Aksharathalukal

അതി \\ Psychological thriller / Part 10

അതി \\ Psychological thriller / Part 10
തുടർക്കഥ
Written by Hibon Chacko
©copyright protected
“ഐ ലവ് യൂ”
     അടുത്തതായി, അവനെനോക്കിയിരിക്കെത്തന്നെ ഇങ്ങനെ ഒരു പ്രത്യേകലാഘവം കലർത്തി പറഞ്ഞശേഷം അതിഥി മറ്റൊന്നും ശ്രദ്ദിക്കാതെ പെടുന്നനെയെന്നവിധം കാർ തിരിച്ച് എടുത്തു പോയി. അവളുടെ കാർ പോകുന്നത് താൻ നിന്നിടത്തുനിന്ന് കുപ്പിയുമായി നോക്കിനിൽക്കുകയായിരുന്ന ആദിത്യയെ, എതിരെ മുകളിൽ തന്റെ ബാൽക്കണിയിൽനിന്നും മാതാജി ഉറ്റുനോക്കിനിൽക്കുകയായിരുന്നു.
10
     മറ്റ് വെളിച്ചത്തിന്റെ മാറ്റിനെ മറയ്‌ക്കുംവിധം നിലാവിന്റെ വെളിച്ചം തൂകിനിൽക്കുന്ന, പാർക്കിംഗിനായുപയോഗിക്കുന്ന സ്ഥലത്ത് മറ്റുചില വാഹനങ്ങളോടൊപ്പം അതിഥിയുടെ കാർ എത്തിനിന്നു. ആദ്യം പാസഞ്ചർ സൈഡിൽനിന്നും ഇറങ്ങിയത് ആദിത്യയാണ്. ശേഷം തന്റെ ക്രോസ്സ് ബോഡി ബാഗ് തോളിലിട്ട് അതിഥിയും ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽനിന്നും. അല്പം ശബ്ദത്തിൽ ഒരു ഗാനം ആഘോഷത്തിന്റെ ഭാഗമായി പാടുന്നത് ഇരുവർക്കും കേൾക്കാമെന്നായി.
     അതിഥി പുതിയതെന്ന് തോന്നിക്കുന്നൊരു ചുവപ്പ് ചുരിദാറും ഷോൾ കഴുത്തിനുചുറ്റി മുന്നിലേക്കും പിറകിലേക്കുമായി ഇട്ടിരുന്നു. ആദിത്യയാകട്ടെ മാറ്റ് കുറയാത്തൊരു ജീൻസിനും ഷർട്ടിനും പുറമേ നീല നിറത്തിലുള്ളൊരു ജാക്കറ്റും ധരിച്ചിരിക്കുന്നു. അവന്റെ വളർന്നിരിക്കുന്ന മുടിയൊക്കെയൊന്ന് ഒതുക്കി ചീകിയിട്ടുണ്ട്. ഇരുവരും വലിയൊരു ഹോട്ടലെന്ന് തോന്നിക്കുന്ന സമുശ്ചയത്തിലേക്ക് വീതിയും നീളവും ഒരുപാടുള്ള പടികൾ കയറിച്ചെന്നു, മുൻപെപ്പോഴോ കിട്ടിയ നിർദേശങ്ങൾക്കനുസൃതമെന്നവിധം. ഹോട്ടലിന്റെ ഔട്ട്ഡോർ ബാങ്ക്വറ്റ് ഏരിയയായിരുന്നു അത്- നൂറിൽ കവിയുന്ന പ്രധാന ആളുകൾ അവിടെ കൂടിയിരിക്കുന്നതായി ഒറ്റനോട്ടത്തിൽ മനസിലാക്കാം, തെളിമയാർന്ന മഞ്ഞവെളിച്ചങ്ങൾ എടുത്തുനിൽക്കുന്ന പലതരം ദീപാലങ്കാരങ്ങളാൽ സമൃദ്ധം, പലയാളുകൾ വരികയും പോവുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. മാനം അർദ്ധരാത്രിയെ സ്വാഗതം ചെയ്യുവാൻ ഒരുക്കം തുടങ്ങുവാൻ പോകുന്നത് മറയ്‌ക്കുംവിധം സ്റ്റേജ് എന്ന് തോന്നിക്കുന്നൊരിടത്ത് ഒരാൾ ഗിറ്റാർ വായിച്ച് ഒരു ഗംഭീരമായ, അർത്ഥവത്തായ വരികളുപയോഗിച്ച്, ഒരു മെലഡി സോങ് പാടുകയാണ്. അയാൾക്കൊപ്പിച്ച് മറ്റു കലാകാരന്മാരും ചുറ്റിനുമായുമൊക്കെയുണ്ട് -അവസാനം നീയും എത്തിയിരിക്കുന്നുവെന്ന ആശയമതിൽ എടുത്തുനിൽക്കുന്നതായി തോന്നാം.
