Aksharathalukal

COUNTDOWN - Part 7

അദ്ധ്യായം - 7
 
ഉമാ കല്ല്യാണി ഐ.പി.എസ് ൻറെ ഓഫീസ്
 
 ഉമയെക്കൂടാതെ അവിടെയുള്ളത് ഡി.വൈ.എസ്.പി ഹരീഷ് രാമകൃഷ്ണൻ, സി.എ മനോജ് സെബാസ്റ്റ്യൻ, എസ്.ഐ മാരായ നന്ദന ശിവദാസ്, ഉണ്ണിക്കൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ റഫീക്ക്, അഞ്ജന, ദീപിക എന്നിവരാണ്.  നിലവിൽ പോലീസുകാരുടെ തിരോധാനവും മരണവും അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലുൾ ഉമയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയ അംഗങ്ങളാണിവരെല്ലാം. അവരുടെ ആദ്യ മീറ്റിംഗിനാണ് ഉമയുടെ ഓഫീസ് വേദിയാകുന്നത്.
 
 
 
“വെൽകം ഓൾ ഓഫ് യൂ ഫോർ ദ ഹണ്ട്. ശരിക്കും കാടിളക്കി മറിച്ചൊരു വേട്ടയ്ക്ക് തന്നെയാണ് നമ്മൾ ഇറങ്ങാൻ പോകുന്നത്. അവിടെ നമ്മളെ കാത്തിരിക്കുന്നത് അപകടങ്ങൾ മാത്രമായിരിക്കും, പക്ഷേ അവയൊക്കെ തരണം ചെയ്ത് നമ്മൾ വിജയിക്കണം. പലരും ഭയന്ന് പിന്മാറിയ കസേരയിലേക്കാണ് സ്വമനസ്സാലെ ഈ ഉമാ കല്ല്യാണി ഐ.പി.എസ് കയറിയിരുന്നത്. ഈ യുദ്ധത്തിൽ ജയിക്കേണ്ടത് എൻറെ വ്യക്തിപരമായ വാശി കൂടിയാണ്. എന്ത് കൊണ്ടാണ് നിങ്ങളോരോരുത്തരും ഈ സംഘത്തിൽ വന്നതെന്ന് അറിയാമല്ലോ അല്ലേ? ഈ അന്വേഷണ സംഘത്തിൽ വേണ്ടവരുടെ ലിസ്റ്റ് ഞാൻ ഡി.ജി.പി ക്ക് കൊടുത്തു. അതിലെ ഒരു പേരുപോലും വെട്ടിത്തിരുത്തിയില്ല അദ്ദേഹം. വിവിധ ഓഫീസുകളിൽ ജോലി ചെയ്തിരുന്ന നിങ്ങളോരോരുത്തരേയും ഇവിടെയെത്തിച്ചു തന്നു എൻറെ സൈന്യമായി.  നിങ്ങൾ ഏഴു പേരിലും പൊതുവായ ഒരു കാര്യമുണ്ട് , അത് എന്താണെന്ന് ആർക്കെങ്കിലും പറയാമോ ? ആ കാരണമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്.”
 
 
 
ഉമ ഓരോരുത്തരുടെയും മുഖത്തേക്ക് നോട്ടമെറിഞ്ഞു. പക്ഷേ അവർ അന്യോന്യം നോക്കിയതല്ലാതെ ഒരു ഉത്തരം നൽകിയില്ല.
 
 
 
“നിങ്ങളിലെ ആ പൊതുവായ ഗുണം ഒന്നിനേയും ഭയമില്ല എന്നതു തന്നെയാണ്. ആഭ്യന്തരം ഭരിക്കുന്ന എൻറെ അമ്മാവൻറെ കണ്ണിലെ കരടാണ് നിങ്ങളിൽ ചിലരെങ്കിലും, അതിന് കാരണവും നിങ്ങളിലെ ഭയമില്ലായ്മയാണ്. ഇതു പോലൊരു യുദ്ധത്തിനിറങ്ങുമ്പോ കൂടെ ഉള്ളവർക്ക് ഭയം ബാധിച്ചാൽ അത് ടീമിനെ മൊത്തത്തിൽ ബാധിക്കും. നമ്മൾ നേരിടാൻ പോകുന്നത് മൂന്ന് ഐ.പി.എസ്സുകാരുൾപ്പെടെയുള്ള പോലീസുകാരുടെ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെയാണ്. ഐ നീഡ് സച്ച് എ ബ്രേവ് ടീം ലൈക്ക് യൂ. സോ ലെറ്റ്സ് സ്റ്റാർട്ട് ദ ഹണ്ട്……., ഇനി നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?”
 
 
 
ഉമ വീണ്ടും ഓരോരുത്തരെയായി നോക്കി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവരായതിനാലും അവരിൽ ഭൂരിപക്ഷം പേർക്കും മുൻപരിചയം പോലുമില്ലാത്തതിനാലും ഒരു ടീമെന്ന നിലയിൽ ഒരു യൂണിറ്റായി മാറാൻ അൽപം സമയമെടുക്കുമെന്ന് ഉമ മനസിലാക്കിയിരുന്നു. ഡി.വൈ.എസ്.പി ഹരീഷാണ് സംസാരിക്കാനായി ആദ്യം എണീറ്റത്.
 
