#The_revenge_of_a_victim
പാർട്ട് 6
പ്രതാപിന്റെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വീണു.
"സർ, രാത്രി 7 മണിക്ക്, റിസോർട്ടിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ അഞ്ചന, രാത്രി 12 മണി വരെ ലുലു മാളിൽ. അതിന് ശേഷം ഏകദേശം 2 മണിക്കൂർ ചെറായി ബീച്ചിൽ. അതിന് ശേഷം, രണ്ട് മണിക്കൂർ കഴിഞ്ഞ്, ആരും അറിയാത്ത ഒരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ എന്താണ് സർ അതിനർത്ഥം..."
"എടോ, മരിക്കാൻ തീരുമാനിക്കുന്ന ഒരാൾ ഇന്നതെ ചെയ്യാൻ പാടുള്ളൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലലോ?"
"സർ, പൊതുവെ ആളുകൾക്ക് സന്തോഷം വരുമ്പോൾ പോകുന്ന രണ്ട് സ്ഥലങ്ങൾ ആണ് മാളും, ബീച്ചും. അവിടെ പോയി സമയം ചിലവഴിച്ച ഒരാൾ, ഒട്ടും അറിയാത്ത ഒരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു എന്ന് എങ്ങനെയാണ് സർ വിശ്വസിക്കുക"
"സന്തോഷം വരുമ്പോൾ മാത്രമല്ല, മാനസിക പിരിമുറുക്കം ഉള്ള സമയത്ത്, ഒറ്റക്ക് ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ, ചില ആളുകൾ എങ്കിലും വരുന്ന സ്ഥലങ്ങൾ ആണ് ഇത് രണ്ടും. ഈ ഒരു കാരണം കൊണ്ട് അവർ ആത്മഹത്യ ചെയ്തത് അല്ല എന്ന് തീരുമാനിക്കാൻ കഴിയില്ല"
"എന്നാലും സർ...."
"ഒരു എന്നാലും ഇല്ല. അവരുടെ വീട്ടിലെ CCTV വിഷ്വൽസ് നോക്കിയോ"
"യെസ് സർ. പക്ഷെ അന്നേ ദിവസം ആ വീട്ടുകാർ അല്ലാതെ ആരും ആ വിഷ്വലുകളിൽ ഇല്ല സർ"
"അവരുടെ റിസോർട്ട് ആക്ടിവിറ്റിസ് നോക്കിയിരുന്നോ? "
"യെസ് സർ. സജീവ് ആണ് റിസോർട്ടിൽ പോയിരുന്നത്"
(ഒരു ചെറിയ മിസ്റ്റെക്ക് പറ്റിയിട്ടുണ്ട്. കഴിഞ്ഞ പാർട്ടുകളിൽ സത്യൻ എന്നൊരു പോലീസ് കഥാപാത്രം ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ അത് സജീവ് എന്ന കഥാപാത്രം ആണ്. പേര് മാറിപോയതാണ്. പ്രിയ സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ)
"സജീവാ, എന്താണ് അപ്‌ഡേറ്റ്? "
"സർ, അവർ അവിടെ വിസിറ്റ് ചെയ്തിട്ടുള്ള ദിവസങ്ങളിലെ രെജിസ്റ്ററും, CCTV വിഷ്വൽസും നോക്കിയിരുന്നു. ആ പെണ്കുട്ടികളെ അവിടെയുള്ള മിക്കവാറും എല്ലാവർക്കും അറിയാവുന്നവർ ആണ്. അവർ വരുന്ന രാത്രികളിൽ, ഫുൾ പാട്ടും ഡാൻസും, സംസാരങ്ങളുമായി ഇരിക്കുകയാണ് പതിവെന്നാണ് അവർ പറഞ്ഞത്. വേറെ ആക്ടിവിറ്റിസ് ഒന്നും ഉണ്ടാകാറില്ല എന്നാണ് അവിടെ നിന്നുള്ള ഫീഡ്ബാക്ക് "
