ഇന്നലെയുടെ സിനിമകൾ - 5 - അടിയൊഴുക്കുകൾ (1984)
കരുണൻ എന്ന പരുക്കനായ മനുഷ്യന്റെ കഥയാണ് എം ടി വാസുദേവൻ നായരുടെ രചനയിൽ, ഐവി ശശി സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ എന്ന ചിത്രം.
ഒരുവൻ താരനിരയുണ്ട് ഈ ചിത്രത്തിൽ. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, സീമ, മേനക, വിൻസന്റ്, സത്താർ, സുകുമാരി, ശങ്കരാടി അങ്ങനെ നീളുന്നു ആ നിര.
കഥയ്ക്കൊപ്പം സഞ്ചരിച്ച കഥാപാത്രങ്ങൾ ആയിരുന്നു ഇവരൊക്കെ.
എം ടി വാസുദേവൻ നായരുടെ ശക്തമായ കഥയായിരുന്നു ഈ ചിത്രത്തിന്റെ മുതൽക്കൂട്ട്.
എംടിയിൽ നിന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കഥയായിരുന്നു ഈ ചിത്രത്തിന്റെത്.
അതിൽ ശക്തമായ സംഭാഷണങ്ങളും ഉണ്ടായിരുന്നു.
" വിളിച്ചിട്ട് കാര്യമില്ലടി.... കരുണൻ തിരിച്ചു വന്നപ്പോൾ ഈശ്വരൻ വെണ്ടുരുത്തി പാലം കടന്നുപോയി.... അറിയില്ലേ..... കായലിൽ ശവം പൊന്തുന്നത് കാണാൻ നീയും കാത്തിരിക്കുകയായിരുന്നു അല്ലേടി പൊല..... മോളെ..... "
ഇങ്ങനെയുള്ള സംഭാഷണങ്ങൾ തന്നെ അതിനുദാഹരണം.
കരുണൻ നിഷേധിയായ ഒരു മനുഷ്യനാണ്.
അയാളുടെ ജയിലിൽ നിന്നുള്ള വരവോടെയാണ് ചിത്രം ആരംഭിക്കുന്നത്. അയാളെ ചുറ്റിപ്പറ്റിയാണ് പിന്നെ കഥ മുന്നോട്ടു പോകുന്നത്. താൻ സ്നേഹിച്ച പെണ്ണ്, താൻ ആർക്കുവേണ്ടിയാണോ ജയിലിൽ പോയത്, ഇന്നവൾ അയാളുടെ ഭാര്യയാണെന്ന് അറിയുമ്പോൾ, കരുണൻ അയാളോട് പ്രതികാരത്തിലിറങ്ങുകയാണ്.
പക്ഷേ ഇന്ന് അയാൾ വലിയ നിലയിലാണ്.
ഇതിനിടെ കരുണനിലേക്ക് എത്തിപ്പെടുന്ന കുറേ കഥാപാത്രങ്ങൾ.... ചന്ദ്രൻ ( റഹ്മാൻ ), ഗോപി ( മോഹൻലാൽ ), ദേവയാനി ( സീമ) ഇവരിലൂടെയാണ് പിന്നെ ചിത്രം മുന്നോട്ടുപോകുന്നത്.
ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുറേ മനുഷ്യർ....
അവരുടെ അതിജീവനമാണ് ഈ ചിത്രം...
മനോഹരമായിട്ടാണ് ഐവി ശശി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഏതു കാലഘട്ടത്തിൽ ഇരുന്നു നാമീ ചിത്രം കാണുമ്പോഴും, ഒരിക്കലും ഈ ചിത്രം ഒരു വിരസത നമുക്ക് സമ്മാനിക്കുകയില്ല. കാരണം അത്രയേറെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്.
ഗാനങ്ങൾ ഒന്നുമില്ല ഈ ചിത്രത്തിൽ.
എന്നാൽ പശ്ചാത്തല സംഗീതത്തിന് അതിന്റേതായ പ്രാധാന്യവും ഉണ്ട്.
കരുണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്.
അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമാണ് ഇത്.
1984 ലെ ഏറ്റവും നല്ല നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലൂടെ അദ്ദേഹം നേടുകയുണ്ടായി.
അതുപോലെതന്നെ ആ വർഷത്തെ ഏറ്റവും നല്ല ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയാനൻ വിൻസെന്റിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.
ഒരു ബോട്ടിൽ അപരിചിതരെ പോലെ ഒരു തുരുത്തിൽ എത്തിപ്പെടുന്ന മൂന്നു മനുഷ്യർ...
അവസാനം, സുഹൃത്തുക്കളെ പോലെ, പോലീസുകാർക്കൊപ്പം മറ്റൊരു ബോട്ടിൽ ജയിലിലേക്ക് യാത്രയാകുന്നതോടെ ഈ ചിത്രം പൂർണ്ണമാകുന്നു.
ഇന്ന് പുറത്തിറങ്ങുന്ന സിനിമകളിൽ, എത്ര സിനിമകൾ നമുക്ക് നാളേക്ക് വേണ്ടി മാറ്റിവയ്ക്കാൻ ഉണ്ട്.... അത് പതുക്കെ മറവിയിൽ മറഞ്ഞു പോകും.... കഥയും കാമ്പും ഇല്ലാത്ത ചിത്രങ്ങൾ...
മറവിയിൽ മാഞ്ഞു പോകാതെ, ഇന്നും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കുറെ ചിത്രങ്ങൾ ഉണ്ട്.....
അതിന് കാലത്തിനൊപ്പം കുറെ പിറകോട്ട് സഞ്ചരിക്കണം....
ആ സഞ്ചാരത്തിൽ അടിയൊഴുക്കുകൾ പോലെയുള്ള കുറേ ചിത്രങ്ങളെ നമുക്ക് കണ്ടെത്താൻ സാധിക്കും.....
വാണിജ്യപരമായും കലാപരമായും വളരെ മികച്ച വിജയം നേടിയ ചിത്രമാണ് അടിയൊഴുക്കുകൾ.
തീർച്ചയായും മലയാള സിനിമയുടെ നല്ല കാലത്തിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകണമെങ്കിൽ, അടിയൊഴുക്കുകൾ പോലുള്ള ചിത്രങ്ങളെ നിറഞ്ഞ മനസ്സോടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
................................. ശുഭം.................................
ഇന്നലെയുടെ സിനിമകൾ - 6- അനുഭവങ്ങൾ പാളിച്ചകൾ (1971)
നടൻ സത്യന്റെ മരണശേഷം, ഒന്നരമാസം കഴിഞ്ഞ് 1971 ഓഗസ്റ്റ് ആറാം തീയതി, പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. തകഴിയുടെ പ്രശസ്തമായ നോവലിന് തിരക്കഥ എഴുതിയത് തോപ്പിൽ ഭാസിയാണ്. സംവിധായകൻ കെഎസ് സേതുമാധവന്റെ മികച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ഈ ചിത്രം. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിന്റെ കഥയാണ് തകഴി തന്റെ നോവലിലൂടെ പറയുന്നത്. കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ചെല്ലപ്പൻ ( സത്യൻ ). അയാളുടെ ഭാര്യ ഭവാനി ( ഷീല) ഒരു തൊഴിലാളി സ്ത്രീയാണ്. ചെറിയ വർക്ക് കോൺട്രാക്ടുകൾ എടുത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന ഗ