 
 
“മാഡം പറഞ്ഞത് ശരിയാണ് ഒന്നിനേയും ഭയന്ന് പിന്മാറാതിരുന്നത് കൊണ്ട് തന്നെ സർവ്വീസിൽ അടിക്കടി സ്ഥാനചലനം കിട്ടുന്ന ഒരു ഉദ്യോഗസ്ഥനാണ് ഞാൻ, ഇക്കൂട്ടത്തിൽ എനിക്കറിയാവുന്ന ചിലരും അക്കാര്യത്തിൽ മോശമല്ല. ആ ഒരു കാരണമാണ് ഞങ്ങളെ ഒന്നിപ്പിച്ച് ഒരു ടീമുണ്ടാക്കിയതിന് പിന്നിൽ എന്നാണ് മാഡം പറഞ്ഞത്. നല്ലകാര്യമാണ്, നമ്മുടെ ചിന്തകൾക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മേലേ നിൽക്കുന്ന ഒരു സുപ്പീരിയർ ഓഫീസർക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്. ഇക്കാര്യത്തിൽ മാഡം ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് തന്നെ വിശ്വസിക്കുന്നു. ഇനി കേസിനെക്കുറിച്ച് പറയാം.... ഈ കാണാതായതിൽ മരിച്ചു എന്ന് നമുക്കുറപ്പുള്ള നാല് പേരൊഴികെ ബാക്കിയുള്ള 6 പേർ, ശ്യാം മാധവ് ഐ.പി.എസ്, കിരൺ മാത്യു ഐ.പി.എസ്, സതീഷ് ബോസ് ഐ.പി.എസ്, സി.ഐ. അൻവർ റഹ്മാൻ, സിപിഒ മാരായ അജിത്ത്, മുകുന്ദൻ ഇവരിലും പൊതുവായി ചിലകാര്യങ്ങളുണ്ട്. മാഡം അക്കാര്യം മനസിലാക്കിയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
 
 
 
ഉമയുടെ മറുപടിക്കായി ഹരീഷ് വെയിറ്റ് ചെയ്തു. പക്ഷേ അങ്ങനെയൊരു കാര്യം ഉമ ചിന്തിച്ചിട്ടില്ലായിരുന്നു. ഹരീഷ് പറഞ്ഞപ്പോൾ മാത്രമാണ് അതേക്കുറിച്ച് ഉമ ആലോചിച്ചത്.
 
 
 
“ഇല്ല ഹരീഷ് ഞാനങ്ങനെയൊന്ന് പരിശോധിച്ചിട്ടില്ല. എന്താണ് ഹരീഷ് ഉദ്ദ്യേശിക്കുന്നതെന്ന് പറയൂ”
 
 
 
“ മാഡം.... മുൻപ് മാഡം ഞങ്ങളെക്കുറിച്ച് പറഞ്ഞത് പോലെ തന്നെ ഒന്നിനേയും ഭയമില്ലാത്തവരാണ് അവരും, സ്വന്തം ജീവൻ പോലും മറന്ന് പോരാടുന്ന റിയൽ ഫൈറ്റേഴ്സായിരുന്നു അവർ. അവരിൽ ശ്യാം സാറും അൻവറും മാത്രമേ ഒന്നിച്ച് ജോലി ചെയ്തിട്ടുള്ളു. കിരൺ സാറും ശ്യാം സാറും നല്ല സുഹൃത്തുക്കളുമായിരുന്നു. അതിലപ്പുറം ഇവരെ തമ്മിൽ കണക്ട് ചെയ്യിക്കാനുതകുന്ന മറ്റൊന്നും ഉണ്ടെന്ന് എൻറെ അന്വേഷണത്തിൽ മനസിലായിട്ടില്ല.”
 
 
 
ഹരീഷ് പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നില്ല എന്ന ഉമയുടെ മുഖത്ത് പ്രകടമായി ഭാവത്തിൽ നിന്ന് തന്നെ ബാക്കിയുള്ളവർക്ക് മനസിലായി.
 
 
 
“മിസ്റ്റർ ഹരീഷ്  അക്കൂട്ടത്തിൽ എനിക്ക് നേരിട്ടറിയാവുന്നത് ശ്യാമിനെയും കിരണിനേയുമാണ്. ഹരീഷ് പറഞ്ഞത് പോലെയുള്ള ദിവ്യത്വമൊന്നും ഞാനവരിൽ കണ്ടിട്ടില്ല. ദേ ആർ ഗുഡ് ഓഫീസേഴ്സ് നത്തിംഗ് മോർ....”
 
 
 
അത് പറയാൻ ഉമയെ പ്രേരിപ്പിച്ച മറ്റേന്തോ ഘടകങ്ങളുണ്ടെന്ന് അവിടെ കൂടിയിരുന്ന ചിലർക്കെങ്കിലും മനസിലായി, കാരണം ആ രണ്ട് ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി ചെയ്തിരുന്നതെന്ന് അവർക്ക് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. പക്ഷേ ആരും ഒന്നും മിണ്ടിയില്ല.
 