"മരണപ്പെട്ട ദിവസം, അഞ്ചന അവിടെ ചെന്നിരുന്നില്ലേ ? "
"ഇല്ല സർ, അവരുടെ ഗ്യാങിലെ ആരും ഇതുവരെ ഒറ്റക്ക് അവിടെ ചെന്നിട്ടില്ല. എല്ലായ്‌പോഴും അവർ എല്ലാവരും ഒരുമിച്ചാണ് ചെന്നിരിക്കുന്നത്"
"പക്ഷേ ആ ദിവസത്തെ ടവർ ലൊക്കേഷനിൽ ചെറായി കാണിക്കുന്നുണ്ടല്ലോ. അപ്പോൾ ആ ദിവസം അവർ വേറെ എവിടെയാണ് പോയിരിക്കുന്നത്...? "
"അതേ സർ, അവർ രണ്ട് മണിക്കൂറുകളോളം ആ ലൊക്കേഷനിൽ ഉണ്ടായിട്ടും അവർ ആ റിസോർട്ടിൽ ചെന്നില്ല എന്നതാണ് എന്നെ കുഴക്കുന്ന മറ്റൊരു കാര്യം. അവർ വീട്ടിൽ ആ റിസോർട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയിട്ട്, ആ ലൊക്കേഷനിൽ ചെന്നിട്ട് അവിടേക്ക് കയറിയില്ല.എന്താവും കാരണം? "
"അവർ ഒരുപക്ഷേ ബീച്ചിൽ ഇരിക്കാൻ പോയതായിരിക്കാൻ സാധ്യത ഉണ്ട്. ഞാൻ അങ്ങിനെ പറയാൻ കാരണം, ഭൂരിഭാഗം ആളുകളിലും, ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്ന മനസ്സ് എപ്പോഴും കലുഷിതമായിരിക്കും. അവർ സ്വസ്ഥത തേടി അലയും. അതിനായി പല സ്ഥലങ്ങളിലും അവർ ചെന്നിരിക്കും. ചിലപ്പോൾ ഒറ്റക്കോ അല്ലാതെയോ."
"ശരിയായിരിക്കാം സർ. പക്ഷെ..."
"എന്താണ് അനീഷ് വീണ്ടും ഒരു കൺഫ്യൂഷൻ"
"സർ, നമ്മൾ ഇതെങ്ങനെ അവസാനിപ്പിക്കും ? "
"ഇതുവരെയുള്ള നമ്മുടെ അന്വേഷണത്തിൽ അഞ്ചന ആത്മഹത്യ ചെയ്തതാണ്. അതുവെച്ച് ഞാൻ എസ്.പിക്ക് റിപ്പോർട്ട് കൊടുക്കും"
"സർ, അപ്പോൾ ഈ കേസ് അവസാനിപ്പിക്കുകയാണോ? "
"നെവർ, ഒരിക്കലുമില്ല. പക്ഷെ, നമ്മൾ എസ് പിക്ക് കൊടുക്കുന്ന റിപ്പോർട്ട്, മരണ കാരണം ആത്മഹത്യ എന്നതായിരിക്കും. പക്ഷെ, നമ്മൾ ഇതേ ടീം, ഈ കേസ് പാരലലായി അന്വേഷണം തുടരും. ആത്മഹത്യയുടെ കാരണം എന്ത്, അതാണ് നമ്മുടെ അന്വേഷണം. ഇത് എസ്പിയേയും, അഞ്ചനയുടെ അച്ഛനെയും നമ്മൾ ധരിപ്പിക്കും. അല്ലെങ്കിൽ മുകളിൽ നിന്ന് പ്രഷർ വരാൻ സാധ്യതയുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം? "
"നമ്മുടെ മുന്നിലുള്ള വഴി ഇത് തന്നെയാണ് സർ. ബട്ട്, ആ സദാശിവൻ നായർ ഇത് കേട്ട് അടങ്ങി ഇരിക്കുമെന്ന് തോന്നുന്നില്ല"
"അതേ സർ, എസ് ഐ സർ പറഞ്ഞത് തന്നെയാണ് എനിക്കും തോന്നുന്നത്"
അനസ് പറഞ്ഞു.
