കനലൂറ്റിക്കുടിച്ച്
കണ്ണീർക്കടലിൽ മുക്കിയവൾ.
കദനങ്ങൾ തീക്കാറ്റിലുണക്കാനിട്ടു-
മ്മറത്തിണ്ണയിൽ കാവലിരിപ്പവൾ.
പാതിവെന്ത മനസ്സിൽ പരിഭവത്തി-
നല്ലലില്ലാതെ കല്ലടുപ്പിൽ കഞ്ഞിവെപ്പവൾ.
കരിനോവിനാൽ മിഴികളെഴുതി പ്രാരാബ്ധ-
ജീവിതക്കഷായം പഞ്ചാമൃതമാക്കിയവൾ.
വറ്റിവരണ്ട പുഴമനസ്സിലിത്തിരി-
യായി പെയ്ത മഴയായിരുന്നവൾ.
താമര പോലഴകുണ്ടായിട്ടുമിന്നുപ്പു-
മാങ്ങ പോൽ ചുക്കിച്ചുളിഞ്ഞവൾ.
കാലം വിരിയിച്ച വസന്തം, നീയെന്ന
ഒറ്റ വെയിൽച്ചൂടിൽ കത്തിയമർന്നവൾ.
അറിയാനുണ്ടേറെ, പൂർണ്ണതയിൽ
വായിച്ചെടുക്കാനാവാത്ത കവിതയാണവൾ.
പുലരിത്തുടുപ്പും കടലും കാടും
വസന്തവും നിറം മങ്ങാത്ത ആകാശവുമവൾ.
എങ്കിലും വിധിയുടെ കളിപ്പാവയുമവൾ!!!
***
- സുജ ശശികുമാർ
***