വൈകേന്ദ്രം Chapter 33
കാലത്ത് ഗീത വന്നു വിളിക്കുമ്പോൾ ആണ് നാലുപേരും എഴുന്നേറ്റത്.
രുദ്രനും രാഘവനും ജോഗിങ് കഴിഞ്ഞു വന്നിരുന്നു.
അവർ കുളിച്ചു വന്ന് എല്ലാവരും ഒന്നിച്ചു breakfast കഴിച്ചു.
പിന്നെ ഇന്ദ്രനും ഭദ്രനും ലച്ചുവും കൂടി ഓഡിറ്റോറിയം കാണാൻ പോയി. വൈഗ പോയില്ല.
വൈഗ ഗാർഡനിൽ ഇരുന്നു കൊണ്ട് രാഘവനോട് CCTV യുടെ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. അവിടേക്ക് രുദ്രനും ചെന്നപ്പോൾ എല്ലാത്തിനും വേഗം തന്നെ ഒരു ധാരണയായി.
ഇനിയൊരു ടീമിനെ സെലക്ട് ചെയ്യണം. പിന്നെ എല്ലാം വേഗം ആകുമെന്ന രാഘവൻറെ അഭിപ്രായം തന്നെയായിരുന്നു രുദ്രനും.
ഒരു വലിയ ഭാരം ഒഴിഞ്ഞ മനസ്സുമായി വൈഗ ഗീതയുടെയും ലക്ഷ്മിയുടെയും അടുത്തേക്ക് ചെന്നു.
ഭാരതിയും ആയി കുറച്ചു സമയം സംസാരിച്ചു.
രുക്കമ്മയെക്കുറിച്ചും അവരോട് പറഞ്ഞു.
അന്നേരം ഗീത പറഞ്ഞു.
“മോള് ഇന്ദ്രൻറെ വൈഫ് ആണെന്ന കാര്യം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ ആരും എൻറെ മക്കളെ തെറ്റായി കാണുന്നത് എനിക്കിഷ്ടമല്ല.”
“അത് മാത്രമല്ല മോളെ… ഞങ്ങൾക്ക് വയസ്സായി തുടങ്ങി. ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹമുണ്ട്.”
“നിങ്ങളുടെ അടിയും തടയും നിർത്തി ഒരു പുതിയ ജീവിതം തുടങ്ങണം.”
“ഇന്നലെ അതിൻറെ ആദ്യപടിയായാണ് ഈ താലി മോൾക്ക് ഇന്ദ്രൻ ഇട്ടു തന്നത്. പണ്ടത്തെ ഒന്നും ഇനി മനസ്സിൽ വയ്ക്കരുത്. ലൈഫ് മുന്നോട്ട് പോകണം. അതിന് നിങ്ങൾ തന്നെ വിചാരിക്കണം.”
ലക്ഷ്മിയും അത് ശരി വച്ചു.
“എല്ലാം ശരിയാകാൻ നോയമ്പ് നോറ്റും വൃതം എടുത്തും ഞങ്ങളും നിങ്ങൾക്ക് കൂടെയുണ്ട്.”
എല്ലാം കേട്ട് എന്നാൽ ഒന്നും മിണ്ടാതെ നിൽക്കുന്ന വൈഗയുടെ പിറകിൽ നിന്നും കഴുത്തിലൂടെ കയ്യിട്ട് ഇന്ദ്രൻ പറഞ്ഞു.
“എല്ലാം അതിൻറെ സമയത്ത് നടക്കും അമ്മേ….”
എന്നാൽ അവൻ പറയുന്നതിൽ ആയിരുന്നില്ല അവളുടെ ശ്രദ്ധ. തൻറെ തോളിൽ വെച്ച ഇന്ദ്രൻറെ കൈ തട്ടി മാറ്റുന്ന തിരക്കിലായിരുന്നു വൈഗ ആ സമയം.
