ആ രാത്രിയിൽ...
✍️ 🔥അഗ്നി 🔥
ഭാഗം : 10
" പോടാ ചെക്കാ.... അച്ഛച്ചനും അച്ഛനും അമ്മയ്ക്കും നിന്റെ പെണ്ണിനെ പരിചയപ്പെടുത്തി കൊടുത്തിട്ട് വന്നേക്ക്... " അതും പറഞ്ഞു കൗസിയുടെ തലയിൽ തലോടി കൊണ്ട് യശോദ തിരികെ മടങ്ങി...
കൗസിക്ക് ആ തലോടലിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു...
അവൾ മുന്നിലേക്ക് നോക്കി മൂന്നു അസ്ഥിത്തറകൾ... അവളുടെ കണ്ണുകൾ ശിവയ്ക്ക് നേരെ നീണ്ടു... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ അത് ആരുടേതൊക്കെയെന്ന് അവൾക്കായി പറഞ്ഞുകൊടുത്തു.
ഇരുവരും കണ്ണുകൾ അടച്ചു നിന്നു... ആത്മാക്കളുടെ അനുഗ്രഹത്തിനായി. കഴിഞ്ഞകാല ഓർമകളിൽ ശിവയുടെ മിഴിക്കോണിൽ നീർത്തുള്ളി അടർന്നുവീണു...
💞💞💞💞💞💞💞💞💞
" അപ്പച്ചി.... "
" ഹ്മ്മ്.... " ശ്രീയുടെ വിളിക്ക് മറുപടിയായൊന്ന് മൂളി. വണ്ടി നിർത്തിയിട്ടിരിക്കുകയാണെന്ന് അറിഞ്ഞവർ കണ്ണുതുറന്നു. ഇടതുവശം കാടുപിടിച്ചു പൊളിഞ്ഞു വീഴാറായ ആ കുഞ്ഞുവീട്ടിലേക്ക് നോക്കിനിൽക്കെ വസുന്ധരയുടെ കണ്ണുകൾ നിറഞ്ഞു...
വീടിന്റെ ഉമ്മറത്തു പത്രം വായിക്കുന്ന അച്ഛന്റെ കയ്യിൽ നിന്നും പത്രം പിടിച്ചു വാങ്ങിയോടുന്ന ഒരു പതിനാറുകാരിയെ ഓർമകളിൽ തിരഞ്ഞു... അടുക്കളയിൽ പാത്രങ്ങളോടുള്ള മല്ലുപിടിത്തത്തിനിടയിലും
"" വസൂ.... ഉണർന്നില്ലേ നീ... ഞാൻ അങ്ങോട്ട് വന്നാൽ എന്റെ കയ്യിലെ ചട്ടകത്തിന്റെ ചൂട് നീ അറിയുമെ.... "" തന്നെ വിളിച്ചുണർത്താൻ പ്രയാസപ്പെടുന്ന അമ്മയുടെ മുഖവും അവരുടെ ഓർമകളിൽ നിറഞ്ഞു.
വസുന്ധര കണ്ണുകൾ ഇറുക്കിയടച്ചു... അവസാനം.... അവസാനമായി വെള്ളപുതപ്പിച്ചു ഉമ്മറത്തു കിടത്തിയ അച്ഛന്റെയും അമ്മയുടെയും ശരീരത്തിന് മുന്നിൽ അലമുറയിട്ട് കരയുന്ന പത്തൊമ്പത്കാരിയുടെ മുഖവും മിഴിവോടെ തെളിഞ്ഞു വന്നു...
തന്റെ ആഗ്രഹങ്ങളുടെ.... സ്വപ്നങ്ങളുടെ.... ചിതകൂടിയായിരുന്നു അന്നവരോടൊപ്പം ചിതകൂട്ടപ്പെട്ടതെന്ന് മനസ്സിലാക്കാൻ വൈകിപ്പോയിരുന്നു... നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയായിരുന്നുള്ളു...
" ഇറങ്ങണോ.... " ശ്രീയുടെ ചോദ്യമാണ് വസുന്ധരയെ ഓർമകൾക്കിടയിൽ നിന്നും മടക്കികൊണ്ടുവന്നത്.
ഒട്ടുനേരം കൂടി മിഴികൾ അവിടെ തന്നെ പതിപ്പിച്ച ശേഷം... ശ്രീയ്ക്ക് നേരെ തിരിഞ്ഞു വേണ്ടെന്നുള്ള രീതിയിൽ തലചലിപ്പിച്ചു.
" നേരെ അരീക്കലിലേക്ക് പോകാനാണോ... "
" വേണ്ട... ശ്രീഭദ്രയെ തൊഴുത്തിട്ട് ആകാം യാത്ര... കാളി പ്രതിഷ്ഠയ്ക്ക് മുന്നിൽ നിന്നും അനുഗ്രഹം വാങ്ങണം... " മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തികൊണ്ട് വസുന്ധര പറഞ്ഞു.
" ഹ്മ്മ്.... " ശ്രീ മൂളലോടെ വണ്ടി കാവിലേക്ക് ചലിപ്പിച്ചു...
