എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 24
" അനന്തൻ " പഴയഓർമ്മകൾ മനസ്സിൽ അലതല്ലുകയാണ് ആ പേര് ഓർത്തെടുക്കുമ്പോൾ... ഒരുപേരുകൊണ്ട് ഒരുപാട് പേരെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ... പാർവതി... ആദിദേവ്... പ്രകാശൻ...
മാധവന്റെ മനസ്സ് കലുഷിതമായി.... ഒരുപക്ഷെ തെറ്റി സംഭവിച്ചുവെങ്കിൽ... അത് താൻ എങ്ങനെ തിരുത്തും... പമ്മി... അവൾ... അവളോട് എങ്ങനെ താൻ മാപ്പിരക്കും... ആ ആത്മാവ് പോലും തന്നെ ശപിക്കുന്നുണ്ടാവും... ആദി... തന്റെ സ്വന്തം രക്തമാണെങ്കിൽ... ആ ചിന്തകൾ പോലും അയ്യാളെ തളർത്താൻ ശേഷിയുള്ളവയായിരുന്നു... വല്ലാത്തോരു തളച്ചയോടെ കട്ടിലിലേക്കിരിക്കുമ്പോൾ തന്റെ ഹൃദയം ഒരുനിമിഷം നിലച്ചു പോയോ എന്നുപോലും അയ്യാൾക്ക് തോന്നി...
ഇല്ല... ഒരിക്കലും ഇല്ല... ഇതൊക്കെ തന്റെ ചിന്തകൾ മാത്രമാണ്... എന്റെ പെങ്ങൾ.... അവൾ അത്ര ക്രൂരയല്ല... എത്രയോ വട്ടം അനന്തനെയും പാർവതിയെയും മോശം സാഹചര്യത്തിൽ അവൾ കണ്ടിരിക്കുന്നു... സാവിത്രിയും അത് ശരിവെച്ചതല്ലേ.... പിന്നെ താൻ എന്തിന് ഇങ്ങനെ ചിന്തിക്കുന്നു.... മൈഥിലിക്ക് ഇങ്ങനെ ഒരു കള്ളം കെട്ടിച്ചമച്ചത് കൊണ്ട് എന്ത് നേട്ടം.... അവൾ അങ്ങനേ ചെയ്യുമോ... ഇല്ലാ... എന്റെ കുട്ടിയല്ലേ അവൾ... ഈ ഏട്ടനെ എന്തിനവൾ കബളിപ്പിക്കണം....
ഒരേ സമയം അയ്യാളുടെ മനസ്സ് തന്റെ വേണ്ടപെട്ടവർക്കായി മുറവിളി നടത്തി... ആരെ വിശ്വസിക്കും... എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും....
വീണ്ടും ഓർമ്മകൾ അച്ഛന്റെ മരണത്തിൽ എത്തി നിന്നതും മൈഥിലിയിലെ പൊയ്മുഖം അയാളിൽ നോവുണർത്തി...
ചിന്തകൾക്ക് കടിഞ്ഞാണിട്ട് അയ്യാൾ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു...
കാണുക തന്നെ... അനന്തൻ എന്ത് പറയുന്നു എന്ന് കേൾക്കണം... ഇനിയും താമസിപ്പിച്ചു കൂടാ.... എല്ലാം കെട്ട് കഴിയുമ്പോൾ.... എന്താകും എന്നറിയില്ല.... എങ്കിലും... കാണണം അയാൾക്ക് പറയുവാനുള്ളത് കേൾക്കണം.... ദേഷ്യം കാട്ടുമായിരിക്കും തന്നോട്... പക്ഷെ ഇനി സത്യങ്ങൾ മറഞ്ഞിരിക്കുന്നുവെങ്കിൽ അത് തേടി അലഞ്ഞെ മതിയാകും.... ചതി.... അത് ആരിൽ നിന്നെന്നു വ്യക്തമാകണം... അതിനായി ഇറങ്ങി തിരിക്കുക....
