ചെയ്യാമോ?.., പൂജയുടെ വാക്കുകൾ അവന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു.
*********** ***********
തുടരുന്നു -------------------------->
ഇതിലാരാ ജെയ്സൺ ?, പോലീസ് കോൺസ്റ്റബിൾ രാജു ആൾക്കൂട്ടത്തിലേക്ക് കയറി നിന്ന് ഉറക്കെ ചോദിച്ചു.
ദോ...., പുള്ളിയാ സാർ!!, ഒരാൾ ജെയ്സണ് നേരെ വിരൽ ചൂണ്ടി.
ഡോ.... ഡോ ...., വിളി കേട്ട് ജെയ്സൺ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു.
എന്താ സാർ?!, അവൻ ആൾക്കുട്ടത്തിന് നടുവിൽ നിന്ന് പതുക്കെ മുന്നോട്ട് നടന്നു.
താൻ സ്റ്റേഷനിലോട്ട് വരണം, സി ഐ സാറിന് എന്തോ ചോദിക്കാൻ ഉണ്ടെന്ന് ...., ജീപ്പിൻ്റെ പുറകെ പോരെ..., രാജു പോലീസ് ജീപ്പിന് അടുത്തേക്ക് നടന്നു.
ശരി സാർ, ജെയ്സൺ പിറുപിറുത്തു.അവൻ തൻ്റെ കാറിന് അടുത്തേക്ക് നടന്നു.
പൂജയുടെ മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോകുന്ന ആംബുലൻസിന് പുറകെ പോലീസ് ജീപ്പുകളും ചലിക്കുവാൻ തുടങ്ങി.ജെയ്സൺ തൻ്റെ കാറ് പോലീസ് വ്യൂഹത്തിന് പുറകെ പതുക്കെ ഓടിക്കുമ്പോൾ , ദാമോദരൻ്റെ ഡിപ്പോക്ക് അടുത്ത് കൂടി നിന്നിരുന്ന ജനം പിരിഞ്ഞ് പോകുവാൻ തുടങ്ങിയിരുന്നു.ഇനിയെന്ത്? എന്ന ചോദ്യമായിരുന്നു പോലിസ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ ഉടനീളം ജെയ്സണെ അലട്ടിക്കൊണ്ടിരുന്നത്.
വണ്ടന്മേട് പോലീസ് സ്റ്റേഷന് അടുത്തെത്തിയപ്പോൾ പോലീസ് വാഹന വ്യൂഹം സ്റ്റേഷൻ പരിസരത്തേക്ക് കയറി. പൂജയുടെ മൃതദേഹം വഹിച്ച് കൊണ്ട് പോകുന്ന ആംബുലൻസ് ആശുപത്രിയിലേക്ക് ഓടിച്ചു പോയി.ഒരു പോലീസ് ജീപ്പ് അപ്പോഴും ആംബുലൻസിനെ അകമ്പടിയായി അനുഗമിച്ചു.പോലീസ് സ്റ്റേഷന് പുറത്തെ തുറസ്സായ സ്ഥലത്ത് തൻ്റെ ജീപ്പ് പാർക്ക് ചെയ്ത് ജെയ്സൺ പോലീസ് സ്റ്റേഷന് അടുത്തേക്ക് നടന്നു. സ്റ്റേഷൻ്റെ പടികൾ കയറുമ്പോൾ ജെയ്സൺ വിയർക്കാൻ തുടങ്ങി..ജെയ്സൺ... വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
കലേഷ് ചേട്ടൻ ജെയ്സൻ്റെ അച്ഛൻ്റെ സുഹൃത്താണ്.അവൻ കലേഷിനെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
നീ എന്താ ഇവിടെ?, ഹെഡ് കോൺസ്റ്റബിൾ കലേഷ് സാധാരണ വേഷത്തിലായിരുന്നു.
ജെയ്സൺ ഒന്ന് വിളറി. കോൺസ്റ്റബിൾ രാജു അവിടേക്ക് വന്ന് കലേഷിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.
പ്രശ്നം ആണല്ലോടാ മോനെ... , നീ പേടിക്കണ്ട, നിനക്ക് അറിയാവുന്നത് സത്യം.. സത്യമായി .... അങ്ങ് പറഞ്ഞേക്കണം , കലേഷ് ജെയ്സൻ്റെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ചു.
