ദാമോദരൻ കൈ താഴെ കെട്ടി വിനയത്തോടെ സി ഐ അലക്സാണ്ടറിൻ്റെ മുന്നിൽ നിന്നു.രാജുവും കലേഷും അയാളുടെ ഇരു വശത്തും നിലയുറപ്പിച്ചു. അലക്സാണ്ടർ ക്രൈം ഫയലിലൂടെ അൽപ്പ നേരം കണ്ണോടിച്ചു , എന്നിട്ട് ഫയൽ അടച്ചു വെച്ച് ക്യാബിന് നടുക്ക് ഇട്ടിരുന്ന ചെയറിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് കുറച്ച് നേരം ദാമോദരനെ സൂക്ഷ്മമായി നോക്കിയിരുന്നു.
സാർ ... ഞാൻ ... അല്ല ദാമോദരൻ പറഞ്ഞ് തുടങ്ങി.
നീയാണ് പൂജയെ കൊന്നതെന്ന് ഞങ്ങൾക്ക് അറിയാം...., എന്തിനെന്ന് കൂടെ പറയണം.... അലക്സാണ്ടർ ഇടക്ക് കയറി പറഞ്ഞു.
സാർ ഞാൻ അല്ല സാർ .... അവളുടെ മൃതദേഹം എങ്ങിനെ എൻ്റെ സ്റ്റോർ റൂമിൽ വന്നെന്ന് എനിക്ക് അറിയില്ല സാർ ദാമോദരൻ കരച്ചിലിൻ്റെ വക്കിലെത്തി.
പൂജയുടെ മൃതദേഹം കണ്ടത് നിൻ്റെ സ്റ്റോർ റൂമിൽ അബദ്ധത്തിൽ നിൻ്റെ ജോലിക്കാരി അത് തുറന്ന് നോക്കി അപ്പോൾ നീയാണ് അവളെ കൊന്ന് സ്റ്റോർ റൂമിൽ വെച്ചത് അലക്സാണ്ടർ പറഞ്ഞു.
സർ സ്റ്റോർ റൂമിന് വാതിൽ ഒന്നുമില്ല, സർ ആർക്കും എപ്പോൾ വേണമെങ്കിലും വരാം .പിന്നെ അവളുടെ മൃതദേഹം വെച്ചിരുന്ന ചാക്ക് ഇപ്പോൾ പോലീസ് സ്റ്റേഷന് പുറത്തിരിക്കുന്ന ജെയ്സണിൻ്റേത് ആണ്.
എന്നാൽ നീ പറ.. അവൻ എന്തിന്.., എങ്ങിനെ..., എപ്പോൾ.., അവളെ കൊന്നു? അലക്സാണ്ടർ കസേരയിലേക്ക് ചാരിയിരുന്നു.
സാർ മരിച്ച പൂജ അവളെ ഞാൻ രണ്ട് മൂന്ന് ആഴ്ച മുൻപാണ് എൻ്റെ ഡിപ്പൊക്ക് മുന്നിൽ വെച്ച് കാണുന്നത് കണ്ടാൽ ഒരു മിടുക്കി കുട്ടി ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ട്. അവളുടെ ജന്മ സ്ഥലം തമിഴ്നാട് ആണെന്നാണ് എന്നോട് പറഞ്ഞത്.അവൾക്ക് ഒരു ജോലി വേണമായിരുന്നു. എൻ്റെ മകളുടെ പ്രായം ഉള്ളത് കൊണ്ട് അലിവ് തോന്നി ഞാൻ അവളെ എൻ്റെ ഡിപ്പോയിൽ കണക്ക് എടുപ്പിൻ്റെ ജോലി കൊടുത്തു, അവൾക്ക് താമസിക്കാനും ഞാൻ തന്നെയാണ് എൻ്റെ ഒരു പഴയ വീട് കൊടുത്തത്, അതിന് ഞാൻ നിശ്ചിത വാടകയും അവളുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നുണ്ടായിരുന്നു.
എന്നിട്ട് ... അലക്സാണ്ടർ രാജുവിനോട് അടുത്ത് കിടന്നിരുന്ന കസേര ദാമോദരന് ഇരിക്കാൻ ഇട്ടു കൊടുക്കാൻ ആംഗ്യം കാണിച്ചു.
thank you sir, ദാമോദരൻ കസേരയിലേക്ക് ഇരുന്നു.