"എന്താണ് സജീവേ, തന്റെ അഭിപ്രായം? ".
"ആ കുട്ടിയുടെ അച്ഛൻ ഭരിക്കുന്ന പാർട്ടിയുടെ ആൾ ആയത് കൊണ്ട്, അദ്ദേഹം മുകളിൽ പ്രഷർ കൊടുക്കാൻ സാധ്യതയുണ്ട്."
"ശരിയായിരിക്കാം. പക്ഷെ, നമ്മുടെ മുന്നിൽ ഇതല്ലാതെ വേറെ എന്ത് വഴിയാണ് ഉള്ളത് ? "
"സർ, വേറെ വഴിയൊന്നും ഇല്ല. നമുക്ക് ഇതുമായി മുന്നോട്ട് പോകാം. ബാക്കി നമുക്ക് അപ്പോൾ നോക്കാം"
ആത്മഹത്യ എന്ന റിപ്പോർട്ട് കൊടുക്കാം എന്ന തീരുമാനത്തിൽ അവരുടെ മീറ്റിംഗ് അവസാനിപ്പിച്ചു.
രാത്രി 9 മണി, എസ്.പി ജോസഫ് തോമസിന്റെ ഔദ്യാഗിക വസതി:
സജീവ് ഡ്രൈവ് ചെയ്ത ബൊലേറോ, എസ്.പിയുടെ വസതിയിൽ വന്ന് നിന്നു. ഇടത് വശത്തെ ഡോർ തുറന്ന് ഇറങ്ങിയ പ്രതാപ്, എസ്.പിയുടെ വീടിന് അടുത്തേക്ക് നടന്നു.
വാതിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ കൊടുത്ത സല്യൂട്ട് തിരികെ നൽകി പ്രതാപ് അകത്തേക്ക് നടന്നു.
സജീവ് വണ്ടി തിരിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ഒതുക്കിയിട്ടു.
"സർ"
വീടിന്റെ ഹാളിൽ ഇരുന്നിരുന്ന എസ്.പി മുഖം ഉയർത്തി നോക്കി. വാതിലിൽ നിൽക്കുന്ന ഇൻസ്‌പെക്ടർ പ്രതാപിനെ കണ്ട എസ്.പി,
"കേറി വാടോ"
അകത്തേക്ക് കയറിയ പ്രതാപ് എസ്പിയെ സല്യൂട്ട് ചെയ്തു.
"ഇരിക്കേടോ"
മുന്നിലെ സെറ്റി ചൂണ്ടി എസ്.പി പറഞ്ഞു.
"തനിക്ക് കുടിക്കാൻ എന്താണ് വേണ്ടത്. ചായ അതോ വേറെ എന്തെങ്കിലും വേണോ"
"ഒന്നും വേണ്ട സർ"
"താൻ നേരത്തെ വിളിച്ചപ്പോൾ ഞാൻ ഐ.ജി ഓഫിസിൽ ആയിരുന്നു. അവിടെ നിന്ന് ഇറങ്ങാൻ വൈകുമെന്ന് തോന്നി, അതാണ് തന്നോട് ഈ സമയത്ത് ഇങ്ങോട്ട് വരാൻ പറഞ്ഞത്"
"അത് കുഴപ്പമില്ല സർ"
"എന്തായി തന്റെ അന്വേഷണം. കഴിഞ്ഞോ. എം എൽ എ യും ഐ.ജിയും ഇപ്പോൾ വിളിച്ചു വെച്ചതെ ഉള്ളു. താൻ ഇങ്ങോട്ട് വരുന്നുണ്ട്. താനുമായി സംസാരിച്ചതിന് ശേഷം രാത്രി വിളിക്കണമെന്ന് പറഞ്ഞ് വെച്ചിരിക്കുവാ"
"സർ, അന്വേഷണം പൂർണമായിട്ടില്ല. പക്ഷെ ഞങ്ങൾ ഒരു കൺക്ലൂഷനിൽ എത്തിയിട്ടുണ്ട്."