=============================
" സാവിത്രി... ദാ... നിന്റെ ഫോൺ ബെല്ലടിക്കുന്നു... " മേശമേൽ ഇരുന്നു റിങ് ചെയ്യുന്ന സാവിത്രിയുടെ ഫോൺ നോക്കി കൊണ്ട് പ്രകാശൻ വിളിച്ചു പറഞ്ഞു.
" ദാ... വരുന്നു... "
ഫോൺ സ്ക്രീനിൽ തെളിഞ്ഞ മൈഥിലി എന്നപേര് കണ്ടതും പ്രകാശന്റെ കൈകൾ യാന്ത്രികമായി ഫോൺ എടുക്കുവാനായി ചലിച്ചു.
നനഞ്ഞകൈകൾ നേര്യതിന്റെ തുമ്പിൽ തുടച്ചുകൊണ്ട് സാവിത്രി ധൃതിയിൽ വന്നു ഫോൺ പ്രകാശന് മുന്നേ ഫോൺ കയ്യിലെടുത്തു. സ്ക്രീനിലെ പേര് കണ്ടതും അവരിൽ ഭയം നിറഞ്ഞു... തന്നെ സംശയത്തോടെ നോക്കുന്ന പ്രകാശനെ കണ്ടതും തന്റെ ഫോണിലെ പേര് അയ്യാൾ കണ്ടെന്ന കാര്യത്തിൽ അവർക്ക് തീർച്ചയായി...
ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളത് കൊണ്ട് അയാളിൽ വീണ്ടും ഒരു സംശയം ഉടലെടുക്കാൻ അനുവദിച്ചു കൂടാ എന്നുള്ള ചിന്തയിൽ സാവിത്രി ആ ഫോൺ കാൾ പ്രകാശന് മുന്നിൽ വെച്ച് അറ്റൻഡ് ചെയ്തു.
" ഹലോ.... "
" സാവിത്രി നീ തിരക്കിലാണോ... "
" ഹ... മൈഥിലി.... ഞാൻ അടുക്കളയിൽ ആയിരുന്നു... "
" എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... അത്യാവശ്യമാണ്... "
" ആഹാ... നീ കുറെ ആയല്ലോ വിളിച്ചിട്ട്... ഭർത്താവും കുട്ടികളും സുഖമായിരിക്കുന്നോ... "
സാവിത്രി പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നത് കെട്ട് ആദ്യം അവർക്ക് കാര്യം എന്തെന്ന് മനസ്സിലായില്ല... പിന്നെ ഒരു ഊഹത്തോടെ ചോദിച്ചു...
" പ്രകാശേട്ടൻ അടുത്ത് ഉണ്ടോ... "
" ഏട്ടൻ ഇവിടെ ഉണ്ട്... പാറു വരാറില്ല... അവൾക്ക് വിശേഷം ഉണ്ടല്ലോ... അപ്പൊ അധികം യാത്ര ചെയ്യുന്നില്ല... "
" എങ്കിൽ നീ കുറച്ചു കഴിഞ്ഞു എന്നെ തിരിച്ചു വിളിക്കണേ... "
" ഹ്മ്മ്... ശരി... ഞാൻ തിരക്ക് ഒക്കെ കഴിഞ്ഞു വിളിക്കാടി... "
ഫോൺ കട്ടാക്കികൊണ്ട് സാവിത്രി പ്രകാശൻ നേരെ തിരിഞ്ഞു... ശേഷം അയ്യാളോടായി പറഞ്ഞു...