പുറത്തിരിക്കുന്ന ജെയ്സൺ അവൻ അവളെ കാണാൻ എൻ്റെ ഡിപ്പോക്ക് അടുത്ത് ചുറ്റി പറ്റാറുണ്ടായിരുന്നു സാർ ദാമോദരൻ തുടർന്നു.അവൾക്കും എന്തോ പ്രത്യേകത അവനോട് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ പൂജയെ പല തവണ പറഞ്ഞ് വിലക്കിയതായിരുന്നു സാർ , അവൾ മരിക്കുന്നതിന് തൊട്ട് ദിവസം മുൻപ് വരെ ദാമോദരൻ പറഞ്ഞ് നിർത്തി.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് പോയ പൂജയെ ഞാൻ ഇന്ന് രാവിലെയാണ് സർ മരിച്ച നിലയിൽ കാണുന്നത് ദാമോദരൻ ദുഃഖം കടിച്ചമർത്തി.
എടോ, രാജു ഇവനെ കൊണ്ട് പോയി പുറത്തിരുത്തി എന്തെങ്കിലും കുടിക്കാൻ കൊട്, എന്നിട്ട് ആ പുറത്തിരിക്കുന്ന .... അവൻ്റെ പേരെന്താടോ??, അവനെ ഇങ്ങോട്ട് കൊണ്ട് വാ.... . ദാമോദരൻ അലക്സാണ്ടറെ വണങ്ങി രാജുവിൻ്റെ ഒപ്പം ക്യാബിന് പുറത്തേക്ക് നടന്നു.
ജെയ്സൺ, തോട്ടം മുതലാളിയുടെ മകനാണ്, എനിക്കറിയാം... പാവമാണ് സർ, കലേഷ് പറഞ്ഞു.
ഹും... ശരി ...ശരി.. അവനെ സഹായിക്കാൻ ആയിരിക്കും നേരത്തെ ഒരുത്തൻ വിളിച്ചത്.
കലേഷ് ചിരിച്ചു.
ഇതെന്ത് കേസാടോ എനിക്ക് ആണെങ്കിൽ തല വേദന എടുത്തിട്ടും വയ്യ , ഇന്നും വീട്ടിൽ എത്തുമ്പോൾ പാതി രാത്രി കഴിയും ഭാര്യയുടെ കുത്ത് വാക്കും കേൾക്കണ്ടി വരും..., അലക്സാണ്ടർ പറയുന്നതിന് ഇടയിൽ... ക്യാബിൻ്റെ വാതിൽ തുറന്ന് ജെയ്സൺ അകത്തേക്ക് പ്രവേശിച്ചു.
ഉം... നിനക്ക് എത്ര വയസ്സ് ഉണ്ടെടാ? അലക്സാണ്ടർ പരുഷമായി അവനോട് ചോദിച്ചു.
സർ.... 20..., ജെയ്സൺ വിക്കി വിക്കി പറഞ്ഞു.അവൻ്റെ മുഖത്ത് ഉറക്ക ക്ഷീണവും പരിഭ്രമവും എല്ലാം കൂടെ കലർന്ന ഒരു ഭാവമായിരുന്നു.
നീ ഇരിക്ക്, അലക്സാണ്ടർ പുഞ്ചിരിച്ചു.
നിനക്ക് അവളെ ഇഷ്ടമായിരുന്നോടാ?, ജെയ്സൺ കസേരയിലേക്ക് ഇരിക്കുന്നതിന് ഇടയിൽ സി ഐ അലക്സാണ്ടർ ഉറക്കെ ചോദിച്ചു.
ആരെ... ആരെ... സാർ, ജെയ്സൺ പതുക്കെ ചോദിച്ചു.
ഇവളെ അലക്സാണ്ടർ തൻ്റെ മൊബൈൽ ഫോണിൽ പൂജയുടെ ചിത്രം ഉയർത്തി കാണിച്ചു.
ഇന്ന് രാവിലെയാണ് ഞാൻ ഇവളെ ആദ്യമായി കാണുന്നത് തന്നെ സാർ.
രാവിലെയോ?! ... , അലക്സാണ്ടർ അമ്പരപ്പോടെ കസേരയിൽ മുന്നോട്ട് ആഞ്ഞിരുന്നു.
അതേ സാർ, രാവിലെയാണ് ഞാൻ ഇവളെ ആദ്യമായി ജീവനോടെ കണ്ടത്. അവളാണ് എന്നോട് ഏലം ദാമുവേട്ടൻ്റെ ഡിപ്പോയിൽ കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞത്.. അത് കൊണ്ടാണ്...ഞാൻ.
നിർത്ത് ... നിർത്ത്..., അലക്സാണ്ടർ കൈ കൊണ്ട് ആംഗ്യം കാണിച്ചു.എടാ നീ പറയുന്നത് നുണയാണെന്ന് , എനിക്കും നിനക്കും അറിയാം , പൂജ മരിച്ചത് ഇന്നലെ രാത്രി 8 മണിയോടെ..., പിന്നെങ്ങിനെയാടാ അവൾ ഇന്ന് രാവിലെ നിന്നോട് സംസാരിച്ചത്?! .