 
 
“അതെന്തായാലും നമുക്ക് നോക്കാം. ഇപ്പോൾ നമ്മുടെ മുന്നിലുള്ളത് ഒരു ഇൻറലിജൻസ് റിപ്പോർട്ടും, ചില നിഗമനങ്ങളുമാണ്. നമ്മൾ പോലീസുകാരുടെ തിരോധാനത്തിൽ മാത്രം ശ്രദ്ധയൂന്നി അന്വേഷണം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. പകരം നമ്മൾ അന്വേഷിക്കേണ്ടതെന്തൊക്കെയെന്നും നമ്മുടെ ഗെയിം പ്ലാൻ എന്തൊക്കെയാണെന്നും ഞാൻ ഇനി പറയാം.
 
 
 
കഴിഞ്ഞ ദിവസം നടന്ന ശിവലാൽ ഷെട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം, നിഖിൽ രാമൻറെ മരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയണം, അയാൾക്കൊപ്പം കൊല്ലപ്പെട്ടു എന്ന് ഇൻറലിജൻസുകാർ പറയുന്ന ശിവലാൽ ഷെട്ടിയുടെ അനുചരന്മാർ ആരൊക്കെയെന്നും അറിയണം, ഇനിയുള്ള ദിവസങ്ങളിലെ ഷൺമുഖൻറെ മുഴുവൻ നീക്കങ്ങളും ഒബ്സർവ് ചെയ്യണം, അയാളുടെ ടവർ ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യുവാൻ സൈബർ സെല്ലിന് നിർദ്ദേശം കൊടുക്കണം, പിന്നെ കാണാതായ ആരുടെയെങ്കിലും മൊബൈൽ ഫോൺ സ്വിച്ചോണായാൽ അതിൻറെ കറൻറ് ലൊക്കേഷൻ സഹിതം ഉടനടി വിവരം നൽകാനും സൈബർ സെല്ലിന് നിർദ്ദേശം കൊടുക്കണം, സ്റ്റേറ്റിൽ ഏത് പോലീസ് സ്റ്റേഷൻ പരിധിയിലും അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തപ്പെട്ടാൽ അപ്പോൾ തന്നെ നമുക്ക് ഇൻറിമേഷൻ കിട്ടണം, സംസ്ഥാനത്തെ മുഴുവൻ പ്രധാന ഗുണ്ടാ നേതാക്കന്മാരുടെയും മൂവ്മെൻറ് വാച്ച് ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മെസ്സേജ് കൊടുക്കണം, കഴിഞ്ഞ ദിവസങ്ങളിൽ അസ്വാഭികമായ എന്തെങ്കിലും നീക്കങ്ങൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും . ദാറ്റ്സ് ഓൾ ഫോർ നൌ.”
 
                                                                                                   
 
****************************
 
 
 
             അസ്തമയ സൂര്യൻറെ പൊൻകിരണങ്ങൾ വീണു തിളങ്ങിയ സാഗരത്തിലെ തിരമാലകൾ ശിവലാൽ ഷെട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത മൺകുടത്തെ ദൂരേക്ക് കൊണ്ടു പോകുന്നതും നോക്കി നിറകണ്ണുകൾ തുടയ്ക്കുകയായിരുന്നു ഷൺമുഖൻ. ശിവലാലിനെ രാമേശ്വരത്തെ അഗ്നി തീർത്ഥം ഏറ്റുവാങ്ങുന്നത് കണ്ട് നിന്ന ഷൺമുഖൻ അരമണിക്കൂറോളം അതേ നിൽപ് തുടർന്നു.
 
 
 
                        പിന്നെ പതിയെ തിരിഞ്ഞ് നടന്നു. വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി, പിന്നാലെ അയാളുടെ പത്ത് അനുചരന്മാരും. അവിടെ നിന്ന് കൊണ്ട് തന്നെ അയാൾ നനഞ്ഞ വസ്ത്രം മാറിയുടുത്തു.  അയാളുടെ ആജ്ഞകൾക്കായി ചെവിയോർത്ത് അനുചരന്മാർ ചുറ്റിനും നിൽക്കുകയായിരുന്നു.
 
 
 
          വേഷം മാറിക്കഴിഞ്ഞ അയാൾ ആ ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി.  ഒപ്പം നാല് പേർ അതിൽ കയറി, ബാക്കിയുള്ളവർ പിന്നിലുള്ള മറ്റൊരു ഇന്നോവയിൽ കയറി. ഷൺമുഖൻറെ വണ്ടി ധനുഷ്കോടി ലക്ഷ്യമാക്കി കുതിച്ചു.
 
 
 
                   വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ ഷൺമുഖൻ കടലിലേക്കിറങ്ങി അൽപം നടന്നു. എന്നിട്ട് തിരിഞ്ഞ് നിന്നു. എന്ത് വേണമെന്നറിയാതെ നിൽക്കുന്ന അനുയായികളെ നോക്കി പൊട്ടിച്ചിരിച്ചു.
 