“നിങ്ങൾ എപ്പോ വന്നു,… കണ്ടില്ലല്ലോ?”
ഗീത ഇന്ദ്രനോട് ചോദിച്ചു.
അതുകേട്ട് ഇന്ദ്രൻ പറഞ്ഞു.
“അമ്മമാർക്ക് വൈഗയെ മാത്രമല്ലേ കണ്ണിൽപ്പെടു. ഞങ്ങളെയൊക്കെ ആരു നോക്കാൻ.”
മുകളിലേക്ക് നോക്കി വല്ലാത്ത ഒരു ആക്ഷൻ ഒക്കെ ഇട്ടു നിൽക്കുന്ന ഇന്ദ്രനെ കണ്ട് എല്ലാവരും ചിരിച്ചു.
ഈവനിംഗ് ഏഴുമണിയോടെയാണ് ഫങ്ക്ഷൻ.
Peach കളറിൽ ഡിസൈനർ ലഹങ്കയാണ് ലച്ചു വൈഗക്കായി ഒരുക്കിയിരിക്കുന്നത്.
അതുപോലെ തന്നെ പിങ്ക് കളറിൽ ഡിസൈനർ ലഹങ്കയാണ് ലച്ചുവിൻറെത്.
ജീൻസും ഷർട്ടും അതിനുമുകളിൽ നെഹ്റു സ്റ്റൈലിലുള്ള വേസ്റ്റ് കൂട്ടമാണ് ഇന്ദ്രനും ഭദ്രനും വേണ്ടി സെലക്റ്റ് ചെയ്തിരിക്കുന്നത്.
ലക്ഷ്മിയും ഗീതയും കാഞ്ചിപുരം പട്ടുസാരിയും, രുദ്രനും രാഘവനും മുണ്ടും ജുബ്ബയും ആണ്.
ഡ്രസ്സ് ചെയ്യാൻ എല്ലാവരും അവരവരുടെ റൂമിൽ പോയിരുന്നു.
ഇന്ദ്രൻ റൂമിൽ വരുമ്പോൾ വൈഗ ഫ്രഷായി പുറത്തേക്കിറങ്ങിയിരുന്നു.
അതുകൊണ്ട് ഇന്ദ്രൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചു.
വൈഗ ‘എന്തിനാണ് ചിരിക്കുന്നത്’ എന്ന് ചോദിച്ചപ്പോൾ ഇന്ദ്രൻ പറഞ്ഞു.
“അല്ലാ തൻറെ മാറ്റം നോക്കി കാണുകയായിരുന്നു. ഞാൻ വന്നാൽ വേഗം പുറത്തു പോയി മധുപാൽ ഇരിക്കുമായിരുന്നു താൻ. ഇപ്പോ ആ ഓട്ടം കാണാത്തതു കൊണ്ട് നോക്കിയതാണ്.”
അത് കേട്ട് വൈഗയും വിട്ടു കൊടുത്തില്ല.
“ഞാൻ അങ്ങനെ ആയിരുന്നു, ശരി തന്നെ... പക്ഷേ ഇന്ദ്രനും അത് ആഗ്രഹിച്ചിരുന്നില്ല?”
അവൾ തിരിച്ച് ചോദിച്ചു.
ഇന്ദ്രൻ വൈഗയുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുന്പ് ഒരു നിമിഷം ആലോചിച്ചു.
‘അത് ശരിയാണ് തനിക്കും അതൊരു ആശ്വാസമായിരുന്നു. ഒരു തരത്തിലും തന്നെ ബുദ്ധിമുട്ടിക്കാത്ത വൈഗ.’
ചിരിച്ചുകൊണ്ട് അവളുടെ അടുത്തു വന്നു ഇന്ദ്രൻ.
പിന്നെ പറഞ്ഞു.
