Aksharathalukal

വൈവ്സ് ഇൻ ഗോവ

\"ഹലോ പത്മിനീ, നിന്റെ ഹസ്ബൻഡ് , ഓക്കെ പറഞ്ഞോ?\" 

\" സമ്മതിച്ചു മോളേ.... ഗോവയിലേക്ക് ആണ് ട്രിപ്പ് എന്ന് പറഞ്ഞപ്പോൾ , മറ്റെവിടെയെങ്കിലും ആണേൽ ഞാൻ സമ്മതിച്ചേനെ ... എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നെ എന്റെ പതിനെട്ടാമത്തെ അടവെടുത്തു മോളേ ...\"

\"അതെന്നതാടി ആ പതിനെട്ടാമത്തെ അടവ് ?\"

സുധക്ക് അതറിഞ്ഞേ പറ്റൂ എന്നപോലെ ചോദിച്ചു അവൾ. 

\" അതൊക്കെ പിന്നെ പറയാ ഡീ ...ഗോവയിലേക്ക് അല്ലേ നമ്മൾ പോണത് ! അവിടെ വച്ച് പറയാം. അവിടെ വെച്ച് തന്നെയാ അത് 
പറയേണ്ടത് !\" പൊട്ടിച്ചിരിച്ചുകൊണ്ട് പത്മിനി പറഞ്ഞു .

\"ഞാൻ എല്ലാംകൊണ്ടും റെഡിയാ . ഇനി രണ്ട് ദിവസമേ ഉള്ളൂ .നീ റെഡിയായില്ലേ ? എന്റെ ഹെൽപ്പ് വേണമെങ്കിൽ വിളിക്കണേ ! ഓരോരുത്തരും മറക്കരുതാത്ത ഇംപോർട്ടന്റ് ലഗേജ് ഐറ്റംസ് ഞാൻ വാട്സപ്പ് ചെയ്തിട്ടുണ്ട് നിനക്ക് .\" സുധ പറഞ്ഞു.

പത്മിനിയും ഹസ്ബന്റ് പ്രവീൺരാജും മുംബെയിൽ നിന്ന് എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്തിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ എങ്കിലും ഓപ്പോസിറ്റ് അപ്പാർട്ട്മെന്റിലുള്ള സുധയും വന്ദനയും ഗൗരിയുമായി പത്മിനി പെട്ടെന്ന് കൂട്ടായി.

\"നിന്റെ സൂരജ് എന്തു പറഞ്ഞു?\"പത്മിനി ചോദിച്ചു.

\" ഞാനൊന്ന് പോയിക്കിട്ടിയാൽ മതി എന്നാണ് പുള്ളിക്ക് . പുള്ളീടെ ഫ്രണ്ട്സ് മുഴുവൻ ഞാൻ പോകുന്നതും കാത്ത് വെയ്റ്റിങ്ങല്ലേ, ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ചേക്കേറാൻ !
ഒരാഴ്ച്ച നമ്മളില്ലാതെ അവർക്കും അടിച്ചു പൊളിക്കാലോ...\" സുധ പറഞ്ഞു. 

\"ഓ എന്നതാണേലും കുഴപ്പമില്ലടീ ... പത്ത് പതിനഞ്ച് വർഷമായില്ലേ ഇവന്മാരുടെ ജയിലിൽ ! ഒരാഴ്ചയെങ്കിൽ ഒരാഴ്ച !നമുക്കൊന്ന് പറന്നു നടക്കാടി. \" പത്മിനി വലിയ ത്രില്ലിലാണ്.

\"ഹലോ, ഗൗരി ! എന്തായി കാര്യങ്ങള് ? നിന്റെ 
കാമുകഭർത്താവ് സമ്മതിച്ചോ?\" വന്ദന ഒരു കളിയാക്കൽ സ്വരത്തിൽ ചോദിച്ചു.

\"എന്റെ പൊന്നു വന്ദനേ , രാജീവേട്ടന് ഒട്ടും താൽപര്യമില്ല, എന്നെ വിടാൻ .
നിങ്ങളൊക്കെ വലിയ വില്ലത്തികളാണെന്നാ ഏട്ടന്റെ വിചാരം ! ഇവിടെ വച്ച് നിങ്ങളുമായുള്ള ഫ്രണ്ട്ഷിപ്പ് ഓക്കെ . ഇത് പക്ഷേ,ഗോവയിലേക്ക് ! അതും , ഒരു ആൺതുണയുമില്ലാതെ നിങ്ങളുടെ കൂടെ !
ഞാനിക്കാര്യം 
പറഞ്ഞപ്പോൾത്തന്നെ 
രാജീവേട്ടന്റെ ഹൃദയം 
നിന്നുപോയ പോലെ .\"

\"എന്നിട്ടെന്തായടീ , നീ വരില്ലേ ?\" വന്ദനക്ക് ആകാംക്ഷയായി.