നീ ഇവിടെയിരിക്ക് , എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി , അച്ഛനെ ഞാൻ വിളിച്ച് പറഞ്ഞേക്കാം ഹെഡ് കോൺസ്റ്റബിൾ കലേഷ് സ്റ്റേഷന് അകത്തേക്ക് നടന്നു.
ജെയ്സൺ അരികിൽ ഇട്ടിരുന്ന ബെഞ്ചിലേക്ക് ഇരുന്നു.
സി ഐ അലക്സാണ്ടർ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന പാരാസെറ്റമോൾ വായിലേക്ക് ഇട്ട് , ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ചു.നശിച്ച ജലദോഷം... അയാളുടെ മുക്ക് ചുവന്ന് തുടുത്തിരുന്നു.ഗ്ലാസ് മേശക്ക് പുറത്ത് വെച്ച് അലക്സാണ്ടർ കസേരയിലേക്ക് ചാരിയിരുന്ന് തല തടവി കൊണ്ടിരിക്കുമ്പോൾ അയാളുടെ ഫോൺ ശബ്ദിച്ചു . കോൾ കണക്ട് ചെയ്ത് അലക്സാണ്ടർ മേശക്ക് അരികെയുള്ള കോളിംഗ് ബെല്ലിൽ വിരൽ അമർത്തി.
ഹലോ സർ , സ്ഥലം എം എൽ എ യാണ് ...., നമ്മുടെ ഒരു പയ്യൻ അവിടെയുണ്ട്....
ഒന്നു വെച്ചിട്ട് പോടോ. ഇൻ്റരോഗേഷൻ തുടങ്ങിയില്ല അതിന് മുന്നേ തുടങ്ങി അവൻ്റെ ശുപാർശ !!? , അലക്സാണ്ടർ രോഷം പൂണ്ട് ഫോണിലേക്ക് അലറി.
സാർ നല്ല മൂഡിൽ ആണെന്ന് തോന്നുന്നു സി ഐ അലക്സാണ്ടറുടെ ക്യാബിന് പുറത്ത് റൈഫിൾ പിടിച്ച് പാറാവ് ഡ്യൂട്ടിയിൽ നിന്നിരുന്ന രാമ സ്വാമിയോട് ഹെഡ് കോൺസ്റ്റബിൾ കലേഷ് കുശലം ചോദിച്ചു.
ജലദോഷം... രാമ സ്വാമി ചിരിയമർത്തി.
കലേഷ് ക്യാബിൻ്റെ ഡോർ തുറന്ന് അകത്തേക്ക് കയറി, അലക്സാണ്ടറിന് മുന്നിൽ സല്യൂട്ട് അടിച്ച് നിന്നു.
Lets start the interrogation, Kalesh , പുറത്ത് ജീപ്പിലിരിക്കുന്ന മുതലാളിയെ പിടിച്ച് കൊണ്ട് വാ ..പ്രൈം സസ്‌പെക്ട് മിസ്റ്റർ.... ദാമോദരൻ ... അലക്സാണ്ടർ തൻ്റെ മുന്നിൽ ഇരുന്നിരുന്ന ഫയലിൽ നിന്നും പേര് വായിച്ചെടുത്തു.
യെസ് സാർ , കലേഷ് ക്യാബിൻ്റെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
ഒരു കയ്യിൽ വിലങ്ങ് വെച്ചിരുന്ന ദാമോദരനെ, പോലീസ് സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പിൽ നിന്നും ഇറക്കി, തങ്ങളുടെ മധ്യത്തിൽ നടത്തിച്ച്, കലേഷും രാജുവും കൂടെ, സ്റ്റേഷൻ്റെ പടികൾ കയറി. കോൺസ്റ്റബിൾ രാജു ദാമോദരൻ്റെ ഒരു കയ്യിൽ മുറുക്കെ പിടിച്ചിരുന്നു.ബെഞ്ചിൽ ഇരുന്നിരുന്ന ജെയ്സൺ തല ഉയർത്തി ദാമോദരനെ നോക്കി. ജെയ്സണെ കണ്ട് അയാളുടെ മുഖത്ത് നിഗൂഡമായ ഒരു പുഞ്ചിരി വിടർന്നു. എന്നാൽ ജെയ്സൻ്റെ ശ്രദ്ധ പോയത് വിലങ്ങ് തൂങ്ങി ആടുന്ന ദാമുവേട്ടൻ്റെ ഇടത്തെ കയ്യിലേക്ക് ആയിരുന്നു.
< തുടരും >