     അതിഥിയുടെ കസിന്റെ പ്രീ വെഡ്ഡിംഗ് റിസപ്‌ഷനാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ചിലയാളുകൾ ലഘുവായി ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട് ബൊഫെയിൽ നിന്ന്, പലയിടത്തായി ഒത്തുകൂടിയും ഇരുന്നുമൊക്കെ. വരുന്ന അതിഥികളെ സ്വീകരിക്കുവാനെന്നവിധം ഒരുങ്ങി കസിൻ യുവതി സംഗീതം നടന്നുകൊണ്ടിരിക്കുന്നതിന്റെ അടുത്തായി, സന്തോഷവതിയായി നിലകൊള്ളുന്നുണ്ട്. അവിടേക്കായി ഉന്നംവെച്ച് അതിഥി ആദിത്യയോടൊപ്പം ചിരിയോടെ നടന്നുചെന്നു. ഇതിനിടയിൽ അവിടെ സന്നിഹിതരായിരുന്ന ഭൂരിഭാഗംപേരും പലതരത്തിലും ഭാവത്തിലും ഇരുവരേയും ശ്രദ്ദിച്ചുതുടങ്ങി. പ്രാഥമിക ആശംസകൾ കസിനോട് ആദ്യം അതിഥിയും ശേഷം ലഘുവായി ആദിത്യയും, അതിഥിയെ മുൻനിറുത്തി നേർന്നശേഷം, അതിഥി പറഞ്ഞു;
“എടീ മോളൂ, ഞാൻ ഭയങ്കര തിരക്കിലായിരുന്നു...
അതുകൊണ്ട് നിനക്കൊന്നും വാങ്ങിക്കുവാൻ പറ്റിയില്ല പെട്ടെന്നെനിക്ക്...”
     ആത്മാർത്ഥയോടെയുള്ള ഈ വാചകങ്ങൾക്ക് മറുപടിയെന്നവിധം സന്തോഷത്തോടെ കസിൻ യുവതി പറഞ്ഞു;
“ചേച്ചീ, നിങ്ങള് വന്നതിനപ്പുറം എനിക്ക് വലുതായൊന്നുമില്ല...
താങ്ക് യൂ സോ മച്ച്.”
     ശേഷമുടനെ അവൾ അതിഥിയെ കെട്ടിപ്പിടിച്ചു, പിന്നീട് കവിളിൽ സ്നേഹചുംബനം സമ്മാനിച്ചു. ആദിത്യ പുഞ്ചിരിയോടെ ഒത്തുനിന്നുകൊടുത്തു. യുവതി അവിടെ നിന്നുകൊണ്ടുതന്നെ അല്പം മുന്നിലേക്കൊരിടത്തേക്കെന്നപോലെ നോക്കി. ശേഷം ഇരുവരേയും അവിടേക്ക് നയിക്കുംവിധം ഭാവിക്കാൻ തുടങ്ങിയതും അവളുടെ പരിചയക്കാരെന്ന് തോന്നിക്കുന്നൊരു കുടുംബം എത്തി. കസിനെ സ്വന്തം ദിശയിലേക്ക് തിരികെയാക്കിയശേഷം അതിഥി, അവൾ കാണിച്ച ഭാഗത്തേക്ക്‌ നടന്നു ചുറ്റുപാടുകൾ മറന്നെന്നവിധം -ഒപ്പം ആദിത്യയും.