സാർ...സാർ പറഞ്ഞാൽ വിശ്വസിക്കില്ല..., അതവളുടെ പ്രേതമായിരുന്നു സാർ, എനിക്ക് അറിയില്ല അവൾ എപ്പോൾ മരിച്ചെന്ന്.... ജെയ്സൺ തലയിൽ കൈ വെച്ചിരുന്നു.
നീയെന്താ, യക്ഷി കഥ പറഞ്ഞ് ഞങ്ങളെ പൊട്ടൻമാർ ആക്കുകയാണോ? , അലക്സാണ്ടർ.
സാർ സത്യമായിട്ടും, എൻ്റെ ജീപ്പിൽ നിന്നും വീണ് പോയ ഏല ചാക്ക് ആണെന്ന് കരുതിയാണ് ഞാൻ അവളുടെ ശരീരമുള്ള ചാക്ക് വണ്ടന്മേട് കൊക്കക്ക് അടുത്തുള്ള വളവിൽ നിന്ന് എടുത്ത് ജീപ്പിൽ കൊണ്ട് വന്ന് ഡിപ്പോയിൽ വെച്ചത് ജെയ്സൺ കരയാൻ തുടങ്ങി.
അപ്പോൾ നീ പറയുന്നത് മരിച്ച് പോയ പൂജയുടെ പ്രേതം അവളുടെ കൊലയാളിയെ പൊലീസിനെ കൊണ്ട് പിടിപ്പിക്കാൻ നിൻ്റെ സഹായം ചോദിച്ചു അല്ലേ?.
അതെ സാർ!, അതാണ് സംഭവിച്ചത് !, ഇന്ന് രാവിലെ എൻ്റെ കാണാതെ പോയ ഏല ചാക്ക് അതേ വളവിൽ നിന്നും കിട്ടുകയും ചെയ്തു.
അത് ഞങ്ങൾക്ക് അറിയാം അലക്സാണ്ടറുടെ തല പെരുക്കുന്നുണ്ടായിരുന്നു.
അത് പോട്ടെ ,ഇതല്ലേ നിൻ്റെ കാണാതെ പോയ ചാക്ക്, മൊബൈലിൽ ചിത്രം കാണിച്ചു കൊണ്ട് അലക്സാണ്ടർ ചോദിച്ചു.
ആയിരിക്കും സാർ, അതിൽ എൻ്റെ അടയാളം ഉണ്ട് ജെയ്സൺ സൂക്ഷിച്ച് നോക്കി.
ഇത് അതേ ചാക്കിൻ്റെ പുറക് വശം..., രക്തം പുരണ്ടിരിക്കുന്ന ചാക്കിൻ്റെ ചിത്രം കാണിച്ച് അലക്സാണ്ടർ ജെയ്സനെ സൂക്ഷിച്ച് നോക്കി. നിന്നെ വിളിപ്പിച്ചത് ഇതിൽ എങ്ങിനെ പൂജയുടെ രക്തം വന്നു എന്നറിയാനാണ്, ഡിപ്പോയിൽ വെച്ച് ഇതിൽ രക്തം പുരളാനുള്ള ചാൻസ് ഇല്ല..., അലക്സാണ്ടർ പറഞ്ഞു.
അറിയില്ല സാർ, ചിലപ്പോൾ എൻ്റെ ഏല ചാക്ക് മറിഞ്ഞ് വീണത് കൊക്കക്ക് അടുത്ത് വളവിൽ കിടന്നിരുന്ന പൂജയുടെ ശരീരം ഉണ്ടായിരുന്ന ചാക്കിലേക്ക് ആയിരിക്കും സാർ ജെയ്സൺ ആലോചിച്ച് പറഞ്ഞു
അത് കൊള്ളാം ... നീയെന്താ ആളെ കുരങ്ങ് കളിപ്പിക്കുകയാണോ ?!, അലക്സാണ്ടർ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് ജെയ്സണെ തല്ലാൻ കൈ ഓങ്ങി.
പെട്ടെന്ന് അലക്സാണ്ടറുടെ മൊബൈൽ ഫോൺ ശബ്ദിച്ചു.
ആരാണെന്ന് നോക്കടോ...., മൊബൈൽ ഫോൺ നിശ്ശബ്ദനായി നിന്നിരുന്ന കലേഷിൻ്റെ കയ്യിലേക്ക് കൊടുത്ത് അലക്സാണ്ടർ കസേരയിലേക്ക് ഇരുന്നു.
< തുടരും >