"അന്വേഷണം പൂർണമാകാതെ എങ്ങനെയാടോ നിങ്ങൾ ഒരു കൺക്ലൂഷനിൽ എത്തിയത്"
"ഞങ്ങൾക്ക് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് സർ"
"ആട്ടെ, എന്താണ് തന്റെ ഫൈൻഡിങ്‌സ് ആൻഡ് കൺക്ലൂഷൻ"
"സർ, ഇതുവരെയുള്ള അന്വേഷണങ്ങളിൽ ഞങ്ങൾക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇതൊരു ക്ലിയർ ആത്മഹത്യയാണ് സർ"
"വാട്ട് ഇസ് ദി റീസൺ ഫോർ ഹെർ സൂയിസൈഡ്. അതിൽ എന്താണ് തന്റെ ഫൈൻഡിങ്‌സ് ? "
"സർ, ആ ഒരു കാര്യത്തിൽ ഇപ്പോഴും ഞങ്ങൾക്ക് ഒരു ക്ലാരിറ്റി കിട്ടിയിട്ടില്ല സർ"
"പിന്നെ താൻ എന്ത് പിണ്ണാക്ക് ആടോ കണ്ടെത്തിയത്. നല്ലൊരു ജീവിത സാഹചര്യത്തിൽ വളരുന്ന, നല്ല വിദ്യാഭ്യാസമുള്ള, സാമ്പത്തികമായ വളരെ മുന്നിൽ നിൽക്കുന്ന ഫാമിലിയിലെ, സ്നേഹ നിധിയായ മാതാപിതാക്കളുടെ ഏക മകൾ, ചേട്ടന്റെ പ്രിയ അനിയത്തിയായ ഒരു പെൺകുട്ടി, പെട്ടെന്ന് ഒരു രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപോകുന്നു. പിറ്റേ ദിവസം രാവിലെ, ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അവളെ മരിച്ച നിലയിൽ കണ്ടെത്തുന്നു. ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ലെന്ന് വീട്ടുകാരും, കൂട്ടുകാരും ഉറപ്പിച്ച് പറയുന്ന ആ കുട്ടി ആത്മഹത്യ ചെയ്തത് ആണെന്നാണ്, കേരള പൊലീസിലെ മിടുക്കനായ ഓഫിസർ എന്ന പേരുള്ള, തന്റെ കണ്ടെത്തൽ. ആത്മഹത്യ ചെയ്യാനുള്ള കാരണം ചോദിച്ചപ്പോൾ അത് അറിയില്ല. പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ ഒരാൾ എന്തിനാടോ ആത്മഹത്യ ചെയ്യുന്നത്? "
"സർ, കാരണം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് ഞങ്ങൾക്ക് അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത് "
"താൻ ഇനി എന്നാണ് ഇത് കണ്ടെത്താൻ പോകുന്നത്? "
"സർ, എനിക്ക് കുറച്ച് സമയം കൂടി തരണം"
"തനിക്ക് ഇനി സമയം തരാൻ കഴിയില്ല, പ്രതാപ്. ആ എം എൽ എ പറഞ്ഞത് താൻ കൂടി കേട്ടത് അല്ലെ. അയാൾ ഇത് അറിഞ്ഞാൽ അടുത്ത വിളി വരാൻ പോകുന്നത് ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്നായിരിക്കും."
