Aksharathalukal

ഇന്നലെയുടെ സിനിമകൾ ( ഭാഗം-4) - ഒരു വടക്കൻ വീരഗാഥ (1989)





 വടക്കൻ പാട്ടുകളെ ആസ്പദമാക്കി, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ, എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി, ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ്  ഒരു വടക്കൻ വീരഗാഥ.


 വടക്കൻ പാട്ടുകൾ ഏറ്റവും കൂടുതൽ ഇറങ്ങിയിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലാണ്. വടക്കൻ പാട്ടുകൾ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം അത് കേരളത്തിന്റെ തനതായ മഹിമ വിളിച്ചോതുന്ന ഒന്നായിരുന്നു. ഒരു മുത്തശ്ശി കഥ പോലെ എന്നും മലയാളികൾ അത് ആസ്വദിച്ചിട്ടുമുണ്ട്.

 വടക്കൻ പാട്ടിന്റെ ചരിത്രത്തിൽ നിന്നും ഒരല്പം മാറി ചതിയൻ ചന്തുവിന് മറ്റൊരു മുഖം നൽകുകയാണ് എം. ടി ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.

 ചതിയനായ ചന്തുവിനെ, നീതിയുടെ ഭാഗത്തേക്ക് ചേർത്ത് നിർത്താൻ ഒരു ശ്രമം..

 ഈ കഥ മലയാളികൾക്ക് എല്ലാം സുപരിചിതമാണ്.

 ആരോമൽ ചേകവരെ ചതിയിലൂടെ വക വരുത്തുന്ന ചന്തുവിനെ വടക്കൻ പാട്ടിൽ ചതിയൻ ചന്തു എന്ന ഓമന പേരിട്ടാണ് വിളിക്കുന്നത്

 എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമാണ് എം. ടി ഈ ചലച്ചിത്രത്തിൽ അവതരിപ്പിക്കുന്ന ചന്തു.

 ചന്തുവിന്റെ മാനസിക സംഘർഷങ്ങളാണ് എം ടി ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നത്.
 എന്നാൽ അത് ചരിത്രത്തോട് നീതിപുലർത്തുന്നത് ആണോ എന്ന് നമുക്ക് സംശയം തോന്നാം. പക്ഷേ സിനിമ കാണുമ്പോൾ ആ ചന്തുവിലും  നമുക്ക് എന്തൊക്കെയോ കണ്ടെത്താൻ സാധിക്കും.

 അയാളും ഒരു മനുഷ്യനാണെന്ന ചിന്തയിൽ പ്രേക്ഷകർക്ക് അയാളെ ഉൾക്കൊള്ളാവുന്ന വിധത്തിലാണ് എം. ടി ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

 ആ രൂപപ്പെടുത്തൽ നൂറു ശതമാനവും എം. ടി. ക്ക് മാത്രം അവകാശപ്പെട്ടതാണ്.

 മമ്മൂട്ടി, ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു, സുകുമാരി, ചിത്ര തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

 കെ ജയകുമാർ, കൈതപ്രം എന്നിവരുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ബോംബെ രവിയാണ്.

 മനോഹര ഗാനങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ ചിത്രം.

" ചന്ദനലേപ സുഗന്ധം........... "
" എന്തിനിവിടം പറയുന്ന അച്ഛാ..... "
" ഇന്ദുലേഖ കൺതുറന്നു....... "
" കളരി വിളക്ക് തെളിഞ്ഞതാണോ..... "
" ഉണ്ണി ഗണപതി തമ്പുരാനെ....... "

 എന്നിവയാണ് ഇതിലെ ഗാനങ്ങൾ. വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തോട് ചേർന്നു നിൽക്കുന്ന മനോഹരമായ ഗാനങ്ങൾ ആണ് ഇതെല്ലാം.

 ചരിത്രത്തിൽ ചന്തു എന്നും ചതിയനാണ്.
 ആ ചതിക്ക് പുസ്തകത്താളുകളിൽ അതിന്റേതായ തെളിവുകളും ഉണ്ട്.