\"പിന്നല്ലാതെ ! ഒരു ദിവസം മുഴുവനും ഞാനതിനുവേണ്ടി നിരാഹാരമിരിക്കേണ്ടി വന്നു. മിണ്ടാട്ടവും നിർത്തി. രാജീവേട്ടന് അത് താങ്ങാൻ കെൽപ്പില്ലെന്ന് എനിക്കറിയാം. പക്ഷേ, കുറേ കണ്ടീഷൻസ് 
വച്ച്‌കൊണ്ടാണ് ഏട്ടൻ ഒടുവിൽ സമ്മതിച്ചത്!\"

\"എന്ത് കണ്ടീഷൻസ് ?\"

\" ഇവിടം വിട്ടാൽ ,ഓരോ മണിക്കൂറിലും വിളിക്കണം. അതും വീഡിയോ കോൾ തന്നെ ചെയ്യണം. സേഫ്റ്റി നോക്കണം. ഗോവയിലെ നോൺ കഴിക്കരുത്. നിങ്ങൾ മൂന്നുപേരും കൂടി ഗോവൻ ഫെനി കുടിപ്പിക്കാൻ നോക്കും. ഒരു കാരണവശാലും ഒരു തുള്ളി പോലും കുടിച്ചുപോകരുത്. സായിപ്പന്മാർ വന്ന് എന്തെങ്കിലും ചോദിച്ചാൽ മിണ്ടരുത്. പരിചയമില്ലാത്തവരുമായി കമ്പനിയാവരുത്. കടലിലിറങ്ങരുത്. ഇവിടന്ന് കൊണ്ടു പോകുന്ന സാരിയും ചുരിദാറും മാത്രമേ ധരിക്കാവൂ. മതിയോ? ഇനീം കേൾക്കണോ നിനക്ക് ?\" ഗൗരി, ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ് കിതച്ചുകൊണ്ട് വന്ദനയോട് ചോദിച്ചു.

\"എന്റെ പൊന്നേ , വേണ്ടേ ... നീയെങ്ങനെ സഹിക്കുന്നെടീ ഈ സ്നേഹക്കാമുക ജയിലറെ?\" വന്ദന ഗൗരിയെ വല്ലാതെയങ്ങ് കളിയാക്കി.

\"എന്തായാലും പൊയ്ക്കോളാൻ പറഞ്ഞില്ലേടീ. സമ്മതിക്കുംന്ന് ഞാൻ വിചാരിച്ചില്ല ട്ടാ.\" ഗൗരി സ്വയം ആശ്വസിക്കും പോലെ പറഞ്ഞു.

\"സുധയും പത്മിനിയും വിളിച്ചിരുന്നു ട്ടോ. Pack ചെയ്യാനുള്ള പ്രധാനപ്പെട്ട items അവർ എനിക്ക് whatsapp ചെയ്തത് , ഞാൻ നിനക്ക് forward ചെയ്തിട്ടുണ്ട്. എല്ലാം വേഗം റെഡിയാക്കിക്കൊ ട്ടാ . മറ്റന്നാളാണ് Trip. മറക്കണ്ട.\"

\" ഓക്കെ ! ശരി മോളെ. താങ്ക് യൂ. ബൈ\" ഗൗരി പറഞ്ഞു.

\"ബൈ ഡീ ...\" വന്ദന ഫോൺ കട്ട് ചെയ്തു.

* നെടുമ്പാശ്ശേരി എയർ പോർട്ട്.

ചെക്ക് ഇൻ ലോഞ്ചിൽ സുധ, പത്മിനി, വന്ദന, ഗൗരി എല്ലാരും വല്ലാത്ത ത്രില്ലിൽ , കൂട്ടിൽനിന്ന് പറത്തിവിട്ട കിളികളെ പോലെ, ചിറകുകൾ ഇടക്ക് കുടഞ്ഞ്, കൊക്കുരുമ്മി കുശലം പറഞ്ഞ്, ഇടക്കിടെ കൂകിവിളിക്കും പോലെ പരിസരം മറന്ന് ഉച്ചത്തിൽ സംസാരിച്ച് , ആകെ അത്യാഹ്ളാദത്തിലാണ്.

\"എടീ, സുധേ, ഈ ഗൗരിയുടെ ഭർത്താവ് ചോദിക്ക്യാ നമ്മളെ drop ചെയ്യാൻ എയർപോർട്ടിലേക്ക് വരട്ടേ ന്ന് !\" വന്ദന കളിയാക്കി പറഞ്ഞു.

\"എന്നിട്ട് നീയെന്ത് പറഞ്ഞു ?\"
സുധ ചോദിച്ചു.

\"എന്റെ പൊന്ന് രാജീവേ , കല്യാണം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞില്ലേ. ഇനീം ഈ കാമുകവേഷം കളയാറായില്ലേ ? 
ഞങ്ങൾടെയൊക്കെ ഭർത്താക്കന്മാര് ദേ, അവിടെ ഫ്ളാറ്റിൽ രണ്ടാമത്തെ പെഗ്ഗും കഴിഞ്ഞിട്ടുണ്ടാവും ഇപ്പോത്തന്നെ. നിങ്ങളാണെങ്കിൽ ഇതൊന്നും മോന്തേം ഇല്ല. അവരുടെ കൂട്ടത്തിൽ കൂടേം ഇല്ല .എന്തായാലും
ഞങ്ങൾടെ പിന്നാലെ എയർ പോർട്ടിലേക്കൊന്നും വരണ്ട. ടൂർ കഴിയുമ്പ നിങ്ങടെ തൊണ്ടിസാധനം ഭദ്രമായി തിരിച്ചേൽപ്പിച്ചാ പോരെ ?
എന്നു ഞാൻ ചോദിച്ചു. \"
വന്ദന പറഞ്ഞു.

\'എങ്കിൽ ശരി വന്ദനേ , ന്നാലും സൂക്ഷിക്കണേ ! \' എന്നിട്ടും രാജീവ് അത്രയും പറഞ്ഞടീ\" വന്ദന പൊട്ടിച്ചിരിച്ച് പറഞ്ഞു.