 
 
“ഇതേതാണ് സ്ഥലമെന്ന് നിങ്ങൾക്കറിയാമോ?  ഇത് ധനുഷ്കോടി..... പണ്ട് രാവണനെ കീഴടക്കാൻ സാക്ഷാൽ ശ്രീരാമൻ വാനരസേനയേയും കൂട്ടി കടലിൽ ചിറകെട്ടി പോയത് ഇവിടെ നിന്നുമായിരുന്നു. രാവണനെ വധിച്ച് മടങ്ങി വന്നതും ഇവിടെയായിരുന്നു.”
 
 
 
ഷൺമുഖനെന്താണ് പറഞ്ഞ് വരുന്നതെന്ന് മനസിലാകാത്ത അനുയായികൾ മുഖാമുഖം നോക്കിയതല്ലാതെ ഒന്നും ചോദിച്ചില്ല. കുനിഞ്ഞ് കടൽവെള്ളത്തിൽ പുതഞ്ഞ് കിടന്ന ഒരു കല്ലെടുത്ത് കൈവെള്ളയിൽ വച്ച ശേഷം തിരിഞ്ഞ് നിന്ന് കൈകൾ പക്ഷി ചിറക് വിരിച്ചത് പോലെ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് മറുകര കാണാത്ത കടലിനെ നോക്കി ഷൺമുഖൻ പറഞ്ഞത് ശരിക്കും അലർച്ച പോലെയായിരുന്നു.
 
 
 
          “ഷൺമുഖനും ഇവിടെ തുടങ്ങുകയാണ് രാവണനിഗ്രഹത്തിനായുള്ള പടയോട്ടം. ആദ്യം ഉമാ കല്ല്യാണി ഐ.പി.എസ് പിന്നെ രാവണൻ.......  രാവണ നിഗ്രഹം കഴിഞ്ഞേ മംഗലാപുരത്തേക്ക് ഒരു മടക്കമുള്ളു......... നീ കരുതിയിരുന്നോ രാവണാ ഈ ഷൺമുഖൻ വരികയാണ്........”
 
 
 
*****************
 
“ഡോ.അൻസിയ ആദ്യം ഭക്ഷണം കഴിക്കില്ലെന്നൊക്കെ വാശിപിടിച്ചിരുന്നു, ഒരു തടങ്കലിൽ നിന്നും മറ്റൊരു തടങ്കലിലെത്തിയതിൻറെ ഷോക്കിലായിരുന്നു. പിന്നെ ഇവിടെ എന്നെ മാത്രമാണല്ലോ അവർ കണ്ടത്. ഞാനൊരു പെണ്ണായത് കൊണ്ടാവും പതിയെ എനിക്ക് മുന്നിൽ നിർബന്ധങ്ങളൊക്കെ വെടിഞ്ഞ് നല്ല കുട്ടിയായി. ഭക്ഷണമൊക്കെ കഴിച്ച് ആളിപ്പോ ഒന്ന് ഫ്രഷായി.”
 
 
 
മണി കർണ്ണിക പറഞ്ഞതിനോട് ആരും പ്രതികരിക്കുന്നില്ലെന്ന് കണ്ട് അവൾക്ക് ദേഷ്യം വന്നു.
 
 
 
“നിങ്ങളെല്ലാരുമിങ്ങനെ എപ്പോഴും ഗൗരവഭാവത്തിൽ ഇരിക്കാനാണോ പരിപാടി. എല്ലാവരും ഒന്ന് നന്നായി ശ്വാസം വിടുകയെങ്കിലും ചെയ്”
 
 
 
അത് പറഞ്ഞ് അവളൊന്ന് ചിരിച്ചു, എന്നിട്ടും ആർക്കും ഒരു കുലുക്കവുമില്ല.
 
 
 
“നിങ്ങളൊക്കെയെന്തിനാ ഇങ്ങനെ ചിന്താധീനരായിരിക്കുന്നത്. ശരിക്കും നമ്മൾ പ്ലാൻ ചെയ്ത പോലെ എല്ലാം നടക്കുന്നില്ലേ..... രാവണനെത്തേടി പോലീസും ഷൺമുഖനും രണ്ട് പക്ഷത്ത് അണി നിരന്ന് കഴിഞ്ഞു. അവർ തമ്മിലടിക്കട്ടെ അതിനിടയിൽ നമുക്ക് അനായാസം ലക്ഷ്യങ്ങൾ നേടിയെടുക്കാം. ശരിക്കും ഇപ്പോൾ ചിന്തിച്ച് വട്ടം ചുറ്റേണ്ടത് പോലീസും ഷൺമുഖനുമാണ്. അല്ലാതെ നമ്മളല്ല.”
 
 
 
മണികർണ്ണിക പറയുന്നതൊന്നിനും പ്രതികരണമില്ലാതായപ്പോൾ അവൾക്ക് നന്നായി ദേഷ്യം വന്നു..
 