"സർ, മൂന്ന് ദിവസം കൊണ്ട് ഒരു കേസ് തെളിയിക്കണം എന്ന് പറഞ്ഞാൽ എനിക്ക് അറിയില്ല സർ അതെങ്ങിനെ വേണമെന്ന്. ഈ കേസിന്റെ കാര്യത്തിൽ സാറിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം."
"ശരി, താൻ ഇപ്പോൾ പൊക്കോ. ഐ.ജിയുമായി ആലോചിച്ചിട്ട് ഞാൻ തന്നെ രാവിലെ വിളിക്കാം"
"ശരി സർ"
പ്രതാപ് എസ്.പിയെ സല്യൂട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി.
പ്രതാപ് വരുന്നത് കണ്ട സജീവ് വണ്ടി സ്റ്റാർട്ട് ആക്കി പ്രതാപിന്റെ അടുത്തേക്ക് എത്തി. പ്രതാപിനെ കയറ്റി വണ്ടി കൊടുങ്ങല്ലൂർ ലക്ഷ്യമാക്കി നീങ്ങി.
"സർ, സ്റ്റേഷനിലേക്ക് ആണോ. അതോ വീട്ടിലേക്ക് ആണോ? "
"സജീവിന് ഇന്ന് നൈറ്റ് അല്ലെ? "
"അല്ല സർ. ഈ കേസിലേക്ക് മാറ്റിയപ്പോൾ എന്റെ ഡ്യൂട്ടി ചേഞ്ച് ആയിരുന്നു"
"യെസ് , ഞാനത് മറന്നു. താൻ എന്നെ സ്റ്റേഷനിൽ വിട്ടാൽ മതി. അവിടെ കുറച്ച് ജോലിയുണ്ട്. അത് കഴിഞ്ഞിട്ട് ഞാൻ ഡ്രൈവറെ കൂട്ടി പൊക്കോളാം"
"ഒകെ സർ"
അൽപ നേരത്തെ മൗനത്തിന് ശേഷം...
"സർ, എസ്.പി സർ എന്ത് പറഞ്ഞു? "
"എന്ത് പറയാൻ. മരണ കാരണം എന്താണെന്ന് കണ്ടെത്താൻ കഴിയാത്തത് നമ്മുടെ പ്രശ്നം ആണെന്നാണ് പറയുന്നത്. നാളെ ഐ.ജിയെ കണ്ട ശേഷം ബാക്കി പറയാമെന്ന് പറഞ്ഞു"
"ഇനിയിപ്പോ എന്ത് ചെയ്യും സർ ? "
"എന്ത് ചെയ്യാനാ സജീവേ. നാളെ അദ്ദേഹം എന്താണെന്ന് പറയട്ടെ. എന്നിട്ട് ആലോചിക്കാം. താൻ വേഗം വിട്. തീരെ വയ്യ. പോയി ഒന്ന് കിടക്കണം"
സജീവ് ബോലോറോയുടെ ഗിയർ മാറ്റി, ചവിട്ടി വിട്ടു.
സ്റ്റേഷനിൽ എത്തിയ പ്രതാപ് തന്റെ റൂമിലേക്കും സജീവ് വീട്ടിലേക്കും പോയി.
സ്റ്റേഷനിൽ കയറിയ പ്രതാപ് നോക്കാനുള്ള ഫയലുകൾ അകത്തേക്ക് കൊണ്ട് വരാൻ പറഞ്ഞ് റൂമിൽ കയറി.
കസേരയിൽ ഇരുന്ന പ്രതാപ് റിലാക്സ് ചെയ്യാനായി കസേരയുടെ പിറകിലേക്ക് തല ചേർത്ത് കിടന്നു.
ഫയലുകളുമായി അകത്തേക്ക് വന്ന കോൺസ്റ്റബിൾ സല്യൂട്ട് ചെയ്ത്,
"സർ, ഫയലുകൾ"
"അവിടെ വെക്കേടോ"
ഫയലുകൾ വെച്ച പോലീസുകാരൻ സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയി.