\" \'ഓ.. സൂക്ഷിക്കാവേ ! ചേട്ടായി പോയാട്ടെ.\' എന്ന് ഞാൻ കളിയാക്കിയാണ് അതിന് മറുപടി കൊടുത്തതും \" : വന്ദന പറഞ്ഞു .

ഇത്രയൊക്കെ പറഞ്ഞിട്ടും സെക്യൂരിട്ടി ചെക്കിന്റെ വാതിൽ കടക്കുംനേരം എന്തോ ഒരു തോന്നലിൽ വന്ദന വിസിറേറഴ്സ് ലോഞ്ചിലേക്ക് വെറുതെ ഒന്ന് പാളിനോക്കി. ദേ നിൽക്കുന്നു രാജീവ് അവിടെ ! 

സ്വന്തം കാറിൽ ഞങ്ങളെ പിന്തുടർന്ന് പോന്നതാവും. ഗൗരി സെയ്ഫായി എയർ പോർട്ടിൽ എത്തിയോന്നറിയാൻ!

ഇങ്ങനെയൊരു പെൺ കോന്തൻ ! വന്ദനയ്ക്ക് അയാളുടെ ഭാര്യാ സ്നേഹത്തിൽ ആദ്യമായി കടുത്ത അസൂയ തോന്നി. അതുകൊണ്ടു തന്നെ, ഗൗരിയോട് രാജീവ് എയർപോർട്ടിലേക്ക് തങ്ങളെ പിന്തുടർന്നുവന്ന വിവരം അവൾ പറഞ്ഞതുമില്ല.

* ഗോവ എയർപോർട്ട്.

നാലു കൂട്ടു കുരുവികളെപ്പോലെ സുധയും പത്മിനിയും വന്ദനയും ഗൗരിയും എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി. 

തങ്ങളുടെ ഭർത്താക്കന്മാരുടെ കൂടെ പലയിടത്തും ടൂർ പോയിട്ടുണ്ടെങ്കിലും ഗോവയിൽ സുധ ഒഴികെ മറ്റു മൂന്നുപേരും ആദ്യമായാണ് വരുന്നത്.

സുധ , ഭർത്താവിനൊപ്പം മുൻപ് ഗോവയിൽ വന്നിട്ടുണ്ട് .അതിനാൽ സുധ തന്നെയാണ് ഈ ട്രിപ്പിനുള്ള ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്തത്.

\'പുരുഷനിൽ നിന്ന് മോചനം - സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആഘോഷം \' 
ട്രിപ്പിന്റെ ഭാഗമായി ഉണ്ടാക്കിയ ,അവർ നാലുപേരുടെ മാത്രം വാട്സപ്പ് ഗ്രൂപ്പിന്റെ സ്റ്റാറ്റസ് ഇപ്പോൾ ഈ ടാഗ് ലൈനാണ്.

അവരുടെ ടാക്സി നേരെ ഗോൾഡൻ ടർട്ടിൽ റിസോർട്ടിലേക്ക് യാത്ര തുടങ്ങി. ഗോവയിൽ എത്തിയ എക്സൈറ്റ്മെന്റിൽ നാലുപേരും ഡ്രൈവറുടെ ചെവി പൊട്ടുന്ന ഡസിബലിലാണ് കാറിൽ ബഹളം വെച്ച് കലപില കൂട്ടി ചിരിച്ചു മറിഞ്ഞത്.

റിസോർട്ടിൽ നാലുപേർക്ക് ഒരുമിച്ച് താമസിക്കാവുന്ന രണ്ട് ഡബിൾ ബെഡ് ഉള്ള കോട്ടേജ് തന്നെ അവർക്ക് കിട്ടി. 

നിറയെ പൂമരങ്ങളും , ലാൻഡ്സ്കേപ്പ് ചെയ്തെടുത്ത ഒരു വലിയ താമരക്കുളവും ബാൽക്കണിയിൽ നിന്ന് നേരെനോക്കിയാൽ കാണാവുന്ന കോട്ടേജ് ആയിരുന്നു അവരുടേത്.

നാലുപേരും ചെന്നപാടെ ഒരാൾക്ക് പുറകെ ഒരാളെന്ന തരത്തിൽ കുളി തുടങ്ങി. സുധയും പത്മിനിയും രഹസ്യമായി നടത്തിയ ഡ്രസ്സ് പർച്ചേസിങ്ങിന്റെ വെറൈറ്റി കണ്ട് അന്തം വിട്ടുനിൽക്കുകയാണ് വന്ദനയും ഗൗരിയും.

\"ഇതുമിട്ട് പുറത്തിറങ്ങാനോ ! ഞാനില്ല .\" ഗൗരി രണ്ട് കൈയും തലയിൽ വച്ച് പറഞ്ഞു.

\" കേരളത്തിലെപ്പോലെ ഇവിടെത്തെ നാട്ടുകാർ ജീവനുള്ള സിസിടിവികൾ അല്ലടീ ! എങ്ങനെ നടന്നാലും ഇവിടെയുള്ളവരുടെ കണ്ണ് നമ്മുടെ ദേഹത്ത് ഇഴയില്ല .\" സുധ പറഞ്ഞു .

ഗൗരിക്ക് മാത്രമല്ല, വന്ദനക്കും പത്മിനിക്കും അതൊരു പുതിയ അറിവായിരുന്നു.

പെൺസ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ ത്രിൽഫീലിംഗ് ആയിരുന്നു അവർക്കത്.

വൈകീട്ട് നാലുമണിക്ക് നാലുപേരും ആകെ കളർഫുൾ ആയ ഫ്രീക്ക് വേഷത്തിലായിരുന്നു പുറത്തേക്കിറങ്ങിയത് .