“താൻ പറഞ്ഞത് നൂറു ശതമാനവും ഞാൻ അംഗീകരിക്കുന്നു. അത് പക്ഷേ അന്ന്. ഇന്ന് അങ്ങനെയല്ല…”
"ഇന്ന് പിന്നെ എങ്ങനെയാണ്?"
കുസൃതി നിറച്ച ചിരിയോടെ തന്നെ വൈഗ ചോദിച്ചു.
ഇന്ദ്രനും ചിരിയോടെ അതിന് മറുപടി നൽകി.
“തന്നെ എപ്പോഴും ഈ ഹൃദയത്തോട് ചേർത്ത് നിർത്താൻ ആണ് എനിക്കിഷ്ടം. അത് ഞാൻ ചെയ്യുക തന്നെ ചെയ്യും. ഒരു ശക്തിക്കും അകറ്റാൻ പറ്റാത്ത രീതിയിൽ...“
ഇന്ദ്രൻറെ വാക്കുകൾ ഇപ്പോൾ തന്നെ അലോസരപ്പെടുത്തുന്നില്ല എന്ന് അത്ഭുതത്തോടെ വൈഗ തിരിച്ചറിഞ്ഞു.
പെട്ടെന്ന് തന്നെ ഇന്ദ്രൻ വൈഗയെ ഒന്ന് hug ചെയ്തു. പിന്നെ ഫ്രഷ് ആവാൻ പോയി.
വൈഗ വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു. അതിനു ശേഷം കെട്ടി വെച്ചിരുന്ന മുടിയിൽ നിന്നും ടവൽ ഊരിയെടുത്തു.
ആ സമയം ഇന്ദ്രൻ പുറത്തു വന്നു.
അവൻ ബെഡ്റൂമിൽ ചെന്ന് ഡ്രസ്സ് മാറി വന്നു.
ആ സമയം കൊണ്ട് മുടി dryer വെച്ച് ഉണക്കുകയായിരുന്നു വൈഗ. അതിനുശേഷം ഡ്രസിംഗ് ടേബിൾ നിന്ന് ഒരു സിന്ദൂരച്ചെപ്പ് എടുക്കുന്നത് കണ്ടു കൊണ്ടാണ് ഇന്ദ്രൻ അടുത്തേക്ക് വന്നത്.
അവൻ സംശയത്തോടെ അവളെ നോക്കി. Mirrorൽ കൂടി അതു കണ്ട വൈഗ പറഞ്ഞു.
“ഇന്നലെ ഗീതമ്മയാണ് ഇത് തന്നത്. സിന്ദൂരം ചാർത്തുന്നത് ഭർത്താവിൻറെ ആയുരാരോഗ്യത്തിന് വേണ്ടി ആണെന്ന് പറഞ്ഞു. അതാ ഞാൻ... “
പറഞ്ഞു തീരും മുൻപ് ഇന്ദ്രൻ പറഞ്ഞു.
“എനിക്ക് അതിലും important തൻറെ സേഫ്റ്റി ആണ്. ഇത് വേണ്ട….”
ഒരു നിമിഷം ആലോചിച്ചു നിന്ന വൈഗ ഒന്നും പറയാതെ ഒരു നുള്ള് സിന്ദൂരം എടുത്തു ആരും ശ്രദ്ധിക്കാത്ത രീതിയിൽ മുടിക്ക് ഇടയിൽ ചാർത്തി പിന്നെ മുടി കൊണ്ട് നന്നായി മറച്ചു വെച്ചു.
അതിനുശേഷം തിരിഞ്ഞ് ഇന്ദ്രനോട് പറഞ്ഞു.
“ഞാനിത് ഇടണം എന്നേയുള്ളൂ, അത് ആരും കാണണം എന്ന് പറഞ്ഞിട്ടില്ല.”
അതുകേട്ട് ചിരിച്ചു കൊണ്ട് അവൻ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു. ഇപ്രാവശ്യം അവളത് സന്തോഷത്തോടെ സ്വീകരിച്ചു.