 
 
“നിങ്ങൾക്കൊക്കെ ഇത്രയധികം ആധിയും പിരിമുറുക്കവുമാണെങ്കിൽ   ഒന്നും തുടരേണ്ടതില്ല. ദാ പിടിച്ചോ, ഈ മുഖം മൂടിയഴിച്ച് വച്ചിട്ട് സ്വന്തം കുപ്പായത്തിലേക്ക് മടങ്ങിക്കോളൂ. ആരും ഒന്നും അറിയില്ല.
 
 
 
നിഖിൽ രാമനൊപ്പം ശിവലാൽ ഷെട്ടിയുടെ കരുത്തരായ രണ്ട് പടയാളികളെയും പിന്നെ ഡോ.അൻസിയയെയും കൊണ്ട് വന്ന ഷൺമുഖൻറെ അനുചരന്മാരുടെയും ജീവനെടുത്ത ബുള്ളറ്റുകൾ ലക്ഷ്യം തെറ്റിക്കാതെ പായിച്ചത്  ഷാർപ്പ് ഷൂട്ടറായ ശ്യാം മാധവ് ഐ.പി.എസ് ആണെന്ന് ആരും അറിയില്ല. ഷൺമുഖൻറെ ഗുണ്ടാ ഗ്യാങ്ങിലെ രണ്ട് പേരേ ശ്യാമിനൊപ്പം നിന്ന് വെടിവച്ച് കൊന്നത്  കിരൺ മാത്യു.ഐ.പി.എസ് ആണെന്നും അറിയില്ല. അവരിരുവർക്കുമൊപ്പം വന്ന് അൻസിയയെ വിളിച്ചിറക്കി ടെമ്പോ ട്രാവലറിൽ കയറ്റി കടത്തിക്കൊണ്ട് വന്നത് കേരളപ്പോലീസിലെ യുവരക്തം സി.പി.ഒ അജിത്ത് അരവിന്ദാണെന്നും അൻസിയയെ ഇവിടേക്ക് കടത്തിക്കൊണ്ട് വന്ന ടെമ്പോ ട്രാവലറിൻറെ സാരഥി പ്രഗത്ഭനായ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ജെറാൾഡ് സേവ്യറാണെന്നും ആരും അറിയാൻ പോകുന്നില്ല. ശിവലാലിനെ കൊന്നു തള്ളാനുള്ള നിയോഗം എന്നെ ഏൽപിച്ച് ആ കണ്ടെയ്നറിൻറെ മുന്നിലായുണ്ടായിരുന്നത് എ.സി.പി ശ്യാംമാധവിൻറെ വിശ്വസ്തനായ സി.ഐ അൻവറായിരന്നുവെന്നും, ആ കണ്ടെയ്നർ ലോറിയുടെ സാരഥ്യം ഏറ്റെടുത്ത് ശിവലാലിൻറെ ശവം സഹിതം അയാളുടെ കാർ കാസർഗോഡ് കൊണ്ട് തള്ളിയത് കേരള പോലീസിലെ മറ്റൊരു ചുണക്കുട്ടിയായ സിപിഒ മുകുന്ദനായിരുന്നുവെന്നും, പിന്നെ അന്ന് ശിവലാലിനെ തുരത്തിപ്പായിച്ച സ്കോർപ്പിയോയുടെ സ്റ്റിയറിംഗ് ഭംഗിയായി നിയന്ത്രിച്ച്, എല്ലാം കഴിഞ്ഞപ്പോൾ ഒരാൾക്കും പിടികൊടുക്കാതെ ഞങ്ങളെ ഇവിടെയെത്തിച്ചത് എസ്.പി സതീഷ് ബോസാണെന്നും ഞാനും ആരോടും പറയില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ഏതോ വലിയ ടെററിസ്റ്റ് ഗ്യാങ്ങിൻറെ പിടിയിൽ നിന്നും രക്ഷപെട്ടവരേപ്പോലെ നിങ്ങൾക്കെല്ലാം തിരിച്ച് പോകാം.   നിങ്ങൾക്കൊക്കെ പെട്ടെന്ന് എന്താണ് പറ്റിയത്, ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ ?”
 
 
 
അവൾ പറയുന്നതൊക്കെ കേട്ടിരുന്ന ആ ചെറുപ്പക്കാർ മുഖാമുഖം നോക്കി. പിന്നെ  അൽപനേരം അവിടെ നിശബ്ദതതയായിരുന്നു. അൽപസമയം കഴിഞ്ഞ് അതിലൊരാൾ എണീറ്റ് മണികർണ്ണികയുടെ അരികിലേക്ക് വന്നു. മുഖത്തണിഞ്ഞിരുന്ന ലാറ്റക്സ് ഫെയ്സ്  മാസ്ക് അഴിച്ചുമാറ്റി. എസ്.പി സതീഷ് ബോസായിരുന്നു അത് . അയാൾ അവളുടെ തോളിൽ കൈ വച്ചു. അവൾ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് അയാളുടെ നെഞ്ചോട് ചേർന്ന് നിന്നു. അയാളവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.
 