" കമല കുഞ്ഞമ്മേടെ മോളാണ്... ചങ്ങനാശ്ശേരിലേക്ക് കെട്ടിച്ചയച്ചില്ലേ അവൾ... "
" ഹ്മ്മ്...... ഞാൻ ഒന്ന് പുറത്തു പോകുവാ... വരാൻ അല്പം വൈകും... "
" എവിടെക്കാ... പോകുന്നെ.... "
" അങ്ങനെ ഇന്നിടത്തേക്ക് എന്നില്ല... ടൗണിൽ പോണം ഒന്നു രണ്ടുപേരെ കാണാൻ ഉണ്ട്... പറ്റിയാൽ ആദിയുടെ അവിടെയും കയറിയിട്ടേ വരൂ... "
" മോളുടെ അടുത്ത് പോകുന്നുണ്ടേൽ എനിക്കും വരണമെന്നുണ്ട്... ഇവിടെ വന്നിട്ട് ഒരുമിച്ചു പൊയ്ക്കൂടേ... "
" നോക്കട്ടെ.... സമയം ഉണ്ടേൽ ഇവിടെ വന്നു തന്നെ കൂട്ടാം... ഇല്ലേൽ മറ്റൊരു ദിവസം പോകാം... "
" ഹ്മ്മ്... "
അയ്യാൾ പുറത്തേക്കിറങ്ങിയതും സാവിത്രിയും വാതിൽക്കൽ വരെ പ്രകാശനെ അനുഗമിച്ചു... പ്രകാശന്റെ വണ്ടി കണ്ണിൽ നിന്ന് മാഞ്ഞതും... തിടുക്കത്തിൽ വാതിൽ പൂട്ടി അകത്തു കയറി... എത്രയും പെട്ടന്ന് മൈഥിലിയോട് സംസാരിക്കുക എന്നതാണ് ലക്ഷ്യം...
==============================
വണ്ടി മുന്നോട്ട് ഓടിക്കുമ്പോഴും മനസ്സിൽ എന്തുകൊണ്ടോ മൈഥിലി എന്നപേര് തെളിഞ്ഞു നിന്നു... ആ പേര് ഫോൺ സ്‌ക്രീനിൽ കണ്ടപ്പോൾ സാവിത്രിയിൽ ഉണ്ടായഭാവമാറ്റം ശ്രദ്ധിച്ചതാണ്... പ്രകാശൻ ആലോചിച്ചു... ഇന്നേവരെ തനിക്ക് മുന്നിൽ നിന്നവൾ.... താൻ കേൾക്കാൻ പാകത്തിൽ ഫോൺ ചെയ്തിട്ടില്ല... ഇന്ന് തന്നെ ആ കാൾ കേൾപ്പിക്കുക എന്ന ഉദ്ദേശം ആയിരുന്നു അവളിൽ... എന്തിനായിരിക്കും അത്... കമല കുഞ്ഞമ്മയുടെ മകൾ ആണെങ്കിൽ അധികം സംസാരിക്കാതെ ചുരുങ്ങിയ വാക്കുകളിൽ സംസാരം അവസാനിപ്പിച്ചു.... എന്തോ ഒന്ന് സാവിത്രി തന്നിൽ നിന്ന് മറയ്ക്കുന്നുണ്ടെന്ന് അയ്യാൾക്ക് വ്യക്തമായി... പക്ഷെ എന്ത്... എന്തിന് വേണ്ടി... ആ ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ല... കണ്ടുപിടിക്കാം സമയം ഉണ്ടല്ലോ... വണ്ടി മുന്നോട്ടു ഓടിച്ചു...
===========================
ആദ്യ റിങ്ങിൽ തന്നെ സാവിത്രിയുടെ കാൾ മറുതലക്കൽ അറ്റൻഡ് ചെയ്യപ്പെട്ടു...
" പ്രകാശേട്ടൻ പോയോ..." ഹലോ പോലും പറയാൻ അവസരം നൽകാതെ മൈഥിലി ചോദിച്ചു.
" ഹ്മ്മ്... ഇപ്പൊ പുറത്തേക്കിറങ്ങി... എന്താണ് അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്... "
" അത്.... എനിക്ക് നിന്റെ ഒരു സഹായം വേണം... "
" എന്റെ സഹായമോ... " സംശയഭാവത്തിൽ സാവിത്രി ചോദിച്ചു.