     ഇരുവരും ആ ഭാഗത്തേക്കെത്തിയതും ഒരു അങ്കിളും ഫാമിലിയും എത്തി വളരെ കാര്യമായി അവരെ സ്വീകരിച്ചു, അതിഥിയെ പ്രത്യേകം മുൻനിറുത്തി. കൈകൾ വിശാലമായി വിരിച്ചുപിടിച്ച് സ്വാഗതമോതുന്ന മുഖഭാവത്തോടെയായിരുന്നു അങ്കിൾ എത്തിയത്, പിന്നാലെ ഒപ്പിച്ച് ആന്റിയും. രണ്ടു മക്കൾ ഉള്ളതിൽ മുതിർന്ന യുവതി ഇതിനിടയിൽ ശൃങ്കാരം ഭാവിച്ച് ഇരുമുഷ്ടികളും ചുരുട്ടിനീട്ടി ആദിത്യയുടെ നേർക്കായി, അവൻ ചിരിച്ചുകൊണ്ട് സ്വന്തം മുഷ്ടികൾ ചുരുട്ടി യുവതിയുടെ കൈകളെ നേരിട്ടു- ഒപ്പിച്ച് മറ്റേ പെൺകുട്ടിയും ഉണ്ടായിരുന്നു – ‘നീ എത്ര സുന്ദരിയായിരിക്കുന്നു എന്റെ മോളേ’ എന്നുപറഞ്ഞു അങ്കിൾ അതിഥിയെ കെട്ടിപ്പിടിക്കുമ്പോൾ.
     ഗാനം ആലപിക്കുന്ന ആൾ തന്റെ കൃത്യം നിർവ്വഹിച്ചുവരികയാണ്. ഫങ്ക്ഷൺ സാവധാനമങ്ങനെ, അതിന്റെതായ രീതിയിൽ മുന്നോട്ട് പോവുകയാണ്. അടുത്തതായി അമ്മയുടെ ഊഴമായിരുന്നു. അതിഥിയും അമ്മയും നേർക്കുനേർ രണ്ടുമൂന്നുനിമിഷം നോക്കിനിന്നു, മറ്റ് ഉറ്റ ബന്ധുക്കളെ സാക്ഷിനിർത്തി. ശേഷം അമ്മ ഗൗരവം വിടാതെ മുന്നോട്ടുവന്നശേഷം ആദിത്യയെ പിടിച്ചു അതിഥിയോട് ചേർത്തുനിർത്തിയശേഷമൊന്ന് രണ്ടടി പിന്നോട്ട് മാറിനിന്നു. ശേഷം പറഞ്ഞു;
“ഞാൻ നിന്നെ സമ്മതിച്ചിരിക്കുന്നു... പോരെ!?”
     ശേഷം സന്തോഷം പ്രകടിപ്പിച്ച് അമ്മ ചിരിച്ചു, ഒപ്പം ചുറ്റിനുമുണ്ടായിരുന്ന ബന്ധുക്കളും മറ്റും. തലകുനിച്ചുപോയി സന്തോഷം പ്രകടമാക്കിനിന്ന ആദിത്യയെ നോക്കി തലയുയർത്തിനിൽക്കെത്തന്നെ അതിഥിയും സന്തോഷത്തോടെ ചിരിച്ചുപോയി. ശേഷം പിന്നീട് അമ്മയും അതിഥിയും തമ്മിലുള്ള, കെട്ടിപ്പിടിച്ചുള്ള വികാരപ്രകടനങ്ങളായിരുന്നു. തന്റെ ഒരേയൊരു മോളേ അവർ ഇടത്തും വലത്തുമായി മാറി-മാറി ചേർത്തുപിടിച്ച് പറ്റാവുന്നിടത്തെല്ലാം ചുംബിച്ചു, അതിഥിക്ക് തന്റെ ഭാഗം നിർവ്വഹിക്കുവാൻ പറ്റാനാകാത്തവിധം. അപ്പോഴേക്കും അവിടേക്ക് അതിഥിയെ ഉന്നംവെച്ചും മുൻനിറുത്തിയും ബന്ധുക്കളായും മറ്റും ഓരോ ആളുകൾ കൂടിത്തുടങ്ങി.