പിന്നെ അവൾ ചെയ്യുന്ന ഓരോന്നും ശ്രദ്ധിച്ച് ഇന്ദ്രൻ ഡ്രസിംഗ് ടേബിൾ നോക്കി ബെഡിൽ ഇരുന്നു.
അവൾ കണ്ണുകൾ eyeliner വെച്ച് നന്നായി എഴുതി,
സ്റ്റോണിൻറെ ഒരു പൊട്ട് എടുത്തു നെറ്റിയിൽ ഫിറ്റ് ചെയ്തു.
Peach കളറിൽ ലിപ്സ്റ്റിക്കും ഇട്ട മുഖത്ത് ചെറുതായി മേക്കപ്പും ചെയ്തു.
ഒരു ദുപ്പട്ട നന്നായി pin ചെയ്തു വച്ചു.
പിന്നെ മുടി വിടർത്തി ഇട്ടു.
ഒരു പിന്നു കൊണ്ട് താലി ബ്ലൗസിനുള്ളിൽ നന്നായി pin ചെയ്തു വച്ചു.
ഒരു വിധം വലിയ ഒരു ജിമിക്കി കമ്മൽ കാതിലും, peach color കുപ്പി വളകൾ കയ്യിലും ഇട്ടു.
Ring ഉള്ളം കയ്യിലേക്ക് തിരിച്ചിട്ടു.
പിന്നെ Mirrorൽ ഒന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തി.
“ഇനി പോകാം” എന്ന് പറഞ്ഞ് വൈഗ ഇന്ദ്രനെ നോക്കി ചിരിച്ചു.
ഇന്ദ്രൻ തൻറെ waist കോട്ട് എടുത്തിട്ട് പുറത്ത് പോകാൻ റെഡിയായി.
“തനിക്ക് uber വിളിക്കേണ്ടേ?”
പുറത്തേക്ക് പോകുന്നതിനിടയിൽ ഇന്ദ്രൻ ചോദിച്ചു.
“അതൊക്കെ ഞാൻ ചെയ്തോളാം. ആദ്യം നിങ്ങൾ പൊയ്ക്കോളൂ. ഞാൻ എത്തിക്കോളാം.”
“ശരി” എന്ന് പറഞ്ഞ് രണ്ടു പേരും സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു.
എല്ലാവരും സോഫയിൽ ഉണ്ടായിരുന്നു ലച്ചു മാത്രം വന്നിട്ടില്ല.
അത് കണ്ട് ഇന്ദ്രൻ പറഞ്ഞു.
“നമുക്ക് ഇറങ്ങാം. ഗസ്റ്റ് എത്തി തുടങ്ങും മുൻപ് നമുക്ക് എത്തണം. ലച്ചുവിനെ കുട്ടി ഭദ്രൻ വന്നോളും.”
ഇന്ദ്രൻ അച്ഛന്മാരെയും അമ്മമാരെയും കൂട്ടി ഇറങ്ങി.
ഭദ്രനും വൈഗയും ലച്ചുവിനെ കാത്തു നിൽക്കുകയായിരുന്നു.
ആ സമയം ഭദ്രൻ പറഞ്ഞു.
“ചന്ദ്രോത്ത്കാരെ ചെറുതായി കാണേണ്ട, അവിടെ ഇന്ന് എല്ലാവരും ഉണ്ടാകും. ഏടത്തി സൂക്ഷിക്കണം….”
ചിരിച്ചു കൊണ്ട് ആൻസർ പറയാൻ പോയ വൈഗ, ലച്ചു സുന്ദരിയായി steps ഇറങ്ങി വരുന്നത് കണ്ടു.
“നിങ്ങൾ ഇറങ്ങിക്കോളൂ. പിന്നെ ഭദ്ര, ലച്ചുവിനെ സൂക്ഷിക്കണേ. ഇങ്ങനെ കണ്ടാൽ ആരെങ്കിലുമൊക്കെ ഉറപ്പായും കൊത്തും.”