\"ഈ വേഷത്തിൽ എടുക്കുന്ന ഫോട്ടോകൾ, നാട്ടിലേക്ക് പുറപ്പെടും വരെ ആരും സ്റ്റാറ്റസ് ഇട്ടേക്കരുത്. നമ്മൾ നാലു പേരിൽ ആരെങ്കിലും സ്റ്റാറ്റസ് ഇട്ടാൽ , നാളെത്തന്നെ ഏതെങ്കിലും ഒരു കെട്ടിയോൻ നമ്മളെ തിരിച്ചുവിളിച്ച് ട്രിപ്പ് കൊളമാക്കും. പ്രത്യേകിച്ച് ഗൗരിയുടെ കെട്ടിയോൻ , രാജീവ് ! അതുകൊണ്ട് ജാഗ്രതൈ ! നമുക്ക് ഫോട്ടോകൾ അല്ല , സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് പ്രധാനം!\" സുധയുടെ പ്രഖ്യാപനത്തിന് നാലുപേരും ഒരുമിച്ച് തംസപ്പുയർത്തി.

കടൽ തീരത്ത് റസ്റ്റോറന്റിൽ ഇരുന്ന് ,അസ്തമയം കണ്ട ത്രില്ലിൽ നാലുപേരും ഇരിക്കുന്നതിനിടയിൽ, സീ ഫുഡിനൊപ്പം ബീറും ടക്കിലയും ഓർഡർ ചെയ്തു സുധ.

കുറച്ചു കഴിഞ്ഞപ്പോഴേക്കും നാലുപേരും നല്ല മൂഡിലായി. ഇതുവരെ ഇങ്ങനെയൊരു ഫീൽ ജീവിതത്തിൽ അവർക്കാർക്കും ഉണ്ടായിട്ടില്ല . 

പുരുഷന്റെ നിയന്ത്രണ രീതികൾ, സ്ത്രീയുടെ ജീവിതത്തിനെ ഇത്രത്തോളം നിറം കെടുത്തുന്നവയാണോ ! ഈ നിമിഷം, അവർ നാലുപേരുടെ മനസ്സിലും അവരറിയാതെ തന്നെ അങ്ങനെയൊരു ചോദ്യം ഉയരുകയായിരുന്നു !

അവരുടെ ടേബിളിന് അരികിലേക്ക് വന്ന ഗോവൻ റോക്ക് ബാൻഡ് സംഘം , ഗോവൻ സംഗീതത്തിന്റെ താളലഹരിയിൽ അവരെ നാലുപേരെയും ത്രസിപ്പിച്ചു കൊണ്ടിരുന്നു.

അവരിൽ ഒരു മിടുക്കി, പത്മിനിയുടെ ചുമലിൽ കൈവച്ച് പതിയെ അവളുടെ കരംപിടിച്ച് തന്നോട് ചേർത്ത് നിർത്തി ചടുലമായ നൃത്തച്ചുവടിന്റെ താളത്തിലേക്ക് അടുപ്പിച്ചു.

പതിയെ പതിയെ 
ലജ്ജയകറ്റിയ ലഹരിത്തരിപ്പിൽ മടിയില്ലാതെ , ആ ഗോവക്കാരിക്കൊപ്പം നൃത്തം ചെയ്തു മൂവരും, ഗൗരി ഒഴികെ .

ആ ചടുല താളത്തിനൊപ്പം കൂട്ടുചേരാൻ മടിച്ചിരുന്ന ഗൗരിയെ, പത്മിനി മെല്ലെ എഴുന്നേൽപ്പിച്ചു. ലഹരി സിരകളിൽ കയറിത്തുടങ്ങിയ ഗൗരിയും പത്മിനിയും വേഗസംഗീതത്തിൽ ചേർന്നലിഞ്ഞ് , പരസ്പരം ആലിംഗനം ചെയ്തു നൃത്തം ചെയ്തുകൊണ്ടിരുന്നു. അവർ നാലുപേരും അത്തരത്തിൽ ഒരു ആഘോഷലഹരി ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ !

സുധയും വന്ദനയും കൈകൾ കോർത്ത് പിടിച്ച് പാശ്ചാത്യരുടെ 
നൃത്തച്ചുവടിനെ അനുകരിച്ച് ആടുമ്പോൾ ,പത്മിനിയും ഗൗരിയും ഒന്നുകൂടി ലയിച്ച് ചേർന്നുനിന്ന് ചുവടുവെക്കുകയായിരുന്നു.

സമയം 10 മണി കഴിഞ്ഞു. ഗോവൻ കടൽത്തീരമുറങ്ങാൻ ഇനിയും മണിക്കൂറുകൾ ഉണ്ട് . അവിടെ നിന്ന് പോകാൻ ഇഷ്ടമില്ലാതെ ആണെങ്കിലും അവർ നാലുപേരും റിസോർട്ടിലേക്ക് മടങ്ങി.

രാവിലെ ആദ്യം ഉണർന്ന് എഴുന്നേറ്റ സുധ, കൂടെ കിടന്നിരുന്ന വന്ദനയെ 
തട്ടിയെഴുന്നേൽപ്പിച്ച് , ഒരു കാഴ്ച കാണിച്ചുകൊടുത്തു.

ഹണിമൂൺ രാത്രിയിലെ
യുവമിഥുനങ്ങളെ പോലെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന പത്മിനിയെയും ഗൗരിയെയും !