 വടക്കൻ മലബാറിന്റെ ചരിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ കേൾക്കുന്ന കഥകൾ മുഴുവൻ ചേകവന്മാരുടെ വീരഗാഥകൾ ആണ്.
 വീര ചേകവന്മാർ വാഴുന്ന നാട്ടിൽ അവരുടെ വീരഗാഥകൾ പാണന്മാർ പാടി നടക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

 ചോരത്തിളപ്പിന്റെ ഒത്തിരി കഥകളുമായി, തച്ചോളി ഒതേനനും ആരോമലുണ്ണിയും കണ്ണപ്പൻ ചേകവരും അരിങ്ങോടരും  ഉണ്ണിയാർച്ചയും അങ്ങനെ നീളുന്ന  ഒത്തിരിയേറെ പേർ അരങ്ങു വാഴുമ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമായി ഒരു ചതിയൻ ചന്തു വേറിട്ടു നിൽക്കുന്നു.

 അയാളുടെ മനസ്സിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ ചിത്രത്തിലൂടെ എം ടി വരച്ചു കാണിക്കുന്നത്.

 ഇവിടെ ചന്തുവിന്റെ സ്ഥാനം എന്താണ് ചോദിച്ചാൽ അതിന് ഒരു ചതിയുടെ കഥ പറയാനുണ്ടാകും.

 ആ ചന്തുവിന് ഒരു പുനർജന്മം നൽകുകയാണ് എം ടി വാസുദേവൻ നായർ ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.

 മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ മുന്നിൽ തന്നെയാണ് ഈ ചിത്രത്തിലെ ചന്തു എന്ന കഥാപാത്രം.

 സംഭാഷണത്തിൽ അദ്ദേഹം പുലർത്തിയിരിക്കുന്ന ശൈലി എടുത്തു പറയേണ്ടതാണ്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന സംഭാഷണ രംഗങ്ങൾ അദ്ദേഹത്തിന്റെ മികവുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ടവയാണ്.

 1989 ലെ ഏറ്റവും നല്ല നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ ഈ ചിത്രത്തിലൂടെ അദ്ദേഹം നേടി.

 മലയാളത്തിലെ എക്കാലത്തെയും മികച്ച ഈ ക്ലാസ്സിക് ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ  നാം ഓർക്കേണ്ട മറ്റൊരു പേരാണ് സംവിധായകൻ ഹരിഹരന്റേത്. അത്രയേറെ കിടയറ്റ രീതിയിലാണ് അദ്ദേഹം ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 ഒരു കാലഘട്ടത്തെ  പുനര വതരിപ്പിക്കുമ്പോൾ അതിനോട് തീർച്ചയായും നീതി പുലർത്തണം. ഈ ചിത്രത്തിലെ കലാ സംവിധാനം ചെയ്തിരിക്കുന്ന കൃഷ്ണമൂർത്തിയും, വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന നടരാജനും തങ്ങളുടെ ജോലി ഭംഗിയായി തന്നെ നിർവഹിച്ചു.

 അരിങ്ങോടരായി അഭിനയിച്ച ക്യാപ്റ്റൻ രാജുവും, ആരോമൽ ചേകവരായി എത്തിയ സുരേഷ് ഗോപിയും, തങ്ങളുടെ റോളുകൾ മികവുറ്റതാക്കി. സ്ത്രീകഥാപാത്രങ്ങളിൽ മികച്ചതായി നിന്നത് ഉണ്ണിയാർച്ചയായി അഭിനയിച്ച മാധവി ആയിരുന്നു.

 പുതുമുഖങ്ങളെ വെച്ച് തുടങ്ങാനിരുന്ന ഈ ചിത്രം അവസാനം മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളിലേക്ക് എത്തിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഒരു വടക്കൻ വീരഗാഥ എന്ന ക്ലാസിക് ചിത്രം പിറവിയെടുത്തത്. 

 ഇന്നും വടക്കൻപാട്ട് ചലച്ചിത്രം എന്ന് കേൾക്കുമ്പോൾ മലയാളി ആദ്യം ഓർക്കുക ഒരു വടക്കൻ വീരഗാഥയെ ആയിരിക്കും. കാരണം മലയാളിയോടും മലയാളത്തോടും അത്രയധികം ചേർന്നുനിൽക്കുന്നതാണ് ഈ വീരഗാഥ.


.............................. ശുഭം......................................