അതുകേട്ട് ലച്ചു പറഞ്ഞു.
“ഞാൻ വൈഗ ലക്ഷ്മിയുടെ അനിയത്തിയാണ്. ലച്ചുവിനെ കൊത്താൻ ധൈര്യമുള്ളവർ വന്നു നോക്കട്ടെ.”
അതുകേട്ട് ഭദ്രനും വൈഗയും ചിരിച്ചു.
ചന്ദ്രനും ഭാരതീയും ഡ്രസ്സ് മാറി നിന്നിരുന്നു. അവർ നാലു പേരും കൂടിയാണ് ഓഡിറ്റോറിയത്തിലേക്ക് പോയത്.
വൈഗ ഒറ്റയ്ക്കായി വീട്ടിൽ.
കുറച്ചു സമയം ഫോണിൽ തോണ്ടി ഇരുന്നു വൈഗ.
ഈ സമയം ഇന്ദ്രൻറെ കോൾ വന്നു.
അവർ hallൽ എത്തി എന്നു പറഞ്ഞു.
ഭദ്രനും ലച്ചുവും ഇറങ്ങി എന്നും താൻ കുറച്ചു കഴിഞ്ഞ് വരാം എന്നും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.
രുദ്രനും കൂട്ടരും ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ഒരു വിധം ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
മനോഹരമായി ഓഡിറ്റോറിയം അലങ്കരിച്ചിരുന്നു.
അവരുടെ റിലേറ്റീവ്സും, ബിസിനസിലെ ഫ്രണ്ട്സും ഇതൊന്നും കൂടാതെ page 3 മീഡിയ പ്രവർത്തകരും, പൊളിറ്റീഷ്യൻസും, ഗവൺമെൻറ് ഉദ്യോഗസ്ഥരും എന്ന് വേണ്ട സമൂഹത്തിലെ ഒരുവിധപ്പെട്ട എല്ലാവരും വന്നിരുന്നു.
എല്ലാവരോടും സംസാരിച്ചും രാഘവനെ എല്ലാവർക്കും പരിചയപ്പെടുത്തിയും രുദ്രൻ സമയം ചിലവഴിച്ചു.
അപ്പോഴേക്കും ഭദ്രനും ലച്ചുവും കൂടി അവരുടെ കൂടെ ജോയിൻ ചെയ്തു.
മൂർത്തിയും എത്തിയിരുന്നു തൻറെ പ്രിയപ്പെട്ട സുഹൃത്തിനെ ഇന്നത്തെ ദിവസം നേരിൽ കണ്ട് wish ചെയ്യാൻ. കൂടെ അയാളുടെ ഫാമിലിയും ഉണ്ടായിരുന്നു. വൈഫും രണ്ട് ആൺമക്കളും ആണ് മൂർത്തിക്ക് ഉള്ളത്. മൂത്ത ആൾ കോളേജിൽ പ്രൊഫസറാണ്. രണ്ടാമത്തെ ആൾ ബാങ്കിൽ ജോലി ചെയ്യുന്നു. രണ്ടുപേരും ബാംഗ്ലൂർ തന്നെയാണ്.
ഈ സമയമാണ് ചന്ദ്രോത്ത്കാരുടെ എൻട്രി.
നന്ദനും, വൈഫ് ചന്ദ്രികയും, പുറകിലായി മാനവും, മിഥുനും കൂടി അകത്തോട്ട് കയറി വന്നു.
അവരെ കണ്ട ഗീതയും രുദ്രനും അവരെ ക്ഷണിച്ച് ആദിത്യ മര്യാദ കാണിച്ചു.
ഗീത ചന്ദ്രികയോട് നന്നായി തന്നെയാണ് സംസാരിച്ചത്. അവർ തമ്മിൽ അല്ലെങ്കിലും പിണക്കം ഒന്നുമില്ലായിരുന്നു. ബിസിനസും പ്രശ്നങ്ങളുമെല്ലാം നന്ദനും മക്കൾക്കും ആയിരുന്നു.