     ഓരോ ആളുകളും മറ്റും കൂട്ടമായും ഒറ്റയായും അതിഥിയോടും ആദിത്യയോടും മാറി സംസാരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ചിലരെയൊക്കെ അവൾ ആദിത്യയെ പലവിധത്തിലും ഭാവത്തിലും പരിചയപ്പെടുത്തുകയും ചിലർ പല വിധത്തിലും ഭാവത്തിലും ഇരുവരേയും പരിചയപ്പെടുകയും ചെയ്തു. ഇരുവരേയും എല്ലാവർക്കും ഇഷ്ടമാവുകയും- സാന്നിധ്യത്തിൽ സന്തോഷവാന്മാരാവുകയും ചെയ്തു, അതിഥിയെ എല്ലാവരും സ്വാഗതം ചെയ്യുകയും ആദിത്യയെ എല്ലാവരും അംഗീകരിക്കുകയും ചെയ്ത പ്രതീതി കാണാനുണ്ടായിരുന്നു ഇതിനോടകം.
     മറ്റൊരു സ്ഥലത്തായി ഇരുവരും അല്പം മാറി-മാറി നിന്ന് ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു കുട്ടിയുടെ കൈയ്യിലിരിക്കുന്ന ബലൂണുകളിൽ ഒന്ന്‌ പൊട്ടി. പെട്ടെന്നുണ്ടായ ആ ശബ്ദത്തിൻപുറത്ത് ആദിത്യ തന്റെ പിന്നിലേക്ക്, ആ പെൺകുട്ടിയെ നോക്കി. താനുമായി സംസാരിച്ചുനിൽക്കുന്ന രണ്ടാളുകളെ മറച്ച്, അവന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം വന്നു. പെൺകുട്ടിയുടെ മുഖം ഇത് കണ്ടെന്നവിധം വല്ലാതെയായി. ഉടനെയവൻ ചിരിച്ചു, പറ്റിക്കുംവിധം. എങ്ങുനിന്നോ മറ്റ് രണ്ടുകുട്ടികൾ അതിനെവന്ന് വിളിച്ചോണ്ട് പോയപ്പോഴും, കുട്ടിയുടെ മുഖത്തെ ആഘാതം മാറിയിരുന്നില്ല. അല്പം മാറി നിന്നിരുന്ന അതിഥി പെട്ടെന്നെന്നപോലെ അവനടുത്തെത്തി, ആ രംഗത്തിൽ നിന്നും മോചിപ്പിക്കുംവിധം ചിരിയോടെ, കൂടെ നിന്നിരുന്നവരെയും ചേർത്ത് തന്നോട് സംസാരിച്ചുകൊണ്ടിരുന്നവരിലേക്ക് കൊണ്ടുപോയി -ചേർക്കുവാനായി.
     അതിഥിയെ പ്രതീക്ഷിച്ച് എല്ലാവരും പ്രത്യേകം ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രാഥമികമായെന്നവിധം ഏവരും പരസ്പരം പരിചയപ്പെടുകയും, പരിചയം പുതുക്കുകയും ചെയ്തുകഴിഞ്ഞിരുന്നു, ഏവരും അന്യോന്യം സന്തോഷം പ്രകടമാക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സമയം അപ്പോഴേക്കും അർദ്ധരാത്രിയോട് അടുത്തുവന്നിരുന്നു. ഫങ്ഷന്റെ മധ്യഭാഗത്തേക്ക് ഏവരുമായിക്കഴിഞ്ഞു എന്നുകാണിക്കുംവിധം അതിഥി, ആദിത്യയോടായി ഒരുനിമിഷം പറഞ്ഞു -ഇരുവരുമൊന്നടുത്ത് കുറച്ചുനിമിഷത്തേക്കെന്നവിധം തനിച്ചായപ്പോൾ;
“എനിക്കിപ്പോഴൊന്ന് കുടിക്കണം...
കൂടെ കൂടുന്നോ?”