"എന്നാലും ഈ പെൺകുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തത്"
കൈ വിരലുകൾ കൊണ്ട് നെറ്റിയിൽ തടവി സ്വയം പറഞ്ഞു.
അല്പ നേരം കണ്ണടച്ച് ഇരുന്ന ശേഷം, പ്രതാപ് മുന്നിലിരിക്കുന്ന ഫയലുകൾ എല്ലാം നോക്കി തീർത്ത ശേഷം സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് സ്വന്തമായി ജീപ്പ് ഡ്രൈവ് ചെയ്ത് പോയി.
വീട്ടിൽ ചെന്ന് വസ്ത്രങ്ങൾ മാറി കുളിച്ച് ഭക്ഷണം കഴിച്ച ശേഷം ബാൽക്കണിയിലെ കസേരയിൽ കണ്ണുകൾ അടച്ച് പിറകിലേക്ക് തല വെച്ച് കണ്ണടച്ചിരുന്നു.
ആകെ ടെൻഷനായിരിക്കുന്ന പ്രതാപിനെ കണ്ട ഭാര്യ ജെസി കസേരയുടെ പിറകിൽ നിന്ന് ഭർത്താവിന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി.
"എന്ത് പറ്റി ഇച്ഛായ? "
"ഒന്നുമില്ലെടി. നീ കിടന്നില്ലേ? "
"ഇല്ല ഇച്ഛായ. ഇച്ഛായൻ വരാതെ എങ്ങനാ കിടക്കുന്നെ"
"മോനുട്ടൻ ഉറങ്ങിയോ? "
"അവൻ ഉറങ്ങി. വന്നിട്ട് അവനെ കണ്ടില്ലലോ. എന്ത് പറ്റി? "
"നീ കിടന്നോ. ഞാൻ കുറച്ചു കഴിഞ്ഞ് വരാം"
"എത്ര വലിയ പ്രശ്നം ആണെങ്കിലും വീട്ടിൽ അത് കാണിക്കാത്ത ആൾ ആണല്ലോ. ഇന്നെന്താ ഇത്ര ടെൻഷൻ. എന്താണെന്ന് പറയ് ഇൻസ്പെക്ടറെ? "
"ഒന്നുമില്ലെടി. ആ പെണ്ണിന്റെ മരണം, അതിന് ഒരു തീരുമാനം ആയില്ല ഇതുവരെ. ഇതുവരെ കിട്ടിയ തെളിവുകൾ വെച്ച് ആത്മഹത്യയാണ്. പക്ഷെ, അതിനൊരു കാരണം വേണ്ടേ? "
"അതെന്താ കാരണങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ? "
"ഇല്ലെടി, അതിന് എസ്.പിയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടാണ് വന്നത്"
"എസ്.പി സർ എന്ത് പറഞ്ഞു? "
"പുള്ളി, എന്ത് പറയാൻ. ഭരണകക്ഷിയുടെ ആൾ ആണ് ആ കുട്ടിയുടെ അച്ഛൻ. അതിന്റെ നല്ല പ്രഷർ സാറിനുണ്ട്. നാളെ ഐ.ജിയുമായി സംസാരിച്ചതിന് ശേഷം പറയാമെന്ന് പറഞ്ഞു"
"നാളെ എസ്.പി പറയട്ടെ. അതും ആലോചിച്ച് ഇവിടെ ഇരുന്ന് ഇപ്പോൾ ടെൻഷൻ ആയിട്ട് എന്താ കാര്യം. ഇച്ഛായൻ വന്ന് കിടക്ക്. ബാക്കി നമുക്ക് നാളെ നോക്കാം"
"നീ ചെല്ല്, ഞാനൊരു സിഗരറ്റ് കത്തിച്ചിട്ട് വരാം."