രുദ്രൻ രാഘവനെയും ലക്ഷ്മിയേയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. തൻറെ പുതിയ ബിസിനസ് പാർട്ണർ ആണെന്നാണ് രുദ്രൻ പറഞ്ഞത്. രാഘവനും മറുത്തൊന്നും പറഞ്ഞില്ല.
മേഘയെപ്പറ്റി ആരും ഒന്നും തന്നെ സംസാരിച്ചില്ല. ചീരോത്ത് ഗ്രൂപ്പ് എന്നാണ് രുദ്രൻ പറഞ്ഞത്.
നന്ദനും മിഥുനും രാഘവന് കൈ കൊടുത്തു. പിന്നെ മാനവിനും.
അന്നേരം മിഥുൻ പറഞ്ഞു.
“ഞങ്ങൾ നിങ്ങളുടെ ഗ്രൂപ്പുമായി ചേരാൻ ആഗ്രഹിച്ചിരുന്നു.”
അതുകേട്ട് രാഘവൻ ചിരിയോടെ പറഞ്ഞു.
“ഓർക്കുന്നുണ്ട്, എനിക്ക് ആരുമായും ചേരാൻ താല്പര്യം ഇല്ലായിരുന്നു. പിന്നെ ഇപ്പൊ കുറച്ചായി മനസ്സ് പോകുന്നിടത്ത് ദേഹം പോകാത്ത പോലെ ആയിത്തുടങ്ങി. മാത്രമല്ല ഈ ഇടയ്ക്ക് ഹൃദയം ചെറുതായി ഒന്ന് പണി മുടക്കി. ബിസിനസ് കൊണ്ടു നടക്കാൻ ആളില്ലാതായി. അതുകൊണ്ടാണ് രുദ്രൻ ചോദിച്ചപ്പോൾ സമ്മതിച്ചത്.”
“പിന്നെ രുദ്രനോട് NO പറയാൻ പറ്റാത്ത സിറ്റുവേഷൻ ആണല്ലോ തനിക്ക് ഇപ്പോൾ.”
അവരുടെ സംഭാഷണം ശ്രദ്ധിച്ച് നന്ദൻ ചോദിച്ചു.
“രാഘവന് പെൺ മക്കളാണ് അല്ലേ?”
“അതെ എനിക്ക് രണ്ട് പെൺമക്കളാണ്. ഒരാളുടെ വിവാഹവും കഴിഞ്ഞു.”
അതു കേട്ട് നന്ദൻ രാഘവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
“രണ്ടാമത്തെ ആൾ പഠിക്കുകയാണ്. അതു കൊണ്ടാണ് ഇങ്ങനെയൊരു നീക്കം വേണ്ടി വന്നത്.”
അവർ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് വൈഗ എൻട്രൻസിൽ കൂടി നടന്നു വരുന്നത് രാഘവൻറെ കണ്ണിൽ പെട്ടത്.
അത് അയാളുടെ കണ്ണുകളിലെ തിളക്കം കൂട്ടുക തന്നെ ചെയ്തു. അവളെ കണ്ടതും അയാൾക്ക് വല്ലാത്ത ഒരു സമാധാനം തോന്നി. അവളെ കണ്ട ശേഷം അയാൾ വളരെ റിലാക്സ്ഡ് ആയിരുന്നു.
ഈ സമയം ഇന്ദ്രനും ഭദ്രനും അവരുടെ അടുത്ത് വന്നു. ആദിത്യ മര്യാദ പോലെ അവരോട് സംസാരിച്ചു.
എന്നാൽ ലച്ചുവിന് മാനവിൻറെയും മിഥുനിൻറെയും മുൻപിൽ വരാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ അവള് ആ സൈഡിലേക്ക് വരുക പോലും ചെയ്തില്ല.