     സന്തോഷത്തിന്റെ തീവ്രത സഹിക്കാതെയായെന്നവിധം, അവളിങ്ങനെ അവനോട് സ്വകാര്യം പറയുന്നവിധം ഒരു പ്രത്യേക ഭാവത്തിലാണിത് പറഞ്ഞത്. ലഘുവായി, അവളെ അംഗീകരിക്കുംവിധമെന്നപോലെ നെറ്റിയല്പംമാത്രം ചുളുപ്പിച്ച് അവൻ മറുപടി നൽകി;
“നോ.”
ഉടനെയവൾ നെറ്റിചുളുപ്പിച്ച്, അത് ഭാവിക്കുംവിധം ചോദിച്ചു;
“ഇന്ന് കുടിച്ചില്ലാന്ന് തോന്നുന്നല്ലോ?!”
     പ്രത്യേകം ഭാവമൊന്നുമില്ലാതെ, എന്നാൽ പഴയപടിനിൽക്കെ അവൻ മറുപടി നൽകി;
“നോ... ഇല്ല.”
     ‘സ്വീറ്റ്’ എന്ന് സ്വകാര്യമായി കൊഞ്ചി അവനോട് പറഞ്ഞശേഷം തന്റെ ലക്ഷ്യത്തിലേക്ക് തിരിയുംവിധം അവൾ മാറി അവനടുത്തുനിന്നും. മുൻപ് പരിചയപ്പെട്ട ചിലർ, കൈകളിൽ മദ്യവുമായി പോകവേയെന്നവിധം അവനെ കാണുകയും ചിരിക്കുകയും, ചിലർ അടുത്തെത്തി ചില വാചകങ്ങൾ മാത്രം പറഞ്ഞ് ചിരിച്ച് മടങ്ങുകയും ചെയ്തു.
     ഗായകന്റെ മെലഡീ ഗാനത്തിന്റെ അകമ്പടിയിൽ പ്രാധാന ബന്ധുക്കളും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്, പുതുതായി ഒരുക്കിയെന്ന് തോന്നിപ്പിക്കുന്ന കവറുകളിലിരുന്ന്. ആദിത്യയും അതിഥിയും വൃത്തത്തിലുള്ള ടേബിളിൽ എതിരെയായി ഇരിക്കുകയാണ്, അമ്മയും മറ്റൊരു കസിൻ യുവതിയും ഇരുവർക്കുമൊപ്പം ഇടയിലായി ഇരിക്കുന്നുണ്ട് -ഭക്ഷണം കഴിക്കുവാനെന്നവിധം. ആദിത്യ, ലഘുവായിമാത്രം എന്തോ കഴിച്ചുപൂർത്തിയാക്കി അല്പം പിന്നിലേക്ക് ചാരി ഇരിക്കുകയാണ്. അമ്മയും കസിൻ യുവതിയും എന്തോ പരസ്പരം കാര്യമായെന്നവിധം സംസാരിച്ചുപോയ നിമിഷത്തിലൊന്നിൽ, അതിഥി തന്റെ കഴിപ്പിനിടയിൽ പ്രത്യേകമെന്നവിധം ആദിത്യയെ ശ്രദ്ദിച്ചുപോയി. വലിയ ദുഃഖം തന്റെ മുഖത്തുനിന്നും ഒളിപ്പിക്കുവാൻ ശ്രമിച്ചെന്നവിധമാണവൻ ഇരിക്കുന്നത്. തനിക്കുവേണ്ടിയെന്ന് തോന്നിപ്പിക്കുംവിധമുള്ള അവന്റെയീ ഇരിപ്പ് ഒരുനിമിഷത്തേക്ക് അവളുടെ മുഖം നിർവികാരമാക്കി. അടുത്തനിമിഷംമുതൽ അവളവന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു, ഇരുവരുടെയും മിഴികൾ തമ്മിൽ ഉടക്കി, അവന്റേത് പക്ഷെ വേറിട്ട് നിൽക്കുന്നതായി തോന്നി. വൈകുന്നേരം ‘ഐ ലവ് യൂ’ പറയുന്ന സമയം തന്നെ നോക്കിയവനങ്ങനെ നിന്നത്, അവന്റെ മുഖം അവളോർമിച്ചു. അതിനെ താലോലിക്കാൻ തോന്നി അതിന് പറ്റാതെ വരുന്നതിനാൽ അവളൊന്ന് തലതാഴ്ത്തി സ്നേഹം പടർത്തി മന്ദഹസിച്ചുപോയി. പക്ഷെ അവൻ അവളിൽനിന്നും കണ്ണുകളെടുത്തിരുന്നില്ല, പഴയപടി തുടരുകയായിരുന്നു. ഏകാന്തതയും നിലവിളിയും ഒഴിഞ്ഞു, ഇനി അടുത്തത് എന്ന ഭവ്യമായ അർത്ഥത്തിൽ ആ നിമിഷം ഗാനമായി ഒഴുകുകയായിരുന്നു. അമ്മ ആദിത്യയെ നോക്കി ചിരിച്ചു, പിന്നെ കഴിപ്പ് തുടർന്നു ഇരുവരേയും മാനിച്ച്. കസിൻ യുവതിയെ പരിഗണിക്കേണ്ടിവന്നുപോയി അതിഥിക്ക് ഇതിനിടയിൽ. ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു ഏകാന്തനെപ്പോലെ -മറ്റ് മൂവരെയും അപേക്ഷിച്ച്, കാണപ്പെട്ട് തുടർന്നു ആദിത്യ. ഫങ്ക്ഷൻ മാറ്റ് കുറയാതെയെന്നവിധം മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു.
     അമ്മയും ചില കസിൻസും അങ്കിളും കുടുംബവും അകമ്പടിയായി തുടർന്നുനിൽക്കെ ഇതിനിടയിൽ അതിഥിയെ തന്റെ വലതുഭാഗത്തായി താങ്ങിപ്പിടിച്ചിരിക്കുകയാണ് ആദിത്യ. തന്റെ മുന്നിലായി നിലകൊള്ളുന്ന, വിവാഹിതയാകുവാൻ പോകുന്ന കസിൻ യുവതിയോടായി അതിഥി മദ്യലഹരിയുടെ ആധിക്യത്തിൽ പറഞ്ഞു, കൈവിരലുകളുൾപ്പെടെയുപയോഗിച്ച്;
“എടീ നിനക്ക് ഞങ്ങളൊരു സമ്മാനം തരുന്നുണ്ട്...
ആദ്യം ഞങ്ങളൊന്ന് സെറ്റാകട്ടെ...”
     ‘ആഹ് മതി മതി... എന്നിട്ടു മതി’ എന്നൊക്കെ അങ്കിളും മറ്റുള്ളവരും തമാശരൂപേണ കൂടെപറഞ്ഞു. അതേ ഭാവത്തിൽ, ’നല്ല പരുവം’ എന്നതുകൂടി ചേർത്ത ഭാവത്തിൽ തലയാട്ടി അമ്മയും നിലകൊണ്ടു. അതിഥിയിൽനിന്നും ചിരിയോടെ മുഖമെടുത്ത കസിൻ യുവതിയെ, ചിരിയോടെ ആദിത്യ പരിഗണിച്ചുനിന്നു.
“മോനേ, എങ്ങനെയാ നിങ്ങളിപ്പോൾ പോവുക ഇങ്ങനെ...”
     അമ്മ അടുത്തൊരു നിമിഷത്തിൽ ഗൗരവം കലർത്തി, നയമായും ചോദിച്ചു. ആദിത്യ മറുപടിക്കായി അമ്മയെ നോക്കിയതും, അമ്മയെ ശബ്ദംകേട്ട് നോക്കിയ അതിഥി കുഴഞ്ഞുകുഴഞ്ഞ് പറഞ്ഞുവെച്ചു;
“... പോണം പോണം. ഞാനിവിടെ വന്നിട്ടില്ല...
വരുമ്പോ... പിന്നെ പോകാതിരിക്കാം...”