 
 
“കമോൺ ഗൈസ്...... ഇവൾ പറഞ്ഞത് ശരിയാണ്. നമ്മളല്ല തളർന്നിരിക്കേണ്ടത്, പോലീസും ഗുണ്ടാപ്പടയുമാണ്. കുറ്റബോധം തോന്നേണ്ട ആവശ്യമിവിടെയില്ല. ഒരു സുപ്രഭാതത്തിൽ തോന്നിയ ചിന്തയിൽ ഇറങ്ങിപ്പുറപ്പെട്ടവരല്ല നമ്മൾ വർഷങ്ങളായി പ്ലാൻ ചെയ്ത് വച്ചതാണ് എല്ലാം. അതിനിപ്പോഴാണ് അരങ്ങൊരുങ്ങിയതെന്ന് മാത്രം. നിഖിൽരാമൻ നമുക്ക് അതിനൊരുവസരം ഉണ്ടാക്കി തന്നു. ഡി.വൈ.എസ്.പി രാജൻ ജോണിൻറെ കോലപാതകവും പോലീസുകാരുടെ തിരോധാനവും നമ്മൾ ഫലപ്രദമായി വിനിയോഗിച്ചു. ദൈവം അല്ലെങ്കിൽ ചെകുത്താൻ വളരെ അപൂർവ്വമായി ഒരുക്കിത്തരുന്ന ഈ അവസരം വിനിയോഗിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഒരിക്കലും നമ്മുടെ ലക്ഷ്യം നേടാൻ നമുക്ക് കഴിയുമായിരുന്നില്ല. സോ ഡോണ്ട് തിങ്ക് മോർ. ജസ്റ്റ് കോണസന്ട്രേറ്റ് ഓൺ ഔർ എയിം. നൗ ഇറ്റ്സ് റ്റൂ ക്ലോസ് ആൻഡ് ഈസി റ്റു അച്ചീവ്.”
 
 
 
      സതീഷിൻറെ വാക്കുകൾ ശരിക്കും അവരെയുണർത്തി. അവരാറ് പേരും എണീറ്റു വന്നു. മണി കർണ്ണിക സതീഷിനെ നെഞ്ചിൽ നിന്നും വിട്ടുമാറി നിന്നു.
 
 
 
“ശരിയാണ് സതീഷ് ...... ഉമാകല്ല്യാണി ഐ.പി.എസ്സോ, ഷൺമുഖനോ ചിന്തിച്ച് തുടങ്ങുന്നിടത്ത് നമ്മൾ നമ്മുടെ പദ്ധതി പൂർത്തികരിക്കണം. വെറുതേ പാഴാക്കുവാൻ സമയം മാത്രമാണില്ലാത്തതും. ഇനി നമുക്ക് വിശ്രമമില്ല. ഒരു നിമിഷം ഒന്ന് പതറിപ്പോയതിന് സോറി”
 
 
 
അയാൾ തൻറെ മാസ്ക് അഴിച്ചുമാറ്റി എ.സി.പി  ശ്യാം മാധവായിരുന്നു അത്. അതൊടെ ബാക്കി ആറുപേരും തങ്ങളുടെ മാസ്ക് അഴിച്ച് മാറ്റി. എസ്.പി കിരൺ മാത്യു. സി.ഐ അൻവർ, സിപിഒ മാരായ അജിത്ത്, മുകുന്ദൻ, ജേർണലിസ്റ്റ് ജെറാൾഡ് സേവ്യർ.
 
 
 
അവരേഴു പേരും സതീഷിൻറെ ചുറ്റിലുമായി നിന്നു.
 
 
 
“അപ്പോ തുടങ്ങുവല്ലേ നമ്മുടെ ഗെയിം, രാവണൻറെ അശ്വമേധം”
 
 
 
അത് പറഞ്ഞ് കൊണ്ട് മണി കർണ്ണിക തൻറെ വലത് കൈ നീട്ടിപ്പിടച്ചപ്പോൾ അതിന് മീതെ സതീഷും പിന്നാലെ ബാക്കി ആറ് പേരും കൈ വച്ചു.
 
 
 
    “ശ്യാമിനും കിരണിനും ഇത് അഭിമാനപ്പോരാട്ടം കൂടിയാണ് കാരണം മറുവശത്ത് ഉമകല്ല്യാണി ഐ.പി.എസ് ആണ്. തോറ്റുപോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, അറിയാമല്ലോ അവളെ നന്നായി, പ്രത്യേകിച്ചും ശ്യാം മാധവ് ഐ.പി.എസ് ന്”
 
 
 
അത് പറഞ്ഞ് കളിയാക്കി സതീഷ് ചിരിച്ചപ്പോൾ ശ്യാം ഒഴികെയുള്ളവർ കൂടെ ചിരിച്ചു
 
 
 
*******************
 
 
 
           
 
 
 
          “മാഡം............ സുപ്രധാനമായ രണ്ട് കാര്യങ്ങളുണ്ട്”,
 
 
 
രാത്രി ഒരു മണിക്ക് തുടർച്ചയായി ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ ഫോണെടുത്തതാണ് ഉമ. ഡി.വൈ.എസ്.പി ഹരീഷിൻറെ കോളാണെന്ന് കണ്ടപ്പോൾ അത് എന്തോ പ്രധാനപ്പെട്ട സംഗതിയാണെന്ന് ഉമയ്ക്ക് തോന്നി. അതാണ് കോളെടുത്തത്.
 