വന്ദന അതു കണ്ട്
വാപൊത്തി ചിരിച്ചു സുധയുടെ വയർമടക്കിൽ നുള്ളി. 

\"ഇതെന്തു കിടപ്പാടി ? ഇവരിത്ര പൂസായിപ്പോയോ ? സുധ ചോദിച്ചു.

\"പൂസാണെങ്കിലും ഈ കിടപ്പിത്തിരി ഓവറാണേ!\" വന്ദന കണ്ണിറുക്കി കാണിച്ചു .

വാട്ടർ ബോട്ടിൽ തുറന്ന് സുധ കുറച്ച് വെള്ളം കൈവെള്ളയിലെടുത്ത്
പത്മിനിയുടെയും ഗൗരിയുടെയും ദേഹത്ത് തെളിച്ചു.

രണ്ടുപേരും ഞെട്ടി ഉണർന്നു. \"എന്തൊരു കിടപ്പാടീ ഇത് ! നിങ്ങൾ ഇന്നലെ കല്യാണം കഴിച്ചോ? 

സുധയുടെ ചോദ്യം കേട്ട് പത്മിനിക്ക് ദേഷ്യം വന്നു.
\" ഒന്ന് പോടി മരമാക്രി . നിനക്ക് ഞങ്ങൾ കെട്ടിപ്പിടിച്ച് കിടന്നതിനാണോ ചൊരുക്ക് ?\" 

\"അല്ല പൊന്നേ ! ആ കിടപ്പ് കണ്ട് കുശുമ്പ് തോന്നീട്ടാണേ ! \" സുധ കൈകൂപ്പി ചുണ്ടുകോട്ടി ചിരിച്ച് പറഞ്ഞു.

\"ആ.. അതു പറ .എന്റെ കൂടെ കിടന്നിട്ട് നിനക്ക് എന്ത് തോന്നി ഗൗരി ?\" തലകുനിച്ചിരുന്ന ഗൗരിയുടെ താടി പിടിച്ചുയർത്തി, കവിളിൽ ഒന്ന് തലോടി, കണ്ണിലേക്കൊന്നുറ്റുനോക്കി , പത്മിനി ചോദിച്ചു.

അതിനു മറുപടിയായി പത്മിനിയുടെ കഴുത്തിനിരുവശത്തുകൂടി കൈകളിട്ട് ഒന്നുകൂടി അവളെ മുറുക്കി കെട്ടിപ്പിടിച്ചു ഗൗരി !

\"അമ്പടി ഗൗരീ ...! നീയാളു കൊള്ളാലോ ! ഞങ്ങൾ രാജീവനെ വിളിക്കണോ ? \" സുധയും വന്ദനയും കോറസായി പറഞ്ഞുപോയി.

രണ്ടാം ദിവസം അവർ ഉച്ചഭക്ഷണം റിസോർട്ടിലെ റസ്റ്റോറന്റിൽ നിന്ന് കഴിച്ചു. വൈകിട്ട് 5 മണിയോടെ നാലുപേരും ഗോവയിലെ ബാഗാ ബീച്ചിലേക്ക് പോയി.

ആഘോഷത്തിരകൾ കുത്തിമറിയുന്ന ഗോവൻ തീരത്ത് ,
കൗമാരക്കുസൃതികൾ കാട്ടി, കെട്ടിമറിയുകയായിരുന്നു നാലു പേരും. 
ഇട്ടിരുന്ന അല്പ വസ്ത്രങ്ങൾ ദേഹം മുഴുവൻ കടൽ വെള്ളമൊട്ടി അവരുടെ ദേഹത്തിന്റെ മുഴുവൻ ചന്തവും കാട്ടിയിട്ടും, ഒട്ടും കൂസലില്ലാതെയാണ് നാലുപേരും കടലിലേക്കിറങ്ങി അർമാദിച്ചത് .

നിയന്ത്രണങ്ങൾ ഏതുമില്ലാതെ ഇത്രയേറെ സ്വാതന്ത്ര്യത്തോടെ, 
ആഹ്ലാദത്തിമിർപ്പിൽ ആർത്തുല്ലസിച്ചിട്ടില്ല അവർ ഇതുവരെ .
പതിയെ ഉരുണ്ട് മടങ്ങിവരുന്ന പതനിറഞ്ഞ തിരമാലകൾക്കുള്ളിൽ ഏറെ സമയം പത്മിനിയും ഗൗരിയും കൗമാരക്കാരികളെ പോലെ ചാടിത്തിമിർക്കുകയായിരുന്നു.

ഇടയ്ക്കിടെ ചുവട് തെറ്റി വീണു പോകുന്ന ഗൗരിയെ തന്നോട് ചേർത്തുപിടിച്ച് ആശ്ലേഷിച്ചു കൊണ്ട് , 
കുറുമ്പുകാട്ടി നനച്ചും ,തല്ലി തലോടിയകന്നും പോകുന്ന തിരയുടെ കുസൃതികളിൽ കൂടുതൽ സമയം നിന്നു പത്മിനി .

കടലിൽ നിന്ന് തിരിച്ച്കയറി, ബീച്ചിലുള്ള ഒരു ഐസ്ക്രീം പാർലറിലേക്ക് കയറി അവർ.
ബീച്ച് റസ്റ്റോറിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുമ്പോൾ ,
പത്മിനി ഗൗരിയോട് കൂടുതൽ ഇൻഡിമേറ്റ് ആകാൻ ശ്രമിക്കുന്നത് സുധയും വന്ദനയും ശ്രദ്ധിക്കാതിരുന്നില്ല. 