" ഹ്മ്മ്... മഹിമ മോളുടെ കല്യാണം ആയതു ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ... പക്ഷെ അച്ഛൻ മരിച്ചത് കൊണ്ട് ഉടനെ കല്യാണം വേണ്ടെന്നാണ് ഏട്ടന്റെ അഭിപ്രായം... "
" ഹ്മ്മ്... അങ്ങനല്ലേ വേണ്ടത്... "
" പിന്നെ... വായസായാൽ ആളുകൾ മരിക്കും അത് സ്വാഭാവികം... അതിന്റെ പേരിൽ കല്യാണം മാറ്റിവെക്കുക എന്നൊക്കേ പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ എന്നെകൊണ്ട് ആവില്ല... "
" അല്ല... എന്റെ എന്ത് സഹായം ആണ് വേണ്ടതെന്നു പറഞ്ഞില്ല..."
" ഏട്ടനാണ് കല്യാണചിലവ് മുഴുവൻ വഹിക്കുന്നത്... ഈ സമയം ഏട്ടനുമായി ഉടക്കുന്നത് ഉചിതമല്ല.. ഏട്ടനെ വരുതിയ്ക്ക് വരുത്താൻ എന്തെങ്കിലും മാർഗം... അതാണ് നിന്നോട് ഞാൻ ചോദിക്കുന്ന സഹായം... "
" ഈ കാര്യത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല... പിന്നെ മഹിമ മോൾ വിചാരിച്ചാൽ ഒരുപക്ഷെ എന്തെങ്കിലും വഴി ഉണ്ടാകും... "
" എങ്ങനെ... " മൈഥിലി ചോദിച്ചു.
" മഹിമയോട് മാധവേട്ടൻ വല്ലാത്തൊരു വാത്സല്യകൂടുതൽ ഉണ്ട്... അവളുടെ സന്തോഷങ്ങൾക്കായി ഒരുപക്ഷെ സമ്മതം മൂളിയാലോ..."
" പണ്ടൊക്കെ അതുമതിയായിരുന്നു... പക്ഷെ അച്ഛന്റെ മരണശേഷം ഏട്ടൻ ഒരുപാട് മാറി... പണ്ടത്തെ പോലെ എന്നോട് പോലും സംസാരിക്കാറില്ല... എന്തെങ്കിലും ഒക്കെ ചിന്തിച്ചു നടപ്പാണ്... "
" അച്ഛൻ മരിക്കും മുന്നേ ഏട്ടനോട് എന്തെങ്കിലും പറഞ്ഞിരിക്കുമോ... "
" ഹേയ്... അങ്ങനെ എന്തെങ്കിലും പറയണമായിരുന്നേൽ എന്നെ ആകാമായിരുന്നു... "
" മറ്റേതെങ്കിലും രീതിയിൽ സത്യങ്ങൾ അറിയാൻ ഇടയായെങ്കിലോ... "
" അങ്ങനെ ഒന്നും സംഭവിക്കില്ല... അല്ലേൽ തന്നെ കഴിഞ്ഞതൊക്കെ കുത്തിപൊക്കിക്കൊണ്ട് വരാൻ ആരിരിക്കുന്നു... "
" അനന്തൻ നാട്ടിൽ വന്നിട്ടുണ്ട്... "
" ഞാൻ അറിഞ്ഞു... അതൊന്നും ഒരു പ്രശ്നം ഉള്ള കാര്യം അല്ല... ഇപ്പൊ ഏട്ടൻ മഹിമയുടെ കല്യാണത്തിന് സമ്മതിക്കാൻ എന്ത് ചെയ്യാൻ കഴിയും... "
" ഉടനെ വീണ്ടും ഇതേ കാര്യം ആവിശ്യപ്പെട്ട് ഒരു മുഷിച്ചിൽ ഉണ്ടാക്കേണ്ട... സമയവും സന്ദർഭവും നോക്കി മയത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ മതി... നിന്റെ ഏട്ടൻ അല്ലേ... ഉറപ്പായും നിന്റെ വാക്കുകൾ കേൾക്കുക തന്നെ ചെയ്യും... "
" എങ്കിൽ അങ്ങനെ ചെയ്യാം... പിന്നെ പാറുമോൾ എന്ത് പറയുന്നു... "
" അറിയില്ല... അവൾ എന്നിൽ നിന്ന് വല്ലാതെ മാറിപ്പോയി... "
" നീ ശ്രമിച്ചാൽ അവളെ നിന്റെ വരുതിയിൽ ആക്കാൻ കഴിയും... "
അവരുടെ ചർച്ചകൾ അങ്ങനെ തുടർന്നുകൊണ്ടെയിരുന്നു...