തൊഴുത്തിറങ്ങി അവർ അരീക്കൽ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. മൂന്നുമിനുട്ടുകൾ മതി കാവിൽ നിന്നും അരീക്കലിലേക്ക്... ആ സമയത്തിന് വല്ലാത്ത ദൈർഖ്യം തോന്നുന്നുണ്ടായിരുന്നു വസുന്ധരയ്ക്ക്... മനസ്സ് പതറരുത് എന്ന പ്രാർത്ഥന മാത്രമായിരുന്നു. അവർക്കുള്ളിൽ ആ നിമിഷം..
💞💞💞💞💞💞💞💞💞💞💞
" മോളേ ശോഭേ.... "
" എന്താ അമ്മേ.... "
" വിരുന്നുകാരുണ്ടല്ലോ ഇന്ന്.... "
" ആര്...."
" വടക്കെന്ന് ആണെന്ന് തോന്നുന്നു... ദോ കാണുന്നില്ലേ കാക്കവിരുന്നു വിളിക്കുന്നത്... " മരത്തിൽ ഇരിക്കുന്ന കാക്കയെ ചൂണ്ടികാട്ടി അവർ പറഞ്ഞു.
" ഓ.... പിന്നെ... കാക്കയ്ക്ക് വീട്ടിലേക്ക് ആരൊക്കെ വരുന്നു എന്ന് മുൻകൂട്ടി അറിയിപ്പ് കിട്ടാറുണ്ടല്ലോ.... ഒന്ന് പോ അമ്മമ്മേ... " അമ്മമ്മയുടെ സംസാരം കേട്ട് നിന്ന കാർത്തിക പറഞ്ഞു.
" ഇതൊക്കെ ഓരോ വിശ്വാസങ്ങളാണ് കുട്ടി... പഴമക്കാർ പറയുന്നതൊന്നും തെറ്റിയിട്ടില്ല... " അവര് പറഞ്ഞു നാവ് വായ്ക്കുള്ളിൽ ഇടും മുന്നേ വസുന്ധരയും ശ്രീയും സഞ്ചരിച്ച കാർ അരീക്കൽ തറവാടിന്റെ ഗേറ്റും കടന്നു മുറ്റത്തു നിർത്തിയിരുന്നു..
" കണ്ടില്ലേ സത്യം.... ആരോ വന്നിരിക്കുന്നു... " അതും പറഞ്ഞു അവർ ഉമ്മറത്തേക്ക് നടന്നു.
പിന്നിലായി കാർത്തികയും ശോഭയും...
" വാസുമാമൻ എവിടെ അമ്മേ.... " കാർത്തിക തിരക്കി.
" അവൻ ചന്തയിൽ വരെ പോകാൻ ഉണ്ടെന്ന് പറഞ്ഞു പോയി... അല്ല കാർത്തി എവിടെ. " ശോഭ ചോദിച്ചതിനുള്ള മറുപടി കൊടുത്തുകൊണ്ട് അവർ മറുചോദ്യം ചോദിച്ചു.
" അവൻ ഉറക്കമാണ്... പാതിരാവരെ ഫോണിൽ കളി അല്ലെ.. പിന്നെ എങ്ങനെ രാവിലെ ഉണരുക... " ശോഭ പറഞ്ഞു.
" ഹ്മ്മ്... വന്നവർ ആരാണെന്ന് നോക്കാം... " അതും പറഞ്ഞു എല്ലാരും ഉമ്മറത്തേക്കിറങ്ങി.
💞💞💞💞💞💞💞💞💞
" അപ്പച്ചി.... ഇറങ്ങുന്നില്ലേ... " വണ്ടി ഓഫ് ആക്കികൊണ്ട് അവൻ പറഞ്ഞു.
" ഹ്മ്മ്.... നീ ഇറങ്ങിക്കോ... "
വസുന്ധര പറയാൻ കാത്തിരുന്നത് പോലെ ശ്രീ പുറത്തിറങ്ങി ചുറ്റും നോക്കി... ഉമ്മറത്തേക്ക് ഇറങ്ങി വരുന്നവരെ അവൻ കണ്ടു.... തന്നെ കണ്ടതും സന്തോഷം കളിയാടുന്ന ഒരു മുഖം ശ്രീ ശ്രദ്ധിച്ചു.... കാർത്തിക... അവളുടെ മുഖത്തെ സന്തോഷം കാണെ ശ്രീയുടെ ഉള്ളിൽ ദേഷ്യം നിറഞ്ഞു. അവൻ മറ്റുള്ളവരിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു...
ആ മുഖങ്ങളിൽ ഭയം നിറയുന്നത് അവൻ ശ്രദ്ധിച്ചു. അവൻ തലചെരിച്ചു നോക്കി. കോ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ വസുന്ധരയെ കണ്ടിട്ടാണ് ആ ഭാവം എന്നവൻ മനസ്സിലായി...
വസുന്ധരയും ശ്രീയും മുന്നോട്ട് നടന്നു....
തുടരും...
കുഞ്ഞുപാർട്ട് ആണ്... എത്ര നന്നായി എഴുതാൻ കഴിഞ്ഞു എന്നറിയില്ല... തെറ്റുണ്ടെൽ തിരുത്തി വായിക്കണേ... 💞💞💞