     സമയം, അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നെന്ന് തോന്നിക്കുന്ന സമയം, ഗാനത്തിന്റെ അകമ്പടിയില്ല, ഏവരുംതന്നെ പിരിഞ്ഞിരിക്കുന്നു. അതിഥി എന്തൊക്കെയോ പുലമ്പുകയാണ്, ചുറ്റുമുള്ളവർ തമാശഭാവേന അതിനൊപ്പിച്ചെന്തൊക്കെയോ പറയുന്നുണ്ട്.
“അവള് അവളുടെ ആളുടെ കൂടെ പോട്ടെന്നേയ്...
അവരുടെ കാര്യം നോക്കാൻ അവർക്കറിയാം... ഇല്ലേ!”
     അതിഥിയെയും ആദിത്യയെയും മാനിക്കുംവിധം ഒരുവേള അങ്കിളിങ്ങനെ പറഞ്ഞു പൊതുവായി. ശേഷം, ഇതിനിടയിൽ പെട്ടെന്നവിധം നിലകൊണ്ടുനിന്ന അമ്മയെനോക്കി, ആശ്വസിപ്പിക്കുംവിധമെന്നപോലെ തുടർന്നുപറഞ്ഞു;
“അവളുടെ ആളല്ലേ ഈ നിൽക്കുന്നത്... ചേച്ചിയെ ഞാൻ കൊണ്ടെയാക്കാം.
അവര് നാളെ ഇങ്ങോട്ട് വരാനുള്ളവരല്ലേ...”
     ഈ വാചകത്തിന് പൊതുസമ്മതി മൗനം മുൻനിറുത്തി ഉണ്ടായത് മാനിച്ച് അമ്മയൊന്ന് അശ്വസിക്കുംവിധം തണുത്തുനിന്നു.
“അല്ലെങ്കിൽ ഹോട്ടലിൽ വല്ലതും നോക്കണോ?”
     പെട്ടെന്നൊരുനിമിഷം കസിൻ യുവതി ചാടിക്കേറിയപടി ഇങ്ങനെയൊരു വാചകം ഉന്നയിച്ചു. ഉടനെ ഇതിനെല്ലാം സാക്ഷിയായി, അതിഥിയെ താങ്ങിനിൽക്കുന്ന ആദിത്യ പറഞ്ഞു;
“ഇവിടുത്തെ മൂഡൊന്നുമിനി സ്പോയിലാകേണ്ടാ...
ഞാൻ കൊണ്ടുപോയിക്കൊള്ളാം ഇവളെ...”
     പൂർത്തീകരണം ഇല്ലാത്തതെന്ന് തോന്നിക്കുന്ന ഈ വാചകത്തിന് പക്ഷെ ഒരുപാട് അർത്ഥങ്ങൾ ഉള്ളതുപോലെ ഏവർക്കും അനുഭവപ്പെട്ടു. സാവധാനമുള്ള അവന്റെയീ വാചകത്തിനെ എതിർക്കുവാൻ പിന്നീടാർക്കും തോന്നിയില്ല. അലസമായി, ആടിയാടി ആദിത്യയെ ചാരി നിലകൊള്ളുകയായിരുന്നു മറ്റ് ചലനങ്ങൾക്കൊന്നും മുതിരാതെ അതിഥി. അവളുടെ മിഴികൾ അടഞ്ഞടഞ്ഞു പോകുവാൻ തയ്യാറെടുക്കുംവിധമായിരുന്നു. ഒരു കുട്ടി എങ്ങുനിന്നോ അവളുടെ ക്രോസ്സ് ബോഡി ബാഗും ഏന്തി എത്തി അത് ഏവർക്കുമിടയിൽ ആദിത്യയെ ഏൽപ്പിച്ചു. കുട്ടിയെ മാനിച്ച് അതിഥിയെയും ഏന്തി അവൻ ചലിച്ചു -കാർ കിടക്കുന്ന ദിശയെ മുൻനിറുത്തിയെന്നവിധം. ചുറ്റും കൂടിയിരുന്നവർ മെല്ലെ അവർക്കൊപ്പിച്ച്, അവരെ അനുഗമിച്ചു. അതിഥി വീണ്ടും എന്തൊക്കെയോ പുലമ്പുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
11