=============================
" പാറു... "
" ഹാ... "
" നിന്നെ ഞാൻ ലക്ഷിയമ്മയുടെ അടുത്ത് ആക്കി തരട്ടെ... ഞാൻ ഇപ്പൊ പോയാൽ വരാൻ വൈകും... " പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ ആദി പാറുവിനോട് തിരക്കി.
" വേണ്ട... ഞാൻ ഇവിടെ ഇരുന്നോളാം... "
" നിന്നെ തനിച്ചാക്കി പോകാൻ എനിക്ക് മനസ്സ് വരുന്നില്ല... ഒറ്റക്ക് അതും വയ്യാത്ത അവസ്ഥയിൽ... "
" എനിക്ക് കുഴപ്പം ഒന്നുമില്ലെന്നേ... ഞാനും വാവയും ഒക്കെയാണ്... നമ്മൾ ഒക്കെയാണ് ഒറ്റക്ക് ഇരുന്നോളാം എന്ന് അച്ചയോട് പറയു വാവേ.... " വീർത്ത വയറിൽ കൈകൊണ്ടു തലോടി കുറുമ്പൊടെ പാറു പറഞ്ഞു.
" ആണോടാ വാവേ... അച്ഛെടെ മുത്ത് അമ്മയെ ബുദ്ധിമുട്ടിക്കുമോ... " അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് മുഖം വയറിനോട് ചേർത്തു സ്വകാര്യം പോലെ ആദി ചോദിച്ചു.
" ഹാ..." ചെറിയൊരു ശബ്ദത്തോടെ പാറു വയറിൽ കൈചേർത്തു.
" എന്തുപറ്റി... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നോ.."
" ഇ... ഇല്ല... വാവ... അനങ്ങി... " ആദ്യമായുള്ള അനുഭവം ആയിരുന്നു പാറുവിനത്... കഴിഞ്ഞ തവണ ഡോക്ടറേ കണ്ടപ്പോൾ ഇനി മുതൽ കുട്ടിയുടെ അനക്കം അറിഞ്ഞു തുടങ്ങും എന്ന് പറഞ്ഞിരുന്നു.. പക്ഷെ ഇത്ര ദിവസമായിട്ടും അങ്ങനെ ഒന്നും അവൾക്ക് തോന്നിയിരുന്നില്ല... ആദ്യാനുഭൂതിയിൽ അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.
അവൾ പറഞ്ഞവാക്കുകൾ അവനിലും സന്തോഷം നിറച്ചു.. വയറിൽ അരുമയോടെ തഴുകികൊണ്ട് അവൻ എഴുന്നേറ്റു... അവളുടെ നെറ്റിയിൽ തന്റെ സ്നേഹചുംബനം നൽകി നെഞ്ചോട് ചേർത്തു...
ഒരു കൊച്ചുകുഞ്ഞിനെ പോലെ അവന്റെ നെഞ്ചോട് ചേർന്നു...
" ഇന്നിനി പോകാൻ തോന്നുന്നില്ല... " അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടവൻ പറഞ്ഞു.