"ഇച്ഛായ ഒന്നിൽ നിർത്തണം. കൂടല്ലേ. എന്നിട്ട് വേഗം വാ"
"ഞാൻ വരാം നീ പൊക്കോ"
ജെസി തിരിഞ്ഞ് വീടിന് അകത്തേക്ക് പോയി.
പ്രതാപ് അവിടെ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി, ചിന്തിച്ചിരുന്നു.
ആ മരണം അറിഞ്ഞ സമയം മുതൽ ഇന്ന് വൈകുന്നേരം വരെ നടന്ന ഓരോ കാര്യങ്ങളും മനസിലിട്ട് വീണ്ടും വീണ്ടും കൂട്ടികിഴിച്ചു. എവിടെയെങ്കിലും എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ചിന്തിച്ചു.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ ആരെയോ വിളിക്കാൻ ഫോൺ എടുത്തു.
നമ്പർ ഡയൽ ചെയ്തതിന് ശേഷം, ഫോൺ ചെവിയിൽ ചേർത്തു. അങ്ങേ തലക്കൽ ഫോൺ എടുത്ത് കഴിഞ്ഞപ്പോൾ പ്രതാപ് സംസാരിച്ചു തുടങ്ങി.
"അനീഷ്, താൻ ഉറങ്ങിയോ? "
"ഇല്ല സർ. കഴിച്ചു കഴിഞ്ഞതെ ഉള്ളു. എന്ത് പറ്റി സർ ഈ സമയത്ത്. എസ്.പി സർ എന്ത് പറഞ്ഞു സർ? "
എസ്.പി പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞതിന് ശേഷം
"അനീഷ്, നമുക്ക് അഞ്ചനയുടെ മരണത്തിന്റെ അന്വേഷണത്തിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ? "
"എന്ത് പറ്റി സർ പെട്ടെന്ന് അങ്ങനെ തോന്നാൻ? "
"ഇല്ലെടോ, ഇതുവരെ അന്വേഷിച്ച കേസുകളിൽ നമുക്ക് ഒന്ന് പോലും പിഴച്ചില്ല. പക്ഷെ ഇത് എന്തോ അങ്ങ് സെറ്റ് ആകുന്നില്ല."
"സർ, നമ്മുടെ അനുമാനങ്ങൾ കൃത്യം ആണെന്നാണ് നമ്മുടെ ടീമിലെ എല്ലാവരുടെയും അഭിപ്രായം. പക്ഷെ, ആ കുട്ടി എന്തിന് ആത്മഹത്യ ചെയ്തു എന്നതിന് നമുക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല"
"അതാണ് അനീഷ് പ്രശ്നം. വെറുതെ ഒരാൾ ആത്മഹത്യ ചെയ്യുമോ. അതിന് കൃത്യമായ കാരണങ്ങൾ ഉണ്ടാകണ്ടേ. അത് കണ്ടെത്താൻ കഴിഞ്ഞാൽ നമുക്ക് ഈ കേസ് അവസാനിപ്പിക്കാൻ കഴിയും. അല്ലാതെ എങ്ങനെ ഈ കേസ് ഫയൽ അടക്കും? "
"നമുക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട്.നാളെ രാവിലെയുള്ള എസ്.പിയുടെ മോർണിംഗ് മീറ്റിംഗ് കഴിഞ്ഞാൽ ഉടനെ നമ്മുടെ ടീമിലെ എല്ലാവർക്കും ഒരു മീറ്റിംഗ് കൂടാം. അതിൽ കുറച്ചു കാര്യങ്ങൾ കൂടി തീരുമാനിക്കാം."
"ഒകെ സർ."
"താൻ അവരെ കൂടി വിളിച്ചു പറഞ്ഞേക്ക്. ഒകെ അനീഷ്, നാളെ രാവിലെ കാണാം. ഗുഡ് നൈറ്റ്"
"ഒകെ സർ. ഗുഡ് നൈറ്റ്"
ഫോൺ സംഭാഷണം അവസാനിപ്പിച്ച പ്രതാപ് റൂമിൽ പോയി കിടന്നു.