 
 
“എന്താണ് ഹരീഷ്....... ഈ നട്ടപ്പാതിരായ്ക്ക് വിളിച്ചുണർത്താൻ മാത്രം പ്രധാനപ്പെട്ട സംഗതി?”
 
 
 
ഉറക്കച്ചടവിൽ ഉമ സംസാരിക്കുന്നത് കേട്ടപ്പോഴാണ് യഥാർത്ഥത്തിൽ  സമയത്തെക്കുറിച്ച് ഹരീഷ് ബോധവാനായത്. ചില പ്രധാന വിവരങ്ങൾ കണ്ടെത്തിയതിൻറെ ആവേശത്തിൽ ഹരീഷ് വിളിച്ചതാണ്. പക്ഷേ നേരം ഇത്രവൈകിയപ്പോൾ ഉമയെ വിളിച്ചുണർത്തേണ്ടിയിരുന്നില്ല എന്ന് അപ്പോഴാണ് ഹരീഷിന് തോന്നിയത്.
 
 
 
“എന്താണ് ഹരീഷ്? താനെന്താ ഒന്നും മിണ്ടാത്തത് ?
 
 
 
“സോറി മാഡം..... സമയത്തെക്കുറിച്ച് ഞാനത്ര ബോധവാനായിരുന്നില്ല. ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞതു മുതൽ ഈ കേസിൻറെ പിന്നാലെയായിരുന്നു. അങ്ങനെ ചില പ്രധാന വിവരങ്ങൾ കിട്ടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ മാഡത്തിനെ വിളിക്കുകയായിരുന്നു, പക്ഷേ പിന്നീടാണ് സമയം ഇത്ര വൈകിയെന്ന് കണ്ടത്.... സോറി”
 
 
 
“എന്തായാലും എൻറെ ഉറക്കം കളഞ്ഞല്ലോ, ഇനി ക്ഷമ കൂടി നശിപ്പിക്കാതെ എന്താ സംഗതിയെന്ന് പറ”
 
 
 
ഉമയ്ക്ക് ആകാംക്ഷയേറിത്തുടങ്ങിയിരുന്നു.
 
 
 
“മാഡത്തിൻറെ ഇന്നലത്തെ മീറ്റിംഗിലെ ഇൻസ്ട്രക്ഷൻസ് പ്രകാരമുള്ള നിർദ്ദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നൽകിയിരുന്നു. പിന്നെ ഞങ്ങളുടേതായ മാർഗ്ഗത്തിൽ അന്വേഷണവും തുടങ്ങി വച്ചിരുന്നു. ആ അന്വേഷണത്തിൽ ഒരു ഞെട്ടിക്കുന്ന വിവരം കിട്ടി. ശിവലാൽ ഷെട്ടി എറണാകുളത്ത് ഏതോ വലിയൊരു ബിസിനസ് ഡീലിന് അനുചരന്മാരാരുമില്ലാതെ ഡ്രൈവറെ മാത്രം കൂട്ടി എത്തിയിരുന്നു. അത് കഴിഞ്ഞ് മടങ്ങും വഴി കൊടുങ്ങല്ലൂരിനും വാടാനപ്പള്ളിക്കും ഇടയിൽ വച്ച് അയാളെ ആരോ കിഡ്നാപ്പ് ചെയ്യുകയായിരുന്നു. ബാസ്റ്റിൻ ജോൺ എന്ന് ഗൂണ്ടാ നേതാവിൻറെ നേതൃത്വത്തിൽ ആ രാത്രി ഹൈവേയും ഇടറോഡുകളും അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു ശിവലാലിനെ കണ്ടെത്താനായി. ഇതറിഞ്ഞപ്പോൾ തന്നെ സി.ഐ മനോജും ഒപ്പം റഫീക്കും അവിടേക്ക് പോയിരുന്നു. അവർ അതേ റൂട്ടിൽ യാത്ര ചെയ്തപ്പോൾ നൈറ്റ് കച്ചവടം നടത്തുന്ന ഒരു തട്ടുകടക്കാരനിൽ നിന്നും മറ്റൊരു വിവരം കിട്ടി. ആ രാത്രിയിൽ അതി വേഗതയിൽ പോകുന്ന രണ്ട് കാറുകൾ കണ്ടിരുന്നുവെന്ന്, അത് രണ്ടും വഴിയോരത്തെ ചെളിവെള്ളം തെറിപ്പിച്ച് അന്നത്തേക്ക് അയാൾ തയ്യാറാക്കി വച്ച ദോശമാവ് മുഴുവൻ നശിപ്പിച്ച് കളഞ്ഞുവത്രേ. അയാൾ പറഞ്ഞ അടയാളം വച്ച് നോക്കിയാൽ മുന്നിൽ പോയത് ശിവലാലിൻറെ ഫോർഡ് എൻഡവറായിരുന്നു. പിന്നിലൊരു കറുത്ത വണ്ടിയായിരുന്നു. അതേത് തരം വണ്ടിയാണെന്ന് അയാൾക്ക് പറഞ്ഞ് തരാനറിയില്ല, പക്ഷേ അതിൻറെ ബാക്ക് ഗ്ലാസിൽ രാവണൻ എന്ന് വലിയ അക്ഷരത്തിലെഴുതിയിട്ടുണ്ടായിരുന്നു.”
 