" വല്ലാതെ മടിയനാകേണ്ട... ഷിയാസ് അവിടെ കാത്തിരിക്കുന്നുണ്ടാകും... വന്നിട്ട് കുഞ്ഞിനോട് കൊഞ്ചാട്ടോ... " അതും പറഞ്ഞു അവൾ അവന്റെ കയ്യിൽ ചെറുതായി തല്ലി.
" നീയും റെഡിയാകു... നിന്നെ അരുണിന്റെ വീട്ടിൽ ആക്കാം... "
" അതൊന്നും വേണ്ടെന്നേ... കുറച്ചു കഴിഞ്ഞു അച്ഛൻ ഇങ്ങോട്ട് വരും... പിന്നെ ഞാൻ തനിച്ചാകില്ല... ആദിയേട്ടൻ വന്നിട്ടേ അച്ഛൻ പോകൂ... "
" അമ്മാവൻ എപ്പോ വരും... എങ്കിൽ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ... " പറഞ്ഞു കഴിഞ്ഞതും ആദിയുടെ ഫോൺ ബെല്ലടിച്ചു. ഷിയാസ് ആണെന്ന് കണ്ടതും അവൻ ഫോൺ എടുത്തു.
" ഹാ ഇപ്പൊ എത്താം... " അത്രയും പറഞ്ഞു കാൾ കട്ടാക്കി.
" അമ്മാവൻ ഒരുപാട് വൈകുമോ... "
" ഇല്ലെന്നേ... ഇവിടെ അടുത്ത് ആരെയോ കാണാൻ വരുന്നതാണ്... അപ്പൊ ഇവിടേക്കും വരാമെന്നു പറഞ്ഞു. "
" ഹ്മ്മ്... എങ്കിൽ ഞാൻ ഇറങ്ങുവാ... കതകടച്ചു അകത്തിരുന്നോ... അമ്മാവൻ വന്നിട്ട് തുറന്നാൽ മതി... "
" ഹ്മ്മ്... "
ആദിയുടെ വണ്ടി ഗേറ്റ് കടന്നതും പാറു കതകടച്ചു അകത്തിരുന്നു. കുറച്ചു ദിവസമായുള്ള ചിന്തയാണ് എല്ലാം അച്ഛനെ എങ്കിലും അറിയിക്കണം എന്ന്... അതിനാണ് ഇന്ന് അച്ഛനെ വിളിച്ചു വരുത്തുന്നതും... ഞാനും എല്ലാം അറിഞ്ഞിട്ടും അച്ഛനോട് ഒളിച്ചു വെക്കുന്നത് ശരിയല്ലെന്നോരു തോന്നൽ.... ആദിയോട് തുറന്നു പറയാൻ അവൾക്ക് കഴിഞ്ഞില്ല... പലവട്ടം പറയണമെന്ന് തോന്നിയെങ്കിലും എന്തോ ഒന്ന് അവളെ അതിൽ നിന്ന് പിന്നോട്ട് വലിക്കുന്നപോലെ... അവസാനം അച്ഛനോട് എല്ലാം തുറന്നു പറയുവാൻ അവൾ തീരുമാനിച്ചു... ബാക്കി അച്ഛൻ തീരുമാനിക്കട്ടെ... മറ്റൊരാളിലൂടെ അച്ഛൻ സത്യങ്ങൾ അറിയുന്നതും നല്ലത്.. താൻ പറഞ്ഞു അറിയുന്നതാണെന്ന് അവൾക്കും തോന്നി...
പുറത്തു പ്രകാശന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ കർട്ടൻ വിടവിലൂടെ അച്ഛൻ ആണെന്ന് ഉറപ്പിച്ചശേഷം വാതിൽ തുറന്നു... അച്ഛന്റെ മുഖത്തെ സന്തോഷം അവളിൽ ആശങ്ക പരത്തി.... സത്യങ്ങൾ അറിയുന്ന നിമിഷം ഓർക്കവേ... അച്ഛന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല...
