Aksharathalukal

നിളാ തീരത്ത്‌ 

ശരത്കാലത്തിലെ
ഏകാന്തസന്ധ്യയുടെ
പ്രദക്ഷിണവഴികളിൽ 
പാതി നിറഞ്ഞ
നിളാ തീരത്തുനിന്ന്
ഒരു തോണികൂക്കുകേട്ടു.
ജന്മയവനികയ്ക്കപ്പുറം
കരിന്തിരി കത്തുന്ന
കാലത്തിന്റെ
കൽവിളക്കിനരുകിൽ
കണ്ണീരിറ്റുവീണ വഴികളിൽ
വിഷാദമോടെ പടിയിറങ്ങി
പ്രണയിനി,വയൽ വരമ്പിലൂടെ
:
ജൈവാനുരാഗത്തിന്റെ
മരിക്കാത്ത നടക്കാവ്
പറഞ്ഞു.. വരൂ...
ഇതുനിൻ ജന്മാന്തരം.. !
മനുജന് പ്രകൃതിയായ്...
ആകാശത്തിനു ഭൂമിയായ്‌..
സൂര്യനു താമരയായ്...
മേഘത്തിനിടിമിന്നലായ്...
ദേവദാരുവിന്..
വനജ്യോത്സനയായ് വരൂ.....
:
മീന നിലാവു പരക്കും
സന്ധ്യയിൽ ഉയിരേക്കു
നോക്കിയെറിയും
നീലപ്പൂക്കൾ പറഞ്ഞു വരൂ....
കിനാവിന്റെ സ്വർഗ്ഗത്തിൽ നിന്ന്‌
ഭൂമിയിലേക്കിറങ്ങി വരൂ.
:
മുകിലിറങ്ങി...
മഞ്ഞലിഞ്ഞു...
നീലിമലകൾ താണ്ടി..
വിരാട് പുരുഷന്റെ ലീലയിൽ
പ്രപഞ്ചമാകെ മൂടി.. !
എന്നിലൂടൊഴുകും
താഴ് വരകളിൽനിന്ന്
കഴലുകൾ നീട്ടും
ചമയവിളക്കണിഞ്ഞൊരുങ്ങി.
:
ഒരിക്കലും...
അറിയുവാനും
നേടുവാനുമാകാത്ത..
നിത്യ സഞ്ചാരിണിയാണു നീ...
നിത്യ പ്രണയിനിയാണു നീ...
നിത്യ സുന്ദരിയാണു നീ...
എന്റെ ചിമിഴിലെ...
നീർതുള്ളിയാണു നീ...
പൊൻ ചിരാതാണ് നീ...
ഞാൻ തന്ന കടുത്ത ചവർപ്പിലും
അറിഞ്ഞു തന്നോരമൃതാണ് നീ..!

© -- ബിനോയി പാമ്പാടി --