പിറ്റേ ദിവസം രാവിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ.
രാവിലെ 8 മണി.
ദിവസേനയുള്ള എസ്.പിയുടെ മോർണിംഗ് കോളിന് ശേഷം, അനസ്, സജീവ്, അനീഷ് ഇവർ മൂന്ന് പേരും, പ്രതാപിന്റെ കാബിനിൽ മീറ്റിംഗിനായി ഇരുന്നു.
മീറ്റിംഗ് തുടങ്ങുന്നതിന് തൊട്ട് മുൻപായി എസ്.പിയുടെ കോൾ പ്രതാപിനെ തേടി എത്തി.
കോൾ അറ്റൻഡ് ചെയ്ത് പ്രതാപ് ഫോൺ ചെവിയിലേക് വെച്ചു.
"സർ"
അവിടെ നിന്ന് പറയുന്ന കാര്യങ്ങൾ പുറത്തേക്ക് കേൾക്കുന്നില്ലെങ്കിലും കേൾക്കാൻ അത്ര സുഖമുള്ള കാര്യങ്ങൾ അല്ല എസ്.പി പറയുന്നതെന്ന് പ്രതാപിന്റെ മുഖഭാവത്തിൽ നിന്ന് മനസിലാകുന്നുണ്ട്.
"സർ, ഞാൻ അവരുമായി ഒരു മീറ്റിംഗിൽ ആണ്"
"........."
"ശരി സർ ഞാൻ വരാം"
"........"
"ഓകെ സർ. അനീഷിനെയും കൂടെ കൂട്ടാം"
"........"
"ഓകെ സർ. താങ്ക്യൂ"
കോൾ അവസാനിപ്പിച്ച പ്രതാപ് ഫോൺ ടേബിളിലേക്ക് എറിഞ്ഞു.
"ബുൾഷിറ്റ്"
"എന്ത് പറ്റി സർ? "അനീഷ് ചോദിച്ചു.
"എടോ, ആദ്യമായി ഇൻസ്‌പെക്ടർ പ്രതാപ് കേസന്വേഷണത്തിൽ പരാജിതൻ ആകുന്നു."
"എന്താണ് സർ പറയുന്നത്. എസ്.പി സർ എന്ത് പറഞ്ഞു. ഇതുവരെ നമ്മൾ അന്വേഷിച്ച എല്ലാ കേസുകളും തെളിഞ്ഞിട്ടല്ലേ ഉള്ളത്. പിന്നെന്താ സർ ഇങ്ങനെ പറയുന്നത്? "
"എടോ, ഈ അന്വേഷണത്തിൽ നിന്ന് ഇൻസ്‌പെക്ടർ പ്രതാപിനെയും ടീമിനെയും മാറ്റുന്നു. പകരം ക്രൈംബ്രാഞ്ചിനെ ഈ കേസന്വേഷണം ഏൽപ്പിക്കുന്നു."
"വാട്ട് .....?????????
വീണ്ടും തുടരാൻ ശ്രമിക്കാം....
വായനക്കാരുടെ_ശ്രദ്ധക്ക്:
കഥയിൽ വരുന്ന തെറ്റുകളും തിരുത്തലുകളും വായനക്കാർ പറഞ്ഞു തന്നാൽ ആരോഗ്യകരമായ വിമർശനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയട്ടെ.
◆ The revenge of a victim എന്ന ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. എല്ലാം എഴുത്തുകാരന്റെ ഭാവനയിൽ തെളിഞ്ഞത് മാത്രമാണ്.
◆ സ്ഥലപേരുകൾ എല്ലാം കഥക്ക് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാർഥ സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ കഥ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഭവന മാത്രമാണ്...
മുറു കൊടുങ്ങല്ലൂർ.