റിസോർട്ടിലേക്ക്
തിരികെ വരുമ്പോൾ വല്ലാതെ ക്ഷീണിച്ചിരുന്നു എല്ലാവരും .

കുറച്ചുസമയം കഴിഞ്ഞ് , കടൽ വെള്ളത്തിന്റെ ഒട്ടൽനനവ് മാറ്റാൻ , റൂമിലെത്തിയ ശേഷം അവർ ഒന്നുകൂടി കുളിച്ചു ഫ്രഷ് ആയി .

രാത്രി എട്ടുമണിയോടടുത്ത സമയത്ത് , പത്മിനി തന്റെ ബാഗിൽ ഒളിപ്പിച്ചുവെച്ച ഇമ്പോർട്ടഡ് വൈൻ പുറത്തെടുത്തു.

\"എവിടുന്നാടീ ഇത് ?\" സുധ അത്ഭുതത്തോടെ ചോദിച്ചു.

\" കെട്ടിയോന്റെ കളക്ഷനീന്ന് പൊക്കിയതാ മോളെ ..\" പത്മിനി കുപ്പി തുറന്നു കൊണ്ട് പറഞ്ഞു.

ഒന്ന് മണത്ത് നോക്കി, വന്ദന ചോദിച്ചു: 
\" ഫോറിനാണോടീ ..?\"

\"പിന്നല്ലാതെ ! അല്ലെങ്കിൽ ഇത്രയും ദൂരം ചുമക്കണോ ! ഇവിടന്ന് വാങ്ങിയാ പോരെ ?\" പത്മിനി ഓരോ ഗ്ലാസ്സിലേക്കും ഒഴിച്ചുകൊണ്ട് പറഞ്ഞു.

\"എങ്കിലും നിന്നെ ഞാൻ സമ്മതിച്ചു പൊന്നേ !\" ഗൗരി പറഞ്ഞു.

\" ഞാൻ നിന്നെപ്പോലെയല്ലടീ നാണം കുണുങ്ങീ...\" ഗൗരിയുടെ കവിളിൽ ഒന്നു കനത്തിൽ നുള്ളി പത്മിനി പറഞ്ഞു.

നാലു പേർക്കും പതിയെപ്പതിയെ ലഹരി തലക്കുപിടിച്ചു തുടങ്ങി.

റൂമിലേക്ക് ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം കഴിക്കുന്നതിനിടയിൽ സുധ, പത്മിനിയോട് ചോദിച്ചു: \"എടീ, നീ നിന്റെ ഭർത്താവിനെ ട്രിപ്പിന് സമ്മതിപ്പിക്കാനെടുത്ത പതിനെട്ടാമത്തെ അടവെന്താണെന്ന് ഗോവയിലെത്തിയിട്ട് പറയാമെന്ന് പറഞ്ഞില്ലെ? അതെന്താണെന്ന് പറ. ഇപ്പത്തന്നെ പറ . \"

\" ഓ , അതോ? അതു പറയാൻ ഈ മൂഡൊന്നും പോര പെണ്ണെ... പിന്നെയാവട്ടെ . \" പത്മിനി, ഗൗരി കുടിച്ചു വച്ച ഗ്ലാസ്സിൽ നിന്ന് ഒരു സിപ്പ് ആസ്വദിച്ചു കൊണ്ട് പറഞ്ഞു.

\"ഓ എന്നാ പറയണ്ട . നിനക്കിഷ്ടമുള്ളപ്പൊ പറഞ്ഞാൽ മതി .എനിക്കും വലിയ തിരക്കൊന്നുമില്ല. അവളുടെ ഒരു ജാഡ ! \"സുധ ചുണ്ടു കോട്ടി.

ലഹരി പിടിച്ച കണ്ണുകൾ മയങ്ങാൻ തുടങ്ങിയപ്പോൾ ലൈറ്റ് അണച്ചു നാലുപേരും ഉറങ്ങാൻ കിടന്നു.

സുധയും വന്ദനയും വേഗം ഉറക്കത്തിന് കീഴടങ്ങി .

തന്നോട് ചേർന്ന് കിടന്നിരുന്ന പത്മിനിയോട് ഗൗരി ചോദിച്ചു: \"എടീ, നീയുറങ്ങിയോ ? \"

\" ഇല്ല. എന്താടീ?\" ഇങ്ങോട്ട് തിരിയാതെ പത്മിനി ചോദിച്ചു.

\"ആ പതിനെട്ടാമത്തെ അടവ് എന്താടീ? ഗൗരി, പത്മിനിയുടെ ചെവിയിൽ സ്വകാര്യം പറയും പോലെ ചോദിച്ചു.

 \"നിനക്കത് അറിയണോ?\" അതേ സ്വരസ്ഥായിയിലായിരുന്നു പത്മിനിയുടെ മറുചോദ്യം.

\"ഉം ....\" ഗൗരി ഒന്ന് മൂളി.

പത്മിനി ഗൗരിക്കഭിമുഖമായി തിരിഞ്ഞു കിടന്നു.

\"ഇതൊരു രഹസ്യ വിദ്യയാണ്. നീ ഇത് ആരോടും പറയരുത് \" പത്മിനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

\" ഇല്ല ,പറയില്ല. \" ഗൗരി ആകാംക്ഷയോടെ തിടുക്കം കൂട്ടി.