എന്തൊക്കെ സംഭവിച്ചാലും മനസ്സിലെ ഭാരം അച്ഛന് മുന്നിൽ ഇറക്കിവെക്കുക എന്ന തീരുമാനത്തിൽ നിന്ന് അവളുടെ മനസ്സ് പിൻവാങ്ങിയില്ല...
=============================
കയ്യിൽ ഫോണുമായി റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് മാധവൻ... ഇടയ്ക്ക് ഫോണിലേക്ക് നോക്കുന്നുമുണ്ട്... അക്ഷമയോടെ എന്തിനോ വേണ്ടി കാത്തിരിക്കുകയാണ് അയ്യാളെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.
ഫോണിൽ വന്ന മെസ്സേജ് ട്യൂൺ കേട്ടതും നടത്തം നിർത്തി അയ്യാൾ ഫോൺ നോക്കി... ചെറുപുഞ്ചിരിയോടെ വന്ന മെസ്സേജ് അയ്യാൾ നോക്കി.
സുഹൃത്ത് ദിനകാരന്റെതായിരുന്നു ആ മെസ്സേജ്... അനന്തൻ എന്ന് സേവ് ചെയ്ത ഒരു കോൺടാക്ട് ആയിരുന്നു മെസ്സേജിന്റെ കണ്ടെന്റ്...
രണ്ടാമതൊരാലോചനയ്ക്ക് മുതിരാതെ മാധവൻ ആ നമ്പർ ഫോണിൽ സേവ് ചെയ്തു... ഉടനടി കാളും ചെയ്തു. അധികം റിങ് കേൾക്കാതെ മറുപുറത്ത് കാൾ എടുക്കപ്പെട്ടു.
" ഹലോ... ആരാണ്... "
" അനന്തൻ അല്ലെ... "
" അതെ.... ഇതാരാണ്.... "
" ഞാൻ... മാധവൻ ആണ്... ചിറ്റേടത്ത് മാധവൻ... "
" എന്ത് വേണം... " മുഖവുര ഏതുമില്ലാതെ അനന്തൻ ആളെ മനസ്സിലായതും അയ്യാൾ ചോദിച്ചു.
" എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്... "
" എനിക്ക് കേൾക്കാൻ താല്പര്യമില്ല... "
ഇങ്ങനെ ഒരു മറുപടി മാധവൻ പ്രധീക്ഷിച്ചിരുന്നത് ആയിരുന്നു. അതുകൊണ്ട് അയ്യാൾ വീണ്ടും സംസാരിച്ചു.
" പക്ഷെ എനിക്ക് സംസാരിച്ചേ മതിയാകു... ഒന്ന് നേരിൽ കാണണമെന്നുണ്ട്... നാളെ തമ്മിൽ ഒന്ന് കാണാൻ സമയം കണ്ടെത്താമോ... പറ്റില്ലെന്നൊരു മറുപടി നൽകരുത്... സർവവും തകർന്നൊരു അവസ്ഥയിൽ ആണ്... ദയവായി... ഒരവസരം.." അവസാനം ആ ശബ്ദത്തിൽ യാചനയുടെ ഭാവമായിരുന്നു.
എന്തുകൊണ്ടോ... കടുംപിടുത്തത്തിനു നിൽക്കാതെ അനന്തൻ മറുചോദ്യം ചോദിച്ചു.
" എപ്പോൾ... "
" അനന്തന്റെ സൗകര്യം പോലെ... "
" എങ്കിൽ രാവിലെ... ക്ഷേത്തിനടുത്തു കാണാം... "
" ഹ്മ്മ്... "
" മറ്റെന്തെങ്കിലും.... "
" ഇല്ല... ഇനി നേരിൽ കണ്ടു സംസാരിക്കാം... "
ഫോൺ കട്ട് ചെയ്യുമ്പോൾ മാധവന്റെ മനസ്സ് ശാന്തവും അനന്തന്റെ മനസ്സ് കലുഷിതവുമായിരുന്നു...
തുടരും...