എന്നാൽ ഈ സമയം അകത്തേക്ക് കയറി വന്ന വൈഗ എല്ലാവരെയും ഒന്നു നോക്കി. ഇവൻറ് മാനേജ്മെൻറ്കാർ എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട്. നല്ല ഭംഗിയായി hall അലങ്കരിച്ചിരിക്കുന്നു. എല്ലായിടവും നിറച്ച് ആളുകളും ഉണ്ടായിരുന്നു.
അവൾ മെല്ലെ എല്ലാം ഒന്ന് സ്കാൻ ചെയ്ത ശേഷം രാഘവനെ നോക്കി.
ഇന്ദ്രൻ രുദ്രനും അച്ഛനും അടുത്തായി നിൽക്കുന്നത് അവൾ കണ്ടു.
അവർക്ക് അടുത്തു നിൽക്കുന്ന മാനവിനെയും അവൾ കണ്ടിരുന്നു.
മാനവിന് അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരനെയും അവൾ ശ്രദ്ധിച്ചു. അതായിരിക്കും മിഥുൻ എന്ന് അവൾ കണക്കുകൂട്ടി.
കാരണം മാനവിൻറെ അതേ പൂച്ചക്കണ്ണുകൾ അവൾ മിഥുനിലും കണ്ടിരുന്നു.
അവർക്കിരുവർക്കും അടുത്തായി നിൽക്കുന്ന അച്ഛനും അമ്മയും ആയിരിക്കും ചേച്ചി പെണ്ണിൻറെ അച്ഛനുമമ്മയും എന്ന് അവൾ കരുതി.
അവൾ മിഥുനെ ഒന്നു കൂടി നോക്കി. മാനവിനെ പോലെ തന്നെ കണ്ണുകളിൽ ചതിയും പകയും ഒളിപ്പിച്ചാണ് നന്ദനും മിഥുനും നിൽക്കുന്നത് എന്ന് അവൾക്കു തോന്നി.
എന്നാൽ ചന്ദ്രികയുടെ മുഖം അങ്ങനെയല്ല.
നല്ല സ്ത്രീത്വം തുളുമ്പുന്ന ലക്ഷ്മി ദേവിയെ പോലെ ഐശ്വര്യം തോന്നിക്കുന്ന മുഖം ആണ് അവർക്ക്.
അത് കണ്ടപ്പോൾ തന്നെ അവൾക്ക് ചേച്ചി പെണ്ണിനെ കുറിച്ചുള്ള ആദി പകുതിയായി കുറഞ്ഞു.
അവരെ നോക്കി നിൽക്കുന്ന വൈഗയുടെ അടുത്ത് ആരോ വന്നു നിൽക്കുന്നതായി മനസ്സിലാക്കി അവൾ സൈഡിലേക്ക് തിരിഞ്ഞപ്പോൾ മൂർത്തി സാർ നിൽക്കുന്നു.
കൂടെ ഒരു സ്ത്രീയും രണ്ടു ചെറുപ്പക്കാരും ഉണ്ടായിരുന്നു.
അവൾ സാറിനെ കണ്ടപ്പോൾ സന്തോഷത്തോടെ സാറിൻറെ അടുത്ത് സംസാരിക്കാൻ തുടങ്ങി.
മൂർത്തി തൻറെ വൈഫിനെയും മക്കളെയും അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. പിന്നെ അവർ കുറച്ചു സമയം സംസാരിച്ചു നിന്നു.
വൈഗക്ക് അവിടെ ആകെ അറിയുന്നത് മൂർത്തി സാറിനെ മാത്രമാണ്.
കുറച്ചു സമയമായി തനിക്ക് പ്രിയപ്പെട്ട എന്തോ അടുത്തുള്ളത് പോലെ മാനവിന് feel ചെയ്യുന്നുണ്ടായിരുന്നു.