പത്മിനി , ആ കിടപ്പിൽ തന്നെ, ഗൗരിയെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു. 
അവളുടെ വിരലുകൾ ഗൗരിയുടെ പുറകുവശത്ത് നട്ടെല്ലിന് താഴെ നിന്ന് മുകളിലേക്ക് മെല്ലെ മെല്ലെ ഒരു പ്രത്യേക താളത്തിലമർത്തിക്കൊണ്ട് കഴുത്തിന് പുറകു വശം വരെ
ഇഴഞ്ഞു വന്നു.

ആ നിമിഷംതന്നെ ഗൗരിക്ക് ശരീരഭാരമില്ലാത്തതു പോലെ ഒരു തോന്നലുണ്ടായി.
പിന്നെയത് തനിക്കൊരു ശരീരമേ ഇല്ലെന്ന തോന്നലിലേക്ക് വളർന്നു.

ഗൗരിയെ അത് ആദ്യമൊന്ന് പരിഭ്രമിപ്പിച്ചെങ്കിലും, അതൊരു വല്ലാത്ത അനുഭൂതിയായി അവൾക്കനുഭവപ്പെട്ടു
തുടങ്ങി.

ഒരു തരം ഊർജ്ജച്ചുഴിയുടെ ഉന്മാദത്തിൽ പെട്ടപോലെ ഗൗരി, പത്മിനിയെ മുറുകെ പിടിച്ചു.

പത്മിനിയുടെ വിരൽത്തുമ്പുകൾ, ഗൗരിയുടെ പുറത്ത് തൊടുന്നിടമെല്ലാം, അവൾക്ക് വല്ലാതെ തരിക്കുന്നതു പോലെ തോന്നി . ആ തരിപ്പ് പടർന്നു പടർന്നു അവളുടെ ശരീരമാകെ നിറഞ്ഞു . പിന്നെ അവൾ മറ്റൊരാളായി മാറാൻ തുടങ്ങി.

അത് അവൾക്കു തന്നെ മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഇളം ചൂടുള്ള ഒരു ജ്വാല പോലെ ഉയർന്ന്,
മുകളിലെത്തുമ്പോൾ പതിയെ പതിയെ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ വിരിഞ്ഞുവരുന്ന പോലെയായിരുന്നു അത്!

അതിലോലവും അതിരസം നിറഞ്ഞുതുളുമ്പുന്നതുമായ, ശൃംഗാരലഹരിക്കും അപ്പുറത്തേക്കുള്ള , ഊർജ്ജക്കുമിളകളുടെ മുകളിലേക്കുള്ള കുത്തൊഴുക്ക്, അവളുടെ ശരീരത്തെ എന്നപോലെ മനസ്സിനെയും മത്തുപിടിപ്പിച്ചു കൊണ്ട് മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു.

ഒരേ സമയം പറവ പോലെ പറന്നും, തൂവലായി 
തെന്നിത്തെന്നി വായുവിൽ ഉയർന്നും ഏതേതോ മാസ്മരിക ഭാവങ്ങളാണവളിൽ , ഉണർന്നും പുണർന്നും അലിഞ്ഞുമൊക്കെ കടന്നുപോകുന്നത് എന്ന് അവൾക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. 

ഒന്നുമാത്രം അറിയാം ... താനീ പ്രപഞ്ചത്തിന്റെ വിസ്മയ രസത്തിൽ അലിഞ്ഞു പോയിരിക്കുന്നു. 
ഈയൊരു സ്വർഗ്ഗീയാനുഭൂതിയിൽ ,
താനൊരു സ്ത്രീയോ പുരുഷനോ എന്നു പോലുമറിയാത്ത വിധമൊരു
ഊർജ്ജ വിസ്ഫോടനമാണ് തൻ്റെയുള്ളിൽ നടന്നതെന്നു മാത്രമറിയാം അവൾക്ക് .

എന്താണിതെന്ന് തിരിച്ചറിയണമെന്ന തോന്നലില്ലാത്തവണ്ണം മതിമറന്നുപോയിരിക്കുന്നു
അവൾ, ഈ വിസ്മയാനുഭൂതികളിൽ!

ആ ഉന്മാദാവസ്ഥയിൽ എപ്പോഴോ ഗൗരി നിദ്രയിലേക്ക് ഒഴുകിവീഴുകയും ചെയ്തു.

തലേ ദിവസത്തെ രാത്രി, തന്നിൽ എന്തൊക്കെയോ മാറ്റം വരുത്തിയ പോലെ തോന്നി ഗൗരിക്ക്.

ഇന്ന് കാലത്ത് അവളുടെ നേർക്കുള്ള പത്മിനിയുടെ നോട്ടത്തിന് ഒരു വല്ലാത്ത കാന്തശക്തിയുള്ളതുപോലെ അവൾക്ക് തോന്നി.

ഒരു പക്ഷേ, പത്മിനിയിൽ നിന്നും തനിക്ക് അനുഭവപ്പെട്ടത് വൈനിന്റെ ലഹരിയാൽ മാത്രമായിരിക്കുമോ എന്ന് അവൾക്ക് സംശയമായി.

അന്ന് പകൽസമയത്തെ ഷോപ്പിംഗ് കഴിഞ്ഞു നാലുപേരും വൈകിട്ട് വേഗം ഉറങ്ങാൻ കിടന്നു. അന്ന് രാത്രി മദ്യസേവ ഒന്നുമുണ്ടായില്ല.

ലൈറ്റ് അണച്ചിട്ടും കലപില വർത്തമാനം പറഞ്ഞിരുന്ന സുധയുടെയും വന്ദനയുടെയും സംസാരം മെല്ലെ ഉറക്കത്തിലേക്ക് വീണ് , നിലച്ചു. 