 
 
ഹരീഷ് പറഞ്ഞത് മുഴുവൻ നിശബ്ദമായി ഉമ കേട്ടിരുന്നു. തൻറെ മനസിലെ കണക്കുകൂട്ടലുകൾ ശരിയാണെന്ന് ഉമക്ക് ബോദ്ധ്യമായി. എല്ലാത്തിൻറെയും പിന്നിൽ രാവണൻ തന്നെയാണ്.
 
 
 
“മാഡം .... മറ്റൊന്ന് കൂടിയുണ്ട്...... ഷൺമുഖൻ മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഒപ്പം എന്തിനും പോന്ന അയാളുടെ കുറച്ച് അനുയായികളും. ഷൺമുഖനുമായി ബന്ധമുള്ള കേരളത്തിലെ ഗുണ്ടാ ഗ്യാങ്ങുകൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഷൺമുഖൻറെ ഫോണിൽ നിന്നുള്ള കോൾ ലിസ്റ്റ് പരിശോധിച്ചതിൽ കിട്ടിയ വിവരമാണ്. അയാളുടെ ഫോൺ ടാപ്പ് ചെയ്യാനുള്ള പെർമിഷൻ അടിയന്തിരമായി വാങ്ങണം. കാരണം അയാൾ വലിയ കളികളെന്തോ ആണ് പ്ലാൻ ചെയ്യുന്നത്.”
 
 
 
“ഷൺമുഖൻ വരട്ടെ ഇത് അവൻറെ മംഗലാപുരമല്ല എന്ന് നമുക്ക് മനസിലാക്കിച്ച് കൊടുക്കാം, അവൻ ഇന്നോളം കണ്ട പോലീസിനെപ്പോലെയല്ല ഉമകല്ല്യാണി ഐ.പി.എസ് എന്നും.”
 
 
 
അത് പറയുമ്പോഴേക്കും ഉമയുടെ ഉറക്കച്ചടവൊക്കെ മാറിയിരുന്നു.
 
 
 
“മാഡം... നമ്മൾ ശരിക്കും ആർക്ക് പിന്നാലെയാണ് പോകേണ്ടത്?  ഷൺമുഖന് പിന്നാലെയോ .... അതോ രാവണന് പിന്നാലെയോ?
 
 
 
ഹരീഷിൻറെ ചോദ്യത്തിനുള്ള ഉമയുടെ മറുപടി വളരെ വേഗത്തിലായിരുന്നു, ഒട്ടും ചിന്തിക്കാതെ തന്നെ
 
 
 
“ഹരീഷേ   ഷൺമുഖനെ തേടി നമ്മൾ പോകേണ്ട, അയാൾ നമ്മളെത്തേടിയിങ്ങ് വന്നോളും ..... നല്ലൊരു കെണി വച്ച് പിടിച്ചാൽ മാത്രം മതി....... പക്ഷേ രാവണൻ രാവണനെത്തേടി നമ്മൾ പോവുക തന്നെ വേണം.... അതിന് സേതുബന്ധനം നടത്തിയിട്ടാണെങ്കിലും.....”
 
 
 
ഉമ പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു......
 
 
 
തുടരും

COUNTDOWN - Part 8

COUNTDOWN - Part 8

4.3
2758

അദ്ധ്യായം – 8  *തൃശൂർ - ബാസ്റ്റിൻ ജോണിൻറെ സങ്കേതം*  അയാളുടെ മുഴുവൻ സംഘാംഗങ്ങളും എത്തിയിട്ടുണ്ട്. “ ഞാനിന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് പോകും ഷൺമുഖൻ രാവിലെ അവിടെയെത്തും, നമ്മളിത്രകാലവും കളിച്ച കളികളല്ല ഷൺമുഖൻറേത്. അത് വലിയ കളികളാണ്. അതിന് വേണ്ട എല്ലാ സഹായങ്ങളും നമ്മൾ ചെയ്ത് കൊടുക്കണം. ഒന്നു വിളിച്ചാൽ അടുത്ത നിമിഷം എല്ലാവരും എന്തിനും റെഡിയായി വന്നിരിക്കണം. എസ്.പി ഉമാ കല്ല്യാണിയുടെ കാര്യം അയാൾ നേരിട്ട് നോക്കിക്കോളും, പക്ഷേ രാവണൻ, അവനേത് മാളത്തിലാണ് ഉള്ളതെങ്കിലും പുകച്ച് പുറത്ത് ചാടിച്ച് ഷൺമുഖൻറെ മുന്നിലെത്തിക്കുന്നതാണ് നമ്മുടെ ജോലി