     ചെറിയ മഞ്ഞ കാർ, അർദ്ധരാത്രിക്ക് ശേഷമുള്ള വിജനത തോന്നിപ്പിക്കുന്ന, ടൗണിനോട് ചേർന്നുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്യവേ ആദിത്യ ഒരുനിമിഷം തന്റെ ഇടതുഭാഗത്തേക്ക് നോക്കി. ഇടയ്ക്കിടെയുള്ള ചെറിയ ഞരക്കങ്ങളുമായി തുടരുകയാണ് അതിഥി, അവൾ സീറ്റ് ബെൽറ്റിന്റെ കൂടി സഹായത്തോടെയാണ് ഇരിക്കുന്നതെന്ന് തോന്നാം. അതിഥി തന്നിലേക്ക് ശ്രദ്ദിക്കുന്നില്ലെന്ന് തോന്നിയതിൻപുറത്താകണം ആദിത്യ ഉടനടി മുന്നിലേക്ക് നോട്ടം പറിച്ചുനട്ട് ഡ്രൈവിംഗ് തുടർന്നു. തന്റെ കഴുത്തിൽ പക്ഷെ ഷോൾ ചുറ്റി, പാതി മുന്നിലേക്കും പാതി പിന്നിലേക്കുമായി അവൾ ഒരുവിധം സൂക്ഷിക്കുവാൻ പക്ഷെ മറന്നിരുന്നില്ല.
     ടൗണിൽനിന്നും ഉള്ളിലേക്കായെന്നവിധം ഒരു വഴിയിലൂടെ കാർ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മുന്നിലായി വലതുഭാഗത്ത് അതിഥിയുടെ ഹോസ്റ്റൽ കാണാമെന്നായി. ഇതോടെ വാഹനം അല്പംകൂടി പതുക്കെയാക്കി ആദിത്യ. കാർ ഹോസ്റ്റലിന്റെ മുന്നിലൂടെ ഒരുവിധം മെല്ലെ കടന്നുപോകുന്നതിനിടയിൽ അവൻ ശ്രദ്ദിച്ചു -പരിസരങ്ങളാകെ പോലെ ഹോസ്റ്റലും ഉദ്ദേശം പൂർണ്ണമായും ഇരുട്ടിലായിരുന്നു. മെയിൻ ഗേറ്റ് ആകട്ടെ പൂട്ടിയിരുന്നു. ചെറിയ വഴിവിളക്കുകൾ മാത്രം വെളുത്ത പ്രകാശം തൂകി റോഡിന് വശത്തായി നിലകൊള്ളുകമാത്രം ചെയ്തുപോന്നിരുന്നു. അവൻ തന്റെ കഴുത്ത് നേരെയാക്കി, ഹോസ്റ്റൽ പിന്നിട്ടതോടെ. അവളെയവൻ ശ്രദ്ദിക്കാൻ മറന്നവിധംപോലെ തോന്നിയിരുന്നു. അവളുടെ ബാഗ് പിന്നിലെ സീറ്റിൽ അലസമായവിധം ഇട്ടിരിക്കുകയായിരുന്നു. അല്പനിമിഷങ്ങളങ്ങനെ കഴിഞ്ഞില്ല, ഒരു സുന്ദരിയെപ്പോലെ, കൗതുകം തോന്നിപ്പിക്കുന്ന ഇരിപ്പിൽ, ആടി -താങ്ങിയങ്ങനെ ഇരിക്കുന്നതിനിടയിൽ കണ്ണുകളൊന്ന് തുറന്നെന്നവിധം അതിഥി, കാർ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്ന ആദിത്യയെ നോക്കി -കണ്ണുകളുപയോഗിച്ച് മാത്രം. ആസ്വാദ്യത തന്റെ ക്ഷീണം പിടിച്ചടക്കിയെന്ന് തോന്നിപ്പിക്കുംവിധം ഉടനെതന്നെ അവൾ പഴയപടിയായി തുടർന്നിരുന്നു. ഇതൊന്നുംതന്നെ ശ്രദ്ദിക്കാത്തവിധം അവൻ കാർ മുന്നിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു.
\\ തുടരും /