\"ആ പതിനെട്ടാമത്തെ അടവ് വീണ്ടും എടുക്കാൻ പോവുകയാണ് ഞാൻ ... \" ഗൗരിയുടെ കാതിൽ മന്ത്രിക്കും പോലെ പത്മിനി പറഞ്ഞു. 

ഗൗരി അതിന് മറുപടി പറയും മുൻപേ പത്മിനി അവളെ പുണർന്നു കഴിഞ്ഞിരുന്നു.

ജലച്ചുഴികൾ പോലെ താഴെ നിന്നും അവളുടെ പിൻകഴുത്തു വരെ ഇഴഞ്ഞു പൊങ്ങിയ പത്മിനിയുടെ വിരലുകളിലെ മാന്ത്രികത ഗൗരിയെ വീണ്ടും വെൺതൂവൽക്കനമാക്കി പറത്തി വിട്ടു.

ആ നിമിഷം സ്വയം പ്രസരിക്കുന്ന ഒരു ഊർജ്ജവലയമായി , ഗൗരി തന്നിൽ തന്നെയുള്ള മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. 

എന്താണിതെന്ന് സ്വയം ചോദിക്കാനാവാത്ത വിധമുള്ള, ഇന്ദ്രിയങ്ങൾക്കതീതമായ ഒരിടത്തിലേക്ക് പോയ്ക്കൊണ്ടിരുന്നു ഗൗരി !

പിറ്റേന്ന് രാവിലെ ഉണർന്ന സുധയും വന്ദനയും പതിവു പോലെ തമ്മിൽപുണർന്നു കിടന്നുറങ്ങുന്ന പത്മിനിയെയും ഗൗരിയെയും കണ്ട് അത്ഭുതത്തോടെ നോക്കി. 

ഗൗരിയുടെ നഗ്നമായ പുറകുവശത്ത് ,നീല നിറത്തിലുള്ള അവ്യക്തമായ ചില അടയാളങ്ങൾ അവർ കണ്ടു.
ഗൗരിയുടെ നട്ടെല്ലിൽ നിന്നും മുകളിലേക്ക് കഴുത്തു വരെ ആ അടയാളങ്ങൾ ചെന്നു നിന്നിരുന്നു.

പെട്ടെന്ന് ഉണർന്ന പത്മിനിയുടെ നോട്ടം, സുധയ്ക്കും വന്ദനയ്ക്കും നേരെയായി. പത്മിനിയുടെ കണ്ണുകൾക്ക് ഇതു വരെ കാണാത്ത ഒരു തീഷ്ണത അവർക്ക് അനുഭപ്പെട്ടു.

പത്മിനിയുടെ കണ്ണുകളിലേക്ക് നോക്കുന്തോറും സുധയ്ക്കും വന്ദനക്കും ഒരു മയക്കം പോലെ അനുഭവപ്പെടാൻ തുടങ്ങി.

അവർ രണ്ടു പേരും അവരുടെ കിടക്കയിലേക്ക് തന്നെ മയങ്ങിവീണു.

പത്മിനി ബാത് റൂമിലേക്ക് കയറി ഫ്രഷായി കുളിയും കഴിഞ്ഞ് പുറത്തേക്ക് വന്നു.
അവൾ തന്റെ നനഞ്ഞ മുടിയിഴകൾ ഗൗരിയുടെ മുഖത്ത് മുട്ടിച്ചു.

പതിയെ കണ്ണു തുറന്ന ഗൗരി പത്മിനിയെ ആദ്യമായി കാണും പോലെ നോക്കി.
അപ്പുറത്തെ കട്ടിലിൽ കിടന്നുറങ്ങുന്ന സുധയേയും വന്ദനയേയും അവൾ ശ്രദ്ധിച്ചതേയില്ല.

\"നീ വേഗം കുളിച്ച് റെഡിയാവ് ഗൗരി \" പത്മിനി പറഞ്ഞു.
ഗൗരി അതു കേട്ട് ഒന്നും പറയാതെ നേരെ റിമോട്ട് കൺടോളിലെന്നപോലെ കുളിമുറിയിലേക്ക് നടന്നു.

പത്മിനി അവളുടെയും ഗൗരിയുടെയും ബാഗുകൾ തിരക്കിട്ട് പാക്ക് ചെയ്തു.

കുളിച്ച് വന്ന ഗൗരിക്ക് ഒരു പുതിയ ഉടുപ്പ് ഇടാൻ കൊടുത്ത് പത്മിനിയും വേഗം ഉടുപ്പ് മാറി.

\"വേഗം വാ ഗൗരി..\" പത്മിനി തിടുക്കം കൂട്ടി.

ഗൗരി എവിടേക്ക് എന്നു പോലും ചോദിക്കാതെ പത്മിനിക്ക് പിന്നാലെ തന്റെ ബാഗുമെടുത്ത് റിസോർട്ടിന് പുറത്തേക്ക് നടന്നു.

അകലേക്ക് പോയ്ക്കൊണ്ടിരുന്ന ടാക്സി കാറിന്റെ പിൻ സീറ്റിൽ തന്റെ മടിയിൽ മയങ്ങിക്കിടന്ന ഗൗരിയുടെ പുറകുവശത്ത് ഇഴഞ്ഞു കൊണ്ടിരുന്ന പത്മിനിയുടെ കൈ വിരലുകളിലൂടെ, ഗൗരിയുടെ എല്ലാ പഴയകാല ഓർമ്മകളെയും പത്മിനി മായ്ച്ചുകളഞ്ഞു കൊണ്ടിരുന്നു.
*******